ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 30, 2016

തിരുപ്പതിയിലേക്ക്, ഭക്തവത്സലനായ ബാലാജിയുടെ തിരുമുമ്പിലേക്ക് ഒരു തീര്‍ഥയാത്ര

ലോകത്തിലെ ഏറ്റവും തിരക്കേറിയ തീര്‍ഥാടന കേന്ദ്രമായ തിരുപ്പതിയിലേക്ക്, ഭക്തവത്സലനായ ബാലാജിയുടെ തിരുമുമ്പിലേക്ക് ഒരു തീര്‍ഥയാത്ര

പതിനായിരങ്ങള്‍ ദിനവും വന്നൊഴിയുന്ന പൂര്‍വഘട്ടത്തിലെ സപ്തഗിരിനിരകള്‍ക്ക്  ഏകാന്തമായ ഗാംഭീര്യമാണ് മുഖമുദ്ര.  അനന്തമായ കാലത്തെ പ്രതിനിധീകരിക്കുന്ന ഏഴു ശിരസ്സുകളുള്ള ശേഷനാഗത്തിന്റെ ഗഹനത. ആ ഗിരിശിരസ്സുകളിലെ ഏഴാമത്തെ ഗിരിയായ വെങ്കിടാദ്രിയാണ് ഭൂലോക വൈകുണ്ഡം. കാരണം അവിടെയാണ് ഭഗവാന്‍ ശ്രീനിവാസന്‍, സാക്ഷാല്‍ വെങ്കിടാചലപതിയായി ഭക്തര്‍ക്ക് കടാക്ഷം നല്‍കി വസിക്കുന്നത്. ഭക്ത പ്രിയനും ക്ഷിപ്രപ്രസാദിയുമാണ് തിരുമലദേവന്‍.  ഐശ്വര്യദായകനും.


തിരുപ്പതി നഗരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍ പെടുക തമ്പുരു പിടിച്ചിരിക്കുന്ന എം. എസ്സിന്റെ (എം. എസ്. സുബ്ബലക്ഷമി) സ്വര്‍ണ്ണവര്‍ണ്ണം പൂശിയ വലിയ പ്രതിമയാണ്. വെങ്കിടേശ സുപ്രഭാതത്തിലൂടെ പ്രഭാതങ്ങളെ ശുഭോദര്‍ക്കമാക്കുന്ന മഹാഗായികക്കുള്ള നഗരത്തിന്റെ ആദരം. വൈഷ്ണവപ്രധാനമായ നൂറ്റെട്ട് ദിവ്യദേശങ്ങളില്‍ ഒന്നാണ് തിരുപ്പതി. എന്നാല്‍ പലരും കരുതുന്ന പോലെ ബാലാജി കുടികൊള്ളുന്നത് ഇവിടെയല്ല. ഈരുപതു കിലോമീറ്റര്‍ മേലേയുള്ള  തിരുമലയിലാണ്. ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമഭൂമിയെന്ന് തിരുപ്പതിയെ വിശേഷിപ്പിക്കാം. അഗണ്യമായ തീര്‍ഥാടക പ്രവാഹത്തെ ആദ്യം ഏറ്റു വാങ്ങുന്നതും, യാത്രയാക്കുന്നതും സപ്തഗിരിയുടെ താഴ്‌വരയിലുള്ള ചൂടേറിയ ഈ നഗരമാണ്.

നാനാ കോണില്‍ നിന്നും ഒഴുകിയെത്തുന്ന ഭക്തലക്ഷങ്ങള്‍ക്ക് ഒരിടത്തു പോലും ബുദ്ധിമുട്ടനുഭവപ്പെടില്ല എന്നത് അത്ഭുതകരമായ ഒരു വസ്തുതയാണ്. എങ്ങോട്ടു തിരിഞ്ഞാലും സഹായക സൂചകങ്ങള്‍. തീവണ്ടി സ്‌റ്റേഷനിലും, ബസ്സ് സ്‌റ്റേഷനുകളിലും, നഗരകോണുകളിലും സംശയനിവാരണത്തിനായുള്ള കൗണ്ടറുകളുണ്ട്. താഴ്‌വരയിലുള്ള നഗരത്തില്‍ താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദേവസ്ഥാനത്തിന്റെ തുഛമായ വാടകക്കുള്ള ഗസ്റ്റ്ഹൗസുകളുണ്ട്. നിരവധി സ്വകാര്യ ഹോട്ടലുകള്‍ വേറേയും. തീവണ്ടിയോ ബസ്സോ ഇറങ്ങിയാല്‍ തന്നെ ബാലാജി ദര്‍ശനത്തിനെത്തുന്നവര്‍ക്ക് തിരുമലയിലേക്ക് പോകാനുള്ള ബസ്സുകള്‍ റെഡി. രണ്ടു മിനുട്ടിന്റെ ഇടവേളകളില്‍ സര്‍ക്കാര്‍ ബസ്സുകള്‍ തിരുമലക്കും അവിടെ നിന്നു തിരിച്ചും സര്‍വീസ് ഇടതടവില്ലാതെ നടത്തുന്നു.

തിരുമലയിലേക്കുള്ള പ്രയാണത്തില്‍ നഗരപരിസരമായ അലിപിരിയില്‍ (അടിവാരം എന്നര്‍ഥം) വിഷ്ണുവാഹനമായ ഗരുഡന്റെ  കൂറ്റന്‍ പ്രതിമ അഞ്ജലീബദ്ധനായി ഭക്തരെ സ്വാഗതം ചെയ്യുന്നു. പിന്നില്‍ വാഹനപരിശോധന നടക്കുന്ന ടോള്‍ഗേറ്റിന്റെ വലിയ കവാടം. ഇവിടെ നിന്നാണ് തിരുമലയിലേക്കുള്ള കയറ്റം തുടങ്ങുന്നത്.  കാല്‍നടയായി മലചവിട്ടി ബാലാജിയെ ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള പാതയും  ഇവിടെ നിന്നു തുടങ്ങുന്നു.

ക്ഷേത്രസവിധത്തിലേക്കുള്ള വളഞ്ഞു പുളഞ്ഞു നീളുന്ന റോഡ് കയറിപ്പോകുന്നത് ശ്രീവെങ്കിടേശ്വര വന്യജീവി സങ്കേതത്തിലൂടെയാണ്. ക്ഷേത്രത്തിലേക്കും തിരിച്ചും വെവ്വേറെ വഴികളാണുള്ളത്. സ്വകാര്യ വാഹനങ്ങള്‍ക്ക് ഈ വഴി യാത്രചെയ്യാന്‍ അനുവാദമില്ല. ഇത് തിരക്കിനെ ഗണ്യമായി നിയന്ത്രിക്കുന്നു. (മികച്ച രീതിയില്‍  നിര്‍മ്മിച്ച ഏതു കാലാവസ്ഥയേയും അതിജീവിക്കുന്ന ഈ റോഡുകള്‍ കാണാന്‍ വേണ്ടി  മാത്രം കേരളത്തിലെ മുട്ടാപ്പോക്കുകാര്‍ക്ക് ഒരു തീര്‍ഥാടനമാകാവുന്നതാണ്). കയറ്റം കയറി മേലെ എത്തിയാല്‍ ജയവിജയന്‍മാര്‍ കാവല്‍ നില്‍ക്കുന്ന  തിരുമലയിലേക്കുള്ള പ്രവേശനദ്വാരമായി. തൊട്ടപ്പുറത്ത് ഗീതോപദേശത്തിന്റെ വലിയൊരു ശിലാരൂപാവിഷ്‌കാരം. മല നടന്നു കയറി വരുന്നവര്‍ എത്തിച്ചേരുന്നതും ഇവിടെയാണ്.
തിരുമല സ്വയം ഒരു നഗരമാണ്. വാസസ്ഥലങ്ങളും, ഭക്ഷണാലയങ്ങളും, മഠങ്ങളും, പൂന്തോട്ടങ്ങളും ഓഫീസുകളും, വിശാലമായ റോഡുകളുമുള്ള ഒരു വലിയ ടൗണ്‍ഷിപ്പ്. ഇത്ര വൃത്തിയായി പരിപാലിക്കപ്പെടുന്ന ഒരിടം ഇന്ത്യയില്‍ മറ്റെവിടേയും കാണില്ല. ഒരു ചെറിയ കടലാസു തുണ്ടു വീണാല്‍പ്പോലും ചൂലുമായി ഓടിയെത്തുന്നവര്‍. അധികവും വളണ്ടിയര്‍മാരാണ്. 'ശ്രീവരി സേവ' ചെയ്യുന്ന ഭക്തര്‍.
തിരുമലയെ മുണ്ഡനം ചെയ്ത ശിരസ്സുകളുടെ ഒരു നദിയെന്ന വിശേഷിപ്പിക്കാം. സ്ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ഭക്തര്‍ ആദ്യം ചെയ്യുന്ന അര്‍ച്ചന കല്ല്യാണക്കട്ടയിലെത്തി (മുടി വടിക്കുന്ന കേന്ദ്രം) തങ്ങളുടെ മുടി ഭഗവാന് സമര്‍പ്പിക്കുക എന്നതാണ്. കോടികളാണ് ദേവസ്ഥാനത്തിന് ഇതില്‍ നിന്നുള്ള വരുമാനം. പദ്മാവതി ദേവിയെ വിവാഹം ചെയ്യാനുള്ള ചെലവിനായി കുബേരനില്‍ നിന്ന് പണം കടം കൊണ്ട ശ്രീനിവാസന്, അത് പലിശ സഹിതം തിരിച്ചു നല്‍കാന്‍ മത്സരിക്കുകയാണ് ഭക്തരിവിടെ. പണമായും ആഭരണങ്ങളായും രത്‌നങ്ങളായും വിചിത്രവസ്തുക്കളായും ദിനവും കോടികളുടെ നിവേദ്യമാണ് ഭഗവാന് മുന്നില്‍ സമര്‍പ്പിക്കപ്പെടുന്നത്. ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ ദേവനാണ് തിരുപ്പതി ബാലാജി. കിട്ടുന്ന സമ്പത്തിലേറേയും ഭക്തജനസൗകര്യങ്ങള്‍ക്കായാണ് വിനിയോഗിക്കപ്പെടുന്നത്.
സ്വാമിപുഷ്‌കരണിയില്‍ മുങ്ങി, ആദിവരാഹമൂര്‍ത്തിയെ തൊഴുതു വേണം ബാലാജിയെ ദര്‍ശിക്കാന്‍.  വൈകുണ്ഠത്തില്‍ നിന്ന് ഭൂമിയിലെത്തിയ ശ്രീനിവാസന് കുടിയിരിക്കാനുള്ള സ്ഥലം നല്‍കിയത്, സ്ഥലത്തിന്റെ  ഉടമസ്ഥനായ വരാഹമൂര്‍ത്തിയായിരുന്നു എന്നാണ് വിശ്വാസം. വൈകുണ്ഠതോരണമാണ് ക്ഷേത്രത്തിലേക്കുള്ള  മുഖ്യകവാടം. കവാടം കടന്നാല്‍ തന്നെ തിരുമലയിലെ പ്രസിദ്ധമായ ക്യൂ സംവിധാനമായ വൈകുണ്ഠം ക്യൂ കോംപ്ലക്‌സ് കാണാം. ഇതു വഴിയല്ലാതെ ആര്‍ക്കും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാനാവില്ല. മണിക്കൂറുകള്‍ കാത്തു നിന്നാലെ  ബാലാജിയുടെ ദര്‍ശനം സാദ്ധ്യമാവുകയുള്ളൂ. ക്യൂവിലെ കാത്തിരിപ്പിനൊടുവില്‍, വിവിധ മണ്ഡപങ്ങള്‍ കടന്ന് ഗര്‍ഭഗൃഹത്തിലെത്തുന്ന ഭക്തര്‍ പെട്ടന്ന് ഒറ്റശരീരമുളള ഒഴുക്കായി മാറുന്നു. 'ഗോവിന്ദ, ഗോവിന്ദ' ധ്വനികളുടെ പശ്ചാത്തലത്തില്‍ ഭക്തപ്രഹര്‍ഷത്തിന്റെ പാല്‍ക്കടലില്‍ അലിഞ്ഞ് ഒരു നിമിഷാര്‍ധത്തിന്റെ  മാത്രം ദര്‍ശന പുണ്യം. പക്ഷെ അതത്രയും മതി. സാഫല്ല്യത്തിന്.

