ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, December 27, 2016

ശ്രീ ലളിതാസഹസ്രനാമസ്തോത്രം - നാമത്തിന്റെ അര്‍ത്ഥം - 06

ശ്രീ ലളിതാ സഹസ്രനാമം നിത്യപാരായണം ചെയ്യുന്നവരില്‍ പലര്‍ക്കും അതിലെ ഓരോ നാമത്തിന്റെയും അര്‍ത്ഥം അത്ര കൃത്യമായി അറിയാമെന്നുറപ്പില്ല. അറിഞ്ഞു ജപിക്കുന്നവരുമുണ്ടാകും. എന്നാല്‍, അര്‍ത്ഥ വ്യാഖ്യാനങ്ങള്‍ക്കും അതീതമാണ്‌ ആ നാമഭേദങ്ങള്‍ എന്നതാണ്‌ വാസ്തവം. ഉപാസകര്‍ക്ക്‌ ദേവിയുടെ നാമ വൈവിദ്ധ്യങ്ങളുടെ അര്‍ത്ഥ തലങ്ങളിലേക്ക്‌ കടക്കാന്‍ ഓരോ നാമങ്ങളുടെയും ആവുന്നത്ര വിശദമായ വ്യാഖ്യാനമാണിവിടെ നല്‍കുന്നത്‌. ഓരോരോ നാമങ്ങളെ വിശകലനം ചെയ്യുന്നത്‌ ശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരിപ്പാട്‌. ഗുരുവായൂരില്‍ മേല്‍ശാന്തിയായിരുന്ന അദ്ദേഹം ഇപ്പോള്‍ അമേരിക്കയില്‍ കാനഡയിലെ ടൊറന്റോയിലെ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു….



“യോഗിരാം സുരത്കുമാര യോഗിരാം സുരത്കുമാര
യോഗിരാംസുരത്കുമാര ജയഗുരുരായ”




556. കാത്യായനീ

1. അസുരരോട് യുദ്ധം ചെയ്യാന്‍ എല്ലാ ദേവന്മാരുടേയും ചൈതന്യം സ്വീകരിച്ച ഭഗവതിയെ കാത്യായനീ എന്നു പറയുന്നു.
2. കതന്‍ എന്ന ഋഷിയുടെ പുത്രി എന്ന അര്‍ത്ഥത്തില്‍ കാത്യനീ എന്നു പറയുന്നു.


557. കാലഹന്ത്രീ

1. കാലനെ ഹനിക്കുന്നവള്‍. മരണകാരണമായ കാലനെ ഇല്ലാതാക്കുന്നവള്‍.
മോക്ഷപദത്തിലെത്തിയവനെ സംബന്ധിച്ചിടത്തോളം കാലന്‍ ഇല്ല. ഭക്തരെ
മോക്ഷത്തിലേയ്ക്ക് എത്തിക്കുന്നത് ഭഗവതിയാണ്.
2. കാലനെ ഹനിച്ചവന്റെ ഭാര്യ. ശിവന്‍ കാലനെ ഇല്ലാതാക്കി എന്ന് പുരാണപ്രസിദ്ധം.
3. കാലത്തെ ഇല്ലാതാക്കുന്നവള്‍. ആത്യന്തികപ്രളയത്തില്‍ കാലം ഇല്ലാതാകും. ആത്യന്തികപ്രളയം ഉണ്ടാക്കുന്നത് ഭഗവതിയാണ്.
4. ഭഗവതിയുടെ രൂപവാത്സല്യാദി ഗുണങ്ങള്‍ കാരണം ഭഗവതിയെ
ധ്യാനിക്കുമ്പോള്‍ കാലം എന്ന പ്രതിഭാസം ഇല്ലാതാകുന്ന സമാധിയില്‍
എത്തിച്ചേരുന്നു.



558. കമലാക്ഷനിഷേവിതാ

1. കമലാക്ഷനാല്‍ നിഷേവിതാ. വിഷ്ണുവിനാല്‍ സേവിക്കപ്പെടുന്നള്‍.


559. താംബൂലപൂരിതമുഖീ

1. താംബൂലംകൊണ്ട് പൂരിതമായ മുഖത്തോടുകൂടിയവള്‍. മുഖം എന്നതിന് വദനം എന്ന് അര്‍ത്ഥം ധരിക്കണം. വെറിറിലമുറുക്കുന്നവള്‍. കോടാനുകോടി ഭക്തര്‍ ശ്രദ്ധയോടെ നിവേദിക്കുന്ന താംബൂലം വായില്‍ നിന്ന് ഒഴിഞ്ഞ നേരമേ ഭഗവതിക്കുണ്ടാവില്ല. പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി …തദശ്‌നാതി’എന്ന് ഭഗവദ്ഗീതയില്‍ പറയുന്ന കാര്യം ഈ നാമത്താല്‍ സൂചിപ്പിക്കപ്പെടുന്നു.


560. ദാഡിമീകുസുമപ്രഭാ

1. കായില്ലാത്ത ഒരുതരം വൃക്ഷമുണ്ട് ദാഡിമം എന്നപേരില്‍. അതിന്റെ പൂവ്വിന്റെ ശോഭയുള്ളവള്‍. ഈവൃക്ഷത്തിന്റെ പൂവ്വ് ചുകന്നതാണെന്നു തോന്നുന്നു. മലയാളത്തില്‍ ചെമ്മരം എന്ന് ദാഡിമത്തിന് അര്‍ത്ഥം കാണുന്നു.
2. ദാഡിമം എന്നതിന് മാതളനാരകം എന്നും അര്‍ത്ഥമാകാം. കുസുമത്തിന് ഫലം എന്നും അര്‍ത്ഥമാകാം. അപ്പോള്‍ മാതളനാരങ്ങയുടെ നിറമുള്ളവള്‍ എന്നും അര്‍ത്ഥം വരാം.


561. മൃഗാക്ഷീ

1. മൃഗത്തിന്റെതു പോലെ അക്ഷികളുള്ളവള്‍. മാന്‍മിഴിയായിട്ടുള്ളവള്‍.
2. മൃഗത്തില്‍ അക്ഷിയുള്ളവള്‍. മൃഗപ്രായരായ മനുഷ്യരേക്കൂടി ലോകജനനിയായ ഭഗവതി ശ്രദ്ധിയ്ക്കുന്നു.
3. മൃഗ് ധാതുവിന് അന്വേഷണം എന്ന് ഒരു അര്‍ത്ഥം. എപ്പോഴും
അന്വേഷിച്ചുകൊിരിക്കുന്ന കണ്ണുകളാണ് ഭഗവതിക്ക്. എന്താണ് മക്കള്‍
അടുത്തേയ്ക്ക് വരാത്തത് എന്ന ആകാംക്ഷയാല്‍ കണ്ണുകള്‍ തിരഞ്ഞുകൊണ്ടേ ഇരിക്കുന്നു.


