ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Wednesday, April 19, 2017

പ്രാർത്ഥനയ്ക്ക് രണ്ടുവഴികൾ


ഏവര്‍ക്കും ഏതുകാലത്തുമുള്ള ഈശ്വരപ്രാര്‍ത്ഥനയ്ക്കു പ്രധാനമായി രണ്ടു വഴികള്‍ മാത്രമേയുള്ളു. ഒന്ന് ആപത്തില്‍ നിന്നു രക്ഷിക്കുന്നതിനും, രണ്ട് ക്ഷേമത്തോടെ അനുഗ്രഹത്താല്‍ പുലര്‍ത്തുന്നതിനും. ഈ രണ്ടു പ്രധാന വഴികള്‍ക്കുള്ള അറിവുകള്‍ ഉത്ഭുതമാകുന്നതിനുള്ള ഒന്ന് ആത്മബോധമാകുന്നു.
ഈ ആത്മബോധോദയത്തോടു കൂടിയ പ്രാര്‍ത്ഥന കൊണ്ടു മാത്രമേ ആപത്തില്‍ നിന്നു രക്ഷപ്പെടുവാനും ക്ഷേമത്തില്‍ നിന്നു അനുഗ്രഹിക്കപ്പെടുവാനും സാധിക്കുകയുള്ളു. അതു കൊണ്ടാണ് എന്റെ ദൈവമേ എന്നെ ആപത്തില്‍ നിന്ന് ഒഴിക്കേണമേ, എന്നെ ക്ഷേമത്തില്‍ അനുഗ്രഹിക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നത്. ആപത്തില്‍ നിന്നും രക്ഷപ്പെടണമെന്നുള്ള ബോധം പാപത്തില്‍ നിന്നു ഒഴിക്കണമെന്നുള്ള ഈ തിരിച്ചറിവിനെ ആശ്രയിച്ചിരിക്കുന്നു.

1) പാപത്തില്‍ നിന്ന് ഒഴിക്കുന്നതിനുള്ള ശ്രമം അല്ലെങ്കില്‍ പ്രവൃത്തിയാണ് ആപത്തില്‍ നിന്ന് ഒഴിക്കുന്നത്. ഈ വഴി അറിയാത്ത ഒരാള്‍ ആപത്തില്‍ നിന്ന് ഒഴിക്കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നത് അബദ്ധമാണ്.

2) ക്ഷേമത്തില്‍ അനുഗ്രഹിക്കേണമെന്നതില്‍ പാപത്തില്‍ നിന്നും ഒഴിഞ്ഞു ആപത്തിനെ അകറ്റി ഇവ രണ്ടില്‍ നിന്നു ഒഴിഞ്ഞു മോക്ഷം പ്രാപിച്ച് സുഖം സ്വായത്തമാക്കി ഈ സുഖത്തെ വച്ചു മറ്റുള്ളവരുടെ സുഖത്തിനു യത്‌നിച്ചാല്‍ കിട്ടുന്ന പരമാനന്ദമാണ് തികച്ചും ക്ഷേമവും അനുഗ്രഹവും. ഈ രണ്ടു വഴികളും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നതിനു കാണുന്ന കണ്ണാകുന്നു ആത്മബോധം. ഈ കണ്ണു തെളിയാതെ തിരിച്ചറിയുന്നതിനും തിരിച്ചറിഞ്ഞാല്‍ തന്നെയും പ്രവര്‍ത്തിക്കുന്നതിനും സാദ്ധ്യമല്ല.

തന്മൂലം ഈ വാസ്തവത്തെ മനുഷ്യലോകം മുഴുവന്‍ ഗ്രഹിച്ചിരിക്കേണ്ടതു തന്നെയാണ്. എല്ലാവരിലും ഈ അവസ്ഥ സ്വയം സാദ്ധ്യമായി വരുകയില്ല. ഇങ്ങനെ ഇരിക്കകൊണ്ടാണ് ഒരു ഗുരുവിനെ കൂടാതെ ഒന്നും രൂപീകരിക്കപ്പെടുകയില്ലെന്നു സര്‍വ്വപ്രമാണങ്ങളും പ്രകൃതിയും സാക്ഷിപ്പെടുത്തുന്നത്.

(സമ്പാദകന്‍ : അഡ്വ: പി.കെ.വിജയപ്രസാദ്, കരുനാഗപ്പള്ളി)

No comments:

Post a Comment