ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, January 23, 2013

ഭഗവത് കഥകള്‍


ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള്‍ പറഞ്ഞ് ഒരു ബ്രാഹ്മണന്‍ കാലയാപനം നടത്തി; ഒരിക്കല്‍ അദ്ദേഹം ഒരു ഗൃഹത്തില്‍ ഭാഗവത പാരായണം നടത്തുമ്പോള്‍ ഒരു കള്ളന്‍ ആ വീട്ടില്‍ കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള്‍ ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന്‍ അതു കേള്‍ക്കുവാന്‍ നിര്‍ബ്ബന്ധിതനായി.


ഉണ്ണിക്കണ്ണനെ വര്‍ണ്ണിക്കുന്ന ഭാഗം; കണ്ണന്‍ അണിഞ്ഞിട്ടുള്ള ആഭരണങ്ങള്‍ അദ്ദേഹം ഏറെ വര്‍ണ്ണിച്ചു. ”കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള്‍ അണിയിക്കും.” ഇതു കേട്ടപ്പോള്‍ കള്ളന്‍റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കാം.

പാരായണം കഴിഞ്ഞു ബ്രാഹ്മണന്‍ യാത്രയായി; കള്ളന്‍ രഹസ്യമായി അദ്ദേഹത്തെ പിന്തുടര്‍ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള്‍ ബ്രാഹ്മണനെ തടഞ്ഞു നിര്‍ത്തി. അയാള്‍ ചോദിച്ചു: “നിങ്ങള്‍ യശോദ എന്ന സ്ത്രീയുടെ മകന്‍ കൃഷ്ണന്‍ എന്ന ബാലന്‍റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന്‍ കഴിയുന്നത്‌?”

ബ്രാഹ്മണന്‍ പറഞ്ഞു: “വൃന്ദാവനത്തില്‍, യമുനാതീരത്തെ പച്ചപ്പുല്‍പ്പരപ്പില്‍ രണ്ടു കുട്ടികള്‍ രാവിലെ വരും; ഒരാള്‍ കാര്‍മേഘനിറമുള്ളവന്‍; കൈയില്‍ ഓടക്കുഴല്‍ ഉണ്ടാവും; അതാണ്‌ കൃഷ്ണന്‍.” കള്ളന്‍ ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.

കണ്ണന്‍റെ കാലടികള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയില്‍ പുലര്‍ വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില്‍ അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍, അതാ രണ്ടു ബാലന്മാര്‍; കള്ളന്‍ മരത്തില്‍ നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്‍റെ, മനോഹര രൂപം ദര്‍ശിച്ച മാത്രയില്‍ അയാള്‍ മതിമറന്നു; കൈകള്‍ കൂപ്പി, ആനന്ദാശ്രുക്കള്‍ ഒഴുകി; ജന്മ ജന്മാന്തരങ്ങളില്‍ എത്രയോ പേര്‍ക്കു ലഭിക്കാത്ത പുണ്യം! അയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടായി; സ്വയം മറന്നു.

അയാള്‍ ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള്‍ അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന്‍ വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന്‍ പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്‍റെ കഴുത്തില്‍ കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ ദു:ശ്ചിന്തകള്‍ അയാളുടെ മനസ്സില്‍ കടന്നു വന്നു.
“നില്ക്കൂ” എന്ന് ആക്രോശിച്ച് ആ കള്ളന്‍ കണ്ണന്‍റെ കൈയില്‍ കടന്നു പിടിച്ചു. ആ ദിവ്യ സ്പര്‍ശന മാത്രയില്‍ അയാളുടെ പൂര്‍വ്വ കര്‍മ്മങ്ങള്‍ അവസാനിച്ചു; അയാള്‍ പരിശുദ്ധനായി.

പ്രേമപൂര്‍വ്വം അയാള്‍ ചോദിച്ചു:” അവിടുന്ന് ആരാണ്?”

“നിങ്ങള്‍ വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്‍റെ ആഭരണങ്ങള്‍ എല്ലാം എടുത്തു കൊള്ളൂ” കൃഷ്ണന്‍ മധുരമായി അരുളി. കള്ളന്‍ ആശയക്കുഴപ്പത്തിലായി. “ഇതെല്ലാം എനിക്കു തന്നാല്‍ കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള്‍ ചോദിച്ചു.

കണ്ണന്‍ പുഞ്ചിരിയോടെ അരുളി: “അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്‍ നിന്നേക്കാള്‍ വലിയ കള്ളനാണ്; പക്ഷേ, ഞാന്‍ എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്‍ക്ക് പരാതിയില്ല. അവര്‍ എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്‍റെ കൈയിലുണ്ട്; നിന്‍റെ ചിത്തം; ഞാനിപ്പോള്‍ അത് എടുക്കുന്നു; അത് എന്നില്‍ നിന്നും നീയും എടുക്കുക.”

ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള്‍ മറഞ്ഞു; കള്ളന്‍ അത്ഭുത പരതന്ത്രനായി. അയാള്‍ കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്‍റെ അടുത്തു ചെന്നു. കള്ളന്‍ പറഞ്ഞതു കേട്ട് ബ്രാഹ്മണന്‍ വിസ്മയിച്ചു പോയി; മാറാപ്പില്‍ നിറയെ ആഭരണങ്ങള്‍; താന്‍ പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്‍പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന്‍ കള്ളനോട് അപേക്ഷിച്ചു.

രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന്‍ വിളിച്ചുപറഞ്ഞു: “അതാ, നോക്കൂ, അവര്‍ വരുന്നു.” പക്ഷേ ബ്രാഹ്മണന് ആ ദര്‍ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: “കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്‍ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്‍ശനം തരുന്നില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിതം അവസാനിപ്പിക്കും.”

അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ മധുരമയമായ ശബ്ദം മുഴങ്ങി: “നിങ്ങള്‍ ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള്‍ അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ പ്രവൃത്തിച്ചു. എന്നില്‍ വിശ്വസിച്ചു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുന്നവന് ഞാന്‍ ദര്‍ശനം നല്കുന്നു.”


ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും, ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ അതില്‍ പറയുന്ന സദ്‌ വിഷയങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു കഴിയുന്നില്ല. കാപട്യം പൂര്‍ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്‍ത്തിക്കുന്നു; അപ്പോള്‍ അവര്‍ക്കു ഭഗവത് അനുഗ്രഹം കിട്ടാന്‍ ഇനിയും പല ജന്മങ്ങള്‍ വേണ്ടിവരും.


ഓം നമോ ഭഗവതേ വാസുദേവായ: