ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, August 23, 2013

കല്യാണസൌഗന്ധികം ആട്ടക്കഥ




രചയിതാവ്: കോട്ടയത്ത് തമ്പുരാന്‍


കോട്ടയത്തു തമ്പുരാന്റെ ഏറ്റവും ജനപ്രിയമായ കഥകളിയാണ് കല്യാണസൗഗന്ധികം. പ്രണയിനിയുടെ അഭീഷ്ടം നിറവേറ്റാനായി ഒരു പൂവുതേടി നായകൻ യാത്രയാവുന്ന കഥാതന്തുവിന്റെ സൗന്ദര്യം, അവതരണത്തിലെ സങ്കേതലാവണ്യം എന്നിവയെല്ലാം ഇതിനു കാരണമാകാം. സൗഗന്ധികകഥ പല കേരളീയകലാരൂപങ്ങളിലും സ്ഥാനം പിടിച്ചിട്ടുണ്ട്.മാണി നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗമാണ് കണ്ടെടുക്കപ്പെട്ടിട്ടുള്ള ആദ്യത്തെ സൗഗന്ധികകൃതി. കുഞ്ചൻ നമ്പ്യാരുടെ തുള്ളലായും മറ്റനേകം ദൃശ്യകലാരൂപങ്ങളായും സൗഗന്ധികകഥ കേരളീയമനസ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കാർത്തികതിരുനാൾ ഇതേ പേരിൽ മറ്റൊരു ആട്ടക്കഥ കൂടി രചിച്ചിട്ടുണ്ടെങ്കിലും അത് പ്രചാരത്തിലായില്ല.


മഹാഭാരതത്തിൽ ഈ കഥയുടെ പേര് 'സൗഗന്ധികാഹരണം' എന്നാണ്. കല്യാണസൗഗന്ധികം എന്ന മനോഹരനാമധേയം തന്നെ നൽകപ്പെട്ടത് നീലകണ്ഠകവിയുടെ കല്യാണസൗഗന്ധികം വ്യായോഗത്തോടെയാണ്. കല്യാണകരമായ സൗഗന്ധികപുഷ്പത്തിന്റെ കഥ എന്നോ കല്യാണകൻ എന്ന ഗന്ധർവ്വൻ കഥാപാത്രമായി വരുന്ന കൃതി എന്നോ കല്യാണസൗഗന്ധികമെന്ന വാക്കിന് നിഷ്പത്തി പറയാം.


നീലകണ്ഠകവിയുടെ കൽപ്പനകളെ ഉചിതമായി സ്വാംശീകരിച്ചും, അപൂർവ്വസുന്ദരങ്ങളായ കൽപ്പനാചാതുരികൾ നിർമ്മിച്ചും ആണ് കോട്ടയത്തു തമ്പുരാൻ സൗഗന്ധികരചന സാക്ഷാത്കരിച്ചിരിക്കുന്നത്. രൺറ്റു യുഗങ്ങളെ ഉല്ലംഘിയ്ക്കുന്ന സഹോദരസ്നേഹത്തിന്റെ കഥയായി തമ്പുരാൻ സൗഗന്ധികത്തെ വായിച്ചെടുക്കുന്നു. ഇരുവർക്കുമിടയിൽ അവരുടെ വാൽസല്യനിധിയായ പിതാവിന്റെ - വായുദേവന്റെ അദൃശ്യസാനിദ്ധ്യവും ഉണ്ട്. പ്രണയസല്ലല്പം ചെയ്യുന്ന ഭീമസേനനും പാഞ്ചാലിയ്ക്കും ഇടയിൽ സൗഗന്ധികപുഷ്പം കൊണ്ടുവന്നിടുന്നതു തന്നെ 'വാൽസല്യനിധിയായ കാറ്റ്' ആണ്. മിക്കവാറും എല്ലാ പദങ്ങളിലും 'കാറ്റ്' എന്നർത്ഥം വരുന്ന സംജ്ഞകളുടെ സാനിദ്ധ്യമുണ്ട്. സൗഗന്ധികപുഷ്പം തേടി ഗന്ധമാദനതാഴ്വരകളിലൂടെ യാത്രയാവുന്ന ഭീമസേനൻ " സുന്ദരിയായ പാഞ്ചാലിയുടെ ചടുലചാരുകടാക്ഷങ്ങളെ" പാഥേയമാക്കി ആണ് പോകുന്നത്. മനോഹരമായ കാവ്യബിംബങ്ങളെക്കൊണ്ടും രചനാസൗഷ്ഠവം കൊണ്ടും അനുഗൃഹീതമായ ആട്ടക്കഥയാണ് കല്യാണസൗഗന്ധികം.