എട്ടടി വലിപ്പത്തിലുളള കൃഷ്ണശിലാവിഗ്രഹമാണ് ദേവന്റേത്. മന്ദഹാസത്താല്‍ വിരിയുന്ന അധരങ്ങള്‍. മിഴികള്‍ അര്‍ദ്ധനിമീലിതമാണ്. നെറ്റിയെ മുക്കാലും മറക്കുന്ന, നാസികാഗ്രം മുതല്‍ തുടങ്ങുന്ന ധവളകര്‍പ്പൂരത്താല്‍ തീര്‍ത്ത പ്രശസ്തമായ നാമം. അതിനു നടുവിലൂടെ മുകളിലേക്കു നീളുന്ന കസ്തൂരി കൊണ്ടുള്ള അരുണവര്‍ണ്ണത്തിലുള്ള നേര്‍ത്ത ഗോപി. തുടുത്ത കവിളിനു താഴെ താടിയില്‍ നവനീതം കൊണ്ടു തീര്‍ത്ത മറുക്.
സര്‍വാഭരണവിഭൂഷിതനാണ് സ്വാമി. അമൂല്ല്യവും രത്‌നഖചിതവുമായ ബാലാജിയുടെ കീരീടം പുകള്‍പെറ്റതാണ്. 28000 വൈരബിന്ദുക്കള്‍ മാററു കൂട്ടുന്ന മകുടത്തില്‍ മേരുപച്ച'എന്ന മരതകം പരിലസിക്കുന്നു. കാതില്‍ മകരകുണ്ഡലങ്ങള്‍. ചതുര്‍ബാഹുവായ കലിയുഗനായകന്റെ പിന്‍വലം കൈയ്യില്‍ ശ്രീചക്രം വിരാജിക്കുന്നു. പിന്‍ ഇടതു കൈയ്യില്‍ പാഞ്ജജന്യം. വൈകുണ്ഠഹസ്തവും അഭയദായകവുമായ വലതുകൈ ചൂണ്ടുന്നത് വിഷ്ണുപാദത്തിലേക്കാണ്. ഇടതുകൈ ദേവന്‍ ഊരുവില്‍  ബന്ധിച്ചിരിക്കുന്നു. മകരകാന്തി, സൂര്യകാന്തി, ലക്ഷമീഹാരം, സാലിഗ്രാമഹാരം എന്നീ മാല്യങ്ങള്‍ ദേവനെ അലങ്കരിക്കുന്നു. ഇടതു മാറില്‍ ലക്ഷീദേവിയും വലതു മാറില്‍ പദ്മാവതിയും. സ്വര്‍ണ്ണ അരപ്പട്ടയോടു ചേര്‍ന്ന സൂര്യകടാരിയെന്ന വാള്‍. ഇടതു ചുമലിനെ ചുറ്റി സൗവര്‍ണ്ണ യജ്ഞോപവീതം. കല്ലുകള്‍ പതിച്ച കാപ്പുകളും, തോള്‍വളകളും,  സര്‍പ്പാഭരണങ്ങളും ബാഹുക്കളെ പ്രശോഭിപ്പിക്കുന്നു. പാദകമലങ്ങളെ സ്വര്‍ണ്ണപാശത്താല്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നു. സ്വാമിയെ വലയം ചെയ്യുന്ന ശിഖാമണിയെന്ന ഗംഭീരമായ പുഷ്പമാല്യത്തിനു പുറമെ പട്ടുത്തരീയങ്ങളും പുഷ്പഹാരങ്ങളും. ഐശ്വര്യത്തിന്റെയും സൗന്ദര്യത്തിന്റെയും മൂര്‍ത്തിമദ്ഭാവം.
അമ്പരപ്പിക്കുന്ന ആകാരഗരിമയേക്കാള്‍ അതിശയിപ്പിക്കുന്ന തേജസ്സാണ് ക്ഷേത്രത്തിന്റെ മുഖമുദ്ര. വിശാലമാണ് ക്ഷേത്രാങ്കണം. വലതുഭാഗത്ത് കലാര്‍ച്ചനകള്‍ അരങ്ങേറുന്ന മനോഹരമായ അരങ്ങ്. ക്ഷേത്രത്തെ വലയം ചെയ്യുന്ന പുറത്തുള്ള പ്രദക്ഷിണവഴിയുടെ ഓരങ്ങളില്‍ മഠങ്ങളും, ഓഫീസുകളും താമസസ്ഥലങ്ങളും. ഇടതു വശത്ത് ക്ഷേത്ര പ്രാകാരത്തോടു ചേര്‍ന്ന് ഉദ്യാനം. സന്ധ്യാദീപ്തിയുടെ നിറവില്‍ ഗിരി നിരകളുടെ പശ്ചാത്തലത്തില്‍ ആലക്തിക ദീപപ്രഭയില്‍ മുങ്ങിക്കിടക്കുന്ന ക്ഷേത്രത്തിന്റെ ദൃശ്യം സ്വപ്‌നസമാനമാണ്. മുഖഗോപുരത്തിനു പിന്നില്‍ കാണുന്ന ഗര്‍ഭഗൃഹത്തെ ആവരണം ചെയ്യുന്ന മുന്നു തട്ടുകളുള്ള സ്വര്‍ണ്ണമയമായ വിമാനമാണ് ആനന്ദനിലയം. മടങ്ങുമ്പോള്‍ ഭഗവദ് ദര്‍ശനത്തോളം പുണ്യകരമായ ആന്ദനിലയത്തെ വണങ്ങുമ്പോഴാണ് തിരുമല ദര്‍ശനം പൂര്‍ത്തിയാവുക.

തിരുപ്പതി ലഡു

തിരുപ്പതിയെക്കുറിച്ചോര്‍ക്കുമ്പോള്‍ പ്രസാദമായ ലഡുവാണ് മനസ്സിലാദ്യം ഒര്‍മ്മ വരിക. ശ്രീവരി ലഡുവിന്റെ സ്വാദും വലിപ്പവും പ്രശസ്തമാണ്.  ബാലാജിയുടെ നിവേദ്യമായി ലഡു മാറിയിട്ട് മൂന്നൂറോളം വര്‍ഷമായി. കടലമാവ്, പഞ്ചസാര, നെയ്യ്, കുങ്കുമം, എണ്ണ, കിസ്മിസ്സ്, ബദാം, കശുവണ്ടി എന്നിവയാണ് ചേരുവകള്‍. വലിയ പൊട്ടുവില്‍ (അടുക്കള) ഷിഫ്റ്റ് അടിസ്ഥാനത്തില്‍ അര്‍ച്ചക എന്നറിയപ്പെടുന്ന പ്രത്യേക പാചകവിദ്ഗധരാണ് ലഡു നിര്‍മ്മിക്കുന്നത്. ദിനം പ്രതി 1,50,000 ലഡുവാണ് ഉണ്ടാക്കുന്നത്.
ഐതിഹ്യവും, ചരിത്രവും

സപ്തഗിരിയുടെ  അധിപനാണ് വെങ്കിടാചലപതി. ശേഷാചലം, ഗരുഡാചലം, നാരായണാചലം, വൃഷഭാചലം, വൃഷാചലം, ആജ്ഞനേയാചലം, വെങ്കിടാചലം എന്നിവയാണ് ഏഴ് ഗിരികള്‍. അവയില്‍ .വെങ്കിടാചലത്തിലാണ്, ഏഴുമലൈയായ ഭഗവാന്‍ കുടി കൊള്ളുന്നത്. ലക്ഷമീദേവി കുടികൊള്ളുന്ന മലയുടെ, തിരുമലയുടെ, നാഥനായതിനാല്‍ തിരുമലേശനെന്നും, തിരുമലപ്പനെന്നും, തിമ്മപ്പയെന്നും ഭഗവാനെ വിശേഷിപ്പിക്കുന്നു.

