ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, August 15, 2012

ശിവശങ്കര സ്തോത്രം



അതിഭീഷണ കടുഭാഷണ യമകിങ്കരപടലീ-

കൃതതാഡനപരിപീഡനമരണാഗതസമയേ

ഉമയാസഹ മമചേതസി യമശാസന നിവസൻ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

അസദിന്ദ്രിയ വിഷയോദയ സുഖസാത് കൃത സുകൃതേഃ

പരദൂഷണ പരിമോക്ഷണ കൃതപാതക വികൃതേഃ

ശമനാനനഭവകാനനനിരതേർ ഭവ ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

വിഷയാഭിധബഡിശായുധപിശിതായിതസുഖതോ

മകരായിത ഗതി സംസൃതി കൃതസാഹസവിപദം

പരമാലയ പരിപാലയ പരിതാപിതമനിശം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ദയിതാ മമ ദുഹിതാ മമ ജനനീ മമ ജനകോ

മമ കല്പിതമതിസന്തതിമരുഭൂമിഷു നിരതം

ഗിരിജാസഖ ജനിതാസുഖവസതിം കുരു സുഖിനം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ജനിനാശന മൃതിമോചന ശിവപൂജന നിരതേഃ

അഭിതോfദൃശമിദമീദൃശമഹമാവഹ ഇതിഹാ

ഗജകച്ഛപജനിതശ്രമ വിമലീകുരു സുമതിം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ത്വയി തിഷ്ഠതി സകലസ്ഥിതികരുണാത്മനി ഹൃദയേ

വസുമാർഗണകൃപണേക്ഷണമനസാ ശിവവിമുഖം

അകൃതാഹ്നികമസുപോഷകമവതാദ് ഗിരിസുതയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


പിതരാവതിസുഖദാവിതി ശിശുനാ കൃതഹൃദയൗ

ശിവയാഹൃതഭയകേ ഹൃദി ജനിതം തവ സുകൃതം

ഇതി മേ ശിവ ഹൃദയം ഭവ ഭവതാത് തവ ദയയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ശരണാഗതഭരണാശ്രിതകരുണാമൃതജലധേ

ശരണം തവ ചരണൗ ശിവ മമ സംസൃതിവസതേഃ

പരിചിന്മയ ജഗദാമയഭിഷജേ നതിരവതാത്

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


വിവിധാധിഭിരതിഭീതിഭിരകൃതാധികസുകൃതം

ശതകോടിഷു നരകാദിഷു ഹതപാതകവിവശം

മൃഡമാമവ സുകൃതീഭവ ശിവയാ സഹ കൃപയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


കലിനാശന ഗരലാശന കമലാസനവിനുത

കമലാപതിനയനാർച്ചിത കരുണാകൃതിചരണ

കരുണാകര മുനിസേവിത ഭവസാഗരഹരണ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


വിജിതേന്ദ്രിയവിബുധാർച്ചിതവിമലാംബുജചരണ

ഭവനാശന ഭയനാശന ഭജിതാങ്ഗിതഹൃദയ

ഫണിഭൂഷണ മുനിവേഷണ മദനാന്തക ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ത്രിപുരാന്തക ത്രിദശേശ്വര ത്രിഗുണാത്മക ശംഭോ

വൃഷവാഹന വിഷദൂഷണ പതിതോദ്ധര ശരണം

കനകാസന കനകാംബര കലിനാശന ശരണം


ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


Tuesday, August 14, 2012

പാക്കിൽ ശാസ്താവ്




പാക്കിൽ ശാസ്താവിന്റെ ക്ഷേത്രം തിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ നാട്ടകം പകുതിയിലാണ്. ഈ ക്ഷേത്രം പണ്ട് ഏറ്റവും പ്രസിദ്ധവും പ്രാധാന്യവുമുള്ളതായിരുന്നു. ഇതിനു പുരാതനത്വവും ഒട്ടും കുറവില്ല.



ശ്രീ പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായിട്ട് കിഴക്കു മലകളിലും പടിഞ്ഞാറു സമുദ്രതീരങ്ങളിലുമായി പല സ്ഥലങ്ങളിൽ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. പാക്കിൽശാസ്താവും ആ കൂട്ടത്തിലുള്ളതായി വിചാരിക്കാം. എന്നാൽ സ്വൽപം ഭേദമില്ലെന്നുമില്ല.



