ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

അനന്തബോധ പ്രകാശ സാഗരം - 34

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം - 34 
ഒരു മണ്‍കുടം പൊട്ടുമ്പോള്‍, അതിനകത്തെ വായു അന്തരീക്ഷവായുവില്‍ ചേരുംപോലെ, സൂക്ഷ്മശരീരം പോകുമ്പോള്‍ അതിലെ ആത്മാവ് പ്രപഞ്ചാത്മാവായ ദൈവത്തില്‍ ലയിക്കുമെന്ന് ആത്മോപനിഷത് (22-24) പറയുന്നു. എന്നാല്‍, ആ പരമപദം കൈവരിച്ച ആത്മാവിന്, ഈ ലയനമില്ലാതെ തന്നെ നില്‍ക്കാന്‍ കഴിയുമെന്ന് ബ്രഹ്മസൂത്രങ്ങള്‍ (4:4:17) നിരീക്ഷിക്കുന്നു; അപ്പോള്‍ അതിന് സൃഷ്ടിയും ആവാഹനവുമൊഴിച്ചുള്ള എല്ലാ ദൈവശക്തിയും ഉണ്ടാകും.
thaliyolaഅധ്യായം/33രണ്ടാംഭാഗം
8. ഭക്തി ദൈവജ്ഞാനമുണ്ടാക്കുന്നു

എഴുതാനും വായിക്കാനുമറിയാത്ത പ്രവാചകന്‍’ എന്നാണ് മുഹമ്മദ് നബിയെ ഖുര്‍ ആന്‍ (7:157)വര്‍ണിക്കുന്നത്. എന്നാല്‍, അദ്ദേഹത്തിന് തീക്ഷ്ണമായ ഭക്തിയാല്‍ നൂറ്റാണ്ടുകളായി കോടികളെ നയിക്കുകയും ഇന്നും നയിക്കുന്നതുമായ, ജ്ഞാനമുണ്ടായി.
ഭഗവദ്ഗീത പറയുന്നു:

നിത്യയോഗം പൂണ്ടു നന്ദ്യാ ഭജിച്ചീടുന്നവര്‍ക്ക് ഞാന്‍
ബുദ്ധിവിയോഗം നല്‍കുമവരതുകൊണ്ടെന്നിലെത്തിടും
അവരില്‍ക്കനിവിനായിട്ട ജ്ഞാനക്കൂരിരുട്ടു ഞാന്‍
ആത്മഭാവസ്ഥനായ് ജ്ഞാനദീപഭാസ്സാലകറ്റുവാന്‍
(10:10,11)

ഞാനെന്തു നിലയാരെന്നു ഭക്തിയാല്‍ത്താനറിഞ്ഞിട്ടും
എന്നെത്തത്ത്വമൊടും കണ്ടോന്‍ പിന്നെയെന്നിലണഞ്ഞിടും
(18:55)

ത്രിപദ്‌വിഭൂതി മഹാനാരായണ ഉപനിഷത്
(8:4) നിരീക്ഷിക്കുന്നു:

ഭക്തിയില്ലാതെ, ഉന്നതമായ ആത്മീയജ്ഞാനം ഉണരുകയില്ല (ഭക്ത്യാ വിനാ, ബ്രഹ്മജ്ഞാനം കദാപി നജായതേ)
ഫിലോകാലിയ പറയുന്നു:

ഒരാത്മാവിന്, ദൈവം താഴേക്കിറങ്ങിവന്ന് അതിനെ പിടിച്ചുയര്‍ത്തിയാലല്ലാതെ….. അതിനെ ദൈവിക കിരണങ്ങള്‍കൊണ്ട് പ്രകാശമാനമാക്കിയാല്‍ അല്ലാതെ ദൈവജ്ഞാനം ഉണ്ടാവുകയില്ല.
(വാല്യം 2, പേജ് 120).

ഓരോ നിമിഷവും എവിടെയും എല്ലാറ്റിലും നാം ദൈവനാമം ധ്യാനിച്ചാല്‍, പതുക്കെ, ആത്മാവ് പ്രകാശിക്കാന്‍ തുടങ്ങും.
(വാല്യം 3, പേജ് 92)