മൂലകഥ

മഹാഭാരതം വനപര്‍വ്വത്തില്‍ പലയിടത്തായി പറഞ്ഞിരിക്കുന്ന കഥകൾ സമന്വയിപ്പിച്ചാണ് കോട്ടയം തമ്പുരാൻ ഈ ആട്ടക്കഥ രചിച്ചിട്ടുള്ളത്. എൺപത്തിനാലാം അദ്ധ്യായം മുതൽ സൗഗന്ധികം ആട്ടക്കഥയിലെ കഥാസന്ദർഭങ്ങല് മഹാഭാരതത്തിൽ കാണാം. വനപർവ്വം മുപ്പത്തിമൂന്നാം അദ്ധ്യായത്തിലെ കഥയാണ് 'ശൗര്യഗുണം' എന്ന രംഗത്തിന് ആധാരം. തൊന്നൂറ്റി ഒന്നാം അദ്ധ്യായത്തെ അധികരിച്ചാണ് രണ്ടാം രഗം രചിക്കപ്പെട്ടിട്ടുള്ളത്. 118 മുതൽ 120 വരെയുള്ള വനപർവ്വത്തിലെ അദ്ധ്യായങ്ങളിൽ വിവരിയ്ക്കപ്പെടുന്ന കഥയെ അടിസ്ഥാനമാക്കിയാണ് മൂന്നാം രംഗം രചിയ്ക്കപ്പെട്ടിട്ടുള്ളത്. മഹാഭാരതത്തിൽ സൗഗന്ധികാഹരണകഥയ്ക്കു ശേഷമാണ് ജടാസുരവധം ( അദ്ധ്യായം 157) സൗഗന്ധികാപഹരണകഥയ്ക്കു മുൻപുള്ള രണ്ട് രംഗങ്ങളാക്കി ജടാസുരവധാഖ്യാനത്തെ കോട്ടയം തമ്പുരാൻ മാറ്റിയിട്ടുണ്ട്.



കഥാസാരം

അര്‍ജ്ജുനന്‍ ദിവ്യാസ്ത്രസിദ്ധിക്കായി ശിവനെ തപസ്സ് ചെയ്ത് പാശുപതാസ്ത്രം ലഭിച്ചു. തുടര്‍ന്ന് പിതാവായ ഇന്ദ്രന്റെ ആഗ്രഹപ്രകാരം സ്വര്‍ഗ്ഗത്തില്‍ എത്തി. ഇന്ദ്രന്‍ അര്‍ദ്ധാസനം നല്കി അര്‍ജ്ജുനനെ ആദരിച്ചു. ആ സമയം മറ്റുള്ള പാണ്ഡവര്‍ വനത്തില്‍ പാഞ്ചാലീസമേതം കഴിയുന്നു. ഇതാണ് സൗഗന്ധികകഥയുടെ പശ്ചാത്തലം.


അങ്ങനെയിരിക്കെ ഒരിക്കല്‍ ഭീമന്‍ ദുര്യോധനന്റെ ദുഷ്കര്‍മ്മങ്ങള്‍ വിചാരിച്ച് ക്രോധാന്ധനായി ധര്‍മ്മപുത്രരുടെ അടുത്ത് വന്ന് കൗരവന്മാരെ ഒന്നാകെ നശിപ്പിക്കാന്‍ താനൊരുത്തന്‍ മതിയെന്നും അതിന്‌ അനുവാദം നല്കണമെന്നും അപേക്ഷിച്ചു. ധര്‍മ്മപുത്രര്‍ അനുജനെ സമാധാനിപ്പിച്ചു. ദിവ്യാസ്ത്രലബ്ധിക്കായി പോയ അര്‍ജ്ജുനന്റെ വിവരങ്ങള്‍ അറിയാത്തതിനാല്‍ ധര്‍മ്മജാദികള്‍ അര്‍ജ്ജുനനെപറ്റി വിചാരിച്ച് ദുഃഖിച്ചിരിക്കുകയായിരുന്നു.