ലോകപരിപാലകനായ മഹാ വിഷ്ണു ശ്രീനിവാസനായി വെങ്കിടാദ്രിയിലെത്തിയതിനു പിന്നില്‍ കഥയുണ്ട്. ലോകനന്മക്കായി യാഗം ചെയ്യുന്ന മുനിമാരോട് യജ്ഞഫലത്തെ ആര്‍ക്കു നല്‍കാനാണ് തീരുമാനിച്ചതെന്ന് നാരദന്‍ ചോദിച്ചു. ത്രിമൂര്‍ത്തികളില്‍  ത്രീഗുണാതീതനായ ഒരാള്‍ക്കാണത് നല്‍കുക എന്നവര്‍ മറുപടി നല്‍കി. ഇതിനായി ഭൃഗുമഹര്‍ഷിയെ അവര്‍ ചുമതലപ്പെടുത്തി. മുനിയുടെ ആഗമനത്തെ അവഗണിച്ച ബ്രഹ്മദേവനേയും, മഹാദേവനേയും ശപിച്ച ഭൃഗു വൈകുണ്ഠത്തിലുമെത്തി. യോഗനിദ്രയിലായിരുന്ന നാരായണന്റെ മാറില്‍ കോപം പൂണ്ട മുനി ചവിട്ടി. ഒട്ടും ചാഞ്ചല്ല്യപ്പെടാതെ മഹാവിഷ്ണു മുനിവര്യനോട് മാപ്പു ചൊദിച്ചു. സംപ്രീതനായ മുനി മാഹാവിഷ്ണുവാണ് യജ്ഞഫലത്തിനര്‍ഹന്‍ എന്നു പ്രഖ്യാപിച്ചു. തന്റെ ഇരിപ്പടമായ  മാറിടത്തില്‍ ചവിട്ടിയിട്ടും  മുനിയോടു പരിഭവിക്കാത്ത ഹരിയുടെ പ്രവൃത്തിയില്‍ കോപം പൂണ്ട ലക്ഷമീദേവി കൊല്ലാപുരത്തു (മഹാരാഷ്ട്രയിലെ കോലാപ്പൂര്‍) ചെന്ന് തപസ്സു തുടങ്ങി. വിരഹം പൂണ്ട് വൈകുണ്ഠത്തില്‍ നിന്ന് ഖിന്നനായി ഭൂമിയിലെത്തിയ ഭഗവാന്‍ വരാഹഗിരിയിലെത്തി ആദിവരാഹമൂര്‍ത്തിയെ കണ്ട് സ്ഥലം വാങ്ങി ചിതല്‍പുറ്റില്‍ നിരാഹാരമനുഷ്ഠിച്ച് തപസ്സു തുടങ്ങി.  സഹോദരന്റെ അവസ്ഥയറിഞ്ഞുവിഷമിച്ച പാര്‍വതീദേവിയുടെ അഭ്യര്‍ഥന പ്രകാരം ശ്രീപരമേശ്വരനും ബ്രഹ്മാവും പശുവും കുട്ടിയുമായി രൂപാന്തരപ്പെട്ടു. ഇടയസ്ത്രീയായി വേഷം മാറിയ ദേവി പശുവിനേയും കിടാവിനേയും പ്രദേശം ഭരിക്കുന്ന ചോളരാജാവിനു നല്‍കി. പശു നിത്യവും വരാഹഗിരിയിലെത്തി ചിതല്‍പ്പുറ്റിനു മുകളില്‍ നിന്ന് വിഷ്ണുവിന് പാല്‍ ചുരത്തി നല്‍കിക്കൊണ്ടിരുന്നു. ഇതു കണ്ട ഒരിടയന്‍ ആത്ഭുത ദൃശ്യത്തെ രാജാവിനെ ധരിപ്പിച്ചു.  


അടുത്ത ദിനം രാജാവിന്റെ ആജ്ഞയാല്‍ ഇടയന്‍ ചിതല്‍ പുറ്റിനെ ആഞ്ഞു വെട്ടി. ചോരയൊഴുകുന്ന ശിരസ്സുമായി വിഷ്ണു പുറത്തു വന്നു (അടിയേറ്റ് ശിരസ്സിലെ മുടി ഒരു ഭാഗത്തു നഷ്ടമായ ഭഗവാന് ആ ഭാഗം മറക്കാനാണ് ഭക്തര്‍ മുടി വഴിപാട് നടത്തുന്നത്).  ക്ഷമാപണം നടത്തിയ രാജാവിനെ ഭഗവാന്‍ പിശാചാകട്ടെ എന്നു ശപിച്ചു, പിന്നീട് ദയ തോന്നി, തുടര്‍ജന്മത്തില്‍ ആകാശരാജാവായി ജനിക്കാനും, രാജാവിന്റെ പുത്രിയായ  അവതരിക്കുന്ന പദ്മാവതിയെ ശ്രീനിവാസനായി വന്ന് താന്‍ വിവാഹം ചെയ്യാമെന്നും അനുഗ്രഹിച്ചു. പിന്നീട് കുബേരനില്‍ നിന്ന് വിവാഹച്ചെലവിനായി പണം കടം കൊണ്ട (ലക്ഷമീ പരിത്യകതനായതിനാല്‍) ശ്രീനിവാസനായ ഭഗവാന്‍ പദ്മാവതിയെ വിവാഹം ചെയ്ത് അവതാരോദ്ദേശം പൂര്‍ത്തിയാക്കുന്നു. ശ്രീനിവാസന്‍ വരാഹഗിരിയായ വെങ്കിടാദ്രിയിലും, പദ്മാവതി തിരുപ്പതിക്കടുത്തുള്ള തിരുച്ചാനൂരിലും വസിക്കുന്ന എന്നാണ് വിശ്വാസം.

വരാഹഗിരിയില്‍ ക്ഷേത്രം ആദ്യമായി നിര്‍മ്മിച്ചത് തൊണ്ടമാന്‍ രാജാവാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് തൊണ്ടമണ്ഡലത്തിന്റെ അതിരായിരുന്നു സപ്തഗിരികള്‍. പിന്നീട് ചോളന്‍മാരും പല്ലവരും പാണ്ഡ്യരും തിരുമലദേവനെ ആരാധിച്ചു പോന്നു. വിജയനഗര സാമ്രാജ്യത്തിനു കീഴിലാണ്, പ്രത്യേകിച്ച് കൃഷ്ണദേവ രായരുടെ കാലത്താണ് ക്ഷേത്രം അഭിവൃദ്ധിപ്രാപിക്കുന്നത്. മറാത്തരും, മുസ്ലിം രാജവംശങ്ങളും ക്ഷേത്രത്തിന് പ്രാമുഖ്യം നല്‍കിപ്പോന്നിരുന്നു. മാലിക് കഫൂറിന്റെ ദക്ഷിണേന്ത്യന്‍ ആക്രമണത്തിനു വിധേയമാകാത്ത അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തിരുപ്പതി. ആക്രമണം നേരിട്ട ശ്രീരംഗം ക്ഷേത്രത്തിലെ രംഗനാഥവിഗ്രഹം സുരക്ഷിതമായി കാത്തുവെച്ചത് ഇവിടെയായിരുന്നു. അതിന്റെ ഓര്‍മക്കായുള്ളതാണ് ക്ഷേത്രത്തിലെ രംഗനാഥ മണ്ഡപം.

വെങ്കിടാചലപതി ദര്‍ശനം

അമ്പതിനായിരത്തിലധികം പേര്‍ ദിവസവും ബാലാജിയെ ദര്‍ശിക്കാനെത്തുന്നു എന്ന കണക്കുകള്‍ പറയുന്നു. ഇത്രയും തീര്‍ഥാടകര്‍ക്ക്  ശ്രീനിവാസന്റെ സവിധത്തിലെത്താന്‍ കുറ്റമറ്റരീതിയിലുള്ള ക്യൂ സംവിധാനം തിരുമല തിരുപ്പതി ദേവസ്ഥാനം ഒരുക്കിയിട്ടുണ്ട്.  ഇതാണ് വൈകുണ്ഠം ക്യൂ കോംപ്ലക്‌സ്. ക്ഷേത്രത്തിലേക്കു നീളുന്ന, ഇരിപ്പിടങ്ങളോടുകൂടിയ നിരവധി ഹോളുകളുടെ ഒരു സഞ്ചയമാണ് ക്യൂ കോംപ്ലക്‌സ്. സൗജന്യ ഭക്ഷണം, പാനീയം, ആരോഗ്യ പരിരക്ഷക്കുള്ള സംവിധാനങ്ങള്‍, പുസ്തകങ്ങള്‍, ചിത്രങ്ങള്‍, കലണ്ടറുകള്‍ എന്നിവ വില്‍ക്കുന്ന സ്റ്റാളുകള്‍, ടോയ്‌ലറ്റുകള്‍ എന്നീ സൗകര്യങ്ങള്‍ ഹോളുകളില്‍ ലഭ്യമാണ്. എല്ലാ ഹോളുകളിലും കാത്തിരിക്കുന്ന ഭക്തര്‍ക്കായി അധ്യാത്മിക ടെലിവിഷന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു.


സര്‍വദര്‍ശനം: തീര്‍ഥാടകര്‍ക്കുള്ള സൗജന്യദര്‍ശമാണിത്. ദിവസവും പതിനെട്ടു മണിക്കൂര്‍ നേരം സര്‍വദര്‍ശനത്തിനായി അനുവദിക്കാറുണ്ട്. തിരക്കിനനുസരിച്ച് ക്യൂവിലെ കാത്തിരിപ്പ് 5 മണിക്കൂര്‍ മുതല്‍ മേലേക്കു നീളാം.