562. മോഹിനീ

1. മോഹിപ്പിക്കുന്നവള്‍. യാഥാര്‍ത്ഥ്യബോധം മറയ്ക്കുന്നവള്‍. ഭഗവതിയുടെ ഈ ചെയ്തിയും സംസാരം നിലനില്‍ക്കാന്‍ കാരണമാണ്.
2. അമൃതമഥനകാലത്ത് അസുരന്മാരെ മോഹിപ്പിക്കാന്‍ വിഷ്ണുഭഗവാന്‍
മോഹിനീരൂപം ധരിച്ചിട്ടുണ്ട്. വിഷ്ണുവും ഭഗവതിയുടെ അംശംതന്നെ.


563. മുഖ്യാ

1. പ്രധാനപ്പെട്ടവള്‍.
2. ആദ്യമുണ്ടായവള്‍.


564. മൃഡാനീ

1. മൃഡ് ധാതുവിന് സന്തോഷിപ്പിക്കുക എന്ന് അര്‍ത്ഥം. ഭക്തരെ വരദാനംകൊണ്ട് സന്തോഷിപ്പിക്കുന്നവനാണ് ശിവന്‍. ശിവന്റെ പത്‌നീ എന്ന അര്‍ത്ഥത്തില്‍ മൃഡാനീ.
2. മൃഡ് ധാതുവിന് മാപ്പുകൊടുക്കുക എന്നും അര്‍ത്ഥമാകാം. അപ്പോള്‍
മാപ്പുകൊടുക്കുന്ന ശിവന്റെ പത്‌നീ എന്ന അര്‍ത്ഥവും ചേരും


565. മിത്രരൂപിണീ

1. സുഹൃദ്രൂപത്തിലുള്ളവള്‍. ഭഗവതിയേക്കാള്‍ നല്ല സുഹൃത്ത് വേറെ ഇല്ല.
2. മിത്രശബ്ദത്തിന് സൂര്യന്‍ എന്നും അര്‍ത്ഥമുണ്ട്. സൂര്യരൂപത്തിലുള്ളതും
ഭഗവതിതന്നെ.


566. നിത്യതൃപ്താ

1. എല്ലാകാലക്കും സന്തൃപ്തിയുള്ളവള്‍.
2. നിത്യശബ്ദത്തിന് ഇടമുറിയാത്തത് എന്നൊരു അര്‍ത്ഥം. ഇടമുറിയാത്ത
തൃപ്തിയുള്ളവള്‍.
3. നിത്യശബ്ദത്തിന് സമുദ്രം എന്നും അര്‍ത്ഥമാകാം. സമുദ്രത്തേപ്പോലെ അലതല്ലുന്ന സന്തോഷമുള്ളവള്‍ എന്നും ആകാം.


567. ഭക്തനിധിഃ

1. ഭക്തരുടെ നിധിയായിട്ടുള്ളവള്‍. ഭക്തന്മാര്‍ക്ക് സ്വാധീനമായിട്ടുള്ള നിധിയാണ് ഭഗവതി.
2. ഭഗവതിക്ക് നിരവധി ഭക്തന്മാരുണ്ട് എന്നതിനാലും ഭക്തനിധി എന്നു ചേരും.


568. നിയന്ത്രീ

1. നിയന്ത്രണം ചെയ്യുന്നവള്‍. പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത് ഭഗവതിയാണ്.
2. മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നവള്‍ എന്നും അര്‍ത്ഥമാകാം.


569. നിഖിലേശ്വരീ

1. നിഖിലന്മാരുടേയും ഈശ്വരി. എല്ലാവരുടേയും ഈശ്വരിയാണ് ഭഗവതി.
2. നിഖിലത്തിന്റേയും ഈശ്വരി. പ്രപഞ്ചത്തിലുള്ള സര്‍വ്വവും നിയന്ത്രിക്കുന്ന ഈശ്വരിയാണ് ഭഗവതി.


570. മൈത്ര്യാദിവാസനാലഭ്യാ

1. മൈത്ര്യാദികളായിരിക്കുന്ന വാസനകളാല്‍ ലഭിക്കപ്പെടാവുന്നവള്‍. സുഖികളില്‍
മൈത്രിയും, ദുഃഖികളില്‍ കരുണയും, പുണ്യവാന്മാരില്‍ സന്തോഷവും, പാപികളില്‍ ഉപേക്ഷയും മനശ്ശുദ്ധിക്ക് നല്ലതാണെന്നു കാണുന്നു. യോഗം അഭ്യസിക്കുന്നവര്‍ മൈത്ര്യാദികളായിരിക്കുന്ന വാസനകള്‍ പരിശീലിക്കുന്നത് നല്ലതാണ്.



571. മഹാപ്രളയസാക്ഷിണീ

1. മഹാപ്രളയത്തിന് സാക്ഷിണിയായിട്ടുള്ളവള്‍. എല്ലാം ഇല്ലാതാകുന്ന
അവസ്ഥയ്ക്കുപോലും സാക്ഷിണിയാണ് ഭഗവതി.
2. മഹാപ്രളയകാലത്ത് പരമശിവന്റെ സംഹാരതാണ്ഡവത്തിന് സാക്ഷിണിയായി
നില്‍ക്കുന്നത് ഭഗവതിയാണ്.


572. പരാശക്തിഃ

1. പരയായ ശക്തി. ജഗത്തിന് കാരണഭൂതയായ ശക്തിയാണ് പരാശക്തി. പരാശക്തി ഭഗവതിയാണ്.
2. ദേഹത്തില്‍ ഒമ്പത് ധാതുക്കള്‍ ഉെണ്ടന്നു കാണുന്നു. ത്വക്ക്, അസൃക്ക്, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം, എന്ന സപ്തധാതുക്കള്‍ക്കു പുറമെ പ്രാണന്‍ ബീജം എന്നിവ ചേര്‍ന്നാണ് ഒമ്പതുധാതുക്കള്‍. പത്താമത്തെ ധാതു പരാശക്തിയാണത്രേ.



573. പരാനിഷ്ഠാ

1. പരമമായുള്ള നിഷ്ഠ. ഏറ്റവും അവസാനത്തെ നില. എല്ലാവസ്തുക്കളുടേയും അവസാനം ഏതു സ്ഥിതിയാണോ ഉള്ളത്? അത് ഭഗവതിയാണ്.
2. നിഷ്ഠ എന്നതിന് താല്‍പ്പര്യം എന്നും ഒരു അര്‍ത്ഥം ഉണ്ട്. പരമമായ താല്‍പ്പര്യം ഉള്ളവള്‍. ഭക്തരോട് വളരെ അധികം താല്‍പ്പര്യം ഉള്ളവളാണ് ഭഗവതി.
3. നിഷ്ഠ എന്നതിന് ധര്‍മ്മാദികളില്‍ ശ്രദ്ധാ എന്ന് അര്‍ത്ഥമാകാം. ധര്‍മ്മാദികളില്‍ അത്യന്തം ശ്രദ്ധയുള്ളവളാണ് ഭഗവതി.
4. പരമമായ ഉത്ക്കര്‍ഷം എന്നും അര്‍ത്ഥമാകാം. പരമമായ ഉത്ക്കര്‍ഷം അമ്മതന്നെ ആണ്.
5. ഉറച്ചവ്യവസ്ഥ ഉള്ളവള്‍. അണുക്കളിലുള്ള പരമാണുക്കളുടെ ചലനം മുതല്‍ക്ക് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചലിക്കുന്നതുവരെ കൃത്യമായ വ്യവസ്ഥയുള്ള പ്രകൃതി ഭഗവതിതന്നെ ആണല്ലോ.



574. പ്രജ്ഞാനഘനരൂപുണീ

1. പ്രകര്‍ഷേണ ഉള്ള ജ്ഞാനം ഘനരൂപത്തിലാകുമ്പോള്‍ എന്തുരൂപമാണോ
ഉണ്ടാകുക ആ രൂപമാണ് ഭഗവതിയുടേത്.
2. പ്രജ്ഞാനം ബ്രഹ്മ എന്നുണ്ട്. ബ്രഹ്മാവസ്ഥയില്‍നിന്ന് അശേഷം
വ്യതിചലിക്കാത്ത രൂപമുള്ളവള്‍.
3. പ്രജ്ഞാനത്തിന് ചൈതന്യം എന്ന് അര്‍ത്ഥമുണ്ട്. ചൈതന്യം ഊറിയുണ്ടായതാണ് ഭഗവതിയുടെ രൂപം.



575. മാധ്വീപാനാലസാ

1. മാധ്വീപാനം കൊണ്ട് ആലസാ. മദ്യംകൊണ്ട് ആലസ്യം വന്നവള്‍. ഉല്ലാസവും ലഹരിയും ഉണ്ടാക്കുന്നവയാണ് അമൃതവും മദ്യവും. അമൃതത്തിന്റേത് സ്ഥായിയായതും മദ്യത്തിന്റേത് താല്‍ക്കാലികവും ആണെന്നത്രേ വ്യത്യാസം. നമുക്കനുഭവപ്പെടുന്ന താല്‍ക്കാലികമായ അനുഭവങ്ങളെല്ലാം മദ്യത്തിന്റെ ഫലമായുള്ളതാണ്. ആഗമാപായിനോനിത്യാഃ എന്ന് ഭഗവദ്ഗീതയില്‍ പറഞ്ഞിട്ടുള്ളതാണ് ഇത്. ഓരോ ജീവന്റെ രൂപത്തിലും ഉള്ള ഭഗവതി ഈ മദ്യത്താല്‍ ആലസ്യം വന്നവളാണ്.



576. മത്താ

1. മത്തു പിടിച്ചവള്‍. പ്രകൃതീദേവി മത്തുപിടിച്ചപോലെയാണ് പലപ്പോഴും
പെരുമാറുന്നത്.
2. മാധ്വീപാനാലസ ആയതുകൊണ്ട് മത്താ.
3. മത്താ എന്നതിന് താനുണ്ടെന്ന ഭാവം എന്നും അര്‍ത്ഥം വരാം. പരമശിവന്റെ താനുെന്ന ഭാവം ആണ് ശക്തി. ആ ശക്തി അഥവാ ആ ഭാവം ഇല്ലെങ്കില്‍ പരമശിവനുെന്നു തന്നെ പറയാന്‍ പറ്റാത്ത അവസ്ഥ വരും.


577. മാതൃകാവര്‍ണ്ണരൂപിണീ

1. മാതൃകയുടെ വര്‍ണ്ണത്തിലുള്ള രൂപം രൂപമായിട്ടുള്ളവള്‍. മാതൃകാ എന്നാല്‍ അക്ഷരമാലാ. പൂജക്ക് അകാരാദി അക്ഷരങ്ങള്‍ ദേഹത്തില്‍ ന്യസിക്കുന്ന സന്ദര്‍ഭങ്ങളുണ്ട്. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് ശാസ്ത്രങ്ങളില്‍ പറയുന്നുണ്ട്. ന്യാസംകൊണ്ട് ഭഗവതി മാതൃകാവര്‍ണ്ണരൂപിണിയാകുന്നു.
2. മാതൃകകള്‍ക്ക് വര്‍ണ്ണം രൂപണം ചെയ്യുന്നവള്‍. അക്ഷരങ്ങള്‍ക്ക് ഇന്ന ഇന്ന നിറം എന്ന് രൂപണം ചെയ്യുന്നത് അഥവാ രൂപകല്‍പ്പന ചെയ്യുന്നത് ഭഗവതിതന്നെയാണ്.
3. മാതൃകാ എന്നും വര്‍ണ്ണരൂപിണീ എന്നും രണ്ടു ശബ്ദങ്ങളായിട്ടും കാണുന്നു. ഗണപതി മുതലായവരുടെ അമ്മയായതുകൊണ്ട് മാതൃകാ. നിറമുള്ളവള്‍ അല്ലെങ്കില്‍ ബ്രാഹ്മണാദിവര്‍ണ്ണങ്ങള്‍ രൂപകല്‍പന ചെയ്തവള്‍ എന്നര്‍ത്ഥത്തില്‍ വര്‍ണ്ണരൂപിണീ.


578. മഹാകൈലാസനിലയാ

1. കൈലാസത്തിനും അപ്പുറത്ത് പരമശിവാസ്ഥാനമായ മഹാകൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. നിലയനം എന്നാല്‍ വസിക്കുക എന്ന് അര്‍ത്ഥം.
2. മഹത്തായിരിക്കുന്ന കൈലാസത്തില്‍ നിലയനം ചെയ്യുന്നവള്‍. ധനാധിപനായ കുബേരന്റെ വാസസ്ഥാനം കൈലാസമാണെന്നുണ്ട്. അവിടെ വസിക്കുന്ന ഐശ്വര്യരൂപിണി ഭഗവതിതന്നെ ആണ്.



