ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, September 29, 2017

ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍


ഇനിയൊരു ഭക്തകവിയുടെ ഭാവനയില്‍ നാദബ്രഹ്മരൂപിണിയുടെ ചിത്രം ഇപ്രകാരമാണ് വിരിയുന്നത്.

കുചാഞ്ചിത വിപഞ്ചചികാം
കുടിലകുന്തളാലംകൃതാം
കുശേശയ നിവേശിനീം
കുടിലചിത്തവിദേ്വഷിണീം
മദാലസഗതിപ്രിയാം
മനസിജാരി രാജ്യശ്രിയാം
മതംഗകുലകന്യകാം
മധുരഭാഷിണീമാശ്രയേ.

മാറില്‍ ശോഭിക്കുന്ന വിപഞ്ചികയും കുനു കുന്തളങ്ങളും ഉള്ളവളും താമരത്താരില്‍ വസിക്കുന്നവളും ദുര്‍ജനവിദ്വേഷിണിയും കാമാരിയായ ശിവന് ഐശ്വര്യമായുള്ളവളും മതംഗകുലകന്യകയും (മതംഗം=ആന. പിടിയാനയായി അവതരിച്ച പാര്‍വതി) മധുരഭാഷിണിയും ആയ സരസ്വതീദേവിയെ ആശ്രയിക്കുന്നു. സദ്‌വാണിയും വിദ്യാവരവും ലഭിക്കുന്നതിന്  ഉപാസിക്കുന്ന ഭക്തജനങ്ങള്‍ക്ക് ആലപിക്കുവാനായി വിരചിതമായിട്ടുള്ള സ്‌തോത്രങ്ങള്‍ ഇങ്ങനെ അനവധിയുണ്ട്.

ഭാരതീയാന്തരീക്ഷം അമലയും വിശ്വവന്ദ്യയും വര്‍ണാത്മകിയും വരപുസ്തകധാരിണിയും ചതുര്‍വേദസ്വരൂപിണിയും ആയ നാദബ്രഹ്മാധിദേവതയെ പ്രകീര്‍ത്തിക്കുന്ന സരസ്വത്യഷ്ടകത്തിന്റെയും വാഗീശ്വരീസ്തവങ്ങളുടെയും സരസ്വതീസ്‌തോത്രങ്ങളുടെയും പാരായണംകൊണ്ട് പരിപൂതമാകുന്ന പുണ്യകാലമാണ് നവരാത്രിയുടേത്. ദേവിയുടെ രുചിരങ്ങളായ രൂപങ്ങളെ, അമേയങ്ങളായ ശക്തിവൈഭവങ്ങളെ തദവസരത്തില്‍ തങ്ങളുടെ മനോമുകരത്തില്‍ പ്രതിബിംബിക്കുന്നതുപോലെ വര്‍ണചിത്രങ്ങളില്‍ ആലേഖനംചെത്തിരിക്കുന്നുവെന്നല്ലാതെ ആ ബ്രഹ്മാണ്ഡനായികയുടെ യഥാര്‍ഥസ്വരൂപം ആര്‍ക്കാണ് കാണാനാവുക! ഭക്തനെ പരീക്ഷിച്ചു പരവശനാക്കുന്ന ആ മായാവിദ്യയെ മഹാകവി കുമാരനാശാന്‍ ‘കാവ്യകല അഥവാ ഏഴാം ഇന്ദ്രിയം’ എന്ന ഭക്തിഗീതത്തില്‍ വരച്ചുകാട്ടുന്നുണ്ടല്ലോ…

‘ആര്‍ക്കും നിര്‍ വടിവറിവില്ല, യര്‍ഘ്യമാല്യം
കോര്‍ക്കും നിന്‍ പ്രതിമകള്‍ നോക്കിയര്‍ച്ചകന്മാര്‍
ഓര്‍ക്കും നിന്‍ മഹിളമകളാരവര്‍ക്കു രോമം-
ചീര്‍ക്കുന്നുണ്ടതുമതിയംബ, വിശ്വസിപ്പാന്‍.’