പ്രത്യേക പ്രവേശ (ശീഘ്രദര്‍ശനം): മണിക്കൂറുകളുടെ കാത്തു നില്‍പ്പൊഴിവാക്കി ദേവനെ വേഗത്തില്‍ ദര്‍ശിക്കാനുള്ള സംവിധാനമാണിത്. ഉടന്‍ ദര്‍ശനം എന്ന തെറ്റിധാരണ ഒഴിവാക്കാനായി അധികൃതര്‍ ശീഘ്രദര്‍ശനം എന്ന പേരു മാറ്റി പ്രത്യേക പ്രവേശ എന്നാക്കിയിട്ടുണ്ട്. 300 രൂപയാണ് ഇതിനുള്ള ടിക്കറ്റ് ചാര്‍ജ്ജ്. ടിക്കറ്റ് വൈകുണ്ഠം ക്യൂ കോംപ്ലക്‌സ്-1 ലുള്ള നാലു പ്രത്യേക കൗണ്ടറുകളില്‍ നിന്നും ലഭിക്കും.

ദിവ്യദര്‍ശനം: തിരുപ്പതിയില്‍ (അലിപിരി) നിന്ന് മലകയറി ഗലി ഗോപുരം വഴിയോ, ശ്രീവരി മേടുവഴിയോ വന്നവര്‍ക്കുള്ള പ്രത്യേക ദര്‍ശന സംവിധാനമാണിത്. ഇവര്‍ക്ക് ദര്‍ശന സമയവും രേഖപ്പെടുത്തിയ പ്രത്യേക  ബയോമെട്രിക്ക് ടോക്കണ്‍ സ്ട്രിപ്പുകള്‍ നല്‍കും.


സുദര്‍ശന്‍ ടോക്കണ്‍ സംവിധാനം: തിരക്കു കുറക്കാനുളള മറ്റൊരു സംവിധാനമാണിത്. സൗജന്യമായും, ചെറിയ തുകയ്ക്കും ബയോമെട്രിക്ക് ടോക്കണ്‍ ലഭ്യമാണ്. ദര്‍ശനത്തിനുള്ള സമയം ടോക്കണില്‍ രേഖപ്പെടുത്തിയിരിക്കും. പ്രസ്തുത സമയത്ത് തീര്‍ഥാടകര്‍ ക്യൂ കോംപ്ലക്‌സില്‍ എത്തിയാല്‍ മതി. ടോക്കണ്‍ ടിക്കറ്റുകള്‍ രാവിലെ അഞ്ചു മണി മുതല്‍ ഇനി പറയുന്ന കേന്ദ്രങ്ങളില്‍ ലഭ്യമാണ്.

അംഗവൈകല്ല്യമുളളവര്‍, പ്രായമുളളവര്‍, കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ എന്നിവര്‍ക്ക് പ്രധാന കവാടത്തിനടുത്തുള്ള പ്രത്യേക ഗേറ്റ് വഴി നിശ്ചിത സമയങ്ങളില്‍ ദര്‍ശനം നടത്താനുള്ള സൗകര്യമുണ്ട്. ഇവര്‍ക്ക് കൂടെ ഒരാളെയും കൊണ്ടു പോകാം. ദര്‍ശനം നടത്തി കഴിഞ്ഞവര്‍ക്ക് സൗജന്യ ഭക്ഷണം പ്രസാദമായി ലഭിക്കും.

തിരുമല നടന്നു കയറാന്‍: 3500 പടികളുള്ള, ഒമ്പതു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തിരുമല കയറ്റത്തിന് ചുരുങ്ങിയത് നാലു മണിക്കൂറെടുക്കും. കയറ്റം ആരംഭിക്കുന്നത് വെങ്കിടാദ്രിയുടെ താഴ്‌വരയിലെ അലിപിരിയില്‍ വെച്ചാണ്.  ആദ്യ ഘട്ടം കുത്തനെയുള്ള കയറ്റമായതിനാല്‍, തുടക്കത്തിലുള്ള 1500 ഓളം പടികള്‍ സാവധാനം കയറാന്‍ ശ്രദ്ധിക്കണം. വഴിയിലുടനീളം വെയിലിനെ പ്രതിരോധിക്കുന്ന ഷീറ്റുകളാല്‍ നടപ്പാത മൂടിയിട്ടുണ്ട്. ഭക്ഷണം, വെള്ളം,  ഫോണ്‍ സൗകര്യം, ടോയ്‌ലറ്റുകള്‍ എന്നിവ വഴിയില്‍ ലഭ്യമാണ്. സഹായിക്കാന്‍ ഗാര്‍ഡുകളുമുണ്ടാവും. കയറ്റത്തിലുടനീളം ചെറിയ കോവിലുകളുമുണ്ട്. മല കയറുമ്പോള്‍ കൂട്ടമായി കയറുന്നത് നന്നായിരിക്കും. രാത്രി യാത്ര ഒഴിവാക്കുന്നതും നന്നായിരിക്കും.

അമ്മയുടെ അറുപത്തി മൂന്നാം ജന്മദിനപ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍


അമ്മയുടെ അറുപത്തി മൂന്നാം ജന്മദിനപ്രഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
അതിര്‍വരമ്പുകളും വേര്‍തിരിവുകളും ഇല്ലാത്ത അഖണ്ഡമായ ഏകത്വമാണീശ്വരന്‍. ആ ഈശ്വരശക്തി പ്രകൃതിയിലും അന്തരീക്ഷത്തിലും മൃഗങ്ങളിലും മനുഷ്യരിലും ചെടികളിലും വൃക്ഷങ്ങളിലും പക്ഷികളിലും ഓരോ അണുവിലും നിറഞ്ഞുകവിഞ്ഞു നില്‍ക്കുന്നു. ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാം ഈശ്വരമയമാണ്. ഈ സത്യമറിഞ്ഞാല്‍, നമുക്കു നമ്മെത്തന്നെയും മറ്റുള്ളവരേയും ഈ ലോകത്തെയും സ്നേഹിക്കാന്‍ മാത്രമേ കഴിയൂ.


സ്‌േനഹത്തിന്റെ ആദ്യത്തെ കുഞ്ഞല നമ്മില്‍ നിന്നുതന്നെയാണ് ഉടലെടുക്കേണ്ടത്. നിശ്ചലമായിരിക്കുന്ന തടാകത്തിലേക്കൊരു കല്ലെടുത്തെറിഞ്ഞാല്‍, ആദ്യത്തെ ചെറുതിര ആ കല്ലിനു ചുറ്റിനുമാണ് പ്രത്യക്ഷപ്പെടുന്നത്. ക്രമേണ ആ തിരയുടെ വൃത്തം വലുതായി വലുതായി അതങ്ങു തീരംവരെയെത്തും. അതുപോലെ, സ്നേഹവും നമ്മുടെ ഉള്ളില്‍ നിന്നാണ് തുടങ്ങേണ്ടത്. അവനവന്റെയുള്ളില്‍ കുടികൊള്ളുന്ന സ്നേഹത്തെ ശുദ്ധീകരിക്കാന്‍ കഴിഞ്ഞാല്‍, ക്രമേണ അതു വളര്‍ന്നു വലുതായി ഈ ലോകത്തെ മുഴവന്‍ ആശ്ലേഷിക്കും.


ഒരു അരിപ്രാവിന്റെ കഴുത്തില്‍ ഭാരമുള്ളൊരു കല്ല് കെട്ടിയിട്ടാല്‍ അതിനു പറക്കാന്‍ കഴിയില്ല. അതുപോലെ, സ്‌േനഹമാകുന്ന അരിപ്രാവിന്റെ കഴുത്തില്‍ നമ്മളിന്നു ബന്ധങ്ങളുടെയും കെട്ടുപാടുകളുടേയും കല്ലുകള്‍ കെട്ടിയിട്ടിരിക്കുകയാണ്. അതിന് സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശത്തിലൂടെ പറന്നുനടക്കാന്‍ കഴിയില്ല. അന്ധമായ മമതയുടെ ചങ്ങലകള്‍കൊണ്ട് ഉള്ളിലുള്ള സ്‌േനഹത്തെ നമ്മള്‍ അവിടെത്തന്നെ ബന്ധിച്ചിട്ടിരിക്കുകയാണ്. സ്‌േനഹമില്ലെങ്കില്‍ ജീവിതമില്ല. ഒരു രംഗത്തും സേവനം ചെയ്യാനും കഴിയില്ല.


മനുഷ്യന്റെ അകവും പുറവും’അലമുറശബ്ദങ്ങള്‍’ കൊണ്ടു നിറഞ്ഞിരിക്കുന്ന ലോകമണിന്നത്തേത്. കാമവും ക്രോധവുമാണിന്നു മനുഷ്യനെ ഭരിക്കുന്ന പ്രധാന വികാരങ്ങള്‍. അതില്‍ ആദ്യത്തേത് ലഭിച്ചില്ലെങ്കില്‍, നാശം വിതക്കുന്ന രണ്ടാമത്തെ ശക്തിയുണരും. ഇതാണിന്നത്തെ മനുഷ്യന്റെ മാനസികാവസ്ഥ.