579. മൃണാളമൃദുദോര്‍ല്ലതാ

1. മൃണാ ളംപോലെ മൃദുവായിരിക്കുന്ന ദേര്‍ല്ലതയോടുകൂടിയവള്‍. താമരനൂല്‍പോലെ മൃദുവായിരിക്കുന്ന ദോര്‍ല്ലതയാണ് ഭഗവതിക്ക്. ദോര്‍ല്ലതാ എന്നാല്‍ വള്ളിപോലെ ഉള്ള കൈകള്‍ എന്നര്‍ത്ഥം. ലോകത്തില്‍ മുഴുവന്‍ ചുറ്റിപ്പിടിക്കുന്നതും എന്നാല്‍ അതിമൃദുവായതുകൊണ്ട് മനസ്സിലാകാത്തതും ആണ് ഭഗവതിയുടെ കൈകള്‍.



580. മഹനീയാ

1. പൂജനീയാ. മഹ് ധാതുവിന് പൂജ എന്ന് അര്‍ത്ഥമുണ്ട്.


581. ദയാമൂര്‍ത്തിഃ

1. ദയ മൂര്‍ത്തിയായിട്ടുള്ളവള്‍. ഭഗവതിയുടെ സ്വരൂപം തന്നെ ദയയാണ്.


582. മഹാസാമ്രാജ്യശാലിനീ

1. മഹാസാമ്രാജ്യം ഉള്ളവള്‍. പ്രപഞ്ചം മുഴുവന്‍ ഭഗവതിയുടെ സാമ്രാജ്യമാണ്.
2. മഹാസാമ്രാജ്യം കൈലാസമാണെന്നു കാണുന്നു. അത് ഭഗവതിയുടേതാണല്ലോ.



583. ആത്മവിദ്യാ

1. ആത്മജ്ഞാനം ഉണ്ടാക്കുന്ന വിദ്യാ. ഭഗവതിയുടെ അറിവ് ആത്മജ്ഞാനം ഉണ്ടാക്കും.
2. ആത്മാഷ്ടാക്ഷരം എന്ന മന്ത്രത്തിന്റെ സ്വരൂപമായതിനാല്‍ ഭഗവതി ആത്മവിദ്യയാണ്.


584. മഹാവിദ്യാ

1. മഹത്തായിരിക്കുന്ന വിദ്യാ. മോക്ഷം തരുന്ന വിദ്യയാണ് ഏറ്റവും മഹത്തായിരിക്കുന്നത്. അത് ഭഗവതിയാണ്. ഭഗവതിയെ അറിഞ്ഞാല്‍ പിന്നെ ഒന്നും തന്നെ അറിയാനില്ല.
2. വിദ്യാ എന്നതിന് മന്ത്രം എന്നും അര്‍ത്ഥമാകാം. മന്ത്രങ്ങളില്‍ വെച്ച് ഏറ്റവും മഹത്തായിരിക്കുന്നത് എന്നും അര്‍ത്ഥമാകാം. ഭഗതിയുടെ മന്ത്രം മറ്റുമന്ത്രങ്ങളേക്കാള്‍ മഹത്താണ്. ഭഗവതിയും മന്ത്രവും രണ്ടല്ല.



585. ശ്രീവിദ്യാ

1. പഞ്ചദശീ എന്ന മന്ത്രമായ ശ്രീവിദ്യാ.
2. ശ്രീമത്തായ വിദ്യസ്വരൂപിണീ. ആന്വീക്ഷികീ, ത്രയീ എന്നു തുടങ്ങിയുള്ള വിദ്യകള്‍.


586. കാമസേവിതാ

1. കാമദേവനാല്‍ സേവിക്കപ്പെടുന്നവള്‍.
2. കാമന്‍ എന്നതിന് ശിവന്‍ എന്നൊരു അര്‍ത്ഥം. ശിവനാല്‍ സേവിക്കപ്പെടുന്നവള്‍.
3. കാമദേവനെ ജീവിപ്പിച്ചവള്‍ എന്നും അര്‍ത്ഥം വരാം.
4. ആഗ്രഹങ്ങളെല്ലാം ഭഗവതിയുടെ പിന്നാലെ നടന്ന് സേവിക്കുകയാണത്രേ.
നമ്മളെല്ലാം ആഗ്രഹങ്ങളുടെ പിന്നില്‍ നടക്കുകയാണ്.


587. ശ്രീഷേഡശാക്ഷരീവിദ്യാ

1. ഷോഡഷശ അക്ഷരങ്ങളുള്ള വിദ്യാ. പഞ്ചദശീ എന്ന മന്ത്രം തന്നെ ഒരക്ഷരം കൂടി പതിനാറക്ഷരമുള്ള മന്ത്രമായിമാറുന്നു. അതും ഭഗവതയുടെ മന്ത്രമാണ് എന്നതുകൊുതന്നെ ഭഗവതിയുമാണ്.


588. ത്രികൂടാ

1. ശ്രീവിദ്യാമന്ത്രത്തിന് മൂന്നു കൂടങ്ങളുണ്ട്. ശക്തികൂടം തുടങ്ങി മൂന്നു
കൂടങ്ങളുള്ള ശ്രീവിദ്യാമന്ത്രസ്വരൂപിണിയായ ഭഗവതി.
2. ത്രിമൂര്‍ത്തികള്‍ ത്രിഭുവനം തുടങ്ങി മൂന്നുകൊണ്ട് നിര്‍വ്വചിക്കാവുന്ന
എല്ലാതിന്റെയും കൂടം. കൂടം എന്നതിന് വാസസ്ഥാനം എന്ന് അര്‍ത്ഥം.


589. കാമകോടികാ

1. കാമേശ്വരനായ പരമശിവന്റെ കോടീരദേശത്ത് അതായത് കിരീടദേശത്ത് ഉള്ളവള്‍. പരമശിവന്റേയും മേലെയാണ് ഭഗവതിയുടെ സ്ഥാനം.
2. എല്ലാ ആഗ്രഹങ്ങളുടേയും ശിരോഭാഗത്തുള്ള ആനന്ദസ്വരൂപാ.


590. കടാക്ഷകിങ്കരീഭൂതകമലാകോടിസേവിതാ

1. ഭഗവതിയുടെ നോട്ടംകൊുതന്ന കിംകരികളായിത്തീര്‍ന്ന കോടിക്കണക്കിന് ലക്ഷ്മീഭഗവതികളുണ്ട് അനേകകോടിബ്രഹ്മാണ്ഡങ്ങളില്‍. അവരാല്‍ സേവിക്കപ്പെടുന്നവള്‍.
2. ഭഗവതിയുടെ കടാക്ഷംകൊണ്ട് അഥവാ കൃപകൊണ്ട്
കിങ്കരീഭൂതകമലകളായിരിക്കുന്ന കോടികളാല്‍ സേവിക്കപ്പെടുന്നവള്‍.
ഭഗവതിയുടെ കൃപകാരണം ലക്ഷമീഭഗവതി ദാസിയാകാന്‍ തക്കവണ്ണം
ഐശ്വര്യമുള്ള ഭക്തജനങ്ങള്‍ കോടിക്കണക്കിനുണ്ട്. അവരാല്‍ സേവിതാ.


591. ശിരസ്ഥിതാ

1. ശിരസ്സില്‍ സ്ഥിതിചെയ്യുന്നവള്‍ ശിരസ്സിലെ ബ്രഹ്മരന്ധ്രസ്ഥാനത്താണ് ഗുരുവിന്റെ സ്ഥാനം. ഗുരുസ്വരൂപത്തില്‍ സ്ഥിതിചെയ്യുന്നവളും ഭഗവതിതന്നെ.
2. ശിരഃ എന്ന ശബ്ദത്തിന് സര്‍പ്പം എന്നൊരു അര്‍ത്ഥം ഉണ്ട്. സര്‍പ്പത്തില്‍ കിടക്കുന്ന വിഷ്ണുസ്വരൂപത്തിലുള്ളവള്‍.
3. അവനവനിലുള്ള കുണ്ഡലിനീശക്തിയുണര്‍ന്ന് ഓരോ പ്രദേശത്ത്
എത്തിച്ചേരുമ്പോള്‍ വര്‍ണ്ണവ്യത്യാസം അനുഭവപ്പെടും എന്നു അടുത്ത
നാമങ്ങളില്‍ പറയാന്‍ പോകുന്നു. ആ നിലയ്ക്ക് ഈ പദത്തിന് ശിരസ്സില്‍ എത്തിനില്‍ക്കുന്ന ശക്തിഎന്നും അര്‍ത്ഥമാകാം.



592. ചന്ദ്രനിഭാ

1. ചന്ദ്രന്റെ നിറമുള്ളവള്‍. 2. ബ്രഹ്മരന്ധ്രത്തില്‍ അമൃതസ്വരൂപനായ ചന്ദ്രനുണ്ട് എന്ന്. അതിനാല്‍ ആഭാഗം മുഴുവന്‍ ചന്ദ്രവര്‍ണ്ണമാണ് അഥവാ അമൃതപൂര്‍ണ്ണമാണ്. ശിരസ്ഥിതാ എന്ന പദവും ഈ നാമവും തമ്മില്‍ ഒരു ബന്ധം ഉണ്ട്.


593. ഫാലസ്ഥാ


1. ഭാലത്തില്‍ (ഫാലത്തില്‍) സ്ഥിതിചെയ്യുന്നവള്‍. ആജ്ഞാചക്രത്തില്‍ എത്തുന്ന ശക്തിയെക്കുറിച്ച് പറയുന്നു. ഫാലത്തില്‍ ബിന്ദുരൂപത്തിലാണത്രേ ശക്തിയുടെ സ്ഥിതി.


594. ഇന്ദ്രധനുഷ്പ്രഭാ

1. ശ്രേഷ്ഠമായ വില്ലിന്റെ പ്രഭയുള്ളവള്‍. ആജ്ഞാചക്രത്തിന്നു മുകളില്‍
ബ്രഹ്മരന്ധ്രത്തിനുതാഴെ ചന്ദക്കലയുടെ രൂപമാണ് ശക്തിക്ക്. അകാരം ഉകാരം മകാരം ബിന്ദു നാദം ശക്തി ശാന്തം എന്നിങ്ങനെ പ്രണവത്തിന്റേതു പോലെതന്നെ ശക്തിക്കും ഏഴു ഭാഗങ്ങളുണ്ട്. അതില്‍ നാദത്തിന്റെ ചിഹ്നമായി ചന്ദ്രക്കലയെ ഉപയോഗിക്കാറുണ്ട്. ചന്ദ്രക്കലയ്ക്കും വില്ലിനും ഏതാണ്ട് ഒരേ ആകൃതിയായതിനാല്‍ ആണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് എന്നു തോന്നുന്നു.


595. ഹൃദയസ്ഥാ

1. ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നവള്‍. ഭഗവതിയെ ഭക്തര്‍ ഹൃദയത്തില്‍
ധ്യാനിക്കുന്നതുകൊണ്ട് ഹൃദയസ്ഥാ.
2. പരമേശ്വരന്റെ ഹൃദയം ഉപനിഷത്താണ്. അതിനാല്‍ ഉപനിഷത്തില്‍
പറയപ്പെടുന്നവള്‍ എന്നും ആകാം.
3. ഈശ്വരസ്സര്‍വ്വഭൂതാനാം ഹൃദ്ദേശോര്‍ജ്ജുന തിഷ്ഠതി എന്ന് ഭഗവദ്ഗീത. എല്ലാ ഹൃദയത്തിലും ഉള്ളത് ഈശ്വരസ്വരൂപയായ ഭഗവതിയാണ്.
4. ഹൃദയം ബുദ്ധിഗമ്യത്വാല്‍ എന്നുണ്ട്. ഹൃദയം എന്നത് വെറും മാംസഖണ്ഡത്തെ അല്ല സൂചിപ്പിക്കുന്നത്. ബോധത്തിന് മാത്രം അനുഭവിക്കാവുന്ന വസ്തുവിനെയാണ് പറയുന്നത്. മനസ്സിന്റെ വൃത്തികളായ വിചാരങ്ങളും വികാരങ്ങളും ഒഴിഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ ഉണ്ടാകുന്ന ബോധാവസ്ഥയില്‍
ഞാന്‍ എന്ന വൃത്തിമാത്രമേ ഉണ്ടാകുകയുള്ളൂ. അത് ഭഗവതിതന്നെ ആണ്.



596. രവിപ്രഖ്യാ.

1. രവിയേപ്പോലുള്ളവള്‍. സൂര്യപ്രഭയുള്ളവള്‍.
2. രാമത്തെ കൂടം ഹൃദയസംബന്ധിയാണ്. അവിടെ ഭഗവതിക്ക് സൂര്യതേജസ്സാണെന്നു കാണുന്നു.
3. സൂര്യബിംബം വര്‍ത്തുളാകാരമാണ്. മുന്നേപറഞ്ഞ ഇന്ദ്രധുഷ്പ്രഭാ എന്നതും ഇനി വരാന്‍ പോകുന്ന ത്രികോണാന്തരദീപികാ എന്നതും ആകൃതിയെ പറയുന്നതിനാല്‍ ഇതിന് വര്‍ത്തുളാകാരത്തിലുള്ളത് എന്നും അര്‍ത്ഥം വരാം.