ഒരിക്കൽ ബ്രഹ്മാവു തന്റെ ഹേമകുണ്ഡത്തിൽനിന്ന് ഉദ്ഭൂതമായ ഒരു ശാസ്തൃവിഗ്രഹം അഗ്നിദേവന്റെ കയിൽ കൊടുത്ത്, "ഇതു പരശുരാമന്റെ കയ്യിൽ കൊടുത്ത്, ഇതിനെ യഥോചിതം എവിടെയെങ്കിലും ഒരു നല്ല സ്ഥലത്തു പ്രതിഷ്ഠിക്കാൻ പറയണം" എന്നു പറഞ്ഞയച്ചു. അഗ്നിദേവൻ അപ്രകാരം ചെയുകയാൽ പരശുരാമൻ ആ വിഗ്രഹവും കൊണ്ട് പുറപ്പെട്ട് "പാക്ക്" എന്നു പറഞ്ഞുവരുന്ന ആ സ്ഥലത്തു വന്നപ്പോൾ ഈ സ്ഥലം കൊള്ളാമെന്നു തോന്നുകയാൽ ആ ബിംബം അവിടെ പ്രതിഷ്ഠിച്ചു. എങ്കിലും അത് അവിടെ ഉറയ്ക്കാതെ ഇളകി ഉദ്ഗമിച്ചുകൊണ്ടിരുന്നു. പല പ്രാവശ്യം പിടിച്ചിരുത്തീട്ടും ബിംബമവിടെ ഇരിക്കായ്കയാൽ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ആ സമയം ദൈവഗത്യാ സാക്ഷാൽ പാക്കനാരും ഭാര്യയും കൂടി അവിടെ വന്നുചേർന്നു. പാക്കനാരെ കണ്ടപ്പോൾ പരശുരാമൻ പരമാർത്ഥമെലാം പറഞ്ഞു. ഉടനെ പാക്കനാർ ആ ബിംബത്തിന്മേൽപ്പിടിച്ച് കീഴ്പ്പോട്ട് അമർത്തിക്കൊണ്ട് "ഇവിടെപ്പാർക്ക്" എന്നു പറഞ്ഞു. അതോടുകൂടി ബിംബം അവിടെ ഉറച്ചു. പാക്കനാർ "പാർക്ക്" എന്നു പറഞ്ഞതിനാൽ ആ ദേശത്തിനു "പാർക്ക്" എന്നു തന്നെ പേരു സിദ്ധിച്ചു. അതു കാലക്രമേണ "പാക്ക്" എന്നായിത്തീർന്നു. ഇപ്രകാരമൊക്കെയാണ് പാക്കിൽ ശാസ്താവിന്റെ ആഗമം. അതിനാൽ ഈ ശാസ്താവിനെ പ്രതിഷ്ഠിച്ചതു പരശുരാമനാണെന്നും പാക്കനാരാണെന്നും അഗ്നിദേവനാണെന്നും ഓരോരുത്തർ ഓരോവിധം പറയുന്നു. പ്രതിഷ്ഠ കഴിഞ്ഞു പരശുരാമൻ പോയതിന്റെ ശേ‌ഷം ശാസ്താവ് ദിവ്യനായ പാക്കനാർക്കു പ്രത്യക്ഷീഭവിക്കുകയും "പാക്കനാരെ ആണ്ടിലൊരിക്കലെങ്കിലും ഇവിടെ കണ്ടാൽ കൊള്ളാമെന്നുണ്ട്" എന്നരുളിചെയ്കയും അങ്ങനെയാകാമെന്നു പാക്കനാർ സമ്മതിക്കുകയും ചെയ്തു. പാക്കനാർ മുറം വിറ്റുകൊണ്ട് സഞ്ചരിച്ചിരുന്ന അവസരത്തിലാണ് അവിടെച്ചെന്നിരുന്നത്. അതുപോലെ പാക്കനാർ പിന്നെയും ആണ്ടുതോറും കർക്കടക സംക്രാന്തിനാൾ അവിടെ ചെന്നിരുന്നു. പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണല്ലോ. പാക്കനാർ പതിവായി കർക്കടകസംക്രാന്തിനാൾ പാക്കിൽചെന്നിരുന്നതിന്റെ സ്മാരകമായി ഇപ്പോഴും അവിടെ കർക്കടക സംക്രാന്തിതോറും ജനങ്ങൾ കൂടി ഒരു കച്ചവടം നടത്തിവരുന്നുണ്ട്. അതിനു 'സംക്രാന്തിവാണിഭം" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ ദിവസം അവിടെ പലജാതിക്കാരായി അസംഖ്യം ആളുകൾ കൂടുകയും കച്ചവടത്തിനായി അനേകം സാമാനങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. എന്നാൽ വരുന്നവരിൽ അധികം പേരും പറയറും പുലയരും സാമാനങ്ങളിൽ അധികവും കുട്ട, മുറം മുതലായവയുമായിരിക്കും.



