ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, February 18, 2021

സദ്ഗമയ ആർഷവാണി , ശുഭചിന്ത




കുസുമം വര്‍ണ്ണ സമ്പന്നം  ഗന്ധഹീനം ന ശോഭതേ ।

ന ശോഭതേ ക്രിയാഹീനം മധുരം വചനം തഥാ ॥


എത്രയധികം വര്‍ണ്ണപ്പകിട്ട്  നിറഞ്ഞതാണെങ്കിലും  സുഗന്ധം ഇല്ലാത്ത പുഷ്പത്തിന് ഒരു വിലയും ഇല്ല


അതു പോലെ  വാക്കുകള്‍ എത്ര മധുരങ്ങളായാലും  അവയ്ക്കനുസരിച്ചുള്ള പ്രവര്‍ത്തികള്‍ ഇല്ലെങ്കില്‍  ആ വാക്കുകള്‍ക്ക് എന്താണ് വില?


പൊള്ളയായ വാക്കുകള്‍ നിറഞ്ഞു തുളുമ്പുന്ന ലോകത്തില്‍ ആണ് നാം കഴിഞ്ഞുകൂടുന്നത് എന്നത് ഒരു  ദുഃഖസത്യമാണ്.

കഥാകൗതുകം 37 / കഥ - 9 യയാതി - ഭാഗം - 3



കഥ - 9 യയാതി - ഭാഗം - 3



യയാതി പൂരുവിനോട് ചോദിച്ചു. "മകനേ പൂരു, നീ എനിക്ക് പ്രിയപ്പെട്ടവനാണ്. ശുക്രന്റെ ശാപം കാരണം എനിക്കിപ്പോൾ ജരയും നരയും വന്നുപെട്ടിരിക്കുന്നു. യൗവനം ആസ്വദിച്ച് തൃപ്തിയുമായില്ല. നിന്റെ യൗവനം എനിക്ക് തരിക. കുറേക്കാലം കഴിഞ്ഞാൽ നിന്റെ യൗവനം തിരിച്ചു തന്ന് എന്റെ ജര പാപങ്ങളോടുകൂടി ഞാൻ തിരിച്ചു വാങ്ങിക്കൊള്ളാം." ഇത് കേട്ട് പൂരു അച്ഛനോട് പറഞ്ഞു: "അച്ഛൻ വിഷമിക്കേണ്ട. പിതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കേണ്ടത് പുത്രന്മാരുടെ കടമയാണ്. എന്റെ യൗവനം അച്ഛൻ സ്വീകരിച്ച് യഥേഷ്ടം കാമസുഖങ്ങൾ അനുഭവിച്ചാലും."



പൂരുവിന്റെ വാക്കുകൾകേട്ട് യയാതിക്ക് സന്തോഷമായി. അദ്ദഹം ശുക്രാചാര്യരെ സ്മരിച്ച് തന്റെ ജര പൂരുവിന് നൽകി, അവന്റെ യൗവനം സ്വീകരിച്ചു. രാജാവ് കാമഭോഗങ്ങൾ ആവോളം ആസ്വദിച്ച് കൊണ്ട് രാജ്യം ഭരിച്ചു. യയാതി മഹാനായ രാജാവായിരുന്നു. അദ്ദേഹം ധർമ്മത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെ രാജ്യപാലനം നടത്തി. വർഷങ്ങൾ കടന്നുപോയി. കാമാനുഭവങ്ങൾ കൊണ്ട് കാമത്തെ ഒരിക്കലും തൃപ്തിപ്പെടുത്താൻ കഴിയില്ലെന്ന് ബോദ്ധ്യമായ രാജാവ് പൂരുവിനെ വിളിച്ചുവരുത്തി ഇങ്ങനെ പറഞ്ഞു: "മകനേ, കാമമോഹിതന്റെ വിവേകശക്തി ദുർബലമായിരിക്കും. വിവേകശക്തി ദുർബലമായാൽ നന്മതിന്മകളും ശരിതെറ്റുകളും സത്യാസത്യങ്ങളും തിരിച്ചറിയാൻ കഴിയാതെവരും. ഞാൻ നിന്റെ ത്യാഗത്തിൽ സന്തോഷിക്കുന്നു. യൗവനം നീ തിരിച്ചു വാങ്ങുക. ഞാൻ ഇനി രാജ്യകാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിക്കുന്നു. ഇനി മുതൽ നീയാണ് രാജ്യം ഭരിക്കേണ്ടത്.



