ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Saturday, August 2, 2014

പ്രാർത്ഥന  രചയിതാവ് : -   കേരളവർമ്മ വലിയ കോയിത്തന്പുരാൻ 

പ്രാർത്ഥന 

രചയിതാവ് : -   കേരളവർമ്മ വലിയ കോയിത്തന്പുരാൻ 

രാഗം:- കല്യാണി    താളം : -  ചെന്പട 

പല്ലവി

കാത്തുകൊള്ളേണമേ കാരുണ്യവാരിധേ!
കാൽത്തളിർ കൂപ്പുന്നേൻ.

അനുപല്ലവി

പേർത്തുമിജ്ജനം തന്നിൽ നേർത്തിടതാനുഗ്രഹം
ചേർത്തു ചിന്മയ! ചീർത്തോരാർത്തികളെല്ലാം
തീർത്തും
    (കാത്തുകൊള്ളേണമേ)

ചരണം

പരിതാപമഖിലവും പരമപുരുഷ പോക്കി
പരിചോടു ഭവദീയ പദഭക്തിയുളവാക്കി
അരി ഭയമണയാതെന്നകതിളർ തെളിവാക്കി
ദുരിതവാസനയെല്ലാം ദ്രുതതരം ദൂരെ നീക്കി

    (കാത്തുകൊള്ളേണമേ)

Friday, August 1, 2014

പ്രാർത്ഥന  A Prayer

പ്രാർത്ഥന 
A Prayer

കവി --  കേരളവർമ്മ വലിയ കോയിത്തന്പുരാൻ 

Poet:  KeralavaRma Valiya KOyittampurAn

ജഗദീശ! ഭവാന്റെ തത്ത്വമെല്ലാം
ഭഗവൻ! ചൊൽവതു ശക്യമാകുമാരാൽ?
നിഗമാന്ത ശതങ്ങളാലുമാമോ
സുഗമം നിന്റെയമേയമാം പ്രഭാവം ?

O, Lord of the Worlds!  Who has the ability to describe Your essential truth in its entirety ?   There is none who has that ability.  Your immeasurable power and grandeur are so immense that even hundreds of VEdic scriptures cannot access them fully and describe.

ഭുവനങ്ങളെയൊക്കെയും ചമച്ചി -
ട്ടവനം ചെയ്തവയെ ക്രമേണ പിന്നെ
അവസാനമവയ് ക്കു  ചെയ്‍വതോർക്കിൽ
ഭവദീയം കളിയീശ! ചിത്രമത്രേ.

If we can fully grasp how You create all the worlds, protect them, and gradually destroy them, then we realize how amazing and incomprehensible is Your "Play"!

കദനങ്ങളകറ്റിയൻപിനോടെൻ -
ഹൃദയത്തിൽ കുടികൊൾക നീ പരേശ!
മദമത്സരദോഷമൊക്കെ നീക്കി
സ്സദയം സദ്ഗതി നൽകുവാൻ തൊഴുന്നേൻ.

O, Transcendental Lord!   Kindly live in my heart after removing all my sadness.  I join my palms in honor to You and request You to remove all the evils in my heart such as Arrogance, Competitiveness, etc. and lead me through the path of correctness.

കരുണാകര! നീ കനി‍ഞ്ഞുവെന്നാ -
ലൊരുനാളും ഗതികെട്ടുപോയിടാ ഞാൻ;
വരുമെന്നുമെനിക്കു നന്മ മേന്മേൽ
വിരുതും വിദ്യയിലേറെ വിശ്വനാഥ!

O, Compassionate Lord, if You show me Your kindness, I will never become a lost person.  With Your blessings, I will become a better and better human being, and I will become more adept in spiritual learning.

അഴൽ പോക്കിയനുഗ്രഹിക്കണേ; നിൻ -
കഴലെന്യേ ഗതിയില്ലെനിക്കു നാഥ;
മഴപോൽ കരുണാമൃതം ചൊരിഞ്ഞെൻ -
പിഴയെല്ലാമകലെക്കളഞ്ഞുകൊൾക.

O, Master!  Kindly remove my suffering and bless me.  I have not recourse other than Your sacred feet.  Rain on me Your mercy which is as life-giving as amR^tam -- the food of the gods.  Kindly eradicate all my shortcomings, O, Lord!

ദുരിതങ്ങളകറ്റിയെപ്പൊഴും സ-
ച്ചരിതത്തിൽ പ്രതിപത്തി നൽകിയെന്നെ
ശരിയായ വഴിക്കു താൻ നടത്തി -
പ്പരിപാലിച്ചരുളേണമേ പരമാത്മൻ!

O, Supreme Soul!  Kindly remove all my suffering.  Give me the passion for leading a pure and good life, O, Lord.  O, ParamAtman, lead me in the righteous path and take care of me kindly!

Wednesday, July 23, 2014

നാലമ്പല ദര്‍ശനം

നാലമ്പല ദര്‍ശനംനാലമ്പല ദര്‍ശനം കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്. അപരിമേയമായ ചൈതന്യവിശേഷമുള്ള മഹാവിഷ്ണുവിന്റെ പൂര്‍ണാവതാരമായ ശ്രീരാമഅംശാവതാര ദര്‍ശനത്തിനായി കേരളത്തിന്റെ നാനാഭാഗത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഭക്തജനങ്ങള്‍ എത്താറുണ്ട്. വിഷ്ണുവിന് പ്രധാനമായ വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലും മാസംതോറും നാലമ്പല ദര്‍ശനം ഭജനമായി നടത്തുവരുടെ എണ്ണവും ഒട്ടും കുറവല്ല. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ അയിരൂര്‍ മന്ത്രിയായിരുന്ന വാകയില്‍ കൈമള്‍ക്ക് സമ്മാനിക്കുകയും അദ്ദേഹം അവയെ യഥാവിധി പ്രതിഷ്ഠിച്ച് ആരാധിക്കുകയും ചെയ്തു. തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം- തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ഈ ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ചിരിക്കുന്ന ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടികയറി ഉത്സവം നടക്കാത്ത അപൂര്‍വക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധാ ഉപദ്രവങ്ങളില്‍നിന്ന് മുക്തി സിദ്ധിക്കുന്നതിന് തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം- തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തില്‍ എന്നപോലെയുള്ള പ്രദക്ഷിണരീതിയാണ് ഈ ക്ഷേത്രത്തില്‍ ചെയ്യുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ലായെന്നൊരു സവിശേഷതയും ഈ ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കുന്നതിനായി കായംകുളം രാജധാനിയില്‍നിന്നും കൊണ്ടുവന്ന മാണിക്യം വിഗ്രഹത്തിനടുത്തുവെച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചുചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. ക്ഷേത്രത്തിലെ പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി നിവേദ്യം സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി ക്ഷേത്രം- ആലുവമാള റൂട്ടില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവാചാര്യന്മാരായ ആഴ്‌വാര്‍മാര്‍ ഈ ക്ഷേത്രത്തെ പാടി പുകഴ്ത്തിയിട്ടുണ്ട്. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്. പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം- കൊടുങ്ങല്ലൂര്‍ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കി.മീ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിയ്ക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് ക്ഷേത്രത്തിലെ പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു. ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് കരുതുന്നു. തൃപ്രയാറപ്പന്റെ നിര്‍മാല്യം തൊഴുത് മറ്റ് മൂന്ന് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത് വളരെ പുണ്യപ്രദമാണെന്ന് കരുതുന്നു. ഇതുകൂടാതെ കോട്ടയം ജില്ലയിലെ നാലമ്പലങ്ങള്‍ രാമപുരം ശ്രീരാമക്ഷേത്രം, അമനകര ഭരത ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണ ക്ഷേത്രം, മേതിരി ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ്. രാമപുരം ശ്രീരാമക്ഷേത്രം, വറ്റല്ലൂര്‍ ചൊവാണയില്‍ ഭരതക്ഷേത്രം, പുഴക്കാട്ടിരി പനങ്ങാങ്ങര ലക്ഷ്മണക്ഷേത്രം, നാറാണത്ത് തെക്കേടത്ത്

Tuesday, July 22, 2014

ഇനി പക്രുവും ശേഖറും സംസാരിക്കട്ടെ. നമുക്ക് കേട്ടിരിക്കാം.