പ്രതിഷ്ഠാനന്തരം പരശുരാമൻ തദ്ദേശവാസികളായ ജനങ്ങളെ അവിടെ വരുത്തി ഈ ശാസ്താവിനെ എല്ലാവരും ദേശപരദേവതയായി ആദരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നു ഉപദേശിച്ചു. അതനുസരിച്ചു ജനങ്ങൾ കൂടി അവിടെ ഉപായത്തിൽ ഒരമ്പലം പണി കഴിപ്പിക്കുകയും സമീപസ്ഥനായ അയർക്കാട്ടു നമ്പൂരിയെക്കൊണ്ട് കലശം നടത്തിക്കുകയും ചെയ്തു. ആ ദേവന് ആദ്യം നിവേദ്യം കഴിച്ചതു നാഴിയരിവച്ച് അതിന്റെ മുകളിൽ ഒരു തുടം വെണ്ണയും വച്ചാണ്. അതിനാൽ അങ്ങനെയുള്ള നിവേദ്യം ആ ദേവനു വളരെ പ്രധാനവും പ്രിയതരവുമായിത്തീർന്നു. അങ്ങനെ വഴിപാടായിട്ട് ഇപ്പോഴും പലരും അവിടെ നടത്തിവരുന്നുണ്ട്. അതിനു നാഴിയരിയും വെണ്ണയും എന്നാണ് പേരു പറഞ്ഞുവരുന്നത്.



ദേശക്കാർക്കൂടി ഉപായത്തിൽ ആദ്യം പണികഴിപ്പിച്ച ഈ ക്ഷേത്രത്തിനു പിന്നീടു വേണ്ടുന്ന പുഷ്ടിയൊക്കെ വരുത്തിയതു തെക്കുംകൂർ രാജാവാണ്. ഒരു കാലത്തു നാടുവാണിരുന്ന തെക്കുംകൂർ രാജാവ് ആണ്ടുതോറും മകരസംക്രാന്തിക്ക് ശബരിമല ക്ഷേത്രത്തിൽപ്പോയി സ്വാമിദർശനം കഴിച്ചുവന്നിരുന്നു. ആ തമ്പുരാനു പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം നിമിത്തം അതു ദു‌ഷ്ക്കരമായിത്തുടങ്ങിയതിനാൽ ഒരാണ്ടിൽ അവിടെച്ചെന്നിരുന്നപ്പോൾ നടയിൽ തൊഴുതുകൊണ്ടുനിന്ന് "എന്റെ സ്വാമിൻ! ഇവിടെ വന്നു ദർശനം കഴിചപോകാൻ ഞാൻ ശക്തനല്ലാതെയായിത്തീർന്നിരിക്കുന്നു. ഇതു മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു പരമസങ്കടമാണ്. അതിനാൽ ഇതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരണേ" എന്നു ഭക്തിപൂർവം പ്രാർത്ഥിച്ചു. അന്നു രാത്രിയിൽ തമ്പുരാൻ കിടന്നുറങ്ങിയിരുന്ന സമയം ഒരാൾ അടുക്കൽ ച്ചെന്ന്, "ഇവിടെ വന്ന് എന്നെ ദർശിക്കുന്നതിന് നിവൃത്തിയില്ലാത്തവർ എന്റെ കിഴക്കേ നടയിൽ വന്ന് എന്നെക്കണ്ടാലും മതി. പാക്കിൽ പാർക്കുന്നതും ഞാൻതന്നെയാണ്" എന്നു പറഞ്ഞതായി അദ്ദേഹത്തിനുതോന്നി. ഉണർന്ന് ഉടനെ കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. അതിനാൽ ഇത് കരുണാനിധിയായ ശബരിമലശാസ്താവു തന്റെ പ്രാർത്ഥനയെ കൈക്കൊണ്ട് അരുളിച്ചെയ്തതാണെന്നു തന്നെ തമ്പുരാൻ വിശ്വസിച്ചു.