തുടർന്ന് യയാതി മഹാരാജാവ് രാജകുമാരന് ഇങ്ങനെ ഉപദേശം നൽകി. "പ്രിയപുത്രാ, നിനക്ക് കോപം അരുത്. കോപം എപ്പോഴും അനർത്ഥകാരിയാണ്. നിന്നെ ശകാരിക്കുന്നവന്നെ തിരിച്ചങ്ങോട്ടും ശകാരിക്കാതെ സംയമനം പാലിച്ചുനോക്കൂ. നിന്റെ ക്ഷമ ശകാരിക്കുന്നയാളുടെ കോപത്തെ തണുപ്പിക്കും. നിന്ദിക്കുന്നവന്റെ സുകൃതത്തെ ക്ഷമാവാൻ നേടുകയും ചെയ്യും. മർമ്മത്തിൽ കുത്തുന്ന ക്രൂരമായ വാക്കുകൾ ആരോടും പ്രയോഗിക്കരുത്. മറ്റുള്ളവർക്ക് മനോവേദനയുണ്ടാക്കുന്ന വാക്ക് ഹിംസയാണ്; പാപമാണ്. ഒരു ശരമേറ്റാൽ വേദന താൽക്കാലികമാണ്. എന്നാൽ ക്രൂരമായ വാക്കുകളാകുന്ന ശരമേറ്റാൽ രാവും പകലും വേദനയായിരിക്കും. ജീവികളിൽ കാരുണ്യവും സൗഹാർദ്ദവും ദാനവും മധുരഭാഷണവും ഈ മഹത്തായ കാര്യങ്ങളെക്കാൻ വലുതായ ഈശ്വരസേവ വേറെയില്ല."



"അതുകൊണ്ട് പ്രിയപ്പെട്ട പൂരു, നല്ല വാക്ക് പറയുക, പരുഷവാക്ക് പറയാതിരിക്കുക, പൂജ്യരെ ബഹുമാനിക്കുക, യഥാശക്തി ദാനം ചെയ്യുക, ആരോടും ഒന്നും ഇരക്കാതെ ജീവിക്കുക." രാജാവ് ഇങ്ങനെ പറഞ്ഞത് കേട്ട് പൂരു അച്ഛനെ സാഷ്ടാംഗനമസ്കാരം ചെയ്തു. യയാതിയാകട്ടെ മകനെ അനുഗ്രഹിച്ചു കൊണ്ട് വാനപ്രസ്ഥത്തിനായി വനത്തിലേക്ക് യാത്രയായി.



തുടരും......

വിജയകുമാർ


©സദ്ഗമയ സത്സംഗവേദി

Saturday, January 2, 2021

കഥാകൗതുകം 31 / പൂതന



കഥ 7 - ഭാഗം 3


പൂതന


വാമനാവതാരത്തിൽ ഭഗവാൻ, മഹാബലിയെ അനുഗ്രഹിച്ച് സുതലത്തിലേക്കയച്ചു; പലരും പറയുന്നത് പോലെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയല്ല ചെയ്തത്. മഹാബലിയുടെ ഓമനപ്പുത്രിയാണ് രത്നമാല. വാമനൻ ഭിക്ഷ യാചിക്കാൻ വരുന്നത് രത്നമാല അന്തപ്പുരത്തിലിരുന്ന് കണ്ടു. ഓമനത്വം തുളുമ്പുന്ന മുഖവും ബാലഭാവവും അവളെ ആകർഷിച്ചു. വാമനരൂപം കണ്ടപ്പോൾ അവൾക്ക് മാതൃസഹജമായ സ്നേഹം ഉദിച്ചു. തനിക്ക് ഇതുപോലെ ഒരു പുത്രൻ ജനിച്ചെങ്കിൽ എന്നവൾ ആഗ്രഹിച്ചു. വാമനൻ സ്വന്തം പുത്രനായി പിറന്ന്, അവനെ മുലയൂട്ടുന്നതായി അവൾ സങ്കൽപ്പിച്ചു.