ഏകാന്തതയില്‍ ദീര്‍ഘധ്യാനത്തിലിരുന്നാണ് മഹര്‍ഷിമാര്‍ ദൈവത്തെ സംബന്ധിച്ച സത്യങ്ങള്‍ അറിഞ്ഞത്-സിനായ് മരുഭൂമിയില്‍ മോസസ് നാല്‍പതു ദിവസം, യോര്‍ദ്ദാനടുത്ത മരുഭൂമിയില്‍ യേശു നാല്‍പതു ദിവസം, ജ്ഞാനസ്‌നാനശേഷം,മെക്കയ്ക്കടുത്ത ഹിറാ മലയിലെ ഗുഹയില്‍ മുഹമ്മദ് റമദാനിലെ ഒരു മാസം, വാല്മീകി ചിത്രകൂട വനത്തില്‍, ദീര്‍ഘകാലം. വേദങ്ങള്‍ എഴുതിയ മഹര്‍ഷിമാരും ഫിലോകാലിയ എഴുതിയ വിശുദ്ധന്മാരും അതിന് മുന്‍പ് ധ്യാനത്തിന്റെ നീണ്ടകാലം ചെലവിട്ടു. ഫിലോകാലിയ (വാല്യം 3, പേജ് 148) നിരീക്ഷിക്കുന്നു:
ദൈവത്തെ അവന്‍ കീര്‍ത്തിക്കുന്തോറും, അവനില്‍ ദൈവജ്ഞാനം നിറയുന്നു.

മറിച്ച്, പ്രിയനെ നന്നായി അറിയാതുള്ള പ്രേമം, ശാശ്വതമാവില്ല. അത് താമസിയാതെ കെട്ടുപോകുന്ന വികാരത്തള്ളിച്ച മാത്രമായിരിക്കും. ഇതുതന്നെ ആത്മപ്രേമത്തിന്റെയും കാര്യം. നല്ല ദൈവജ്ഞാനമുണ്ടായാല്‍, ഭക്തി അഗാധവും തീക്ഷ്ണവുമാകും. ഭക്തി ജ്ഞാനത്തിലേക്കു നയിക്കുകയും ജ്ഞാനം ഭക്തിയെ ശക്തവും തീക്ഷ്ണവുമാക്കുകയും ചെയ്യും. ദൈവത്തിന്റെ സര്‍വവ്യാപിത്വം, സര്‍വഹേതുത്വം, സര്‍വസാന്നിധ്യം എന്നിവയെപ്പറ്റിയുള്ള ജ്ഞാനം ഒരാളുടെ ദൈവപ്രേമത്തെ ഉയര്‍ത്തുകയും ഭക്തിയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.

9. സ്ഥിരഭക്തി തെമ്മാടിയെ നന്നാക്കും

അതീവശ്രദ്ധയോടെ ദൈവത്തെ ആരാധിക്കുന്ന തെമ്മാടി താമസിയാതെ നല്ല മനുഷ്യനാകുമെന്ന് ഭഗവദ്ഗീത (9:30,31)നിരീക്ഷിക്കുന്നു. ദൈവത്തെ വിരൂപങ്ങളില്‍, ജുഗുപ്‌സ നിറഞ്ഞ നിവേദ്യങ്ങളോടെയും പ്രാര്‍ത്ഥനകളോടെയും, ദുഷ്ടവിജയങ്ങള്‍ക്ക് ആരാധിക്കുന്നത്, ഭക്തിപൂര്‍വമുള്ള ആരാധനയുമായി താരതമ്യം ചെയ്യാനാവില്ല; ആഗ്രഹവുമായി കുഴയ്ക്കാതെയുള്ള ദൈവപ്രേമം മാത്രമാണ് യഥാര്‍ത്ഥ ഭക്തി.
10. ഭക്തി ദൈവ ലയത്തിലെത്തിക്കാം

ഫിലോകാലിയ പറയുന്നു:
ദൈവവുമായി മനുഷ്യന് ഒന്നായിച്ചേരാം.
(വാല്യം 1, പേജ് 348)

ദൈവവുമായി ചേരുന്നതിലപ്പുറം ഒരനുഗ്രഹമില്ല
(വാല്യം 2, പേജ് 43)

പ്രേമം ദൈവത്തിങ്കലേക്ക് നയിച്ച് മനുഷ്യരെ അവനുമായി ചേര്‍ക്കുന്നു
(വാല്യം 2, പേജ് 170)
ദൈവത്തിങ്കലെത്താന്‍ ഭാരതീയ വേദങ്ങള്‍ പറയുന്നത്:
ചെയ്‌വതും തിന്മതും മോഹിക്കുന്നതും നല്‍കിടുന്നതും
തപിച്ചതും ഹേ കൗന്തേയ, സമര്‍പ്പിച്ചീടുകെന്നില്‍ നീ
ശുഭാശുഭ ഫലം കര്‍മബന്ധമെന്നാലൊഴിഞ്ഞുപോം
സന്യാസയോഗമാര്‍ന്നെന്നിലെത്തിടും നീ വിമുക്തനായ്
(ഭഗവദ്ഗീത 9:27-28)