597. ത്രികോണാന്തരദീപികാ.

1. ത്രികോണത്തിന്റെ അന്തരത്തില്‍ തിളങ്ങന്നുവള്‍. മൂലാധാരത്തില്‍ ത്രികോണമുണ്ടെന്നും അതില്‍ അഗ്നിസാന്നിദ്ധ്യമുെന്നും പറയപ്പെടുന്നു. ആ അഗ്നി ഭഗവതി തന്നെ.
2. ശ്രീചക്രത്തിന്റെ ഏറ്റവും ഉള്ളിലുള്ള ത്രികോണത്തിലാണല്ലോ രാജരാജാശ്വരിയായി ഭഗവതി വിളങ്ങന്നത്.
3. ഭഗവതിയുടെ ആസ്ഥാനമായ മേരു അഷ്ടാശ്രമായികണക്കാക്കുമ്പോള്‍ മേരുവിനെ പ്രദക്ഷിണം വെയ്ക്കുന്ന സൂര്യന്‍ ഒരേസമയം മൂന്നു വശങ്ങളില്‍ പ്രകാശം
പരത്തും. എല്ലായിടത്തും നിറഞ്ഞിരിക്കുന്ന ഭഗവതിയുടെ ആസ്ഥാനത്തിന്റെ വെറും മൂന്നു ഭാഗം മാത്രം പ്രകാശം പരത്തനുള്ള കഴിവേ സൂര്യനുള്ളൂ.



598. ദാക്ഷായണീ

1. ദക്ഷന്റെ പുത്രീ. സതീദേവിയായ ദക്ഷപുത്രി.
2.ദര്‍ശപൂര്‍ണ്ണമാസങ്ങളുടെ ആവര്‍ത്തനം ദാക്ഷായണ യജ്ഞമാണ്. ആ യ്ജഞരൂപത്തിലുള്ളവള്‍. ദര്‍ശം എന്നത് കറുത്തവാവിനും പൂര്‍ണ്ണമാസം എന്നത് വെളുത്തവാവിനും ചെയുന്ന യജ്ഞങ്ങളാണ്.


599. ദൈത്യഹന്ത്രീ

1. ദൈത്യന്മാരെ ഹനിക്കുന്നവള്‍. ഭണ്ഡാസുരന്‍ മുതലായ ദൈത്യന്മാരെ ഹനിക്കുന്നവള്‍.
2. ശിവന്‍ ദൈത്യഹന്താവാണ്. ശിവപത്‌നീ എന്നും അര്‍ത്ഥമാകാം.


600. ദക്ഷയജ്ഞവിനാശിനീ

1. ദക്ഷപ്രജാപതിയുടെ യജ്ഞം നശിപ്പിച്ചവള്‍. ദക്ഷയാഗം മുടങ്ങിയത് സതീദേവികാരണമാണ്.
2. ദക്ഷന്‍ എന്നതിന് സമര്‍ത്ഥന്‍ എന്ന് ഒരര്‍ത്ഥം. സാമര്‍ത്ഥ്യക്കാരുടെ യജ്ഞം ഭഗവതി നശിപ്പിക്കും. താന്‍ സമര്‍ത്ഥനാണ് എന്ന അഹങ്കാരംകൊണ്ട് യജ്ഞം നടത്തുന്നത് മുടങ്ങുന്നത് ഈശ്വരേച്ഛതന്നെ.


619. ദിവ്യവിഗ്രഹാ

1. ദിവ്യമായ  ദേഹത്തോടുകൂടിയവള്‍.
2. ദിവി ഭവഃ ദിവ്യഃ. ആകാശത്തുള്ളത് എന്ന് ദിവ്യശബ്ദത്തിന് അര്‍ത്ഥം വരാം. വിഗ്രഹം യുദ്ധം. അപ്പോള്‍ ആകാശത്ത് യുദ്ധം ചെയ്തവള്‍ എന്ന് അര്‍ത്ഥം വരാം. ചണ്ഡിക നിരാധാരയായി അതായത് ആകാശത്ത്‌വെച്ച് യുദ്ധം ചെയ്തു എന്ന് പുരാണം. അതിനാല്‍ ദിവ്യവിഗ്രഹാ.
3. ദിവ്യമായ സമരത്തോടു കൂടിയവള്‍. ഭഗവതിയുടെ യുദ്ധം ദിവ്യമായതാണ്.
4. ആകാശത്ത് ദേഹമുള്ളവള്‍ എന്നും ആകാം. പാദോസ്യ വിശ്വാഭൂതാനി ത്രിപാദസ്യാമൃതം ദിവി എന്ന് പുരുഷസൂക്തം. ഭഗവതിയുടെ രൂപത്തിന്റെ കാല്‍ഭാഗമേ ഈ പ്രപഞ്ചം മുഴുവനും ചേര്‍ന്നാലും ആകുകയുള്ളൂ. ബാക്കി ഭാഗം അനുഭവവേദ്യമല്ലാത്ത ആകാശാത്താണ്.



620. ക്ലീംകാരീ

1. ക്ലീം എന്നത് കാമബീജമാണ്. കാമബീജം ഉണ്ടാക്കിത്തീര്‍ക്കുന്നവള്‍.
2. കാമബീജസ്വരൂപൂ.
3. ക്ലീംകാരന്‍ കാമരൂപനായ ശിവനാണ്. ആ കാമരൂപന്റെ സ്ത്രീ.



621. കേവലാ.

1. ഉള്ളവളായിട്ടുള്ള ഒരേ ഒരുവള്‍.
2. എല്ലാമായിട്ടുള്ളവള്‍.
3. ബ്രഹ്മജ്ഞാനസ്വരൂപാ.
4. ഒരു ധര്‍മ്മവും ഇല്ലാത്തവള്‍.
5. ക്ലീംകാരീ എന്ന നാമത്തിന്റെ അനുബന്ധമായി നോക്കുകയാണെങ്കില്‍ കാമബീജം മാത്രമായിട്ടുള്ളവള്‍. സോകാമയത ബഹുസ്യാം എന്ന ശ്രുതിപ്രകാരം അനുഭവവേദ്യമായ ഈ പ്രപഞ്ചം അവന്റെ കാമം പടര്‍ന്നു പന്തലിച്ചതാണ്. അവന്റെ കാമം തന്നെ ആണ് പ്രപഞ്ചസ്വരൂപത്തിലുള്ള ഭഗവതി.
6. മുമ്പു പറഞ്ഞ ക്ലീം ബീജത്തില്‍ കകാര ലകാരങ്ങള്‍ ഒഴിവാക്കിയിട്ടുള്ള ഈം എന്ന ബീജം രൂപമായിട്ടുള്ളവള്‍.