സർവ്വഭൂതാന്തർസ്ഥിതനാണ് ഭഗവാൻ. അങ്ങിനെയുള്ള ഭഗവാന് രത്നമാലയുടെ മനസ്സിലെന്താണെന്ന് അറിയാൻ പ്രയാസമുണ്ടായില്ല. മഹാബലി പരമഭക്തനാണ്. ഭക്തന്റെ മകളുടെ ആഗ്രഹം കണ്ടില്ലെന്ന് നടിക്കാൻ ഭഗവാനാവില്ല. അപ്പോൾ തന്നെ ഭഗവാൻ രത്നമാലക്ക് മനസാ വരം നൽകുകയും ചെയ്തു. അടുത്ത ജന്മത്തിൽ എന്നെ എടുത്ത് ലാളിക്കാനും മുലയൂട്ടാനും അങ്ങിനെ സായൂജ്യം പ്രാപിക്കാനും നിനക്ക് ഇടവരും.

ദ്വാപരയുഗത്തിൽ രത്നമാല പൂതനയായും, ഭഗവാൻ കൃഷ്ണനായും ജനിച്ചു. ഭക്തൻ ഏതേത് ഭാവങ്ങളിൽ സങ്കൽപ്പിക്കുന്നുവോ, അതാത് ഭാവത്തിൽ ഭഗവാൻ ഭക്താഭീഷ്ടം സാധിച്ചു കൊടുക്കും എന്നാണ്‌. ഭക്തിയിലൂടെയുള്ള മുക്തിക്ക് നാലു ഘട്ടങ്ങളുണ്ട്. സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നിവയാണവ. രത്നമാല ഇവ നാലും ആഗ്രഹിച്ചു. അഗ്നിയെ അറിഞ്ഞുകൊണ്ട് തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും എന്ന് പറഞ്ഞത് പോലെ അറിയാതെയാണെങ്കിലും പൂതന മൂന്ന് ഘട്ടങ്ങൾ കടന്ന് സായൂജ്യമുക്തി നേടി. അതുപോലെ ഭഗവാനെ സദ്ഭാവത്തിൽ ഭജിച്ചാലും കുഭാവത്തിൽ ഭജിച്ചാലും ഭഗവാൻ മോക്ഷം നൽകും. എത്ര നീചഭാവമുണ്ടായിരുന്നാലും ഭഗവാന്റെ സാന്നിദ്ധ്യമോ, ദർശനമോ, സ്പർശനമോ ഉണ്ടായാൽ പാപമോചനം വരുകതന്നെ ചെയ്യും.


അവസാനിച്ചു


കഥാവലംബം: ഗർഗ്ഗസംഹിത


വിജയകുമാർ

©സദ്ഗമയ സത്സംഗവേദി

Friday, January 1, 2021

ഭജഗോവിന്ദം - ഭാഗം 30



ഗോവിന്ദാ ഹരിഗോവിന്ദാ


29. സുഖതഃ ക്രിയതേ രാമാഭോഗഃ
പശ്ചാത് ഹന്ത ശരീരേ രോഗഃ
യദ്യപി ലോകേ മരണം ശരണം
തദപി ന മുഞ്ചതി പാപാചരണം
ഭജഗോവിന്ദം ഭജഗോവിന്ദം
ഗോവിന്ദം ഭജ മൂഢമതേ!



സാരം :-

സുഖാനുഭവങ്ങൾക്കായി മനുഷ്യർ സ്ത്രീസംഭോഗത്തിൽ മുഴുകുന്നു. കഷ്ടം! തത്ഫലമായി ശരീരത്തിൽ രോഗങ്ങൾ പിടിപെടുന്നു.അവസാനം ,എല്ലാവർക്കും മരണം തന്നെയാണ് ശരണം. എന്നാലും മനുഷ്യർ പാപകർമ്മങ്ങൾ ഉപേക്ഷിക്കുന്നില്ലല്ലോ! ഹേ! മൂഢബുദ്ധേ! ഗോവിന്ദനിൽ അഭയം തേടൂ, ഗോവിന്ദനെ ഭജിക്കൂ!


