ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, April 28, 2017

കണ്ണന്‍ വൃന്ദാവനം വിട്ടു പോകുന്നു. - ശ്രീകൃഷ്ണ കഥകൾ


കണ്ണന്‍ വൃന്ദാവനം വിട്ടു പോകുന്നു. ഗോപികമാർക്ക് അത് സഹിക്കുവാനായീല്യ. ഒരു നിമിഷം പോലും കൃഷ്ണനെ പിരിയേണ്ടതായി വരുമെന്ന്  അവര്‍ ഒരിക്കലും ചിന്തിച്ചില്ല. അവരെല്ലാവരും കൂടി ഓടി രധയുടെ അടുത്തെത്തി. സഖി അറിഞ്ഞുവോ നമ്മുടെ പ്രാണനായ കണ്ണനിതാ നമ്മേ വിട്ടു പോകാന്‍ ഒരുങ്ങുന്നു. കണ്ണന്‍ മഥുരയ്ക്ക് പോകുന്നുവത്രേ. രാധ ഒരു നിമിഷം എല്ലാവരുടേയും മുഖത്തേക്കു നോക്കി നിശ്ചലം നിന്നു. പെട്ടെന്ന് കാറ്റടിച്ച വാഴ കണക്കേ രാധ ആലസ്യപ്പെട്ടു വീണു. എല്ലാവരും അതേ അവസ്ഥയിലായിരുന്നു.

ആഭരണങ്ങളഴിഞ്ഞ് മുടിക്കെട്ടഴിഞ്ഞ് വരച്ചു വച്ച ചിത്രങ്ങള്‍ പോലെ നിശ്ചലരായിത്തീര്‍ന്നു. എന്നാല്‍ ചില ഗോപികളാകട്ടെ ഏതോ ഒരാനന്ദത്തിലകപ്പെട്ട് ഹേ! കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ എന്നു പാടി നൃത്തം വയ്ക്കാന്‍ തുടങ്ങി. കൃഷ്ണനാമത്തെ കേട്ടതും പരമാനന്ദ മനുഭവിച്ചുകൊണ്ട് രാധ എഴുന്നേററു.


അവളുടെ മുഖത്ത് അത്യത്ഭുതമായ ഒരുതേജസ്സ് നിറഞ്ഞു. രാധ കണ്ണടച്ച് ഒരു യോഗിയേപ്പോലെ സമാധിയിലിരുന്നു. പലരും മനോഗതം കൊണ്ട്  അവിടവിടെയായി ഇരുന്നു
.
പ്രാണനായ കണ്ണനില്ലാതെ എങ്ങിനെ ജീവിക്കാനാകും? കണ്ണാ നിന്റെ മന്ദഗതി, സര്‍വ്വ ദുഖങ്ങളേയും നീക്കുന്ന മധുരമായഭാഷണം, ഹൃദയം കവരുന്ന കടക്കണ്‍നോട്ടം, ഇതെല്ലാം ഞങ്ങള്‍ക്കിനി സ്വപ്നമാകുമെന്നോ. ഞങ്ങളെ ഉപേക്ഷിച്ചു പോകാനാണെങ്കില്‍ എന്തിനാണ് കൊടുങ്കാറ്റില്‍ നിന്നും, പേമാരിയില്‍ നിന്നുമെല്ലാം കാത്തു രക്ഷിച്ചത് ? ഏറി വന്ന സങ്കടത്താൽ അവർ ബ്രഹ്മാവിനോട് പരാതി പറയാൻ തുടങ്ങി.
ഹേ വിധാതാവേ അങ്ങല്ലേ എല്ലാം സൃഷ്ടിച്ചത്?
അതിനാല്‍ ഞങ്ങളില്‍ ദയ കാണിക്കേണ്ടവനല്ലേ അങ്ങ്. ഇത് മഹാ കഷ്ടം തന്നെയാണ്.

ഒരോ ആള്‍ക്കാരേയും ഓരോരുത്തരുമായി യോജിപ്പിക്കുന്നത് അങ്ങു തന്നെയല്ലേ? എന്നീട്ട് സ്നേഹിച്ചു തീരുന്നതിനു മുമ്പ് അവരെ വേർതിരിക്കുന്നത് ഉചിതമാണോ?