അമൂര്‍ത്തമെന്നിരുന്നാലും സുകൃതികളുടെ മനക്കണ്ണില്‍ ചിലപ്പോള്‍ ദേവി മൂര്‍ത്തബിംബമായും പ്രത്യക്ഷപ്പെടാറുണ്ടെന്നും ഇക്കവി വ്യക്തമാക്കുന്നു.

‘ഓമല്‍പ്പൂവിശദനിലാവിലും തമാല-
ശ്രീമങ്ങും കൊടിയൊരു കൂരിരുട്ടിലും നീ
തൂമന്ദസ്മിതരുചിയൊന്നുപോലെ തൂവും
സാമര്‍ഥ്യം സുകൃതികള്‍ കാണ്‍മൂ തമ്പുരാട്ടി.’
എന്നും,

‘മാനഞ്ചും മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്തമുദ്രമേലും
നൂനം ചെറ്റൊരു ദിദെയന്നദേവി, ഭക്തന്‍
പാനം ചെയ്‌വിതു ഭവദീയ വാക്പ്രവാഹം.’

എന്നും ആ അലൗകികദിവ്യത്വത്തിന് ഭൗതികബിംബങ്ങള്‍ നല്‍കി ലൗകികനായ ഭക്തനു പ്രത്യക്ഷീഭവിപ്പിക്കുന്നുമുണ്ട്.


വാണിമാതാവിന്റെ അനുഗ്രഹമാണ് സദ്ഭാഷണത്തിന് അടിസ്ഥാനം. സദ്ഭാഷണം വിമലമായ ചിത്തത്തില്‍നിന്നേ ഉദ്ഗളിക്കൂ. ചിത്തവും വചനവും നിര്‍മ്മലമായാല്‍ കര്‍മ്മങ്ങളും വിശുദ്ധമായി ഭവിക്കും. അപ്പോള്‍ ‘മനസാ വാചാ കര്‍മ്മണാ’ സദ്ഭാവങ്ങളെ വിളയിച്ചെടുക്കാന്‍ ഓരോ വ്യക്തിയെയും പ്രാപ്തമാക്കുകയെന്ന മൂല്യസങ്കല്‍പമാണ് വാഗീശ്വരീപൂജയുടെ പൊരുളെന്ന് വരുന്നു. ആസുരശക്തിയെ നിഗ്രഹിച്ച് സദ്‌വൃത്തിക്കായി പാരിനെ സജ്ജീകരിച്ച മഹിഷാസുരമര്‍ദിനിയുടെ വിജയദിനമായി വിജയദശമി കൊണ്ടാടപ്പെടുന്നതിലും ഈ തത്വമാണുള്ളത്. ആദിപരാശക്തിയുടെ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ പ്രഥിതാവതാരങ്ങളില്‍,


സരസ്വതി, സുംഭനിസുംഭന്മാരെ വധിച്ച് വിജയം കൈവരിച്ച ദേവിയാണെന്നതും ഇവിടെ ഓര്‍ക്കണം. ഉപാസ്യദേവതയായ സരസ്വതിയുടെ ആശിസ്സുകള്‍ സാത്വികഗുണം സായത്തമാക്കുവാനും അതുവഴി ജീവിതവിജയത്തിലെത്തുവാനും സാധകന് സാധിക്കുന്നു.
ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ തിരുനാളുകളില്‍ യഥാക്രമം ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാര്‍ക്ക് വിശേഷാര്‍ച്ചനകള്‍ ചെയ്യുന്നതിലൂടെ ത്രിരൂപങ്ങളും സംയോജിക്കുന്ന ഏകദൈവതമായ ആദിപരാശക്തിയുടെ അനുഗ്രഹങ്ങള്‍ മാനവരാശിക്ക് സമ്പൂര്‍ണമായി ലഭിക്കുമെന്നും വിശ്വാസം.


‘വന്ദേ സരസ്വതീം ദേവീം
ഭുവനത്രയ മാതരം
യല്‍പ്രസാദാദ്യതേ നിത്യം
ജിഹ്വാ ന പരിവര്‍ത്തതേ.’

No comments:

Post a Comment