ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 25, 2017

സ്ത്രീധര്‍മ്മത്തിലെ അദിതി മാതൃക - പഴങ്കഥയുടെ പുതുവഴികള്‍



പഴങ്കഥയുടെ പുതുവഴികള്‍
ഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന് ഇടവേളകളില്ലാത്ത തുടര്‍ച്ചയുണ്ട്. ഈ തുടര്‍ച്ചയുടെ കാരണം പരിശോധിച്ചാല്‍ അതിന്റെ ഊനം തട്ടാത്ത നിലനില്‍പ്പിന്റെ ആധാരം ധര്‍മ്മം തന്നെയെന്ന് കാണാം. ധര്‍മ്മം വെറുമൊരു വാക്കല്ല; ഒരു സഞ്ചയമാണ്. ജൈവസമൂഹത്തിന്റെ നന്മകളും ഗുണങ്ങളും ചിന്താപക്വതകളും ചേര്‍ന്ന ഒരു ആകെത്തുകയാണ് അത്. നന്മയുടെ ആത്യന്തിക ഭാവം ഈശ്വരന്‍ തന്നെയാണ്. ധര്‍മ്മത്തിന്റെ മറുവാക്കും ഈശ്വരന്‍ തന്നെ.

സമൂഹത്തെ ധാര്‍മികതയില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുത്ത് കൃത്യവിലോപം കൂടാതെ നടത്തിയത്, ഭാരതത്തിലെ ധര്‍മ്മപത്‌നിമാരായ സ്ത്രീസമൂഹം തന്നെയായിരുന്നു. ഗൃഹസ്ഥാശ്രമത്തിന്റ ആചരണങ്ങളും അനുഷ്ഠാനങ്ങളും ബദ്ധശ്രദ്ധമായി നിര്‍വഹിച്ചുകൊണ്ട് സമൂഹബദ്ധവും കുടുംബ ബദ്ധവുമായ കര്‍മ്മമണ്ഡലത്തിലാണ് ഭാരതസ്ത്രീകള്‍ വ്യാപരിച്ചത്.
ധര്‍മാര്‍ത്ഥകാമങ്ങളെ യഥാവിധി സ്വീകരിക്കുന്ന ഗൃഹസ്ഥകള്‍ക്ക് യഥാര്‍ത്ഥത്തിലുള്ള യോഗികളല്ലെങ്കിലും യോഗാനുഷ്ഠാനഫലം സിദ്ധിക്കുന്നതായി ഭാഗവതം പ്രസ്താവിക്കുന്നുണ്ട്. ഗൃഹസ്ഥധര്‍മ്മം, മഹര്‍ഷിവൃത്തിക്കു തുല്യമായ യോഗപദ്ധതിയായി വ്യാഖ്യാനിക്കപ്പെട്ടു. ധര്‍മ്മം ഒരു നിയന്ത്രണശക്തിയും ചാലകശക്തിയുമായിട്ടാണ് കൈകാര്യം ചെയ്യപ്പെട്ടത്.

അര്‍ത്ഥകാമങ്ങളെ നിയന്ത്രിക്കുന്നതിന് ധര്‍മ്മവൃത്തിക്ക് കഴിഞ്ഞിരുന്നു. പണമില്ലാത്തവന്‍ പിണമെന്നറിഞ്ഞുകൊണ്ടുതന്നെ, സമ്പത്തിനോടുള്ള അമിതാര്‍ത്തി നിയന്ത്രിക്കേണ്ടിയിരിക്കുന്നു. കാമമാകട്ടെ, പ്രകൃതിയുടെ നിലനില്‍പ്പിന്റെ ഘടകമാണെങ്കിലും, കാമത്തിന്റെ അതിപ്രസരം, മനുഷ്യനെ മൃഗമാക്കിമാറ്റും. അതുകൊണ്ടുതന്നെ, ഇവ രണ്ടിന്റെയും പ്രഭാവവും അഭാവവും സമൂഹത്തിന് നല്ലതല്ല. ധാര്‍മികത ചോരാതെ ജീവിക്കുന്ന ആദര്‍ശകുടുംബിനി, ഗൃഹസ്ഥാശ്രമത്തില്‍ പാലിക്കുകയും ശ്രദ്ധിക്കുകയും ചെയ്യേണ്ട പരിഗണനകളുടെ മുന്‍ഗണനാക്രമം, വ്യാസമഹര്‍ഷി വാമനാവതാര സന്ദര്‍ഭത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

യാഗങ്ങളിലുടെയും ആചാര്യാനുഗ്രഹത്തിലൂടെയും ബലിഷ്ഠനാകുന്ന മഹാബലി, സ്വര്‍ഗ്ഗം ആക്രമിച്ചു കീഴടക്കാന്‍ ചെല്ലുകയാണ്. മതില്‍പ്പുറത്തെത്തിയിട്ടുള്ളൂ! പക്ഷേ, ബലിയുടെ തജസ്സില്‍ പരാജയ ഭീതി പൂണ്ട ദേവന്മാര്‍ ദേവഗുരുവിന്റെ നിര്‍ദ്ദേശം മാനിച്ച് സ്വര്‍ഗ്ഗം വിട്ടോടുകയാണ്. കാണാമറയത്തൊളിച്ചിരിക്കുന്ന സ്വന്തം മക്കളെയോര്‍ത്ത് വിഷമിച്ച ദേവമാതാവായ അദിതി, സ്വര്‍ഗ്ഗസൗഖ്യങ്ങളകടന്ന് ഒരാശ്രമത്തില്‍ കഴിയുകയുമാണ്. അദിതിയുടെ ഭര്‍ത്താവായ കശ്യപപ്രജാപതിയാകട്ടെ, തപഃസമാധിയിലുമായിരുന്നു.

അനാഥത്വത്തിന്റെ ദീനമുഖവുമായിരിക്കുന്ന അദിതിയുടെ അടുത്തേക്ക് ഒരുനാള്‍, സമാധിവിട്ട, കശ്യപമഹര്‍ഷിയെത്തുകയാണ്. ഭാര്യയുടെ വിവര്‍ണ്ണമുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.

ദൈന്യതകൊണ്ടു വാടിയ മുഖം. തന്റെ തപഃശക്തിയിലൂടെ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിയെങ്കിലും, സ്‌നേഹസമ്പന്നനായ ഒരു ഭര്‍ത്താവിനെപ്പോലെ അദ്ദേഹം ഭാര്യയുടെ ദുഃഖകാരണം തേടുന്നു. ഒരുപാട് ആശങ്കകളെ മുന്‍ഗണനാക്രമത്തില്‍ നിരത്തിയാണ് അദ്ദേഹം കാരണമാരായുന്നത്. ഗൃഹസ്ഥ ധര്‍മത്തിന്റെ കുറവെങ്ങാനും സംഭവിച്ചിട്ടുണ്ടോ എന്നാണ് അദ്ദേഹത്തിന്റെ പ്രഥമ സംശയം. ധര്‍മ്മത്തെ മുന്‍നിര്‍ത്തി അര്‍ത്ഥകാമങ്ങളെ പിന്‍പറ്റിക്കൊണ്ട് യോഗാനുഷ്ഠാനമെന്നോണം, യജ്ഞവൃത്തിയായി ഗൃഹധര്‍മ്മത്തെ കൊണ്ടുനടക്കലാണ് വരസ്ത്രീയായ ഒരു കുടുംബിനിയുടെ ആദ്യ ജോലി. ഗൃഹസ്ഥാശ്രമത്തിന്റെ മുറതെറ്റുന്നത് യോഗിയുടെ പതനത്തിന് തുല്യമാണെന്ന് അദ്ദേഹം ഭംഗ്യന്തരേണ സൂചിപ്പിക്കുകയും ചെയ്യുന്നു. വിശാല സമൂഹത്തിന്റെ മുന്നില്‍ ധര്‍മഭാവനയിലൂടെ കുടുംബങ്ങളെ നയിക്കേണ്ടവളാണ് സ്ത്രീ. ധാര്‍മികത കൈവിട്ടാല്‍ ഫലം ദുഃഖം തന്നെ. ധര്‍മ്മം നിലനിര്‍ത്താനാവാതിരുന്നാലാണ്, ഒരു ഗൃഹസ്ഥ ഏറ്റവും കൂടുതല്‍ വ്യാകുലപ്പെടേണ്ടത് എന്നതിനാല്‍ ധര്‍മപരിപാലനത്തെ ഗൃഹിണിയുടെ പ്രഥമ പരിഗണനയായി കശ്യപന്‍ അവതരിപ്പിക്കുന്നു.

ഒരു വീട്ടമ്മ തന്റെ വീടും കുടുംബവും ഭദ്രമാക്കാന്‍ ധര്‍മ്മിഷ്ഠയായ ആചരണങ്ങള്‍ക്ക് മേല്‍ക്കൈ നല്‍കേണ്ടതാണ്. ധര്‍മ്മന്യൂനതയുടെ സംശയം നിവാരണം ചെയ്ത കശ്യപന്‍ പിന്നീട് ശങ്കിക്കുന്നത് അതിഥി സല്‍ക്കാരത്തിലെ പോരായ്മകളെക്കുറിച്ചാണ്. ധര്‍മ്മം പാലിക്കുന്ന വീട്ടമ്മ, ‘അതിഥിദേവോഭവ’ എന്നു സങ്കല്‍പ്പിച്ച് അതിഥിപൂജ ചെയ്യേണ്ടവളാണ്.

സമൂഹബന്ധങ്ങളിലെ പരസ്പര സ്‌നേഹവും ബഹുമാനവും ഊട്ടിയുറപ്പിക്കാനും മനുഷ്യന്‍ സ്വയം സമൂഹജീവിയായി ഉയര്‍ത്തപ്പെടാനും അതിഥി മര്യാദ അത്യാവശ്യമാണ്. കാടത്തത്തിന്റെ സ്വാര്‍ത്ഥതയില്‍നിന്ന് പരാംഗീകാരത്തിന്റെ ഹൃദയവിശാലതയും വിനയവും കാണിച്ച് മനുഷ്യത്വത്തിന്റെ അര്‍ത്ഥൗന്നത്യത്തിലേക്ക് എത്തുകയാണിവിടെ. ഗൃഹസ്ഥയുടെ കൃത്യബാഹുല്യത്തിന്റെ അടുത്തപടി അഗ്നിഹോത്രാചരണത്തിലൂടെ വീട്ടീല്‍ സൂക്ഷിക്കുന്ന ഗാര്‍ഹപത്യാഗ്നിയെ പൂജിക്കലാണ്.