അന്തകാലത്തിങ്കലെന്നെത്താനോര്‍ത്തുടല്‍ വെടിഞ്ഞുടന്‍
പോകുന്നോന്‍ ഞാന്‍ തന്നെയായിത്തീരുമില്ലൊരു സംശയം
(ഗീത 8:5)

എല്ലാ ജീവജാലങ്ങളിലുമുള്ള ആത്മാക്കള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ അസ്തിത്വമെന്നറിയുമ്പോള്‍….
(അന്നപൂര്‍ണ ഉപനിഷത് 5:79)

അന്ത്യനേരത്ത് ഓര്‍ക്കണമെങ്കില്‍, ‘ദൈവത്തില്‍ ജീവിക്കണം.’ (ഭഗവദ്ഗീത (6:31) പറയുന്നു:

എല്ലാറ്റിലും നില്‍കുമെന്നെത്താനൊന്നായിബ്ഭജിപ്പവന്‍
എന്തില്‍ നിന്നീടിലും യോഗിയവന്‍ നില്‍ക്കുന്നതെന്നിലും.
ഒരു മണ്‍കുടം പൊട്ടുമ്പോള്‍, അതിനകത്തെ വായു അന്തരീക്ഷവായുവില്‍ ചേരുംപോലെ, സൂക്ഷ്മശരീരം പോകുമ്പോള്‍ അതിലെ ആത്മാവ് പ്രപഞ്ചാത്മാവായ ദൈവത്തില്‍ ലയിക്കുമെന്ന് ആത്മോപനിഷത് (22-24) പറയുന്നു. എന്നാല്‍, ആ പരമപദം കൈവരിച്ച ആത്മാവിന്, ഈ ലയനമില്ലാതെ തന്നെ നില്‍ക്കാന്‍ കഴിയുമെന്ന് ബ്രഹ്മസൂത്രങ്ങള്‍ (4:4:17) നിരീക്ഷിക്കുന്നു; അപ്പോള്‍ അതിന് സൃഷ്ടിയും ആവാഹനവുമൊഴിച്ചുള്ള എല്ലാ ദൈവശക്തിയും ഉണ്ടാകും.

11. ഭക്തന് ദൈവത്തെ രൂപമായി കാണാം

എല്ലായിടത്തുമുള്ള ബോധത്തിന്റെ ജീവതത്വമാണ്  ദൈവം. അവന്‍ അതീതവ്യക്തിയെപ്പോലെ പെരുമാറുന്നു. ദൈവത്തിന് വ്യക്തിയെപ്പോലെ പെരുമാറാമെങ്കില്‍, അങ്ങനെ പ്രത്യക്ഷപ്പെടാനും കഴിയണം. ജീവിച്ചിരുന്നവര്‍ക്ക്, മരിച്ച ബന്ധുക്കളെ തിരിച്ചറിയാവുന്ന പ്രേതരൂപത്തില്‍ കാണാമെന്ന് നാം നിരീക്ഷിച്ചു (ഒന്നാം അധ്യായം). ജെയിംസ് ചാഫിന്‍, ലേഡി ബാരെറ്റിന്റെ രോഗി, ഡോറിസ് എന്നിവരുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ഇതിന് തെളിവാണ്. ജഡാത്മാക്കളെ തിരിച്ചറിയാവുന്ന രൂപത്തില്‍ കാണാമെങ്കില്‍, ദൈവത്തെ കാണുന്നതും സാധ്യതയാണ്. യാക്കോബ് ദൈവത്തെ മുഖാമുഖം കണ്ടുവെന്ന് ബൈബിള്‍ പറയുന്നു (ഉല്‍പത്തി 32:30); സിനായ് പര്‍വതത്തില്‍ മോശയും അനുയായികളും ദൈവത്തെ കണ്ടുവെന്ന് ബൈബിള്‍ പറയുന്നു (ഉല്‍പത്തി 32:30); സിനായ് പര്‍വതത്തില്‍ മോശയും അനുയായികളും ദൈവത്തെ കണ്ടു (പുറപ്പാട് 24:9-11). ഭാരതീയ പുരാണങ്ങള്‍ പ്രഹ്ലാദനും മാര്‍ക്കണ്ഡേയനും ദൈവത്തെ മുഖാമുഖം കണ്ടതായി പറയുന്നു. യേശു ഗിരി പ്രഭാഷണത്തില്‍ ശിഷ്യരോടു പറഞ്ഞു:
ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.
(മത്തായി, 5:8)