622. ഗുഹ്യാ

1. ഗൂഢതയുള്ളവള്‍.
2. ഭഗവതിയുടെ നാമം മന്ത്രം പോലും അതിരഹസ്യാത്മകമാണ്. അതിനാല്‍ ഭഗവതിയുടെ ഗുഹ്യത അഥവാ നിഗൂഢത ചിന്തിക്കാന്‍ പോലും പറ്റാത്താണ്.
3. പുരുഷന്റേയും സ്ത്രീയുടേയും ലിംഗസ്വരൂപത്തിലുള്ളവള്‍.
4. പരമസത്യം ഗുഹയില്‍ ഒളിച്ചിരുക്കുകയാണെന്ന് വേദം. പരമസത്യം ഭഗവതിതന്നെ ആകയാല്‍ ഗുഹയിലേയ്ക്ക് യോജിച്ചവളാണ് ഭഗവതി.



623. കൈവല്യപദദായിനീ

1. ഒന്നുമാത്രം എന്ന ഉയര്‍ന്ന ഭാവവും അതുമുലമുളാവുകുന്ന മുക്തിയും തരുന്നവള്‍.
2. ചെയ്യാവുന്ന ധര്‍മ്മം ഇല്ലാതെ ചെയ്യാനുള്ളന്യക്തിയായ ധര്‍മ്മി മാത്രം ഉള്ള അവസ്ഥ നേടിത്തരുന്നവള്‍.



626. ത്രിപുരാ

1. ത്രിമൂര്‍ത്തികളേക്കാള്‍ പുരാതനയായിട്ടുള്ളവള്‍.
2. സത്വരജസ്തമോഗുണങ്ങളായ ത്രിഗുണങ്ങളുടെ പുരം ആയിട്ടുള്ളവള്‍. ഈ മൂന്നു ഗുണങ്ങളും പ്രകൃതീസ്വരൂപിണിയായ ഭഗവതിയിലാണ് കുടികൊള്ളുന്നത്.
3. ത്രിമൂര്‍ത്തികളുടേയും പുരം അഥവാ വാസസ്ഥാനം ഭഗവതിതന്നെ ആണ്. ഭഗവതിയുടെ രൂപമായ അനന്തപ്രപഞ്ചത്തിലെ ഏതോ ഒരു കോണിലുള്ള ബ്രഹ്മാണ്ഡത്തിലാണ് ത്രിമൂര്‍ത്തികള്‍ പ്രതാപത്തോടെ വാഴുന്നത്.
4. ഭൂര്‍ല്ലോകം ഭുവോലോകം സ്വര്‍ല്ലോകം, ഭൂതം വര്‍ത്തമാനം ഭാവി, എന്നിങ്ങനെ മൂന്നുകൊണ്ടു പറയാവുന്ന എല്ലാം തന്നെ ഭഗവതിയിലാണ് കുടികൊള്ളുന്നത്. അതിനാല്‍ ത്രിപുരാ.
5. സുഷുമ്‌നാ ഇഡാ പിംഗലാ, മനസ്സ് ബുദ്ധി ചിത്തം തുടങ്ങി മൂന്നുകൊണ്ചു പറയാവുന്നതല്ലാം ഭഗവതിയുടെ വാസസ്ഥാനങ്ങളാണ് എന്നതുകൊണ്ടും ത്രിപുരാ എന്ന് വ്യവഹരിക്കാം.



627. ത്രിജഗദ്വന്ദ്യാ

1. മൂന്നു ലോകങ്ങളാലും വന്ദിക്കപ്പെടുന്നവള്‍.
2. മൂന്നു ജഗത്തുകളും വന്ദ്യങ്ങളാണ് യാതൊരുവള്‍ക്ക് അവള്‍.
3. ജഗത്ത് എന്നതിന് ഗമിക്കുന്നത് എന്ന് ഒരര്‍ത്ഥം. അപ്പോള്‍ മൂന്നു ഗമനങ്ങളുള്ളവയാല്‍ വന്ദിക്കപ്പെടുന്നവള്‍ എന്നും വരാം. കരയിലും ജലത്തിലും ആകാശത്തിലും ഗമിക്കുന്നവയാല്‍ വന്ദിക്കുപ്പെടുന്നവള്‍.



626. ത്രിമൂര്‍ത്തിഃ

1. മൂന്നു വയസ്സായ കന്യകാ
2. വെള്ള, ചുകപ്പ്, കറുപ്പ് എന്നീവര്‍ണ്ണങ്ങളോടുകൂടിയവള്‍.
3. ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ ദേവിയുടെ തന്നെ രൂപങ്ങളായതിനാല്‍ ത്രിമൂര്‍ത്തി
4. സത്വരജസ്തമോ രൂപയായതിനാല്‍ ത്രിമൂര്‍ത്തി.



627. ത്രിദശേശ്വരീ

1. ത്രിദശന്മാര്‍ക്ക് ഈശ്വരീ. ബാല്യം, കൗമാരം, യൗവ്വനം എന്നീ മൂന്നു ദശ ഉള്ളവരാണ് ദേവന്മാര്‍. ദേവന്മാര്‍ക്ക് ഈശ്വരിയായിട്ടുള്ളവള്‍
2. മൂന്നോടുകൂടിയപത്ത് പതിമൂന്ന്. പതിമൂന്ന് എന്നാല്‍ വിശ്വേദേവകള്‍ എന്നുകണക്കാക്കാറുണ്ട്. അതിനാല്‍ വിശ്വേദേവകളാല്‍ വന്ദിക്കപ്പെടുന്നവള്‍.



628. ത്ര്യക്ഷരീ.

1. വാക്ബീജം, കാമബീജം, ശക്തിബീജം, എന്നീ മൂന്നു ബീജമന്ത്രങ്ങള്‍ ചേര്‍ന്ന സ്വരൂപമുള്ളവള്‍.