തമ്പുരാൻ ശബരിമലയിൽനിന്ന് തിരിയെ രാജധാനിയിൽ എത്തിയതിന്റെ ശേ‌ഷം ഒട്ടും താമസിയാതെ പാക്കിൽ ശാസ്താവിന്റെ അമ്പലം, നാലമ്പലം, ബലിക്കൽപ്പുരം, വാതിൽമാടം മുതലായവയോടുകൂടി ഭംഗിയായി പണിയിക്കുന്നതിനു കൽപന കൊടുത്തു. രണ്ടുമൂന്നു മാസംകൊണ്ട് അമ്പലം പണിയും പരിവാര പ്രതിഷ്ഠയും കലശവും നടത്തിക്കുകയും ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങൾക്കും മാസവിശേ‌ഷങ്ങൾക്കും നിത്യനിദാനം മുതലായതിനും പതിവുകൾ നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടിടത്തോളം വസ്തുവകകൾ ദേവസ്വംപേരിൽ പതിച്ചുകൊടുക്കുകയും ചെയ്തു. ആകെപ്പാടെ പാക്കിൽ ക്ഷേത്രം ഒരു മഹാക്ഷേത്രമാക്കിത്തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. ക്ഷേത്രം പണി കഴിഞ്ഞിട്ട് അന്നു കലശം നടത്തിച്ചതും അയർക്കാട്ടു നമ്പുരിയെക്കൊണ്ടുതന്നെയാണ് അതിനാൽ ആ നമ്പൂരി ആ ക്ഷേത്രത്തിലെ തന്ത്രിയായിത്തീർന്നു. ഇപ്പോഴും അവിടെ തന്ത്രി അദ്ദേഹം തന്നെ. അക്കാലം മുതൽ തെക്കുംകൂർ രാജാക്കന്മാർ പാക്കിൽ ശാസ്താവിനെ അവരുടെ ഒരു പരദേവതയായി ആചരിച്ചുതുടങ്ങുകയും ചെയ്തു. അവർ അക്കാലത്തു മാസത്തിലൊരിക്കലെങ്കിലും അവിടെപ്പോയി സ്വാമിദർശനം കഴിക്കാതെയിരിക്കാറില്ല. അന്നു രാജധാനി കോട്ടയത്തു തളിയിലായിരുന്നതിനാൽ പാക്കിൽ ക്ഷേത്രത്തിലേക്കു നാലഞ്ചു നാഴികയിലധികം ദൂരമുണ്ടായിരുന്നില്ല. അതിനാൽ അങ്ങോട്ടു കൂടെക്കൂടെ പ്പോകുന്നതിനു സൗകര്യവുമുണ്ടായിരുന്നു.



പെരുമാക്കന്മാരുടെ ഭരണാനന്തരം കേരളരാജ്യം പല ഖണ്ഡങ്ങളായി ഭാഗിച്ചു ചില രാജാക്കന്മാരും ഇടപ്രഭുക്കന്മാരും പ്രത്യേകം പ്രത്യേകം ഭരിച്ചുതുടങ്ങിയപ്പോൾ അവർ തമ്മിൽ കൂടെക്കൂടെ യുദ്ധമുണ്ടാവുക സാധാരണമായിത്തീർന്നു. അതിനാൽ അവർക്കെല്ലാവർക്കും പ്രത്യേകം പ്രത്യേകം സൈന്യങ്ങളെ ശേഖരിക്കേണ്ടത് അത്യാവശ്യമായും വന്നുകൂടി. തെക്കുംകൂർ രാജാവും ഇക്കൂട്ടത്തിൽ പ്രാധനപ്പെട്ട ഒരിടപ്രഭുവായിരുന്നതിനാൽ അദ്ദേഹത്തിനു ഒരു സൈന്യശേഖരം വേണ്ടിവന്നു. അതിനാൽ അദ്ദേഹം രാജ്യത്തുള്ള ഓരോ കരകളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്കെല്ലാം ചില സ്ഥാനമാനങ്ങളും മറ്റും കല്പിച്ചു കൊടുക്കുകയും ആ ആശാന്മാർ ഓരോ കരകളിലും കളരികൾ കെട്ടി നാട്ടുകാരായ പുരു‌ഷന്മാരെയല്ലാം ആയോധനവിദ്യ അഭ്യസിപ്പിക്കണമെന്ന് ഏർപ്പാടു ചെയ്യുകയും അങ്ങനെ അവിടേക്കു ധാരാളം സൈന്യങ്ങളുണ്ടാ യിത്തീരുകയും ചെയ്തു. എന്നു മാത്രമല്ല, ഇപ്രകാരം യുദ്ധം അഭ്യസിക്കപ്പെടുന്നവർക്കു ആണ്ടിലൊരിക്കൽ ഒരു പരീക്ഷ നടത്തണമെന്നും ആ പരീക്ഷ നടത്തുന്നതു പാക്കിൽ ശാസ്താവിന്റെ സന്നിധിയിൽവച്ചു വേണമെന്നും നിശ്ചയിച്ചു.



ആണ്ടുതോറും വിജയദശമിക്കു വിദ്യാംരംഭം കഴിഞ്ഞിട്ട് രാജാവ് ഒരു നല്ല ദിവസം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തും. ആ ദിവസം രാജ്യത്തുള്ള സകല കരകളിൽനിന്നും ആശാന്മാർ അവരവരുടെ ശി‌ഷ്യന്മാരോടുകൂടി പാക്കിൽ വന്നുചേരും. അപ്പോൾ രാജാവും അവിടെയെത്തും. പിന്നെ പോരാളികളായിട്ടുള്ളവരെ യഥായോഗ്യം രണ്ടുഭാഗമായി തിരിച്ചു നിർത്തും. അവർ തെക്കും വടക്കുമായി പിരിഞ്ഞ് അണിനിരക്കും. എല്ലാവരും സന്നദ്ധരായി നിന്നു കഴിയുമ്പോൾ യുദ്ധം തുടങ്ങുന്നതിന് രാജാവ് കല്പനകൊടുക്കും. ഉടനെ യുദ്ധമാരംഭിക്കുകയും ചെയ്യു. ഇങ്ങനെയൊക്കെയായിരുന്നു ഇതിന്റെ പതിവ്. ഈ പരീക്ഷായുദ്ധത്തിന് പാക്കിൽ പട എന്നാണ് പേരു പറഞ്ഞുവന്നിരുന്നത്. ഈ യുദ്ധത്തിനായി പാക്കിൽ ക്ഷേത്രത്തിനുസമീപം മതിൽക്കുപുറത്തായിട്ട് ഏതാനും സ്ഥലം ഒഴിച്ചിട്ടിരുന്നു. ആ സ്ഥലത്തിന് 'പടനിലം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ യുദ്ധത്തിൽ ജയിക്കുന്നവർക്കു സൈന്യത്തിൽ ചില സ്ഥാനങ്ങളും ചില സമ്മാനങ്ങളും മറ്റും രാജാവു കൽപിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധത്തിൽ ജയിക്കുന്നതിനു പ്രധാനമായി സഹായിക്കുന്ന ദേവന്മാർ വേട്ടയ്ക്കൊരു മകനും ശാസ്താവുമാണെന്നാണല്ലോ വച്ചിരിക്കുന്നത്. അതിനാൽ തെക്കുംകൂർ രാജാവും രാജ്യവാസികളും മാത്രമല്ല, മറ്റു ചില രാജാക്കന്മാരും കോയിത്തമ്പുരാക്കന്മാരും കൂടി പാക്കിൽ ശാസ്താവിനെ ഒരു പരദേവതയായിട്ടാണ് ആചരിച്ചുവരുന്നത്. നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധമില്ലാതായപ്പോൾ മുതൽ അതിനൊക്കെ സ്വല്പം കുറവു വന്നു തുടങ്ങി. എങ്കിലും, പള്ളം, ലക്ഷ്മീപുരം, അനന്തപുരം, പാലിയക്കര, ഗ്രാമം മുതലായ കോയിത്തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങളിലും മറ്റും കൊച്ചുതമ്പുരാക്കന്മാരുടെ അന്നപ്രാശനവും കൊച്ചുതമ്പുരാട്ടിമാരുടെ പള്ളിക്കെട്ടു കഴിഞ്ഞാൽ പാക്കിൽ കൊണ്ടുചെന്നു ദർശനം കഴിപ്പിചു കൊണ്ടുപോവുക ഇപ്പോഴും പതിവുണ്ട്.



ശബരിമലശാസ്താവും പാക്കിൽ ശാസ്താവും ഒന്നുതന്നെയെന്നാണ് ജനങ്ങളുടെ വിശ്വാസം. ശബരിമലയ്ക്ക് പോകുവാൻ സാധിക്കാത്തവരും മറ്റുമായി അനേകം ജനങ്ങൾ മകരസംക്രാന്തിക്കു പാക്കിൽ പോയി ദർശനം കഴിക്കുക ഇപ്പോഴും പതിവാണ്.



പാക്കിൽ ശാസ്താവിനു മുൻകാലങ്ങളിൽ ഇപ്രകാരമെല്ലാം പ്രസിദ്ധിയും പ്രാധാന്യവും ഉണ്ടായിരുന്നുവെങ്കിലും തെക്കുംകൂർ രാജ്യം തിരുവിതാംകൂറിൽ ചേർന്നതോടുകൂടു അതിനൊക്കെ വളരെ ഭേദഗതിവന്നുപോയി. എങ്കിലും ദേവസാന്നിദ്ധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു മാറ്റവും വന്നിട്ടില്ല. ആ ദേശക്കാർ ഇപ്പോഴും ആ ശാസ്തവിനെ തങ്ങളുടെ ദേശപരദേവതയായിട്ടുതന്നെ ആചരിച്ചുവരുന്നുണ്ട്. ആണ്ടു തോറുമുള്ള ഉത്സവത്തിനു സർക്കാരിൽനിന്നു സ്വല്പം നെല്ലും പണവും പതിച്ചുവച്ചിട്ടുണ്ടെങ്കിലും പോരാത്തതെല്ലാം ചെലവുചെയ്ത് ഉത്സവം കേമമാക്കുന്നതും അഹസ്സുകൾ നടത്തുന്നതും ഇപ്പോഴും ദേശക്കാർ തന്നെയാണ്. പാക്കിൽ ശാസ്താവിന്റെ മാഹാത്മ്യങ്ങൾ പറയുകയാണെങ്കിൽ വളരെയുണ്ട്. വിസ്തരഭയത്താൽ അതിനായി ഇപ്പോൾ തുനിയുന്നില്ല.