Thursday, September 29, 2016

നവരാത്രി സ്തുതി

നവരാത്രി സ്തുതി


കുമാരി:-ജഗല്‍ പൂജ്യേ ജഗല്‍വന്ദേ
സര്‍വ്വ ശക്തി സ്വരൂപിണി
പൂജ്യാം ഗൃഹാണ കൌമാരീ
ജഗന്മാതര്‍ നമോസ്തുതേ

തൃമൂര്‍ത്തി:-ത്രിപുണാം ത്രിപുണാധാരാം
ത്രിമാര്‍ഗ്ഗ ജ്ഞാനരൂപിണീം
ത്രൈലോക്യ വന്ദിതാം ദേവീം
തൃ മൂര്‍ത്തീം പൂജ്യയാമ്യഹം

കല്യാണി:-കലാത്മികാ കലാതീതാം
കാരുണ്യ ഹൃദയാം ശിവാം
കല്ല്യാണ ജനനീ നിത്യാം
കല്ല്യാണീം പൂജ്യയാമ്യഹം

രോഹിണി:-അണിമാദി ഗുണാധാരാ
മകരാദ്യക്ഷരാത് മികാം
അനന്തശക്തി ഭേദാതാം
രോഹിണീം പൂജ്യയാമ്യഹം

കാളിക:-കാമചാരീം ശുഭാം കാന്താം
കാല ചക്ര സ്വരൂപിണീം
കാമദാം കരുണോദാരാം
കാളികാം പൂജ്യയാമ്യഹം

ചണ്ഡികാ:-ചണ്ഡവീരാം ചണ്ഡമായാം
ചണ്ഡ മുണ്ഡ പ്രഭംജനീം
പൂജയാ മീസദാ ദേവീം
ചണ്ഡീകാം ചണ്ഡവിക്രമാം

ശാംഭവി:-സദാനന്ദകരീം ശാന്താം
സര്‍വ്വദേവ നമസ്കൃതാം
സര്‍വ്വഭൂതാത്മികാം ലക്ഷ്മീം
ശാംഭവീം പൂജ്യയാമ്യഹം

ദുര്‍ഗ്ഗ:-ദുര്‍ഗ്ഗേമേ ദുസ്തരേ കാര്യേ
ഭവ ദു:ഖ വിനാശിനീം
പുജ്യയാമീ സദാ ഭക്ത്യാ
ദുര്‍ഗ്ഗാം ദുര്‍ഗ്ഗത്തി നാശിനീം

സുഭദ്ര:- സുന്ദരീം സ്വര്‍ണ്ണവര്‍ണ്ണാഭാം
സുഖ സൌഭാഗ്യ ദായിനീം
സുഭദ്ര ജനനീം ദേവീം
സുഭദ്രാം പൂജ്യയാമ്യഹം

പുരാണങ്ങൾ, വേദങ്ങൾ - സനാതനധർമ്മം


പുരാണങ്ങൾ പതിനെട്ടണ്ണം  ഉണ്ട് , അവ  താഴെ പറയുന്നവയാണ്‌

1 ബ്രഹ്മപുരാണം
2 വിഷ്ണുപുരാണം
3 ശിവപുരാണം
4 ഭാഗവതപുരാണം
5 പദ്മപുരാണം
6 നാരദപുരാണം
7 മാർക്കണ്ഡേയപുരാണം
8 ഭവിഷ്യപുരാണം
9 ലിംഗപുരാണം
10 വരാഹപുരാണം
11 ബ്രഹ്മവൈവർത്തപുരാണം
12 സ്കന്ദപുരാണം
13 വാമനപുരാണം
14 മത്സ്യപുരാണം
15 കൂർമ്മപുരാണം
16 ഗരുഡപുരാണം
17 ബ്രഹ്മാണ്ഡപുരാണം
18 അഗ്നിപുരാണം



ബ്രഹ്മപുരാണം

ബ്രഹ്മമാഹാത്മ്യത്തിനു പുറമെ, ശ്രീരാമന്റെയും, ശ്രീകൃഷ്ണന്റെയും ചരിത്രവും അവതാരവും അവതാരകഥകളും അടങ്ങിയിരിക്കുന്നു. ആകെ 14000 ശ്ലോകങ്ങൾ.


വിഷ്ണുപുരാണം
.
മഹാവിഷ്ണുവിനെ സംബന്ധിക്കുന്ന പുരാണമാണ്. ശ്രീകൃഷ്ണചരിതത്തിനും പുറമെ വിഷ്ണുപൂജ, കൃഷ്ണജന്മാഷ്ടമീവ്രതകഥ, വിഷ്ണു സഹസ്രനാമം എന്നീ സ്വതന്ത്രകൃതികളും വിഷ്ണുപുരാണത്തിൽ ഉൾപ്പെടുത്തിരിയിക്കുന്നു. ബുദ്ധ ജൈനമതങ്ങളെ നിശിതമായി വിമർശിക്കുന്നു.ദശാവതാരങ്ങൾ വിവരിക്കുന്നു. 23000 ശ്ലോകങ്ങൾ.


ശിവപുരാണം

പേരു സൂചിപ്പിക്കുന്നതുപോലെ ശിവചരിതമാണ് ഉള്ളടക്കം. 24000 ശ്ലോകങ്ങൾ.


ഭാഗവതപുരാണം

പ്രധാന ലേഖനം: ശ്രീമഹാഭാഗവതം
ഭക്തിപ്രധാനമായ ഭാഗവതപുരാണത്തിൽ വിഷ്ണുകഥയും ശ്രീകൃഷ്ണകഥയുമുണ്ട്. മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെപ്പറ്റി വർണ്ണിക്കുന്നു. കപിലമുനിയെയും ശ്രീബുദ്ധനെയും അവതാരങ്ങളായി അംഗീകരിക്കുന്നു. വൈഷ്ണവരുടെ മുഖ്യമത ഗ്രന്ഥമാണ് ഭാഗവതം. 18000 ശ്ലോകങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.


പദ്മപുരാണം

പ്രപഞ്ചോല്പത്തിയെ കുറിച്ച് ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ഗണപതി സഹസ്രനാമം, ശ്രീരാമസഹസ്രനാമം തുടങ്ങി 50ൽ പരം ഗ്രന്ഥങ്ങൾ അടങ്ങിയിട്ടുള്ള പദ്മപുരാണത്തിൽ 55000 ശ്ലോകങ്ങൾ ഉണ്ട്.


നാരദപുരാണം

ശ്രീകൃഷ്ണമഹാത്മ്യം, പാർത്ഥിവലിംഗമാഹാത്മ്യം തുടങ്ങിയ സ്വതന്ത്രകൃതികൾ അടങ്ങിയ നാരദപുരാണത്തിൽ 18110 ശ്ലോകങ്ങളുണ്ട്. പാപകർമ്മങ്ങൾ ,നരകയാതനകൾ എന്നിവ വിവരിക്കുന്നു.


മാർക്കണ്ഡേയപുരാണം

ദ്വാരകാചരിതം, പ്രപഞ്ചതത്ത്വം, ശ്രീകൃഷ്ണ ബാലലീല, വസിഷ്ഠ വിശ്വാമിത്ര കലഹം തുടങ്ങിയവ യാണ് പ്രതിപാദ്യവിഷയങ്ങൾ. ദേവീമാഹാത്മ്യം മാർക്കണ്ഡേയപുരാണത്തിൾ അടങ്ങിയിരിക്കുന്നു. 8000 ശ്ലോകങ്ങളുണ്ട്.


ഭവിഷ്യപുരാണം

അഗ്നിവർണനയാണ് ഇതിൽ പ്രധാനമായി പ്രതിപാദിക്കുന്നത്. 14500 ശ്ലോകങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്.


ലിംഗപുരാണം

അഘോരമന്ത്രം, പഞ്ചഗവ്യം, മൃത്യുഞ്ജയമന്ത്രം, സരസ്വതീസ്തോത്രം മുതലായ ചെറുപുസ്തകങ്ങൾ ലിംഗപുരാണത്തിലുണ്ട്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. ശിവനെ പ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവായി പ്രകീർത്തിക്കുന്നു. ശിവന്റെ ഇരുപത്തിയെട്ടു അവതാരങ്ങൾ വിവരിക്കുന്നു.


വരാഹപുരാണം

ശാകദ്വീപ്, കുശദ്വീപ്, ക്രൗഞ്ച ദ്വീപ് തുടങ്ങിയ ദ്വീപുകളുടെ വർണ്ണനകൾക്കു പുറമെ ചാതുർമ്മാംസ്യം, വാമനമാഹാത്മ്യം, ഭഗവദ്ഗീത, സാർവ്വഭൗമവ്രതം മുതലായ വിഷയങ്ങൾ പ്രതിപാദിക്കുന്നു. ആകെ 10000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.


ബ്രഹ്മവൈവർത്തപുരാണം
കൃഷ്ണസ്തോത്രം, ഏകാദശീമാഹാത്മ്യം, ഉദ്ധവരാധാസം വാദം, ശ്രാവണാദ്വാദശീവ്രതം തുടങ്ങിയ സ്വതന്ത്ര കൃതികൾക്കു പുറമെ ബ്രഹ്മാ- ഗണപതി - ശ്രീകൃഷ്ണ മഹിമകളും ഉൾകൊള്ളിച്ചിരിക്കുന്നു. ആകെ 18000 ശ്ലോകങ്ങൾ.


സ്കന്ദപുരാണം

സ്ഥലപുരാണങ്ങളും ക്ഷേത്രമാഹാത്മ്യങ്ങളും ഭാരതത്തിന്റെ ഭൂമിശാസ്ത്ര വിവരണങ്ങളും ശ്രീ സുബ്രഹ്മണ്യ ചരിതവും ഉള്ള സ്കന്ദപുരാണത്തിൽ 81100 ശ്ളോകങ്ങൾ ഉണ്ട്. ഏറ്റവും വലിയ പുരാണം. ശിവനെപ്പറ്റിയുള്ള ഐതീഹ്യങ്ങൾ, നരകവർണ്ണന എന്നിവയുമുണ്ട്.


വാമനപുരാണം

വാമനചരിതമാണ് മുഖ്യം. ഗംഗാമഹാത്മ്യം മുതലായ സ്വതന്ത്രകൃതികളും വാമനപുരാണത്തിലുണ്ട്. 10000 ശ്ളോകങ്ങൾ ആകെ ഉണ്ട്.