ഭഗവദ്ഗീത പറയുന്നു (8:14)
മറ്റൊന്നിലും മനസ്സെത്താതെന്നെയെന്നും സ്മരിക്കിലോ
ആ നിത്യയോഗിക്ക് സുലഭന്‍ പാര്‍ത്ഥ, ഞാന്‍ ദൃഢം

സമീപകാലത്ത്, ശ്രീരാമകൃഷ്ണന്‍ (1836-1886), സ്വാമി വിവേകാനന്ദന്റെ ഗുരു, അനന്യമായ ഭക്തി വഴി, ദൈവത്തിന്റെ ഭൗതിക രൂപങ്ങള്‍ ദര്‍ശിക്കുകയുണ്ടായി. അദ്ദേഹത്തെ കീര്‍ത്തിക്കുന്ന, ശ്രീരാമകൃഷ്ണ, ദ ഗ്രേറ്റ് മാസ്റ്റര്‍  എന്ന പുസ്തകത്തില്‍, ഏഴാം വയസ്സില്‍ അദ്ദേഹത്തിന് ഭാവസമാധി ഉണ്ടായെന്നു പറയുന്നു. ആകാശത്തെ കാര്‍മേഘ പശ്ചാത്തലത്തില്‍, വെളുത്ത കൊക്കുകളുടെ നീണ്ട നിരയുടെ അപൂര്‍വ ഭംഗി കണ്ടപ്പോഴായിരുന്നു അത്. അതില്‍ ആവാഹിക്കപ്പെട്ട അദ്ദേഹത്തിന് മറ്റു വസ്തുക്കളെ സംബന്ധിച്ച ബോധം നഷ്ടപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. അതു കണ്ടവര്‍ അദ്ദേഹത്തെയെടുത്ത് വീട്ടിലെത്തിച്ചു. തുടര്‍ന്ന് നിരവധി ഘട്ടങ്ങളില്‍, ഏകാഗ്ര വിചാര സമയത്ത്, അദ്ദേഹത്തിന് ബാഹ്യബോധം നഷ്ടപ്പെട്ടു. ഈ ജീവിതത്തിലെ ഒരു ശീലവുമായും ഇവയ്ക്ക് ബന്ധമില്ലാത്തതിനാല്‍, അത് മുജ്ജന്മത്തില്‍/ജന്മങ്ങളില്‍ സാക്ഷാത്കരിച്ച ജ്ഞാനത്തിനു തെളിവായി. (പേജ് 115, ഗീത 6:43 കൂടി കാണുക).

ദക്ഷിണേശ്വറിലെ കാളിക്ഷേത്രം 1855 മേയില്‍ അഭിഷേകം ചെയ്തപ്പോള്‍, അതിലെ മുഖ്യപൂജാരിയായ സഹോദരന്‍ രാംകുമാറിനൊപ്പമായിരുന്നു ശ്രീരാമകൃഷ്ണന്റെ താമസം. അന്ന് ആ ക്ഷേത്രം അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. അദ്ദേഹം ബ്രാഹ്മണനും ക്ഷേത്രം റാണി രാസ്മണി എന്ന ധനിക മുക്കുവസ്ത്രീയുടേതുമായിരുന്നു. പക്ഷെ ക്ഷേത്രത്തെയും കാളിയെയും ഇഷ്ടപ്പെടാന്‍ തുടങ്ങി. പ്രായാധിക്യം കാരണം രാംകുമാര്‍, ശ്രീരാമകൃഷ്ണനെ കാളീപൂജ പഠിപ്പിച്ചു; ചിലപ്പോള്‍ പൂജാരിയുമാക്കി. ഇരുപതുവയസുള്ള ശ്രീരാമകൃഷ്ണന്‍ പൂജ അതിതീക്ഷ്ണതയോടെയാണ് ചെയ്യുന്നതെന്ന് മുക്കുവ രാജ്ഞിയുള്‍പ്പെടെ എല്ലാവരും ശ്രദ്ധിച്ചു. 1856 മധ്യത്തില്‍ രാംകുമാര്‍ മരിച്ചപ്പോള്‍, ശ്രീരാമകൃഷ്ണന്‍ പൂജാരിയായി. ദുഃഖിതമായ മനസ്സോടെ ആരാധനയില്‍ മുഴുകിയ ശ്രീരാമകൃഷ്ണന്‍, കാളീദര്‍ശനത്തിന് ആഗ്രഹിച്ചു.