Friday, August 10, 2012

ഗജേന്ദ്രമോക്ഷം



പാണ്ഡ്യരാജാവായിരുന്ന ഇന്ദ്രദ്യുമ്നന്‍ മലയപര്‍വ്വതത്തിന്റെ താഴ്വരയില്‍ ആശ്രമം കെട്ടി വിഷ്ണുനാഥനെ പ്രാര്‍ത്ഥിച്ചു. ഒരു ദിവസം അഗസ്ത്യ മഹര്‍ഷി ആശ്രമത്തിലെത്തി. ധ്യാനനിരതനായ രാജാവ് മഹര്‍ഷി വന്ന വിവരം അറിഞ്ഞില്ല. തന്നെ വിധിയാംവണ്ണം സ്വീകരിക്കാത്ത രാജാവിനെ മഹര്‍ഷി ശപിച്ചു . "തന്നെ ധിക്കരിച്ചു ഇളകാതിരിക്കുന്ന ഇവന്‍ കാട്ടാനത്തലവനായി ആരോടും മിണ്ടാട്ടവും ഉരിയാട്ടവുമില്ലാതെ നടക്കട്ടെ". എന്ന് ശപിച്ചിട്ട് മഹര്‍ഷി നടന്നു പോയി. ധ്യാനമുണര്‍ന്നപ്പോള്‍ ഭടന്മാരില്‍ നിന്നും വിവരമറിഞ്ഞ രാജാവ് മഹര്‍ഷിയുടെ പിന്നാലെചെന്നു നമസ്കരിച്ച്, മാപ്പപേക്ഷിച്ചു. പശ്ച്താപം തോന്നിയ മഹര്‍ഷി ഈ ശാപം ദൈവഹിതമാണെന്നും വിഷ്ണുഭാഗവാന്റെദര്‍ശനം കിട്ടാന്‍ വേണ്ടിയാണെന്നും അറിയിച്ചു



മദയാനയായി മാറിയ രാജാവ് കാട്ടിലേക്ക് ഓടിപ്പോയി. അവിടെ മറ്റു ആനകളുടെ തലവനാകയും, മരശാഖകള്‍ ഒടിച്ചും, ചീന്തിതിന്നും, മണ്ണ്കുത്തിയാറാടിയും , തടാകങ്ങളില്‍ കുളിച്ചും,  കാട്ടിലങ്ങനെ വിളയാടി. ആനയായാലും അവനു മുന്‍പുണ്ടായിരുന്ന വിഷ്ണുഭക്തി നിലനിന്നു പോന്നു.
അതുകൊണ്ട് പാപനാശിനികളായ തീര്‍ത്ഥങ്ങള്‍ കണ്ടാല്‍ അതില്‍ സേവിക്കയും, തീര്‍ത്ഥം കുടിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ഭൂപ്രദക്ഷിണം ചെയ്തുചെയ്ത് ആനക്കൂട്ടം ത്രികുടപര്‍വ്വതത്തില്‍ എത്തി. ആ പര്‍വ്വതത്തിന് ഇരുമ്പ്, വെള്ളി,സ്വര്‍ണം എന്നിവയുടെ നിറങ്ങളില്‍ മൂന്നു കൊടുമുടികള്‍ ഉണ്ട്. ചുറ്റും പാലാഴി. യക്ഷകിന്നരന്മാര്‍ ആനന്ദിച്ചുല്ലസിക്കുന്ന ദിവ്യപ്രദേശമാണ്‌ അവിടം. അതിന്റെ താഴ്വരയില്‍ വരുണന്റെ ഋതുമത് എന്ന് പേരുള്ള അതിമനോഹരമായ ഉദ്യാനമുണ്ട്. പക്ഷിമൃഗാദികള്‍ ഒന്നിച്ചുല്ലസിക്കുന്ന ആ ഉദ്യാനത്തില്‍ ഒരു താമര പൊയ്കയുമുണ്ട് . ഇതെല്ലാം കണ്ടപ്പോള്‍ ഗജേന്ദ്രനു ആ പ്രദേശം നന്നേ ഇഷ്ടപ്പെട്ടു. അങ്ങനെ കാട്ടാനക്കൂട്ടം അവിടെ താമസമുറപ്പിച്ചു


ഒരു ദിവസം ആഹാരമൊക്കെ കഴിഞ്ഞ് മധ്യാഹ്നമായപ്പോള്‍ ആനക്കൂട്ടം ആ താമര പൊയ്കയുടെ അടുത്തെത്തി. ഗജേന്ദ്രനു അതില്‍ ഒന്ന് കുളിച്ചാല്‍ കൊള്ളാമെന്നുതോന്നി. അവന്‍ വേണ്ടുവോളം കുളിക്കുകയും താമര വളയങ്ങള്‍ ചുറ്റിപ്പറിച്ചെടുത്ത് തിന്നുന്നുമുണ്ടായിരുന്നു. അപ്പോള്‍ അതാ ഒരു കൂറ്റന്‍ മുതല ആനയുടെ കാലില്‍പിടികൂടി . വേദനകൊണ്ട് ആന അലറി ചിന്നം വിളിച്ചു, ശക്തിയായി കാല്‍ കുടഞ്ഞു മുതലയെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റു ആനകളെല്ലാം കൂടി ഈ ആനയെ പിടിച്ചുവലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലു ഫലമുണ്ടായില്ല. അങ്ങനെ ഒരായിരം വര്‍ഷം അവര്‍ തമ്മില്‍ പിടിയും വലിയും ആയി കഴിച്ചുകൂട്ടി. അപ്പോഴതാ ദൈവഹിതംപോലെ ഗജേന്ദ്രനു പണ്ട് മഹര്‍ഷി കൊടുത്ത ശാപമോക്ഷം ഓര്‍മ്മ വന്നു. ഭഗവദ്സ്മൃതിയുണര്‍ന്ന് സര്‍വ്വലോകേശനായ സാക്ഷാല്‍ ഭഗവാന്‍ നാരായണനെ സ്തുതിച്ചു .തുമ്പിക്കൈകൊണ്ട്‌ താമരപ്പൂക്കള്‍ പറിച്ചെടുത്ത് ഭഗവാനെ ആരാധിച്ചു. അവന്റെ സ്തുതികേട്ട് ഭഗവന്‍ ഗരുഡന്റെ പുറത്തുകയറി ആ താമരപോയ്കയിലെത്തി.
ഗജേന്ദ്രന്റെ തുമ്പിക്കൈ മാത്രം ജലനിരപ്പിനു മുകളില്‍ കാണാമായിരുന്നു. ഭഗവാന്‍ ആനയെ മെല്ലെ കരക്കെത്തിച്ചു. അപ്പോഴും മുതലയുടെ പിടി മാറിയിരുന്നില്ല. ഭഗവാന്‍ തന്റെ സുദര്‍ശനചക്രം കൊണ്ട് മുതലയുടെ കഴുത്തറുത്തു.. അപ്പോഴതാ, അതിമനോഹര വേഷധാരിയായി ഉദയസൂര്യനെപോലെ ശോഭിക്കുന്ന ഒരു ഗന്ധര്‍വ്വശ്രേഷ്ടന്‍
മുതലയില്‍ നിന്നും ആവിര്‍ഭവിച്ച് ഭഗവാനെ സ്തുതിച്ചു വാഴ്ത്തി .


ദേവലമുനിയുടെ ശാപമേറ്റാണ് ഗന്ധര്‍വ്വന്‍ മുതലയായിത്തീര്‍ന്നത്‌. ഭഗവാന്റെ സുദര്‍ശനചക്രം കൊണ്ട് തന്നെ ആ ഗന്ധര്‍വ്വന് ശാപമോക്ഷം ലഭിച്ചു.



ഭഗവാന്റെ വാത്സല്യപൂര്‍വ്വമായ തലോടല്‍ കൊണ്ട് ഗജേന്ദ്രന് ശാപമോക്ഷം കിട്ടുകയും ഇന്ദ്രദ്യുമ്നരാജാവായി തീരുകയും ചെയ്തു. അങ്ങനെ ഇന്ദ്രദ്യുമ്നന്‍ വിഷ്ണു സായൂജ്യം നേടി.


അഹങ്കാരം അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം  മുളപൊട്ടുന്നു…അപ്രതീക്ഷമായ വീഴ്ചകള്‍  സല്‍ബുദ്ധി പ്രധാനം ചെയ്യുന്നു…ഞാന്‍ ഒരു  നിസ്സാരനാണ്‌ എന്ന് ആ നിമിഷങ്ങളില്‍ മനസിലാക്കുകയും ചെയ്യുന്നു…


ഗജേന്ദ്രമോക്ഷം  കഥ ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും  അതിന്റേതായ പരിവര്‍ത്തനം നമ്മുടെ മനസ്സില്‍  ഉണ്ടാകും…വീഴ്ചകള്‍ക്ക് മുന്‍പുതന്നെ  ഗുണപാടങ്ങള്‍ മനസ്സിലാക്കുന്നവര്‍  ഭാഗ്യവാന്മാരാണ് …