ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, April 22, 2017

ചിദാനന്ദ സാഗരം - ഭാരതത്തിലെ അദ്ധ്യാത്മികാചാര്യന്മാർ



ഉത്തരകേരളത്തിലെ മഞ്ഞംപൊതികുന്നിന്റെ നെറുകയില്‍നിന്ന് ഇന്നും രാമനാമം അവിരാമം ഒഴുകിക്കൊണ്ടിരിക്കുന്നു. ഭക്തര്‍ സ്‌നേഹാദരങ്ങളോടെ ‘പപ്പ’ എന്നു വിളിച്ചിരുന്ന സ്വാമി രാമദാസ് 1933 ല്‍ ആരംഭിച്ച ആനന്ദാശ്രമത്തില്‍ നിന്നാണ് ഈ രാമനാമസങ്കീര്‍ത്തനം.
ആനന്ദാശ്രമം തുടങ്ങും മുന്‍പ് സ്വാമി രാമദാസ് സുദീര്‍ഘമായ പരിവ്രജനത്തിലായിരുന്നു. മംഗലാപുരം നഗരത്തിനു പുറത്തുള്ള കദ്രി കുന്നുകളില്‍ സദാസമയവും രാമനാമജപത്തോടെ കഴിയുന്ന കാലത്താണ് ഈശ്വരേച്ഛയാല്‍ സ്വാമി രാമദാസ് തന്റെ യാത്രയെക്കുറിച്ച് കുറച്ചൊക്കെ കുറിച്ചുവച്ചത്. അധികം വൈകാതെ ആ കുറിപ്പുകള്‍ ‘ഈശ്വരനെത്തേടി’ എന്ന പേരില്‍ പ്രകാശിതമായി.

ഒമ്പതാം വയസ്സിലാണ് ശ്രീധര്‍റാവു എന്ന ബാലന്‍ പ്രസ്തുത പുസ്തകം കാണുന്നത്. പുസ്തകത്തിന്റെ ചട്ടയിലുള്ള സ്വാമി രാമദാസിന്റെ ചിത്രത്തോട് ശ്രീധര്‍റാവുവിന് അനിര്‍വചനീയമായ അടുപ്പമുണ്ടായി. തന്റെ ആത്മാവിന്റെ ഭാഗമായിത്തീര്‍ന്ന ഈ മനുഷ്യന്‍ ആരാണ്? അന്വേഷണത്തിന്റെ ആരംഭമായിരുന്നു അത്.
ഒരു മദ്ധ്യാഹ്നത്തില്‍ ശ്രീധര്‍റാവു കാഞ്ഞങ്ങാട് റയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. തലയ്ക്കുമീതെ കത്തിജ്വലിക്കുന്ന സൂര്യന്‍. ഒരു മഹാത്മാവിനെ കാണാനുള്ള ഉത്കണ്ഠയാല്‍ ആ നട്ടുച്ച നേരത്തും ശ്രീധര്‍റാവു ആനന്ദാശ്രമം തേടി നടന്നു.

ഒടുവില്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് അന്ത്യമായി. ‘ഈശ്വരനെത്തേടി’ എന്ന ഗ്രന്ഥത്തിന്റെ സൃഷ്ടാവിന് മുന്നില്‍ ശ്രീധര്‍റാവു വിനീതനായി നിന്നു. ആ മഹാത്മാവിനെ സാഷ്ടാംഗം നമസ്‌കരിച്ചപ്പോള്‍ അലൗകികമായ ആനന്ദം ഈ ഭൂമിയിലും അനുഭവവേദ്യമാണെന്ന സത്യം ആനന്ദാശ്രമത്തില്‍ വച്ചുതന്നെ ശ്രീധര്‍റാവും സാക്ഷാത്കരിച്ചു.
പിന്നീടൊരു സമാഗമവേളയില്‍ ശ്രീധര്‍റാവു സ്വാമി രാമദാസിനോട് തന്റെ ആഗ്രഹം അറിയിച്ചു: ‘ എനിക്ക് അങ്ങയുടെ ശിഷ്യനാകണം.’ കുറച്ചുനേരത്തെ മൗനത്തിനുശേഷം സ്വാമി രാമദാസ് പറഞ്ഞു: ‘രാമന്റെ ഇച്ഛയാല്‍ മറ്റൊരു ഗുരുവിനെ കണ്ടെത്തും.’
അധികം താമസിയാതെ ശ്രീധര്‍റാവു, ‘ഹിമവദ്‌വിഭൂതി’യായി വിശേഷിപ്പിക്കപ്പെട്ട ശിവാനന്ദസ്വാമികളുടെ ശിഷ്യനായിത്തീര്‍ന്നു. കൂടാതെ ലോകമെമ്പാടും ശാഖോപശാഖകളായി പടര്‍ന്നുപന്തലിച്ച ദിവ്യജീവനസംഘത്തിന്റെ (ഡിവൈന്‍ ലൈഫ് സൊസൈറ്റി) രണ്ടാമത്തെ അധ്യക്ഷനുമായി ചിദാനന്ദ സരസ്വതി സ്വാമികള്‍.

1916 സെപ്തംബര്‍ 24 നാണ് ശ്രീധര്‍റാവു ജനിച്ചത്. ശ്രീനിവാസറാവുവിന്റെയും സരോജിനിയമ്മയുടെയും അഞ്ച് സന്താനങ്ങളില്‍ രണ്ടാമനായി മംഗലാപുരത്തായിരുന്നു ജനനം. ദക്ഷിണേന്ത്യയില്‍ പലയിടത്തും വിസ്തൃതമായ ഭൂമിയും കൊട്ടാരസദൃശമായ കെട്ടിടങ്ങളുമുണ്ടായിരുന്ന ഒരു ജമീന്ദാറുടെ മകനായാണ് ശ്രീധര്‍റാവുവിന്റെ ജനനമെങ്കിലും ആ ബാലന് ആത്മീയ ജീവിതം നയിക്കാനായിരുന്നു താല്‍പ്പര്യം.

ശ്രീധര്‍റാവു പഠനകാലത്ത് തിരുവണ്ണാമലയിലെത്തി രമണമഹര്‍ഷിയോടൊപ്പം മൂന്ന് നാളുകള്‍ കഴിഞ്ഞു. മൈലാപ്പൂരിലുള്ള ശ്രീരാമകൃഷ്ണമഠത്തിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. ശ്രീരാമകൃഷ്ണ-വിവേകാനന്ദമാരുടെ ആരാധകനായിത്തീര്‍ന്ന ശ്രീധര്‍റാവു ദക്ഷിണേശ്വരത്തെ ഭവതാരിണിദേവിയെ ആത്മാവില്‍ പ്രാണപ്രതിഷ്ഠ നടത്തി. ത്യാഗനിഷ്ഠരും സേവനസന്നദ്ധരുമായ സന്യാസിമാരെയാണ് ലോകത്തിന് അനിവാര്യമായിട്ടുള്ളതെന്ന വിവേകാനന്ദാഹ്വാനം അദ്ദേഹത്തിന്റെ ഹൃദയത്തെ മഥിച്ചുകൊണ്ടിരിക്കുന്നു. തല്‍ഫലമായി വീടും പഠനവുമെല്ലാം ഉപേക്ഷിച്ചിറങ്ങിയ ശ്രീധര്‍റാവു തിരുപ്പതിക്കടുത്തുള്ള മലയാള സ്വാമികളുടെ വ്യാസാശ്രമത്തിലെത്തി.

ഋഷികേശിലെ ശിവാനന്ദ സ്വാമികളുമായി ശ്രീധര്‍റാവു കത്തുകളിലൂടെ ബന്ധം പുലര്‍ത്തിയിരുന്നു. ഒടുവില്‍ ആശ്രമത്തിലെ അന്തേവാസിയാകുവാനുള്ള അനുവാദം സ്വാമികളില്‍നിന്നും ലഭിച്ചു. അങ്ങനെ 1943 ല്‍ അദ്ദേഹം ഋഷികേശിലെ ശിവാനന്ദാശ്രമത്തിലെത്തി. ശ്രീധര്‍റാവുവിന്റെ സാഹിത്യാഭിരുചിയും ആംഗലേയ ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്ധ്യവും സര്‍വോപരി സദാ സേവനനിരതനായിരിക്കുവാനുള്ള സന്നദ്ധതയുമെല്ലാം അദ്ദേഹത്തെ ആശ്രമത്തിന്റെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതല ഏല്‍പ്പിക്കുവാന്‍ ശിവാനന്ദസ്വാമികളെ പ്രേരിപ്പിച്ചു. ‘സ്വാമി ശിവാനന്ദ ചാരിറ്റബിള്‍ ഡിസ്‌പെന്‍സറി’ ആരംഭിച്ചപ്പോള്‍ അവിടത്തെ ഡോക്ടറും നഴ്‌സും അറ്റന്‍ഡറുമെല്ലാം ശ്രീധര്‍റാവു ആയിരുന്നു. 1948 ല്‍ യോഗ-വേദാന്ത ഫോറസ്റ്റ് അക്കാദമി ആരംഭിച്ചപ്പോള്‍ ശ്രീധര്‍റാവുവിനെ അക്കാദമിയുടെ വൈസ് ചാന്‍സലറും രാജയോഗത്തിന്റെ പ്രൊഫസറായും ശിവാനന്ദ സ്വാമികള്‍ നിയോഗിച്ചു. പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസുകള്‍ അക്കാദമിയിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ കാരണമായി.

ശിവാനന്ദാശ്രമത്തിലെ അന്തേവാസിയായിത്തീര്‍ന്ന അതേ വര്‍ഷത്തിലാണ് ശ്രീധര്‍റാവു, ‘ലൈറ്റ് ഫൗണ്ടന്‍’ എന്ന പേരില്‍ ശിവാനന്ദ സ്വാമികളുടെ ജീവചരിത്രം തയ്യാറാക്കിയത്. അതെക്കുറിച്ച് ശിവാനന്ദ സ്വാമികള്‍തന്നെ പറഞ്ഞു, ‘ശിവാനന്ദ കടന്നുപോകും, പക്ഷേ, ലൈറ്റ് ഫൗണ്ടന്‍ എന്നും നിലനില്‍ക്കും.’ ശിവാനന്ദ സ്വാമികളുടെ നിര്‍ദ്ദേശപ്രകാരം ശ്രീധര്‍റാവുവിന്റെ നേതൃത്വത്തില്‍ 1947 ല്‍ വേദാന്തവും യോഗസാധനയും ചിത്രീകരിക്കുന്ന യോഗ മ്യൂസിയം ആരംഭിച്ചു. ഇക്കാലത്ത് തന്നെയാണ് ദിവ്യജീവനസംഘത്തിന്റെ സെക്രട്ടറിയായി ശ്രീധര്‍റാവുവിനെ ശിവാനന്ദ സ്വാമികള്‍ നിയോഗിച്ചത്. അങ്ങനെ ദിവ്യ ജീവനസംഘത്തെ ദൈനംദിന കാര്യങ്ങളില്‍ നയിക്കേണ്ട ദൗത്യം സന്യാസിയാകുന്നതിന് മുന്‍പേ ശ്രീധര്‍റാവുവില്‍ നിയതി സമര്‍പ്പിച്ചു.

1949 ജൂലായ് 10 ന്, ഗുരുപൂര്‍ണിമ ദിനത്തിലാണ് ശ്രീധര്‍റാവു ശിവാനന്ദസ്വാമികളില്‍നിന്ന് സന്യാസം സ്വീകരിച്ച് ചിദാനന്ദസരസ്വതിയായത്. അക്കാലത്താണ് ബാലകൃഷ്ണ മേനോന്‍ എന്ന മലയാളി യുവാവ് സ്വാമി ചിന്മയാനന്ദയായത്. സന്യാസിയായ ചിദാനന്ദസ്വാമികളെക്കുറിച്ച് ശിവാനന്ദസ്വാമികള്‍ അഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു. ”A Prince among sanyasins, the Divine aroma of my misssion, and Rythm in my work.” (സന്യാസിമാരിലെ രാജകുമാരന്‍, എന്റെ ദൗത്യത്തിലെ ദിവ്യപരിമളം, കര്‍മ്മത്തിലെ ലയം)

ശിവാനന്ദസ്വാമികള്‍ 1950 ല്‍ നടത്തിയ അഖിലഭാരത യാത്രയുടെ പ്രധാന സംഘാടകരില്‍ ഒരാളായിരുന്നു ചിദാനന്ദ സ്വാമികള്‍. ഗുരുനാഥന്റെ അനുഗ്രഹത്തോടെ ചിദാനന്ദ സ്വാമികള്‍ ദിവ്യജീവനസംഘത്തിന്റെ ആത്മീയ സന്ദേശം പ്രചരിപ്പിക്കുവാന്‍ 1959 നവംബര്‍ മുതല്‍ ലോകപര്യടനം നടത്തി. മൂന്നുവര്‍ഷത്തെ പര്യടനത്തിനൊടുവില്‍, സ്വാമികള്‍ 1962 മാര്‍ച്ചില്‍ ഗുരുസന്നിധിയിലെത്തി. അതേവര്‍ഷം ഏപ്രിലില്‍ തെക്കേയിന്ത്യയിലേക്ക് തീര്‍ത്ഥയാത്ര നടത്തി. ശിവാനന്ദ സ്വാമികളുടെ മഹാസമാധിക്ക് പത്തുദിവസം മുന്‍പ്, 1963 ജൂണില്‍ ആശ്രമത്തില്‍ തിരിച്ചെത്തി. ഗുരുദേവന്റെ മഹാസമാധിക്കുശേഷം 1963 ആഗസ്റ്റില്‍ ദിവ്യജീവനസംഘത്തിന്റെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.

ദിവ്യജീവനസംഘത്തിന്റെ സേവകനായി 65 വര്‍ഷം ചിദാനന്ദസ്വാമികള്‍ പ്രവര്‍ത്തിച്ചു. അതില്‍ 45 വര്‍ഷത്തോളം പരമാധ്യക്ഷനായിരുന്നു. ഇപ്പോള്‍ സംഘത്തിന് ഭാരതത്തില്‍ കൂടാതെ വിദേശ രാജ്യങ്ങളിലും നിരവധി ശാഖകളും നൂറുകണക്കിന് സന്യാസികളും ഉണ്ട്. ആത്മീയലോകത്ത് അന്താരാഷ്ട്രാതലത്തില്‍ത്തന്നെ അനിഷേധ്യ സ്ഥാനത്തേക്ക് ശിവാനന്ദാശ്രമം വളര്‍ന്നുവന്നത് ചിദാനന്ദസ്വാമികളുടെ സാരഥ്യത്തിലാണ്. ആ സന്യാസി ശ്രേഷ്ഠന്‍ 2008 ഓഗസ്റ്റ് 29 ന് രാത്രി 8.11 ന് ഡെറാഡൂണിലെ ശിവാനന്ദാശ്രമത്തില്‍ മഹാസമാധി പ്രാപിച്ചു.

സേവനത്തിന്റെയും ത്യാഗത്തിന്റെയും ഉത്തമമാതൃകയായ ചിദാനന്ദസ്വാമികളുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഒരു വര്‍ഷമായി ലോകമെമ്പാടും നടക്കുകയാണ്. ഭാരതത്തിന്റെ പ്രകാശഗോപുരങ്ങളായിത്തീര്‍ന്ന മറ്റേത് ആചാര്യനെയുംപോലെ സനാതനധര്‍മ്മപ്രചാരണത്തില്‍ പദമൂന്നിനിന്ന് ആത്മീയതയുടെ ഉത്തുംഗശൃംഗങ്ങള്‍ കീഴടക്കിയ മഹാത്മാവാണ് ചിദാനന്ദസരസ്വതി സ്വാമികള്‍. അദ്ദേഹത്തിന്റെ ആത്മീയയാത്ര ആരംഭിച്ചത് മലയാള മണ്ണില്‍ നിന്നാണെന്നുള്ളത് നമുക്ക് അഭിമാനകരം തന്നെ.

No comments:

Post a Comment