ലോകസിനിമയിലെ ഏറ്റവും ഉയരം കുറഞ്ഞ നായകന്‍ അജയനും മലയാള സിനിമയിലെ 'കനം' കൂടിയ നായകന്‍ ശേഖര്‍ മേനോനും ആദ്യമായി കണ്ടപ്പോള്‍

'ടാ... തടിയാ...' ശബ്ദം കേട്ട് ശേഖറിന്റെ തല ഇടത്തോട്ടും വലത്തോട്ടും കറങ്ങി.

ഒരു നിമിഷം അഗാധതയില്‍നിന്ന് ആ ശബ്ദം വീണ്ടും, 'ദാ... ഇവിടെ... ഇങ്ങോട്ട് നോക്കിയേ...' പക്രുവിന്റെ കുഞ്ഞിക്കൈ മുകളിലേക്ക് ഉയരാന്‍ കൊതിച്ചു. ഹൃദ്യമായൊരു ചിരി ചിരിച്ച് ശേഖര്‍ താഴേക്ക് കുനിഞ്ഞുവന്ന് ആ കൈ പിടിച്ചു കുലുക്കി, 'ഗ്ലാഡ് ടു മീറ്റ് യു'.
പിന്നെ ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ നെഞ്ചു വിരിച്ചു.

''ഭൂപടത്തിലെ ഇന്ത്യയും ശ്രീലങ്കയും പോലെയുണ്ടാകും'', പക്രു തമാശയുടെ അമിട്ടിന് തിരികൊളുത്തി.
ശേഖര്‍ വീണ്ടും ചുരുങ്ങി മടങ്ങി താഴേക്ക്. ഇത്തവണ ഒരു കളിപ്പാട്ടം കിട്ടിയ ലാഘവത്തോടെ പക്രുവിനെ പൊക്കിയെടുത്ത് മേശപ്പുറത്ത് വെച്ചു.

''ഹാവൂ... ഇനി പിടലി ഉളുക്കാതെ സംസാരിക്കാം'', കഴുത്ത് ഒരുവശംവെട്ടിച്ച് പക്രു കൂടുതല്‍ ഉഷാറായി.

25 വര്‍ഷമായി സിനിമയിലുള്ള അജയനെ (പക്രു) അറിയാത്തവരായി ആരുമുണ്ടാകില്ല. 'കുട്ടീംകോലും' എന്ന സിനിമ സംവിധാനം ചെയ്ത വാര്‍ത്ത മാത്രമേ അദ്ദേഹത്തെക്കുറിച്ച് പുതുതായി പറയാനുള്ളൂ. പക്ഷേ, രണ്ടാമന്‍ ശേഖര്‍ മേനോനെക്കുറിച്ച് വളരെ വിസ്തരിച്ചുതന്നെ പറയണം. കക്ഷി 'ടാ... തടിയാ'യിലെ നായകനാണ്. മുഴുവന്‍ പേര് ചന്ദ്രശേഖരമേനോന്‍. എറണാകുളത്തുകാരന്‍. അച്ഛന്‍ രാധാകൃഷ്ണന്‍. അമ്മ അംബിക. ഭാര്യ മായ.

ഇനി പക്രുവും ശേഖറും സംസാരിക്കട്ടെ. നമുക്ക് കേട്ടിരിക്കാം.

ശേഖര്‍: 'മൈ ബിഗ് ഫാദര്‍' കണ്ടതിനുശേഷം ഞാന്‍ ചേട്ടന്റെ ബിഗ് ഫാനാ... (ചിരിയില്‍ ശേഖറിന്റെ ശരീരം മുഴുവന്‍ കുലുങ്ങി).
അജയന്‍: (ശേഖറിനെ അടിമുടി നോക്കുന്നു). മനുഷ്യജന്മത്തിന്റെ രണ്ടറ്റങ്ങള്‍. ഒരാള്‍ ഭയങ്കര സൈസ്, ഒരാള്‍ക്ക് സൈസേയില്ല.... ദൈവത്തിന്റെ ഓരോ വികൃതികള്‍... !

ശേഖര്‍: അതേയതെ. പക്ഷേ, രൂപത്തിലൊന്നും വലിയ കാര്യമില്ലെന്ന് ചേട്ടന്‍ തന്നെ തെളിയിച്ചല്ലോ. നല്ല തണ്ടും തടിയുമുള്ള ചുള്ളന്മാരോട് മത്സരിച്ചല്ലേ ചേട്ടന്‍ ഇന്നീ ലെവലിലെത്തിയത്.

അജയന്‍: ചുമ്മാ അങ്ങനെയൊക്കെ പറയാം. ജീവിതം ലോട്ടറി പോലെയാണ്. അത് ആരെയൊക്കെ ഭാഗ്യവാന്മാരാക്കുമെന്നോ, പാപ്പരാക്കുമെന്നോ പറയാന്‍ പറ്റില്ല. എന്റെ സൈസിലുള്ള ആയിരംപേരെങ്കിലും കേരളത്തില്‍ കാണും. ഇതില്‍ എത്രപേര്‍ ജീവിതത്തില്‍ രക്ഷപ്പെട്ടിട്ടുണ്ടാകും? പകുതിപ്പേര്‍പോലും കാണില്ല.

എനിക്ക് ശേഖറിനോട് ഒരു ഉപദേശമേയുള്ളൂ. ഈ തടി പൊടിപോലും കുറവുവരാതെ നോക്കണം. ഞാനെന്റെ പൊക്കം കാത്തുസൂക്ഷിക്കുന്നപോലെ.

ശേഖര്‍: ചേട്ടന് ഇത്രയും ആത്മവിശ്വാസം എങ്ങനെ കിട്ടി?

അജയന്‍: ജീവിതാനുഭവങ്ങളാണ് എന്റെ ശക്തി. വളരെ കഷ്ടപ്പെട്ട് വളര്‍ന്നുവന്നയാളാണ് ഞാന്‍. സ്വന്തമായൊരു വീടുപോലും ഇല്ലായിരുന്നു. കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സ്വന്തം ചുമലിലായപ്പോള്‍ നെഗറ്റീവായി ചിന്തിക്കാന്‍ തോന്നിയില്ല. പക്ഷേ, ദൈവം ചില ബോണസ് പോയിന്റുകള്‍ പലപ്പോഴും എനിക്കനുവദിച്ചുതന്നിട്ടുണ്ട്. ഞാനെപ്പോഴും ഭാര്യയോട് പറയാറുണ്ട്, മറ്റുള്ളവര്‍ നൂറടി നടന്ന് നേടേണ്ട കാര്യങ്ങള്‍ വെറും 25 അടി നടന്നപ്പോള്‍ തന്നെ എനിക്ക് കിട്ടിയത് ദൈവാനുഗ്രഹം കൊണ്ടാണ് എന്ന്.

ശേഖര്‍: ഞാനെന്നും ഈ തടിയെ പോസിറ്റീവ് ആയിട്ടാണ് കണ്ടിട്ടുള്ളത്. കുട്ടിക്കാലം മുതല്‍ക്കേ എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ് ഒരു കാര്യത്തില്‍നിന്നും ഞാന്‍ മാറിനില്‍ക്കാറില്ല. ഈയൊരു എനര്‍ജി എന്റെ അമ്മയില്‍നിന്നാണ് എനിക്ക് കിട്ടിയിരുന്നത്. അമ്മയായിരുന്നു എല്ലാ കാര്യത്തിലും എന്റെ ഗൈഡ്.

കുഞ്ഞായിരിക്കുമ്പോഴേ ഞാന്‍ തടിയനാണ്. എന്നിട്ടും അഞ്ചാറു വയസ്സുവരെയൊക്കെ അമ്മയെന്നെ ചുമന്നുനടന്നിട്ടുണ്ട്. ഇപ്പോഴത് ആലോചിക്കുമ്പോള്‍ അദ്ഭുതം തോന്നും. ഇത്രയും വലിയ ഭാരം പാവം അമ്മ എങ്ങനെയാവും ചുമന്നിട്ടുണ്ടാവുക?

അജയന്‍: മക്കള്‍ എത്ര ഭാരമുള്ളവരായാലും അമ്മയ്ക്ക് കനം തോന്നില്ലത്രേ. ഭാരക്കുറവും അങ്ങനെതന്നെ. എന്റെ കുട്ടിക്കാലത്ത് അമ്മ പറയാറുണ്ട്, എന്റെ പെങ്ങമ്മാരെ എടുക്കുമ്പോഴും എന്നെയെടുക്കുമ്പോഴും ഒരേ ഭാരമാണെന്ന്.

ഒരു സംഭവം ഞാന്‍ മറന്നിട്ടില്ല. അമ്മ ഒക്കത്തിരുത്തിയാണ് എന്നെ അഞ്ചാം ക്ലാസില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത്. അഡ്മിഷന്‍ സമയത്ത് ഹെഡ്മാസ്റ്റര്‍ പറഞ്ഞു, എനിക്ക് ആ സ്‌കൂളില്‍ പ്രവേശനം നല്‍കാന്‍ പറ്റില്ല എന്ന്. ഒരുപാട് പടികള്‍ കയറി വേണം സ്‌കൂളിലെത്താന്‍. പടികള്‍ തട്ടിതടഞ്ഞ് ഞാന്‍ വീണാല്‍ ഉത്തരവാദിത്വം ഏല്ക്കാന്‍ പ്രയാസമാണത്രെ. അമ്മ എന്നെച്ചൊല്ലി ആദ്യമായി കരയുന്നത് അന്നാണ്.
ശേഖര്‍: ആ മാഷ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? ഉണ്ടെങ്കില്‍ ഒരു ഇടി കൊടുക്കാമായിരുന്നൂ...

(ശേഖര്‍ മുഷ്ടി ചുരുട്ടി ഇടിക്കുന്നപോലെ കാണിക്കുന്നു).

അജയന്‍: മാഷെ എങ്ങനെ കുറ്റപ്പെടുത്താന്‍ പറ്റും? അദ്ദേഹം ആഗ്രഹിച്ചതും തട്ടിവീണ് എനിക്ക് അപകടം വരരുത് എന്നായിരിക്കും. എന്തായാലും ആ സംഭവമാണ് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആയിത്തീരണം എന്ന വാശി എന്നിലുണ്ടാക്കുന്നത്.

ശേഖര്‍: ദൈവം ഇങ്ങനെയാണ്. എവിടെയെങ്കിലും ഇച്ചിരി പോരായ്മകള്‍ തരും. എന്നിട്ട് അത് ബാലന്‍സ് ചെയ്യാന്‍ കല പോലെ എന്തെങ്കിലും കഴിവ് കൂടുതല്‍ തരും. ഞാന്‍ പ്രൊഫഷണലി ഡി.ജെ.യാണ്. പാര്‍ട്ടിയിലും ക്ലബ്ബുകളിലും അഞ്ചും ആറും മണിക്കൂര്‍ നിന്നാണ് മ്യൂസിക് പ്ലേ ചെയ്യുന്നത്. ഐശ്വര്യ റായിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കുവരെ ഞാന്‍ ഡി.ജെ.യായി. ഈ രംഗത്തുള്ളവര്‍ക്കൊക്കെ എന്നെയിപ്പോള്‍ നന്നായറിയാം. തടിയുടെ പേരില്‍ പരിഹാസമല്ല ബഹുമാനമാണ് അവരെല്ലാമെനിക്ക് തരുന്നത്.

അജയന്‍: ഡി.ജെ.കള്‍ ലുക്ക് കിട്ടാന്‍ വേണ്ടി മനപൂര്‍വം തടി കൂട്ടാറുണ്ട്, അല്ലേ...
ശേഖര്‍: ഏയ്... ഞാനാ ടൈപ്പല്ല. എനിക്ക് ജനിച്ചപ്പോള്‍ തന്നെ 4 കിലോഗ്രാം തൂക്കമുണ്ടായിരുന്നു. എറണാകുളത്ത് ലക്ഷ്മി ഹോസ്പിറ്റലിലായിരുന്നു ജനനം. നാല് കിലോ അക്കാലത്ത് ലക്ഷ്മി ആസ്പത്രിയിലെ റെക്കോഡായിരുന്നു. കുറച്ചുനാള്‍ മുമ്പാണ് ആ റെക്കോഡ് ബ്രേക്ക് ആയത്.
അജയന്‍: പഠിക്കുന്ന കാലത്ത് തടിയുള്ള കുട്ടികളോട് എനിക്ക് ഭയങ്കര അസൂയയായിരുന്നു. ക്ലാസിലെ തടിയന്മാരെയാണ് പിന്‍ബെഞ്ചിലിരുത്തുക. എനിക്ക് പിന്‍ബെഞ്ചിലിരിക്കാനാണ് ഇഷ്ടം. ഞാന്‍ ക്ലാസ്സിലെത്തിയാലുടനെ ലാസ്റ്റ് ബെഞ്ചില്‍ സ്ഥാനംപിടിക്കും. പക്ഷേ, മാഷ് എന്നെ പൊക്കിയെടുത്ത് മുന്നില്‍ കൊണ്ടിരുത്തും.

ശേഖര്‍: മുന്നിലിരുന്നാല്‍ മറ്റുള്ളവര്‍ എന്റെ പിറകിലൊളിക്കും. അതൊഴിവാക്കാന്‍ ടീച്ചര്‍ ആദ്യമേ ഉത്തരവിട്ടു, ''ശേഖര്‍ എന്നും ബാക്കിലിരിക്കട്ടെ.''
അജയന്‍: ശേഖറിന് എത്രയുണ്ട് തൂക്കം?
ശേഖര്‍: 130 കിലോ.
അജയന്‍: ഭാഗ്യവാന്‍. എനിക്ക് 30 പോലുമില്ല.
ശേഖര്‍: ചേട്ടനാണ് ഭാഗ്യവാന്‍. ഡയറ്റിങ് വേണ്ട, ജിമ്മില്‍ പോകണ്ട, വര്‍ക്കൗട്ട് വേണ്ട...
അജയന്‍: അതെയതെ. മലയാള സിനിമയില്‍ സിക്‌സ് പായ്ക്കുള്ള ഒരേ ഒരാള്‍ ഞാനാണ് (പൊട്ടിച്ചിരിക്കുന്നു).
ശേഖര്‍: ചേട്ടന്‍ ഗിന്നസിലേക്കും ചാടിക്കയറിയല്ലോ.
അജയന്‍: അതാണ് ഞാനും ശേഖറും തമ്മിലുള്ള വ്യത്യാസം. ശേഖറിനെപ്പോലെയാകാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സാധിച്ചേക്കാം. പക്ഷേ, എന്നെപ്പോലെയാകാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ദൈവം തന്നെ വിചാരിക്കണം.

ശേഖര്‍: ചേട്ടനെ ചിലര്‍ ഉണ്ടപ്പക്രു എന്ന് വിളിക്കുന്നു, ചിലര്‍ ഗിന്നസ് പക്രുവെന്നും. അജയന്‍ എന്ന കിടിലന്‍ പേരിനുപകരം ഇങ്ങനെയുള്ള പേരുകള്‍ ഉപയോഗിക്കുമ്പോള്‍ വിഷമം തോന്നില്ലേ?

അജയന്‍: ഞാന്‍ അഭിനയിച്ച ആദ്യത്തെ സിനിമ 'അമ്പിളിഅമ്മാവനി'ലെ കഥാപാത്രത്തിന്റെ പേരാണ് ഉണ്ടപ്പക്രു. അങ്ങനെ വിളിക്കുന്നതില്‍ എനിക്കൊരു വിഷമവും തോന്നാറില്ല. എന്നാല്‍ 'പക്രു'വിനു പകരം 'പ്രക്കു' എന്നു വിളിച്ചാലോ. അങ്ങനെയൊരനുഭവം കഴിഞ്ഞ ദിവസം ഉണ്ടായി.
കേരളത്തിലെ ഒരു കോര്‍പ്പറേഷന്‍ മേയര്‍ക്കൊപ്പം ഒരു കാസറ്റ് റിലീസിങ് ചടങ്ങ്. മേയര്‍ പ്രസംഗം തുടങ്ങി. ''നമ്മുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയിരിക്കുന്ന 'ഗിന്നസ് പ്രക്കു'വിന് സ്വാഗതം...'' ആദ്യം നാവുപിഴയാകുമെന്ന് കരുതി. പിന്നേം പിന്നേം ഇതുതന്നെ ആവര്‍ത്തിച്ചു. മേയര്‍ക്കുശേഷം പ്രസംഗിക്കാന്‍ വന്നയാള്‍ ഇതിനെ പരാമര്‍ശിച്ച് ഒരു കഥ പറഞ്ഞു. മുമ്പ് പള്ളിയിലൊരു ചടങ്ങിന് നടന്‍ പ്രതാപ്ചന്ദ്രനെ ക്ഷണിച്ചുവത്രെ. പള്ളീലച്ചന്മാര്‍ പ്രസംഗത്തിലുടനീളം പ്രതാപ്ചന്ദ്രനെ 'പ്രതാപ് പോത്തന്‍' എന്ന് വിളിച്ചു. സഹികെട്ട് പ്രതാപ്ചന്ദ്രന്‍ ചാടിയെണീറ്റ് 'ഈ സഭയിലുള്ള ഒരുത്തനും എന്റെ പേര് അറിയാമേല' എന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയത്രെ. ഞാനെന്തായാലും ഇറങ്ങിപ്പോയില്ല. അല്ലെങ്കില്‍തന്നെ ഒരു പേരിലെന്തിരിക്കുന്നു.

ശേഖര്‍: 'തടിയാ' എന്ന വിളി കേള്‍ക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. എന്റെ ഫ്രന്റ്‌സ് ആരും എന്നെ അങ്ങനെ വിളിക്കാറില്ല.

പക്ഷേ, 'ടാ... തടിയാ' ഇറങ്ങിയശേഷം ഞാന്‍ കണ്‍ഫ്യൂഷനിലാണ്. കാരണം ഇപ്പോള്‍ ചിലരെങ്കിലും സ്‌നേഹത്തോടെയും 'തടിയാ' എന്നു വിളിക്കുന്നുണ്ട്. കുട്ടിക്കാലത്തെ സ്വഭാവം വെച്ചായിരുന്നുവെങ്കില്‍ ഇവന്മാരെയൊക്കെ ഞാന്‍ ഇടിച്ച് ഷെയ്പ്പ് മാറ്റുമായിരുന്നു.
അജയന്‍: കേരളത്തില്‍ എവിടെ പോയാലും എന്നോട് ആളുകള്‍ സ്‌നേഹം കാണിക്കുന്നത് എടുത്തുയര്‍ത്തിയാണ്. ഇതില്‍ സ്‌നേഹത്തേക്കാള്‍ കൂടുതല്‍ കൗതുകമാണ്. കൗതുകം തീരുമ്പോള്‍ ചിലപ്പോള്‍ 'ഠപ്പേ'യെന്ന് നിലത്തിടുകയും ചെയ്യും.

ശേഖര്‍: എന്നെ കാണുന്നവര്‍ക്കെല്ലാം ചോദിക്കാനുള്ളത് ഒരേ കാര്യം. വീട്ടില്‍ പ്രത്യേക കട്ടിലായിരിക്കുമല്ലോ, വാതിലിനൊക്കെ ഡബിള്‍ വീതി കാണുമോ, ചെരിപ്പും ഡ്രസ്സുമൊക്കെ വാങ്ങിക്കാന്‍ കിട്ടുമോ? ചിലര്‍ ഒരുപടികൂടി കടന്ന് 'വീട്ടില്‍ ഒരു ദിവസം എത്ര കിലോ അരിയുടെ ചോറ് വെക്കും?' എന്ന് ചോദിക്കും.

സത്യത്തില്‍ ഒരു സാധാരണക്കാരന്‍ കഴിക്കുന്ന ഭക്ഷണമേ ഞാന്‍ കഴിക്കുന്നുള്ളൂ. രാവിലെ നാല് ചപ്പാത്തി, ഉച്ചയ്ക്ക് കുറച്ച് ചോറ്, രാത്രി രണ്ട് ചപ്പാത്തി... എന്നിട്ടും തടിവെക്കുന്നു. ഞാനെന്തു ചെയ്യാനാ?

അജയന്‍: ദൈവം പലര്‍ക്കും പല കുറവുകളും കൊടുത്തിട്ടുണ്ട്. എന്നെ നോക്കൂ. എനിക്ക് പൊക്കമില്ല... മറ്റുചിലര്‍ക്ക് കാഴ്ചയില്ല. ശേഖറിന് ഇതെല്ലാം കൂടുതലാണ് നല്‍കിയത്. ഇപ്പോള്‍ ഈ തടിയല്ലേ സിനിമയിലെ നായകനുമാക്കിയത്.

ജീവിതത്തിലേതെങ്കിലും നിമിഷത്തില്‍ ഈ തടി കുറയ്ക്കുന്നതിനെക്കുറിച്ച് ശേഖര്‍ ആലോചിച്ചിരുന്നോ?