മത്സ്യപുരാണം

മത്സ്യാവതാരകഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. 14000 ശ്ലോകങ്ങൾ ആണ് ഇതിൽ ഉള്ളത്. ജൈനബുദ്ധമതങ്ങളെ ഇതിൽ വിമർശിക്കുന്നുണ്ട്.


കൂർമ്മപുരാണം

കൂർമ്മാവതാര കഥയാണ് പ്രധാനമായും അടങ്ങിയിരിക്കുന്നത്. പുറമെ ഗൃഹസ്ഥ-വാനപ്രസ്ഥ ധർമ്മങ്ങൾ, യതീധർമ്മങ്ങൾ മുതലായവ. ആകെ 17000 ശ്ലോകങ്ങൾ.


ഗരുഡപുരാണം

പ്രേതകർമ്മം, പ്രേതശ്രാദ്ധം, യമലോകം, നരകം മുതലായവയാണ് പ്രതിപാദിക്കുന്നത്. 11000 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു.


ബ്രഹ്മാണ്ഡപുരാണം

അദ്ധ്യാത്മരാമായണം ഈ പുസ്തകത്തിൽ നിന്നെടുത്ത് പ്രത്യേകമായി പ്രസിദ്ധപ്പെടുത്തിയതാവുമെന്നു വിശ്വസിക്കുന്നു. ലളിതാസഹസ്രനാമം ഇതിൽ അടങ്ങിയിരിക്കുന്നു. അനന്തശയനം, ഋഷി പഞ്ചമി, ദക്ഷിണാമൂർത്തി, ലക്ഷ്മീപൂജ, ഗണേശകവചം, ഹനുമത്കവചം എന്നീ ചെറുപുസ്തകങ്ങൾ ഇതിലുണ്ട്. ആകെ 12100 ശ്ലോകങ്ങൾ.


അഗ്നിപുരാണം

രാമായണം, മഹാഭാരതം എന്നീ ഇതിഹാസങ്ങളുടെ സംഗ്രഹവും, അഷ്ടദശവിദ്യകൾ, ധനുർവേദം, ഗാന്ധർവ്വവേദം, ആയുർവേദം, അർത്ഥശാസ്ത്രം, ദർശനങ്ങൾ, കാവ്യകല എന്നിങ്ങനെയുള്ള വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ആകെ 15000 ശ്ലോകങ്ങൾ.





വേദങ്ങൾ

വേദവ്യസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. ഋഗ്വേദം, യജുർ‌വേദം, സാമവേദം, അഥർ‌വവേദം എന്നിവയാണ് അവ


ഋഗ്വേദം

ഇന്ത്യയിലെ വൈദികസംസ്കൃതസൂക്തങ്ങളുടെ ഒരു ശേഖരമാണ്‌ ഋഗ്വേദം, ഇന്ദ്രൻ, വരുണൻ, അഗ്നി, വായു, സൂര്യൻ തുടങ്ങിയ ദേവതകളുടെ സ്തുതികളും ഉപാസനാക്രമങ്ങളും ആണ്‌ ഋഗ്വേദത്തിൽ കൂടുതലായും ഉള്ളത്,പലതായി കാണപ്പെടുമെങ്കിലും സത്യം ഏകമെന്ന് പ്രഖ്യാപിക്കുന്നു, 10600 പദ്യങ്ങളുള്ള 1028 മന്ത്രങ്ങൾ അഥഴാ സൂക്തങ്ങളും 10 മണ്ഡലങ്ങളും ഇതിലുണ്ട്, ആയുർവേദം ഋഗ്‌വേദത്തിന്റെ ഉപവേദമാണ്.



യജുർവ്വേദം

നിരവധി ഗദ്യഭാഗങ്ങളുള്ള വേദമാണിത്. ബലിദാനം, പൂജാവിധി എന്നിവയെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. യജുർവേദത്തിലാണ് യജ്ഞം ആരംഭിച്ചത്. ഇതിന്റെ ഉപവേദമാണ് ധനുർവേദം. മന്ത്രദേവതാസിദ്ധികൾ, ആയുധവിദ്യകൾ എന്നിവ പരാമർശിക്കപ്പെടുന്നത് ഇതിലാണ്. യജുർവ്വേദം രണ്ടായി അറിയപ്പെടുന്നു അവ ശുക്ളയജുർവ്വേദം കൃഷ്ണയജുർവ്വേദം ഇവയാണ്.


സാമവേദം

യജ്ഞങ്ങൾ നടക്കുമ്പോൾ സ്തുതിക്കുന്ന അല്ലെങ്കിൽ ആലപിക്കുന്ന മന്ത്രങ്ങളാണ് സാമവേദത്തിൽ ഉളളത്.അവയിൽ പലതും ഋഗ്വേദസംബന്ധിയാണ്.


അഥർവവേദം

അഥർവ്വത്തിന്റെ വാഗർത്ഥം അഗ്നിപുരോഹിതനെന്നാണ്. ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു. മറ്റ് വേദങ്ങളേക്കാൾ ആധുനികമാണ് അഥർവ്വവേദം ചാതുർവർണ്ണ്യസാമൂഹികവ്യവസ്ഥ നിലനിന്നിരുന്നതായി ചില മന്ത്രങ്ങളിൽ നിന്നും മനസ്സിലാക്കാം.അഥർവൻ എന്ന ഒരു ഋഷിയിൽനിന്നാണ് ഈ പേരിന്റെ ഉത്പത്തി.




ശാസ്ത്രങ്ങൾ

ശിക്ഷ ,കല്പം ,വ്യാകരണം ,നിരുക്തം ,ഛന്ദസ് ,ജ്യോതിഷം എന്നിവയാണ്  ആറു ശാസ്ത്രങ്ങള്‍ ,വേദം ശരിയായി ചൊല്ലുന്നതിനു സഹായിക്കുന്നതാണ് ഛന്ദസ്സും ,വ്യാകരണവും ,നിരുക്തവും ,ശിക്ഷയും,അതിന്റെ വൈദിക വിധിയും ,അനുഷ്ട്ടാന കാലവും സൂചിപ്പിക്കുന്നതാണ് കല്പ്പവും ,ജ്യോതിഷവും. വേദത്തെ ഒരു ശരീരമായി (വേദ പുരുഷന്‍ ) സങ്കല്‍പ്പിച്ചാല്‍ ഛന്ദസ് പാദവും,കല്പം കൈകളും ,ജ്യോതിഷം കണ്ണും ,നിരുക്തം കേഴ്വിയും ,ശിക്ഷ ഘ്രാണവും,,വ്യാകരണം മുഖവും ആണെന്ന് അമരകോശം പറയുന്നു.
ശിക്ഷ---തൈത്തീരിയോപനിഷത്തില്‍ ആണ് ഇത് ആദ്യം സൂചിപ്പിക്കുന്നത് , ഉപദേശം എന്നാണു വാക്കിന്റെ അര്‍ഥം, വേദം പഠിക്കുമ്പോള്‍  ഉച്ചാരണത്തിന്റെ സ്ഥാനം ,സ്വര വ്യഞ്ജനങ്ങള്‍ ,ഉദാത്തം , അനുദാത്തം, സ്വരിതം ,മുതലായ ശബ്ദ ഭേദങ്ങള്‍ മുതലായവയാണ് ശിക്ഷയിലൂടെ പറയുന്നത് , യാജ്ഞവല്‍ക്യ ,പാണിനീയ ,മാണ്‍ഡൂക്യ,നാരദീയ ,ശിക്ഷാ സംഗ്രഹം ഇതില്‍ പെടുന്നു, ഇതിനെ പ്രാതിശാഖ്യം എന്ന് പറയുന്നു..! വേദമന്ത്രങ്ങള്‍ക്ക് പാഠഭേദം വരാതിരിക്കാനുള്ള നിയമങ്ങളാണ് ഇത് ..!


കല്‍പ്പം-----:യാഗങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് കല്‍പ്പം ..! ദക്ഷിണം ,ഗാര്‍ഹപത്യം ,ആഹവനീയം എന്നീ മൂന്നു യാഗാഗ്നികളുടെയും ആരാധനാ ക്രമങ്ങള്‍ ,സോമയാഗം ,അഗ്നിഹോത്രം ,വാജപേയം ,രാജസൂയം ,അശ്വമേധം ,പുരുഷമേധം തുടങ്ങി അനേകം വിധികളിലുള്ള യാഗങ്ങളുടെയും ,അതിന്റെ അനുഷ്ട്ടാനങ്ങളുടെയും പ്രയോഗ വിധികളാണ് ഇതിന്റെ ഉള്ളടക്കം.


വ്യാകരണം ------: വേദം പ്രയോഗിക്കുന്ന സമയത്ത് ഏതു
വാക്ക് ഏത് അർത്ഥത്തിൽ എവിടെ പ്രയോഗിക്കണം
എന്ന് വ്യാകരണം സൂചിപ്പിക്കുന്നു..!
പാണിനി ,കാത്യായന്‍,പതഞ്‌ജലി മുതലായ മഹര്‍ഷിമാര്‍ പ്രാതിശാഖ്യത്തിലൂടെ ഇത് വ്യക്തമാക്കിയിട്ടുണ്ട് ..!
പാണിനീയ ത്തി ന്റെ വ്യാഖ്യാനമായ പതഞ്ജലിയുടെ മഹാഭാഷ്യം ഇതില്‍ പെടും ..! ഇവരെ വ്യ വൈയാകരണന്മാര്‍   എന്ന് പറയുന്നതും ഇതുകൊണ്ടാണ് ..!