ദേവി സര്‍വവ്യാപിയായ ജീവശക്തിയാണെന്ന് 
അദ്ദേഹത്തിനറിയാമായിരുന്നു. എങ്കിലും ദേവിക്ക് ഭക്തനുമുന്‍പില്‍ ഭൗതിക രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഒരമ്മയെപ്പോലെ ഉപദേശം നല്‍കാനാവുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അതിനാല്‍ ദേവിയുടെ യഥാര്‍ത്ഥ ദര്‍ശനത്തിന് അദ്ദേഹം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി (പേജ് 161). പ്രതിദിന പൂജകള്‍ കഴിഞ്ഞ്, കവിളില്‍ കണ്ണീര്‍ധാരയോടെ, ദേവീദര്‍ശനത്തിന് ദീര്‍ഘമായി പ്രാര്‍ത്ഥിച്ചു. ദിവസങ്ങള്‍ കഴിയുന്തോറും, അഭിലാഷം ഇരട്ടിച്ചു. പ്രാര്‍ത്ഥനകള്‍ക്ക് ഫലമില്ലാതായപ്പോള്‍ 1856 ല്‍ ഒരുനാള്‍, ദേവി തന്റെ പ്രാര്‍ത്ഥന കാര്യമാക്കുന്നില്ലെന്ന് അദ്ദേഹത്തിന് തോന്നി.

ആ വിചാരത്തില്‍, വേദന അസഹ്യമാവുകയും ലക്ഷ്യംപോയ ജീവിതം അവസാനിപ്പിക്കാന്‍, നിരാശാഭരിതനായി, വിഗ്രഹത്തിനടുത്തുണ്ടായിരുന്ന വാളെടുക്കുകയും ചെയ്തു. പൊടുന്നനെ, ചുറ്റും ‘അനന്തബോധ പ്രകാശ സാഗരം’ അദ്ദേഹം ദര്‍ശിച്ചു; നടുവില്‍  കാളി. അദ്ദേഹം ഒരുദിവസം മുഴുവന്‍ ബോധമില്ലാതെ കിടന്നു. അപ്പോള്‍, ആത്മാവില്‍ തീക്ഷ്ണമായ ആഹ്ലാദം അനുഭവിച്ചു (162, 163). തുടര്‍ന്ന് ‘ദൈവമാതാവിന്റെ രൂപം സദാ ദര്‍ശിക്കാന്‍’ അദ്ദേഹം ആഗ്രഹിച്ചുകൊണ്ടിരുന്നു. അതും നടന്നു. ‘അമ്മ പുഞ്ചിരിച്ചുകൊണ്ട് ഉപദേശങ്ങള്‍ നല്‍കുന്ന പ്രകാശമാനമായ രൂപം’ കാണാനാഗ്രഹിച്ചപ്പോഴൊക്കെ കണ്ടുകൊണ്ടിരുന്നു (116). ദൈവം എല്ലാവര്‍ക്കും ഒന്നാണെന്ന ബോധത്തില്‍, മറ്റു മതങ്ങളും ഇത്തരം ദര്‍ശനങ്ങള്‍ നല്‍കുമോ എന്നറിയാന്‍ അദ്ദേഹം ആശിച്ചു. 1866 ല്‍ അദ്ദേഹം ഒരു സൂഫി സന്യാസിക്കു കീഴില്‍ ഇസ്ലാം മതകര്‍മങ്ങള്‍ അനുഷ്ഠിച്ച്, ‘നീണ്ട താടിയുള്ള പ്രകാശമാനമായ ഗംഭീര രൂപം’ ദര്‍ശിച്ചു (300). 1874 അദ്ദേഹം മൂന്നുദിവസം തുടര്‍ച്ചയായി യേശുവിനെ ധ്യാനിച്ചപ്പോള്‍, ‘സുന്ദരമായ ഒരു മായിക രൂപം’ ദര്‍ശിച്ചു. വലിയ കണ്ണുകളുള്ള ആ സുന്ദരന്‍ ശ്രീരാമകൃഷ്ണന്റെ അടുത്തെത്തി, അദ്ദേഹത്തെ നോക്കി ആലിംഗനം ചെയ്ത് അദ്ദഹത്തിന്റെ ശരീരത്തില്‍ ലയിച്ചു. കുറച്ചുനേരം ശ്രീരാമകൃഷ്ണന്‍ ബോധരഹിതനായി(339). ഈ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു:

എല്ലാ മതങ്ങളും സത്യമാണ്; എത്ര മതങ്ങളുണ്ടോ, അത്രയും വഴികളുണ്ട്.

No comments:

Post a Comment