ശേഖര്‍: സുഹൃത്തുക്കളൊക്കെ തടി കുറയാതെ നോക്കണം എന്നേ പറയാറുള്ളൂ. 'ടാ... തടിയാ'യുടെ ഷൂട്ടിങ് സമയത്ത് ആഷിക്കേട്ടന് എന്നും പരാതിയാണ്. കാണുമ്പോള്‍ കാണുമ്പോള്‍ എന്റെ തടി കുറയുകയാണത്രെ. സത്യത്തില്‍ എന്റെ തടിക്ക് ഒരിഞ്ചുപോലും കുറവ് വന്നിട്ടില്ല. പക്ഷേ, എന്നും കാണുന്നവര്‍ക്ക് അങ്ങനെ തോന്നും. ഇടയ്ക്ക് ഇച്ചിരി ഭക്ഷണം കുറച്ചാല്‍ ഉടന്‍ വരും അമ്മയുടെ കമന്റ്, 'മോനേ... നീ ഒത്തിരി മെലിഞ്ഞല്ലോ' എന്ന്.

അജയന്‍: വണ്ണം കുറച്ച് ഫീല്‍ഡില്‍ നില്‍ക്കാന്‍ ശ്രമിച്ചവരൊക്കെ ഔട്ടായി പോയിട്ടേയുള്ളൂ. അദ്‌നാന്‍ സമി വണ്ണം കുറച്ചുവന്നു, ഔട്ടായി.
പൊന്നമ്മബാബുച്ചേച്ചിയോട് ഒരിക്കല്‍ മമ്മൂക്ക പറയുന്നത് കേട്ടിട്ടുണ്ട്, വണ്ണം കുറയ്ക്കരുത്, ഔട്ടായിപോവുമെന്ന്. പൊന്നമ്മച്ചേച്ചിയാണെങ്കില്‍ അപ്പോള്‍ ഐശ്വര്യാ റായി ആകാനുള്ള ശ്രമത്തിലായിരുന്നു. അര ചപ്പാത്തി, രണ്ട് സ്പൂണ്‍ ചോറ്, കുമ്പളങ്ങാ ജ്യൂസ്... ഡയറ്റിങ്ങില്‍ തളര്‍ന്നിരിക്കുന്ന ചേച്ചിയോടായിരുന്നു മമ്മൂക്കയുടെ ഉപദേശം. ആരെങ്കിലും ഉപദേശിക്കട്ടെ എന്നിട്ട് ഡയറ്റിങ് നിര്‍ത്താം എന്ന മട്ടിലിരിക്കുകയായിരുന്നു പൊന്നമ്മച്ചേച്ചിയെന്ന് പിന്നീടുള്ള അവരുടെ മെനു കണ്ടപ്പോള്‍ മനസ്സിലായി. ഉപദേശിച്ച മമ്മൂക്കയുടെ കണ്ണുപോലും തള്ളിപ്പോയി.

ശേഖര്‍: ഈ തടികൊണ്ട് എനിക്കാകെയുള്ള ബുദ്ധിമുട്ട് പാകത്തിലുള്ള ഡ്രസ്സ് കിട്ടില്ല എന്നതായിരുന്നു. പക്ഷേ, 48 സൈസിലുള്ള പാന്റ്‌സും ഷര്‍ട്ടുമൊക്കെ കൊച്ചിയിലെ കടകളില്‍ ഇപ്പോള്‍ സുലഭമാണ്. നാട്ടില്‍ തടിയന്മാരുടെ എണ്ണം കൂടുകയാണ് ചേട്ടാ...

അജയന്‍: ഡ്രസ്സിന്റെ കാര്യത്തില്‍ ഞാന്‍ ഭാഗ്യവാനാണ്. കുട്ടിക്കാലത്ത് വാങ്ങിയതൊക്കെ ഇപ്പോഴും പാകമാണ്. ഒരായുസ്സുമുഴുവന്‍ കിഡ്‌സ് ഷോറൂമുകളില്‍ മാത്രം ഷോപ്പിങ് നടത്തിയ വ്യക്തി എന്ന നിലയ്ക്ക് മറ്റൊരു റെക്കോഡുകൂടി എന്റെ പേരിലായിക്കൂടെന്നില്ല.


       
--