ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, September 12, 2013

തുളസിയുടെ വിവാഹം

രാധയുടെ ശാപംകൊണ്ട് സുദാമാവ് എന്ന ഗോപാലന്‍ ശംഖചൂഡനായ അസുരനായി ജനിച്ചു. അയാള്‍ ബദരികാശ്രമത്തില്‍ച്ചെന്ന് തപസ്സു ചെയ്തു. തുളസിയെ വിവാഹം ചെയ്യണമെന്നുള്ളത് ശംഖചൂഡന്റെ തപോലക്ഷ്യമായിരുന്നു. തപസ്സു ചെയ്ത് അയാള്‍ വിഷ്ണുകവചവും സമ്പാദിച്ചു. വിഷ്ണുകവചം ശരീരത്തില്‍നിന്ന് മാറുകയും ഭാര്യയുടെ പാതിവ്രത്യം നശിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ എന്ന വരവും ബ്രഹ്മാവില്‍നിന്ന് വാങ്ങി അയാള്‍ തിരിച്ചുവന്നു.


വനാന്തരത്തില്‍വച്ച് പരസ്പരം കണ്ട ശംഖചൂഡനും തുളസിയും തമ്മില്‍ വിവാഹവും നടന്നു. ദേവഗണങ്ങള്‍ക്ക് പോലും അസൂയ തോന്നത്തക്ക പ്രഭാവത്തോടുകൂടി തുളസിയും ശംഖചൂഡനും രമിച്ചുനടന്നു-ദേവന്മാര്‍ക്ക് അയാളില്‍നിന്നും പല കഷ്ടതകളും അനുഭവിക്കേണ്ടിവന്നു.ഗത്യന്തരമില്ലാതെ ബ്രഹ്മാവും ശിവനും ദേവഗണങ്ങളുംകൂടി മഹാവിഷ്ണുവിനെ അഭയംപ്രാപിച്ചു.


ശംഖചൂഡനെ വധിക്കാന്‍വേണ്ടി മഹാവിഷ്ണു തന്റെ ശൂലം പരമശിവന്റെ പക്കല്‍ കൊടുത്തയച്ചു. പക്ഷെ ഒരു പ്രശ്‌നം- തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വന്നാലേ ശംഖചൂഡന് മരണം സംഭവിക്കുകയുള്ളൂ. അതിനെന്താണ് പോംവഴി? തുളസിയുടെ പാതിവ്രത്യത്തിന് ഭംഗം വരുത്താനുറച്ച് വിഷ്ണുവും ഭൂമിയിലേക്ക് പുറപ്പെട്ടു. ശംഖചൂഡന്‍, ശിവനുമായി യുദ്ധം ചെയ്യുന്നതിന്, തുളസിയോട് യാത്രാനുവാദവും വാങ്ങി പടക്കളത്തിലേക്ക് തിരിച്ചു. ആ തക്കം നോക്കി, മഹാവിഷ്ണു ശംഖചൂഡന്റെ വേഷം ധരിച്ച് തുളസിയുടെ സമീപത്തെത്തി. അവര്‍ വിനോദങ്ങള്‍ പറഞ്ഞ് ആര്‍ത്തുല്ലസിച്ച് കുറേ സമയം ചെലവാക്കി. ഒടുവില്‍ അവര്‍ ശയനമുറിയില്‍ പ്രവേശിച്ചു.


ശംഖചൂഡന്റെ രീതികണ്ട് തുളസിക്ക് അയാളില്‍ സംശയം തോന്നി. കൃത്രിമശംഖചൂഡനെ ശപിക്കാന്‍ അവള്‍ ചാടിയെഴുന്നേറ്റു. അപ്പോള്‍ മഹാവിഷ്ണു സ്വന്തം രൂപത്തില്‍ തുളസിയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഭഗവാന്‍ തുളസിയോട് ഇപ്രകാരം പറഞ്ഞു: ഞാന്‍ നിനക്ക് ഭര്‍ത്താവായി വരാന്‍വേണ്ടി വളരെക്കാലം തപസ്സു ചെയ്തവളാണല്ലോ നീ- നിന്റെ ഭര്‍ത്താവായ ശംഖചൂഡന്‍ എന്റെ പാര്‍ഷദന്മാരില്‍ പ്രധാനിയായ സുദാമാവാണ്. അവന്‍ ശാപമോക്ഷം കിട്ടി തിരിച്ചുപോകേണ്ട സമയം ആസന്നമായിരിക്കുന്നു. നിനക്ക് എന്റെ പത്‌നിയാകാനുള്ള സമയവും വന്നിരിക്കുന്നു. ശിവന്‍ ശംഖചൂഡനെ നിഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. അവര്‍ സുദാമാവായിത്തന്നെ ഗോലോകത്ത് ചെന്നു ചേര്‍ന്നുകഴിഞ്ഞു. നിനക്കും ഇനി ഈ ദേഹമുപേക്ഷിച്ച് എന്നോടൊത്തം വൈകുണ്ഠത്തില്‍ വന്ന് രമിക്കാം:

ബദരികാശ്രമത്തില്‍ ബ്രഹ്മാവ് തന്നോടു പറഞ്ഞതെല്ലാം തുളസി ഓര്‍ത്തു. തുളസിക്ക് എല്ലാം മനസ്സിലായി. ഭഗവാന്‍ വിഷ്ണു വീണ്ടും പറഞ്ഞു: നിന്റെ ശരീരം ഇവിടെ കിടന്ന് ദ്രവിച്ച് ഗണ്ഡകി എന്ന പുണ്യനദിയാകും. നിന്റെ തലമുടി ഈ ലോകത്തില്‍ തുളസിച്ചെടിയായിത്തീരും-തുളസീദളം മൂന്നുലോകത്തിലും ദേവപൂജയ്ക്ക് ശ്രേഷ്ഠമായ പുഷ്പമായിത്തീരും.
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ തുളസി ലക്ഷ്മിയുടെ രൂപം ധരിച്ചു- മഹാവിഷ്ണുവും ലക്ഷ്മീദേവിയും വൈകുണ്ഠത്തിലേക്ക് തിരിച്ചുപോയി.



തുളസിച്ചെടിയുടെ മഹാത്മ്യം



ഒരു തുളസിച്ചെടിയെങ്കിലും വളര്‍ത്താത്ത ഹിന്ദു ഭവനങ്ങള്‍ ഉണ്ടാകില്ല. ജോലിയുടെ ഭാഗമായി ഫ്ലാറ്റുകളിലേക്കും വിദേശരാജ്യങ്ങളിലേക്കും കുടിയേറുന്നവരും വിശ്വാസങ്ങള്‍ മുറുകെ പിടിക്കാന്‍ തുളിച്ചെടിയേയും ഒപ്പം കൂട്ടാറുണ്ട്‌.

ഔഷധമഹാത്മ്യം ഉള്ള രോഗനാശിനിയായ ചെടി എന്നതിലൂപരി തുളസിച്ചെടി വിശ്വാസത്തിന്‍റെ ഭാഗമാണ്‌. പുരാണങ്ങളില്‍ തുളസി മാഹാത്മ്യത്തെ കുറിച്ചുള്ള കഥകള്‍ ധാരാളമുണ്ട്‌. ദൈവിക പരിവേഷം തന്നെയാണ്‌ തുളസിക്ക്‌ കല്‍പിച്ചിട്ടുള്ളത്‌. ശുദ്ധിയോടെയും വൃത്തിയോടെയും തുളസി വളര്‍ത്തുകയും പരിപാലിക്കുകയും ചെയ്യുക തന്നെ പുണ്യമാണ്‌.

തുളസിതറയില്‍ വിളക്ക്‌ വച്ച്‌ പ്രദക്ഷിണം ചെയ്യുന്നത്‌ സുഖഫലങ്ങള്‍ നല്‍കുമെന്ന്‌ വിശ്വിസിക്കുന്നു. തുളസിയുടെ അഗ്രത്തില്‍ ബ്രഹ്മാവും അടിയില്‍ ശങ്കരനും മധ്യഭാഗത്ത്‌ മഹാവിഷ്ണുവും സ്ഥിതിചെയ്യുന്നു എന്നാണ്‌ ഐതീഹ്യം.

ദീര്‍ഘസുമംഗലിയായി ജീവിക്കാന്‍ തുളസീപൂജ സഹായിക്കുമെന്നാണ്‌ വിശ്വാസം. തുളസിയിലയിട്ടവെള്ള ഗംഗാതീര്‍ത്ഥം പോലെ പവിത്രമാണെന്ന്‌ കരുതുന്നു. തുളസി വിഷ്ണുവിനെ ആരാധിച്ചിരുന്നതിനാല്‍ വിഷ്ണുപ്രിയ എന്നും തുളസിക്ക്‌ പേരുണ്ട്‌.

സാക്ഷാല്‍ ശ്രീകൃഷ്ണനെ പൂജിക്കുന്നതിന്‌ സമാനമാണ്‌ തുളസിയെ പൂജിക്കുന്നത്‌ എന്ന്‌ പുരാണകഥകള്‍ തന്നെ പഠിപ്പിക്കുന്നു. 12 ആദിത്യന്മാര്‍, പതിനൊന്ന്‌ രുദ്രന്മാര്‍, അഷ്ടവസുക്കള്‍, അശ്വനിദേവന്മാര്‍ എന്നിവരുടെ തുളസിയില്‍ വസിക്കുന്നു എന്നാണ്‌ വിശ്വാസം. വിഷ്ണുപാദങ്ങളെ സേവിക്കുന്ന ദേവിയായി തുളസിയെ സങ്കല്‍പിക്കുന്ന ഐതീഹ്യവുമുണ്ട്‌.

എന്നാല്‍ തുളസി കൊണ്ട്‌ ഗണപതിക്ക്‌ അര്‍ച്ചന നടത്താറില്ല. പഴക്കം ചെന്ന തുളസികൊണ്ടും വിഷ്ണുവിനെ ആരാധിക്കാം.