നിരുക്തം -------;നിഘണ്ടു എന്ന് തത്വത്തില്‍ പറയാം ..!വേദത്തിലെ ഒരേ പദത്തിനുള്ള അനേകമനേകം അര്‍ത്ഥങ്ങള്‍,അവയുടെ വിവിധ ഫലങ്ങള്‍ ,അവയുടെ പര്യായങ്ങള്‍ ഇതെല്ലാം നിരുക്തത്തില്‍ പെടും ..! ഉദാഹരണത്തിന് :"സാരംഗം "എന്ന പദത്തിന് മുപ്പത്തിയാറ് അര്‍ത്ഥം പറയുന്നു ..! അതില്‍ ശംഖ് ,അരയന്നം എന്നീ അര്‍ത്ഥങ്ങളും ഉണ്ട് ..! ക്ഷേത്ര വാദ്യത്തില്‍ സാരംഗം കയ്യില്‍ എടുത്ത്‌ ഊതുക എന്ന് പറഞ്ഞാല്‍ അരയന്നം എന്ന് മാത്രം അറിയുന്നവന്‍ എന്ത് ചെയ്യും ..? (അത്തരത്തിലാണ് ഇന്ന് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്നത് സത്യം ) യാസ്ഖ്യ മഹര്‍ഷിയാണ് നിരുക്തത്തെ വ്യാഖ്യാനിച്ചിട്ടുള്ളത്‌ ..! നിരുക്ത സഹായം ഇല്ലാതെ മന്ത്രങ്ങളുടെ പാദ പാഠവും അര്‍ത്ഥ ജ്ഞാനവും നിര്‍ണ്ണയിക്കാന്‍ കഴിയില്ല ..!



ഛന്ദസ്---------: ആഹ്ലാദിപ്പിക്കുന്നത് എന്ന് സംസ്കൃത അര്‍ഥം ..! വേദ മന്ത്രങ്ങള്‍ കേട്ടാല്‍ ഒരു ഇമ്പം നമുക്ക് തോന്നും ,അതായത് അതിന്റെ ട്യൂണ്‍ ..! പദ്യത്തില്‍ , കാകളി ,കേക ,മഞ്ജരി തുടങ്ങിയ വൃത്തങ്ങള്‍ നാം പഠിച്ചിട്ടുണ്ട് ..! അതേപോലെ വേദത്തിനും ഉണ്ട് ..! അതിനെ വൈദിക വൃത്തങ്ങള്‍ എന്ന് പറയും ..! മാത്ര അനുസരിച്ചും ,മൂന്ന്‍ അക്ഷരം വീതമുള്ള ഗണങ്ങള്‍ അനുസരിച്ചും ഇത് തരംതിരിക്കുന്നു ..! ത്രിഷ്ട്ടുപ്പ്‌ ,അനുഷ്ട്ടുപ് ,ഗായത്രി ,മുതലായ അനേകം ഛന്ദസ്സുകള്‍ ഉണ്ട് ..! ദുര്‍ഗ്ഗാചാര്യര്‍,പിംഗളാചാര്യര്‍ മുതലായവരുടെ പ്രാമാണിക ഗ്രന്ഥങ്ങള്‍ ഇതിനുണ്ട് ..! ഇത് പഠിക്കാതെ വേദം ചൊല്ലിയിട്ടു യാതൊരു ഫലവുമില്ല ..!



ജ്യോതിഷം -----: വൈദിക അനുഷ്ട്ടാനങ്ങള്‍ നടത്താന്‍ സമയം നിശ്ചയിക്കുക ,അതിനായി സൂര്യ ചന്ദ്രന്‍ മാരുടെയും ,നക്ഷത്രങ്ങളുടെയും ,സ്ഥാനം നിര്‍ണ്ണയിക്കുക ഇതെല്ലാമാണ് ജ്യോതിഷം കൊണ്ട് അര്‍ത്ഥം ആക്കുന്നത് ..! ദേവപ്രശ്നം ,ജാതകം ,തുടങ്ങി ഇന്ന് നമ്മുടെ നാട്ടില്‍ പ്രയോഗിക്കുന്ന ജ്യോതിഷം ഈ വേദാംഗം തന്നെയാണ് ..! പക്ഷെ ഇങ്ങനെ പ്രയോഗിക്കാന്‍ വേദം അനുവാദം തരുന്നുണ്ടോ എന്നത് ചിന്തനീയം. ഈ ആറെണ്ണ ത്തില്‍ ഏറ്റവും എളുപ്പം പഠിക്കാന്‍ പറ്റുന്നത് ജ്യോതിഷം മാത്രമാണ് .

നവരാത്രിവ്രതം / നവരാത്രി ആഘോഷങ്ങള്‍

നവരാത്രിവ്രതം / നവരാത്രി ആഘോഷങ്ങള്‍

    ആശ്വിനത്തിലെ (കന്നി, തുലാം) ശുക്ലപക്ഷ പ്രഥമ മുതല്‍ ഒമ്പത് ദിവസങ്ങളിലായി നവരാത്രി കൊണ്ടാടുന്നു. ഒന്നാം ദിവസത്തിന്റെ തലേദിവസംതന്നെ ഒരിക്കലൂണോടെ വ്രതം ആരംഭിക്കുന്നു. ഗൃഹങ്ങളിലും ക്ഷേത്രങ്ങളിലും ദേവീപൂജകള്‍ പതിവുണ്ട്. രണ്ടു വയസ്സ് മുതല്‍ പത്തുവയസസ് വരെയുള്ള കുട്ടികളെ ദേവിയുടെ പ്രതിനിധികളായി പല ഭാവങ്ങളില്‍ സങ്കല്‍പ്പിച്ച് നടത്തുന്ന കുമാരിപൂജ പ്രധാന ഇനമാണ്. വ്രതാനുഷ്ഠാനവേളയില്‍ അരിയാഹാരം ഉപേക്ഷിക്കുകയോ ഒരു നേരം മാത്രമാക്കുകയോ ചെയ്ത് ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുന്നത് നന്ന്. പഴം, കരിക്ക് എന്നിവ കഴിക്കുന്നതിന് വിരോധമില്ല. ഒമ്പത് ദിവസങ്ങളിലായി ഒമ്പത് ഭാവങ്ങളില്‍ ദേവിയെ ആരാധിക്കപ്പെടുന്നു. എന്നാല്‍ കേരളത്തില്‍ ഒടുവിലത്തെ മൂന്നു ദിവസമാണ് പ്രാധാനം. കൂടുതല്‍ ആളുകളും ആ മൂന്നു ദിവസങ്ങളില്‍ മാത്രം വ്രതമനുഷ്ഠിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ആ മൂന്നു നാളുകള്‍ അഷ്ടമി, നവമി, ദശമി എന്നിവയാണ്. അഷ്ടമി പൂജവെയ്പും നവമി അടച്ചുപൂജയും വിജയദശമി വിദ്യാരംഭവുമായി കൊണ്ടാടുന്നു.  അഷ്ടമിനാളില്‍ ആയുധപൂജയും പതിവുണ്ട്. നീണ്ട ദിവസങ്ങള്‍ മുഴുവന്‍ വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ ദേവിക്ക് പഴം, അവില്‍, മലര്‍, ശര്‍ക്കര എന്നിവ നിവേദിച്ച് ഭക്ഷിച്ച്‌ ഒരിക്കല്‍ ഊണ് കഴിച്ച് പൂര്‍ണ്ണ ഉപവസമല്ലാതെയും വ്രതമനുഷ്ഠിക്കുക പതിവുണ്ട്.

    കേരളത്തില്‍ വിജയദശമി നാള്‍ നടക്കുന്ന വിദ്യാരംഭത്തിനാണ് കൂടുതല്‍ പ്രാധാന്യം കാണുന്നത്. അന്ന് ആചാര്യന്‍ സരസ്വതീദേവിയെ ആരാധിച്ചും സ്വര്‍ണ്ണംകൊണ്ട് കുട്ടിയുടെ നാവിലും വിരലുകൊണ്ട് മുമ്പില്‍ വെച്ച അരിയിലും ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നു.

  'ഹരി ശ്രീ ഗണപതയേ നമഃ' എന്നാണ് ആരംഭം. ഏതു പ്രവൃത്തിയും ഈശ്വര പ്രാര്‍ഥനയോടെ തുടങ്ങണമെന്നാണ് വിധി. ഹരി നമ്മെ സംരക്ഷിക്കുന്ന മഹാവിഷ്ണുവാണ്. ശ്രീയോ? മഹാലക്ഷ്മിയും. ജ്ഞാനസമ്പാദനം യാതൊരു തടസ്സവും കൂടാതെ മുന്നോട്ടുപോകാന്‍ ഗണപതിയുടെ അനുഗ്രഹം വേണം. ഗണപതിയെകൂടി സ്മരിച്ചുകൊണ്ട് മുന്നേറാനുള്ള ശക്തി സമ്പാദിക്കുന്നുവെന്ന് കരുതാം. വ്രതാനുഷ്ഠാനത്തിനുള്ള പ്രായമായിട്ടില്ലെങ്കിലും കുട്ടികളെ അവസാന മൂന്നുനാളിലെങ്കിലും കൊണ്ടുവന്ന് ദേവീക്ഷേത്രത്തില്‍ ദര്‍ശനം ചെയ്യിക്കേണ്ടതാകുന്നു.

നവരാത്രിവേളയില്‍, ഓരോ ദിവസവും ദേവിയെ താഴെ പറയും പ്രകാരം ധ്യാനിച്ച്‌ ആരാധിക്കേണ്ടതാകുന്നു. എങ്കില്‍ ശക്തിസ്വരൂപിണിയായ ദേവി ആപത്തുകളില്‍ നിന്ന് ഏവരേയും കരകയറ്റുമെന്ന കാര്യത്തില്‍ സംശയമില്ല.

1. ബാലസ്വരൂപണീഭാവത്തില്‍, ശൈലപുത്രിയായി പാര്‍വ്വതിദേവിയെ സങ്കല്‍പ്പിച്ച് ആരാധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൂര്‍വ്വജന്മത്തിലെ സതീദേവിയെപ്പോലെ ദേവി ഈ ജന്മത്തിലും പരമശിവന്റെ അര്‍ദ്ധാംഗിനിയാണ്. വൃഷഭസ്ഥിതിയായി ത്രിശൂലവും താമരപ്പൂവും ധരിച്ച് മരുവുന്നു.