അഗ്നി, ബ്രാഹ്മണ്യത്തിന്റെയും ശുദ്ധിയുടെയും ആന്തരിക വെളിച്ചത്തിന്റെയും ഊര്‍ജ്ജസ്വലതയുടെയും പ്രതീകമായി മാറുകയാണ്. ബ്രഹ്മജ്ഞാനമുള്ള ബ്രഹ്മപൂജയും ഇതോടൊപ്പം ചേര്‍ത്തുവെക്കാം. ഇത്തരം ഗാര്‍ഹിക കൃത്യങ്ങളിലൊന്നും അശ്രദ്ധയോ ന്യൂനതയോ കാണിക്കാത്ത അദിതിയോട്, അവസാനത്തെ സംശയമായിട്ടാണ് അവസാനത്തെ പരിഗണനയായ പുത്രസാക്ഷ്യത്തെക്കുറിച്ച് കശ്യപന്‍ ചോദിക്കുന്നത്. കശ്യപന്നറിയാഞ്ഞിട്ടല്ല; പക്ഷേ, പുത്രദുഃഖം നിറഞ്ഞ അദിതിയെ, അതേക്കാള്‍ പ്രാധാന്യമുള്ള ഗൃഹസ്ഥയുടെ ദൗത്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് അദ്ദേഹം. മക്കളുടെ പേരിലുള്ള ദുഃഖത്തെ, മറ്റുള്ളവരയെ അപേക്ഷിച്ച് നിസ്സാരമാക്കുകയാണ് കശ്യപന്‍. സ്ത്രീ, വെറും അമ്മയായി, മക്കളുടെ സുഖകാംക്ഷയില്‍ മാത്രം മനസ്സുടക്കുന്നവളാകരുത്. അത് സ്വാര്‍ത്ഥതയും സങ്കുചിതത്വവുമാണ്. അതില്‍ തളച്ചിടാനുള്ളതല്ല സ്ത്രീയുടെ ജന്മദൗത്യം. സമൂഹത്തിലെ ധര്‍മ്മത്തെ ഊട്ടിയുറപ്പിക്കാന്‍ ശ്രമിക്കുന്നവളും അതിലെ പരാജയം ദുഃഖിതയാക്കുന്നവളുമാണ് ഭാരതത്തിലെ കുടുംബിനി. ധര്‍മ്മവും അതിഥിധര്‍മ്മവും അഗ്നിപൂജയും കഴിഞ്ഞുള്ള സ്ഥാനമേ മക്കള്‍ക്ക് കൊടുക്കാവൂ എന്ന് ത്യാഗത്തിന്റെ സന്ദേശം പോലെ ഇവിടെ പറയപ്പെടുകയാണ്.

അമ്മ, പ്രാഥമികമായി, സമൂഹത്തിന്റെ അമ്മയും രക്ഷകയുമായിക്കൊണ്ട്, സംസ്‌കാര സംരക്ഷണത്തിന്റെ ധര്‍മ്മജാഗരണം നടത്തേണ്ടവളാണ് എന്ന സ്ത്രീധര്‍മ്മം, കശ്യപന്റെ വാക്കുകളിലൂടെ ഓര്‍മപ്പെടുത്തുന്നുണ്ട്. പ്രാഥമിക പരിഗണനകള്‍ സാമൂഹ്യ-സാംസ്‌കാരിക മേഖലകള്‍ക്കായിരിക്കണമെന്നും, സ്ത്രീ ധര്‍മത്തിന്റെ സാമൂഹ്യ ദിശ ഓര്‍മിപ്പിച്ചുകൊണ്ട് വേദവ്യാസന്‍ സൂചിപ്പിക്കുന്നു. സ്ത്രീശാക്തീകരണത്തിന്റെ ഇത്തരം സംവാദ സന്ദര്‍ഭങ്ങളിലൂടെ ലോകാംബികയിലേക്കുയരേണ്ട സ്ത്രീത്വത്തെയാണഅ നാം മനസ്സിലാക്കേണ്ടത്. അത്തരം സ്ത്രീകളാണ് ഈശ്വരനെപ്പെറ്റ അമ്മമാരായി ലോകത്തില്‍ അറിയപ്പെടുന്നതും. വാമനാവതാരത്തിന്റെ പശ്ചാത്തലമായി അദിതിയെന്ന അമ്മ, അറിവും തിരിച്ചറിവും ഉള്ളവളായി മാറുന്നു; അര്‍ഹത അംഗീകരിക്കപ്പെടുകയും ചെയ്യുന്നു.

പ്രൊഫ. വി. ടി. രമ

No comments:

Post a Comment