       ഭൗതികസുഖങ്ങളിൽ സന്തോഷംകണ്ടെത്തുന്ന മനുഷ്യർ തങ്ങളുടെ ജീവിതം ഭഗവാനെ സ്മരിക്കാതെ വൃഥാവിലാക്കുന്നതിനെപ്പറ്റിയാണ് ആചാര്യർ വ്യാകുലതയോടെ ഇവിടെ പറയുന്നത്.അന്യസ്ത്രീകളുമായുള്ള സംസർഗ്ഗമാണ് സന്തോഷം എന്നു കരുതുന്നവർ സ്വയം രോഗംവരുത്തി അവസാനം മരണത്തിലേക്കെത്തുകയാണ്ചെയ്യുന്നത്. ജനിച്ചവർക്കെല്ലാം മരണം അനിവാര്യമാണെന്നിരിക്കെ,പാപകർമ്മങ്ങളിൽമാത്രംഏർപ്പെട്ട് ജന്മം പാഴാക്കുന്നതിനെപ്പറ്റിയാണ് ഈ ശ്ലോകം എടുത്തുപറയുന്നത്. ഇതൊന്നുമല്ല,യഥാർത്ഥമായ പരമാനന്ദം അനുഭവിക്കണമെങ്കിൽ ഭഗവാനെ സ്മരിക്കണം, നന്നായി ഭജിക്കണം, ഭഗവന്നാമസങ്കീർത്തനം ചെയ്യണം, അങ്ങിനെ മുക്തിനേടണം, അതാണ് യഥാർത്ഥ ആനന്ദം.


ഈ തത്ത്വത്തെ ഒന്നുകൂടി വിശദമാക്കാനായി ശ്രീമദ് ഭഗവദ്ഗീതയിലെ രണ്ടു ശ്ലോകങ്ങൾ ഇവിടെ ഉദ്ധരിക്കാം.

7/27

ഇച്ഛാദ്വേഷസമുത്ഥേന
ദ്വന്ദ്വമോഹേന ഭാരത !
സർവ്വഭൂതാനി സമ്മോഹം
സർഗ്ഗേ യാന്തി പരന്തപ!

സാരം...

ഹേ! ഭരതകുലജാതനായ അർജ്ജുനാ ! ഇച്ഛ, ദോഷം എന്നിവയാലുണ്ടാകുന്ന ദ്വന്ദ്വമോഹത്താൽ സർവ്വഭൂതങ്ങളും സൃഷ്ടിഗതിയിൽ സമ്മോഹാധീനരായിത്തീരുന്നു.

7/28

യേഷാം ത്വന്തഗതം പാപം
ജനാനാം പുണ്യകർമ്മണാം
തേ ദ്വന്ദ്വമോഹനിർമ്മുക്താ
ഭജന്തേ മാം ദൃഢവ്രതാഃ

സാരം...

എന്നാൽ പുണ്യചരിതന്മാരും, പാപം നിശ്ശേഷം നശിച്ചിട്ടുള്ളവരും ആയ ജനങ്ങൾ,ദ്വന്ദ്വമോഹത്തിൽനിന്ന് മുക്തരായും ദൃഢവ്രതരായും എന്നെ ഭജിക്കുന്നു.

      ഭൗതികമായ വിഷയസുഖങ്ങളിൽ പെട്ടു പോകുന്നവരെപ്പറ്റിയാണ് ഭഗവാൻ ഇവിടെ പറയുന്നത്.മോഹങ്ങളകന്ന് പാപംനശിച്ചവർക്കും, പുണ്യവാന്മാർക്കും ഭഗവാങ്കൽ ഭജിക്കാനും മുക്തിനേടാനും സാധിക്കുമെന്നും ഭഗവാൻ പറയുന്നു.അതുപോലെതന്നെ,ഭൗതികവിഷയസുഖങ്ങൾക്കടിമപ്പെട്ടവരെക്കുറിച്ചാണ് ശങ്കരാചാര്യർ മുകളിലെ ശ്ലോകത്തിൽ സൂചിപ്പിച്ചത്, അവർക്കും മരണം അനിവാര്യമാണെന്നറിഞ്ഞിട്ടും പാപകർമ്മങ്ങൾ ഉപേക്ഷിക്കാനാവുന്നില്ലല്ലോ എന്നാണ് അദ്ദേഹം ആശങ്കപ്പെടുന്നത്.ഇതിൽനിന്നും മോചനംനേടിയാൽ മാത്രമേ ഭഗവദ്പ്രാപ്തി നേടാനാവുകയുള്ളൂ എന്നതാണ് പരമാർത്ഥം.
ഹരേ കൃഷ്ണാ ....


സർവ്വത്ര ഗോവിന്ദനാമസങ്കീർത്തനം
ഗോവിന്ദാ .. ഹരിഗോവിന്ദാ...



 തുടരും ....





ചിന്താമണി വിശ്വനാഥൻ


സദ്ഗമയസത്സംഗവേദി