2. ബ്രഹ്മചാരിണിസങ്കല്‍പ്പത്തില്‍ പൂജിക്കുന്നു. ബ്രഹ്മശബ്ദത്തിന് തപസ്സ് എന്നര്‍ത്ഥമുണ്ട്. ദേവി തപസ്സുചെയ്ത് ഭഗവാനെ പ്രീതിപ്പെടുത്തുകയാണ്. ജപമാലയും കമണ്ഡലുവും ധരിച്ചിരിക്കുന്നു. ഇലഭക്ഷണംപോലും ത്യജിച്ചുകൊണ്ടാണ് തപസ്സ് ചെയ്യുന്നതെന്നാണ് വിശ്വാസം. അതുകൊണ്ട് ദേവിക്ക് അപര്‍ണ്ണ എന്ന പേരുണ്ടായി.

3. മൂന്നാമത്തെ ഭാവം ചന്ദ്രഘണ്‍ടയായിട്ടറിയപ്പെടുന്നു. ദേവിയുടെ തിരുനെറ്റിയില്‍ അര്‍ദ്ധചന്ദ്രരൂപത്തില്‍ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്‍ടാരൂപിണിയായ ദേവീ സങ്കല്‍പ്പത്തിനാധാരം. സ്വര്‍ണ്ണവര്‍ണ്ണമുള്ള ശരീരവും പത്തു കൈകളുമുണ്ട്. എല്ലാകൈകളിലും ദിവ്യായുധങ്ങള്‍ ധരിച്ചിരിക്കുന്നു. സിംഹവാഹിനിയുടെ മണിനാദം കേട്ടാല്‍ ദുഷ്ടന്മാര്‍ക്ക് ഭയവും ശിഷ്ടന്മാര്‍ക്ക് ശാന്തിയും ലഭിക്കും. യുദ്ധത്തിന് ഒരുങ്ങി നില്‍ക്കുന്ന ഭാവമാണ്.

4. നാലാമത്തെ ദേവീസ്വരൂപം 'കുഷ്മാണ്ഡം' എന്ന പേരില്‍ അറിയപ്പെടുന്നു. പ്രപഞ്ച സൃഷ്ടിയുടെ ആദിസ്വരൂപവും ശക്തിയും ദേവിയാണല്ലോ.  സൃഷ്ടിക്ക് മുമ്പ് ദേവിയില്‍നിന്നും ഉദ്ഭവിച്ച ദിവ്യപ്രകാശം സര്‍വ്വത്ര വ്യാപിച്ചു. പിന്നീട് ആ പ്രകാശം സര്‍വ്വവസ്തുക്കളിലും പ്രവേശിച്ച് തിളങ്ങി തേജസ്വിനിയായി ദേവിക്ക് അഷ്ടഭുജങ്ങളുണ്ട്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല എന്നിവ ധരിച്ച് സിംഹവാഹിനിയായി ദേവി പരിലസിക്കുന്നു.

5. ദേവിയുടെ അഞ്ചാമത്തെ ഭാവം സ്കന്ദമാതാവാണ്. അമ്മയുടെ മടിയില്‍ പുത്രന്‍ സുബ്രഹ്മണ്യന്‍ സാന്നിദ്ധ്യമരുളുന്നു എന്നാണ് സങ്കല്പം. സ്കന്ദമാതാവായ പരാശക്തി ചതുര്‍ഭുജയാണ്. രണ്ടു കൈകളിലും താമരപ്പൂവും താഴത്തെ ഒരു കൈ പുത്രനെ വാത്സല്യപൂര്‍വ്വം തഴുകുന്ന തരത്തിലും, മറ്റേ കൈയില്‍ വരദമുദ്രയും ധരിച്ചിരിക്കുന്നു. സ്കന്ദമാതാവിനെ ആരാധിക്കുന്നതിലൂടെ സുബ്രഹ്മണ്യനെ പൂജിക്കുന്ന ഫലം കൂടി ലഭിക്കുന്നു. സുബ്രഹ്മണ്യപ്രീതിക്കും സ്കന്ദമാതാവാരാധന ഫലപ്രദമാകുന്നു.

6. ആറാമത്തെ സ്വരൂപം 'കാത്യായനി' യുടെതാണ്. കാത്യായന മഹര്‍ഷി ദേവിയെ തപസ്സുചെയ്ത് ദേവിതന്നെ ഗൃഹത്തില്‍ പിറക്കണമെന്നു പ്രാര്‍ഥിച്ചു. ദേവി മഹര്‍ഷിയുടെ ആഗ്രഹം സ്വീകരിച്ചു. അതിനുശേഷം മഹിഷാസുരനെ വധിച്ചു ദേവന്മാര്‍ക്ക് ആശ്വാസമരുളിയെന്നു പുരാണം പറയുന്നു. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച് സിഹവാഹിനിയായി സര്‍വ്വര്‍ക്കും അനുഗ്രഹാശിസ്സുകളേകി മരുവുന്നു.

7. ഈ രൂപമാണ് ഏറ്റവും ഭയാനകം. ദേവി ശക്തിരൂപം പൂണ്ട് കാളരാത്രിയായി ശോഭിക്കുന്നു. ധൈര്യം സമ്പാദിച്ച് ജീവിതത്തില്‍ മുന്നേറാന്‍ കഴിയുന്നതിനു വേണ്ടിയാണ് ദേവി ഭയാനകരൂപം ധരിച്ച് വര്‍ത്തിക്കുന്നത്. ആ രൂപം ശരീരത്തിലേക്ക് പ്രതിഫലിക്കുമ്പോള്‍ മനുഷ്യന്‍ ഭയത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടുമെന്നാണ് വിശ്വാസം. ദേവിയുടെ ഭയാനകരൂപം മനോ ദൌര്‍ബല്യം പരിഹരിച്ച് മനുഷ്യനെ കര്‍മ്മനിരതനാക്കാന്‍ വഴി തെളിയിക്കുന്നു. കറുത്ത നിറവും ചിന്നി ചിതറിയ മുടിയും തൃക്കണ്ണുകളില്‍നിന്നു പ്രവഹിക്കുന്ന അഗ്നിയും ആരെയാണ് ഭയപ്പെടുത്താത്തത്? ബ്രഹ്മാണ്ഡത്തെ ഭസ്മമാക്കാന്‍ പോലും ആ ജ്വാലകള്‍ക്ക് ശക്തിയുണ്ട്. കഴുതയാണ്‌ വാഹനം. വരദമുദ്രയും അഭയമുദ്രയും വാളും മറ്റൊരു ദിവ്യായുധവും ധരിച്ച് ചതുര്‍ഭുജയായി 'ശുഭങ്കരി' എന്ന പേരില്‍ അറിയപ്പെടുന്നു.

8. 'മഹാഗൗരി' യാണ് എട്ടാമത്തെ ഭാവം. ദേവി ശാന്തസ്വരൂപിണിയും ശുഭ്രവര്‍ണ സ്വരൂപിണിയുമാണ്. പരമശിവനെ ആഗ്രഹിച്ച് കഠിനതപസ്സു ചെയ്ത് ദേവിയുടെ ശരീരം കറുത്തു. സൗന്ദര്യം നശിച്ചു. പക്ഷേ, അത് കണ്ടുനില്‍ക്കാന്‍ ശിവന് കഴിഞ്ഞില്ല. ദേവന്‍ പ്രത്യക്ഷപ്പെട്ട് ദേവിയെ ഗംഗാസ്നാനം കഴിപ്പിച്ച് ശുഭ്രവര്‍ണയാക്കി തീര്‍ത്തു.  ദേവിയുടെ വസ്ത്രങ്ങളും ആഭരണങ്ങളും വെളുത്തതായിരുന്നു. വെള്ളക്കാളയുടെ പുറത്ത് കയറി ദേവി സര്‍വ്വര്‍ക്കും ദര്‍ശനം നല്‍കി. ചതുര്‍ഭുജങ്ങളില്‍ ത്രിശൂലം, അഭയമുദ്ര, ഡമരു, വരദമുദ്ര എന്നിവ ധരിച്ച് ഉപാസകന് അക്ഷയപുണ്യം നല്‍കി പരിലസിച്ചു.

9. സിദ്ധിധാത്രീരൂപമാണ് അവസാനദിവസത്തേത്. അന്ന് ദേവി സര്‍വ്വാഭീഷ്ടസിദ്ധികളോടെ എല്ലാവര്‍ക്കും ദര്‍ശനം നല്‍കുന്നു. അണിമ, മഹിമ, ഗരിമ, ലഘിമ, പ്രാപ്തി, പ്രാകാവ്യം, ഈശിത്വം, വശിത്വം എന്നീ സിദ്ധികള്‍ ഈ സങ്കല്‍പ്പത്തിലൂടെ ആരാധിച്ചാല്‍ കൈവരുമെന്നാണ് വിശ്വാസം. ദേവന്മാര്‍ക്ക്പോലും സിദ്ധികള്‍ നല്‍കുന്നത് ദേവിയാണ്. ചതുര്‍ഭുജങ്ങളില്‍ ഗദയും ചക്രവും ശംഖും താമരയും ധരിച്ച് ദേവി വിരാജിക്കുന്നു.

 ബ്രഹ്മാണ്ഡപുരാണത്തിലെ ലളിതസഹസ്രനാമവും, ശങ്കരാചാര്യവിരചിതമായ സൗന്ദര്യലഹരിയും, മാര്‍ക്കാണ്ടെയപുരാണത്തിലെ ദേവീ മഹാത്മ്യവും ദേവിയെ ആരാധിക്കുന്നതിനുള്ള അമൂല്യ ഗ്രന്ഥങ്ങളാണ്. നവരാത്രികാലങ്ങളില്‍ അവ ചൊല്ലി സ്തുതിക്കുന്നത് അതീവ പുണ്യമാകുന്നു.