വേർപ്പിരിക്കാനാണെങ്കില്‍ പിന്നെന്തിന് ഞങ്ങളെ കണ്ണനോട് ചേർത്തു?
സര്‍വ്വജ്ഞനായ അവിടുന്ന് ഈ അനാഥകളെക്കോണ്ട് കളിക്കുന്നത് അനുചിതം തന്നെയാണ്. കറുത്തിരുണ്ട സുന്ദരമായ മുടിയില്‍ പീലികൊണ്ടലങ്കരിച്ച് ,കണ്ണാടിപോലെ മിനുസമുള്ളതും കവിളുകളും ഉന്നതമായ നാസികയും സര്‍വ്വ സന്താപത്തേയും നീക്കുന്ന മൃദുഹാസവും, കടക്കണ്ണു കൊണ്ട് ഹൃദയത്തെ മഥിപ്പിക്കുന്ന നോട്ടവുമുള്ള ശ്രീ കൃഷ്ണനെ ഞങ്ങള്‍ക്കു തന്നീട്ട് ഇനി കാണുവാന്‍ സാധിക്കാത്ത വിധം നിർദ്ദയമായി പിരിക്കുവാനെങ്ങിനെ കഴിയുന്നു?

അതിനായി അക്രൂരനെന്ന പേരില്‍ ഒരു അതിക്രൂരനെ അയച്ചിരിക്കുന്നുവല്ലോ?

ഈ കൃഷ്ണാപഹരണം ഞങ്ങളുടെ നേത്രങ്ങള്‍ അപഹരിക്കുന്നതിനു സമമാണ്.
ഈകണ്ണുകളും കൂടി എടുത്തുകൊള്ളൂ. കണ്ണനെ കാണാനാകില്ലെങ്കില്‍ ഞങ്ങള്‍ക്ക് ഈ കണ്ണുകളെന്തിനാണ്? വേണുഗാനം കേൾക്കാൻ കഴിയാത്ത കാതുകളും ഞങ്ങള്‍ക്കു വേണ്ട. 

അല്ലെങ്കില്‍ അങ്ങയെ എന്തിനു കുറ്റം പറയുന്നു?

ഞങ്ങളുടെ സ്നേഹമെല്ലാം അറിഞ്ഞീട്ടും ഞങ്ങളെ ഒട്ടും ദയയില്ലാതെ വിട്ടു പിരിയുന്ന കൃഷ്ണനെത്തന്നെയാണ് പറയേണ്ടത്.
പെട്ടന്ന് ലളിത ചാടിയെഴുന്നേറ്റുകൊണ്ടു പറഞ്ഞു.
"ഹേ! സഖികളേ എല്ലാവരും എഴുന്നേല്ക്കൂ
നമ്മുടെ കണ്ണനെ ആര്‍ക്കും വിട്ടു കൊടുക്കരുത്.
ഏതു വിധത്തിലും തടഞ്ഞു നിർത്തണം.
എല്ലാവരും വേഗം വരൂ"

മിത്രവിന്ദ ചോദിച്ചു.
അബലകളായ നമുക്ക് കണ്ണനെ തടയാനാകുമോ? കണ്ണീരോടെ ചന്ദ്രാവലി പറഞ്ഞു

അത് ശരിയാണ്. നമുക്ക് കണ്ണനെ തടയാനാവില്ല.
നമ്മുടെ ആനന്ദ സൂര്യന്‍ അസ്തമിച്ചു.
അതിനി മഥുരയുടെ ഭാഗ്യമായി മാറാൻ പോകുന്നു.  വിശാഖ അതിനെ അനുകൂലിച്ചു.

"ഇനി മഥുരാപട്ടണത്തിലുള്ളവര്‍ കണ്ണന്റെ വിലാസഹാസത്താല്‍ പുളകം കൊള്ളും."
കണ്ണനോടൊപ്പം ആടിയ രാസം ഓർത്തപ്പോൾ ലളിത ദുഃഖം നിയന്ത്രിക്കാനാവുന്നില്ല.
കഷ്ടം ! രാസരംഗത്തു വച്ച് 'നിങ്ങളെ ഞാൻ ഒരിക്കലും പിരിയില്യ' എന്നു കണ്ണൻ നമ്മോടു സത്യം ചെയ്തതാണ്. ആ സത്യത്തെ മറന്ന് നമ്മുടെ കണ്ണന്‍ മഥുരക്ക് പുറപ്പെട്ടിരിക്കുന്നു 

ഇങ്ങിനെ ഗോപിമാര്‍ ദുഖത്തിലുരുകിയപ്പോള്‍ കണ്ണന്‍ അവരുടെ അരികിലെത്തി.
കണ്ണന്‍ മൃദുഹാസത്തോടെ ചോദിച്ചു.

"സഖിമാരേ നിങ്ങള്‍  എന്തിനാണ് ഇങ്ങിനെ വിഷമിക്കുന്നത്? ഞാന്‍ നിങ്ങള്‍ക്ക് തന്ന സത്യം ഒരിക്കലും ലംഘിക്കില്യ. ഒരിക്കലും നിങ്ങളെ പിരിയുന്നില്ല. സദാ നിങ്ങളോടു കൂടെ ഉണ്ടാവും.
ഇപ്പോള്‍ നിങ്ങളുടെ വിഷാദത്തിന് കാരണം ബാഹ്യമായ ഈ സ്വരൂപത്തെ മാത്രം  ഓർത്തുകൊണ്ടാണ്. ഈ രൂപം ഞാന്‍ സ്വീകരിച്ച് നിങ്ങളെ മോഹിപ്പിച്ചതും,  ഇപ്പോള്‍ വിട്ടു പോകുന്നതും എല്ലാവരേയും ഒരു സത്യം ബോധിപ്പിക്കാനാണ്. ബാഹ്യമായി എന്തിനെ സ്വന്തമെന്ന് കതുതി പ്രിയത്തോടെ ചേർത്തുപിടിച്ചാലും അതെല്ലാം ഒരിക്കല്‍ വിട്ടു പോകും. നിങ്ങളുടേതെന്നു കരുതുന്ന ഈ ശരീരം പോലും നിങ്ങളെ വിട്ടുപോകും. അന്തര്യാമിയായ ഞാന്‍ ഒരിക്കലും വിട്ടു പിരിയില്യ. അതുകൊണ്ട് എന്റെ ഈ ബാഹ്യ രൂപത്തോടുള്ള ഭ്രമം ഉപേക്ഷിക്കൂ. ഞാന്‍ സദാ നിങ്ങളോടൊപ്പമുണ്ട് "


എല്ലാവരേയും ആശ്വസിപ്പിച്ചുകൊണ്ട്
എത്ര ഗോപികമാരുണ്ടോ അത്രയും രൂപമെടുത്ത് കണ്ണന്‍ ഓരോ ഗോപികമാർക്കരികില്‍ വിളങ്ങി.
ഗോപികമാർ ആനന്ദത്തിൽ ലയിച്ചു. ഈ സമയം
കണ്ണന്‍ രാധയുടെ അടുത്തെത്തി.

രാധ കണ്ണനില്‍ ലയിച്ച് അതിതേജസ്വിയായി ഇരിക്കുന്നു. ആത്മാരാമനായ കണ്ണന്‍ ആ ഭാവത്തില്‍ രമിച്ച് അല്പസമയം രാധയെ മന്ദഹാസത്തോടെ നോക്കി നിന്നു. പിന്നെ രാധയുടെ സമീപം ഇരുന്ന് പ്രേമത്തോടെ തന്‍റെ മുരളിയൂതി. രാധ മിഴികൾ തുറന്ന് അകത്തു കണ്ടുകൊണ്ടിരുന്ന കണ്ണനെ പുറത്തു കണ്ട്

അതിമനോഹരമായി പുഞ്ചിരിച്ചു. കണ്ണൻ ചേർന്നിരുന്ന് രാധയേ തന്റെ മാറോടു ചേർത്തുകൊണ്ട് പ്രേമത്തോടെ ചോദിച്ചു
.
" നമ്മൾ ഒന്നല്ലേ പ്രിയേ!
"അതെനിക്കറിയാം കണ്ണാ! കണ്ണനില്ലാതായാല്‍ ഈ രാധ കര്‍പ്പൂരംപോലെ ഉരുകി ഇല്ലാതാവും. "

"എല്ലാം അറിയുന്ന നീയ്യെന്തിന് ദുഖിച്ചു വീണു?"
രാധയുടെ കണ്ണുകളിൽ നിന്നൊഴുകിയ പ്രേമാശ്രുക്കൾ കണ്ണന്റെ മാറിലെ അംഗരാഗത്തെ മായ്ച്ചു കളഞ്ഞു.
"നാഥാ അങ്ങു തന്ന വേഷം ഭംഗിയായി ആടേണ്ടതല്ലേ ഇവളുടെ നിയോഗം. അതേ ഞാന്‍ ചെയ്തുള്ളൂ ദേവാ!

രാധികേ നിന്റെ സ്നേഹം സത്യമാണ്. നിഷ്കപടമായി, നിഷ്ക്കാരണമായി ഒരേതലത്തില്‍ സ്നേഹിക്കുന്നവനാണ് യഥാര്‍ത്ഥ മിത്രം. ആ സ്നഹത്തെ കാപട്യത്തോടെ കാണുന്നവന്‍ മിത്രവേഷം ധരിച്ച നടന്‍ മാത്രമാണ്. കര്‍മ്മേന്ദ്രിയങ്ങള്‍ക്ക് രസാദികളറിയാന്‍ സാധിക്കാത്തതു പോലെ സകാമരായവര്‍ക്ക് പരമ പ്രേമത്തെ അറിയാന്‍ കഴിയില്ല. ഇരുവരും ഒരേ ഭാവത്തോടെ പരസ്പരം സ്നേഹിക്കണം. ഏകപക്ഷീയമായാല്‍ ആ ഭാവം സിദ്ധിക്കില്ല. പ്രേമത്തെ അറിയാന്‍ കഴിയില്ല. പ്രിയേ പരമപ്രേമത്തിനു സമമായി ഈ ഭൂമിയില്‍ വേറെ ഒന്നും തന്നെയില്ല. ഒരിക്കലും ഉറവ വറ്റാത്ത
പ്രവാഹമായി അനുസ്യൂതം ഒഴുകുന്ന ആ പ്രേമം നീ തന്നെയാണ്.  പ്രേമമായി സര്‍വ്വ ചരാചരങ്ങളിലും നീ നിറഞ്ഞു നില്ക്കുന്നതുകൊണ്ട് തന്നെ അഹൈതുകമായ പ്രേമത്തോടെ ആര് എന്നെ ആശ്രയിച്ചാലും ഞാന്‍ അവര്‍ക്ക് വശംവദനാവും. അന്തരാത്മാവായി വസിക്കുന്ന എന്നോട് പ്രേമസ്വരൂപിണിയായ നിന്നേ ചേര്‍ത്തു വയ്ക്കുന്നവരാണ് അവർ. നമ്മുടെ സംഗമം അവരുടെ ഹൃദയത്തില്‍ രാസരസം നിറക്കുന്നു.
രാധയും കൃഷ്ണനും പാലും വെളുപ്പും പോലെ അഭേദമായി ഇരിക്കുന്നു എന്നറിയുന്നവനാണ് അഹൈതുക ഭക്തിയുള്ളവന്‍ അവന്‍ ബ്രഹ്മപദം പ്രാപിക്കുന്നു. നമ്മളെ രണ്ടായിക്കണ്ട് ഭേദഭാവത്തോടെ ചിന്തിക്കുന്ന ബുദ്ധിഹീനന്മാര്‍ സൂര്യ ചന്ദ്രന്മാരുള്ള കാലത്തോളം കാലസൂത്രമെന്ന നരകത്തില്‍ പതിച്ച് ദുഖിക്കാനിടവരും."


"കൃഷ്ണാ! ഇത് ബ്രഹ്മ രഹസ്യം. ആയിരം ജന്മങ്ങള്‍ കൊണ്ട് നേടിയ പുണ്യം കൊണ്ട് മാത്രമേ ഒരു ജീവന് ഇത് കേള്‍ക്കുവാനുള്ള ഭാഗ്യം ലഭിക്കുകയുള്ളു. ഞാനും ഈ ശരീരം എടുത്തതനുസരിച്ച് ലീലകളാടി ഗോപികളായി ജനിച്ച ഈ വ്രജത്തിലെ പുണ്യത്മാക്കള്‍ക്ക് പരമാത്മതത്വം ബോധിപ്പിക്കാം."
കണ്ണൻ സന്തോഷത്തോടെ വേണുവൂതി. രാധ ആ വേണുഗാനത്തിൽ അലിഞ്ഞ് മാധവന്റെ മാറിൽ  വനമാലയായി . 

അതിമനോഹരമായ രാധാമാധവ സംഗമം.
ഈ രാധാമാധവ സംഗമം നമ്മുടെ ഹൃദയത്തിലും രാസരസം നിറയ്ക്കട്ടെ. 

രാധേ കൃഷ്ണാ


സുദർശന രഘുനാഥ്
വനമാലി

No comments:

Post a Comment