629. ദിവ്യഗന്ധാഢ്യാ

1. അഭൗമമായ സുഗന്ധത്തോടുകൂടിയവള്‍.
2. ഗന്ധശബ്ദത്തിന് ബന്ധം എന്ന് ഒരര്‍ത്ഥം. അപ്പോള്‍ ദിവ്യമായ ബന്ധത്തോട് കൂടിയവള് എന്ന് അര്‍ത്ഥം. പ്രപഞ്ചത്തിനേ കാരണമായ ശിവശക്തി ബന്ധം ദിവ്യങ്ങളില്‍ ദിവ്യമാണ്.



630. സിന്ദൂരതിലകാഞ്ചിതാ

1. സിന്ദൂരംകൊണ്ടുള്ള തിലകംകൊണ്ട് ശോഭിതാ.
2. സിന്ദൂരതിലകം എന്നതിന് ആന എന്ന് അര്‍ത്ഥമുണ്ട്. ആനകളാല്‍ പൂജിക്കപ്പടുന്നവള്‍.
3. സിന്ദൂരതിലകശബ്ദത്തിന് സ്ത്രീ എന്നും അര്‍ത്ഥമുണ്ട്. സ്ത്രീകളാല്‍ പൂജിക്കപ്പെടുന്നവള്‍. ഗോപസ്ത്രീകള്‍ ഭഗവതിയെ പൂജിച്ച് ശ്രീകൃഷ്ണനെ ഭര്‍ത്താവായി കിട്ടണം എന്നു പ്രാര്‍ത്ഥിച്ചു എന്നത്. ലോകപ്രസിദ്ധം.



631. ഉമാ.

1. ഉ എന്നതിന് ശിവന്‍ എന്നും മാ എന്നതിന് അറിയാന്‍ ഉപാകാരപ്പെടുന്നത് എന്നും അര്‍ത്ഥം. ശിവനെ അറിയാന്‍ ഭഗവതിവഴിക്കാണ് എളുപ്പം.
2. ഉമാ എന്നതിന് അതസീ എന്നൊരു പൂവ്വ് എന്ന് അര്‍ത്ഥമുണ്ട്. ആ കുസുമം പോലെ ഉള്ളവള്‍.
3. ഉമാ എന്നതിന് മഞ്ഞള്‍ എന്നും അര്‍ത്ഥമാകാം. മഞ്ഞളിന്റെ നിറമുള്ളവള്‍ എന്നും ആകാം.
4. കാന്തിമതീ എന്നും അര്‍ത്ഥമാകാം. ഉമാ എന്നതിന് കാന്തി എന്നര്‍ത്ഥം വരാം.
5. കീര്‍ത്തിയുള്ളവള്‍ എന്നും ആകാം. കീര്‍ത്തീ എന്ന് ഉമാശബ്ദത്തിന് അര്‍ത്ഥം ഉണ്ട്.
6. ഉ എന്നത് വിളിക്കാനും മാ എന്നത് നിഷേധിക്കാനും ഉപയോഗിക്കാം. ശ്രീപാര്‍വ്വതി ഇലകള്‍പോലും കഴിക്കാതെ ശിവനെ തപസ്സു ചെയ്യാന്‍ പുറപ്പെടുമ്പോള്‍ അമ്മയായ മേന ”ഉ മാ” എന്നു പറഞ്ഞുവത്രേ. അത് പിന്നീട് പേരായിത്തീര്‍ന്നു എന്നു പുരാണം.
7. ശിവന്റെ ഉത്തമയായ ചിത്തവൃത്തി എന്നും ഉമാ എന്നതിന് അര്‍ത്ഥം പറയുന്നു. ഈ പ്രപഞ്ചരൂപത്തിലുള്ള പ്രകൃതി ശിവന്റെ ചിത്തവൃത്തിയാണ്.
8. ഉമാ എന്നതിന് ഉമാപ്രണവം എന്ന് പറയാറുണ്ട്. അത്ര ഉന്നതമാണ് ഈ നാമം.
9. യോഗികളുടെ ഇച്ഛയെയും ഉമാ എന്നു പറയാം. യോഗികളുടെ ഇച്ഛ തുച്ഛമായവയല്ലല്ലോ.
10. ആറുവയസ്സായ കുമാരി എന്നും അര്‍ത്ഥമാകാം.



632. ശൈലേന്ദ്രതനയാ.

1. പര്‍വ്വതരാജനായ ഹിമാവാന്റെ തനയാ.



633. ഗൗരീ.

1. ഗൗരവര്‍ണ്ണമുള്ളവള്‍. വെളുത്തനിറം.
2. ഗൗരീ എന്നൊരു നദിയുണ്ടന്നു കാണുന്നു. ആ നദിയും ഭഗവതിതന്നെ.
3. പത്തു വയസ്സായ കുമാരിക്ക് ഗൗരീ എന്നു പേരുണ്ട് എന്നു കാണുന്നു. കുമാരികളെല്ലാം തന്നെ ഭഗവതിയുടെ പ്രതിരൂപങ്ങളാണ്.
4. കന്യാകുബ്ജം എന്ന പീഠത്തില്‍ സ്ഥിതിചെയ്യുന്ന ദേവി. ഉത്തര്‍പ്രദേശിലാണ് ഈ പ്രസിദ്ധ ദേവീക്ഷേത്രം



634. ഗന്ധര്‍വ്വസേവിതാ

1. ഗന്ധര്‍വ്വന്മാരാല്‍ സേവിക്കപ്പെടുന്നവള്‍. വിശ്വാവസു മുതലായ ഗന്ധര്‍വ്വന്മാരാല്‍ സേവിതാ.
ഗന്ധര്‍വ്വം എന്നതിന് ദിവ്യഗാനം എന്നും അര്‍ത്ഥമാകാം. ദിവ്യഗാനങ്ങളാല്‍ സേവിക്കപ്പെടുന്നവള്‍. അനേകായിരം ഭക്തര്‍ പ്രതിനിമിഷം ഭഗവതിയെ കീര്‍ത്തിച്ച് പാടിക്കൊണ്ടേ ഇരിക്കുന്നു.



652. യോഗദാ
1.  യോഗം തരുന്നവള്‍. ജീവാത്മപരമാത്മ യോഗം തരുന്നവള്‍.
2. ജാതകപ്രകാരം ഉള്ള യോഗങ്ങള്‍ തരുന്നവള്‍.
3. സാംഖ്യയോഗം, ലയയോഗം, മന്ത്രയോഗം തുടങ്ങിയുള്ള യോഗങ്ങള്‍ തരുന്നവള്‍.


(തുടരും)




1 comment:

  1. ലളിതാ സഹസ്രനാമം വിശദമായ ആഖ്യാനത്തിൻറെ പൂർണ്ണമായ ലിങ്ക് അല്ലെങ്കിൽ pdf തരുമോ

    ReplyDelete