ആ സമയം ഇന്ദ്രന്‍ പറഞ്ഞയച്ചതനുസരിച്ച് രോമശന്‍ എന്ന മഹര്‍ഷി ധര്‍മ്മപുത്രാദികളുടെ അടുത്ത് വന്ന് അര്‍ജ്ജുനവൃത്താന്തങ്ങള്‍ അറിയിച്ചു. മാത്രമല്ല താമസം കൂടാതെ ദേവലോകത്തുനിന്ന് അര്‍ജ്ജുനന്‍ ധര്‍മ്മപുത്രാദികളുടെ അടുത്ത് എത്തുമെന്നും അറിയിച്ചു.


ഇതില്‍ സന്തോഷഭരിതരായ പാണ്ഡവർ രോമശന്റെ സഹായത്തോടെ പുണ്യസ്നാനം ചെയ്തും സദ്സംഗങ്ങൾ നടത്തിയും വിശിഷ്ടരായ മഹര്‍ഷികളുടെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ചും കാലം കഴിച്ചു.പിന്നീട് അവര്‍ അഗസ്ത്യാശ്രമത്തില്‍ എത്തി മുനിയെ വന്ദിച്ചു. ഈ സമയം ശ്രീകൃഷ്ണനും അവിടെ എത്തി പാണ്ഡവരെ ആശ്വസിപ്പിച്ചു.


രോമശന്‍ യാത്രപറഞ്ഞ് പോയതിനുശേഷം, ജടാസുരന്‍ എന്നൊരു രാക്ഷസന്‍ പാണ്ഡവരെ നിഗ്രഹിക്കാന്‍ ആഗ്രഹിച്ച് കപടബ്രാഹ്മണവേഷം കെട്ടി അവരോടൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടെന്ന് ധര്‍മ്മപുത്രരെ അറിയിച്ചു. ശുദ്ധാത്മാവായ ധര്‍മ്മജന്‍ സമ്മതിച്ചു. ജടാസുരനു ഭീമനെ സംശയം ഉണ്ടായിരുന്നു. ഭീമന്‍ നായാട്ടിന്‌ പോയ തക്കം നോക്കി ജടാസുരന്‍ സ്വരൂപം ധരിച്ച് ധര്‍മ്മപുത്രാദികളെ അപഹരിച്ചു. അപ്പോള്‍ സഹദേവന്‍ എങ്ങനേയോ അസുരന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട് ഭീമനെ തേടിപ്പിടിച്ച് വിവരങ്ങള്‍ പറഞ്ഞു. ഉടന്‍ ഭീമന്‍ ജടാസുരനെ യുദ്ധത്തില്‍ വധിച്ചു.


വീണ്ടും പാണ്ഡവര്‍ യാത്ര തുടര്‍ന്നു. പിന്നേയും കൊടുംകാട്ടില്‍ നടന്ന് തളര്‍ന്നവശനായ പാഞ്ചാലിയുടെ ആവലാതി കേട്ട് ഭീമന്‍, തന്റെ മകനായ ഘടോല്‍ക്കചനെ സ്മരിക്കുകയും ഘടോല്‍ക്കചന്‍ ഭൃത്യന്മാരുമായി ഉടന്‍ പാണ്ഡവസമീപം എത്തുകയും ചെയ്തു. ഭീമന്റെ ആജ്ഞ അനുസരിച്ച് ഘടോല്‍ക്കചന്‍ പാഞ്ചാലിയേയും പാണ്ഡവരേയും തോളത്ത് എടുത്ത് അവരുടെ ഇഷ്ടപ്രകാരം സഞ്ചരിച്ചു. അങ്ങനെ അവര്‍ വടക്കൻ ദേശത്തിലുള്ള ഗന്ധമാദനപര്‍വ്വതത്തിന്റെ സമീപത്തെത്തി.


ഗന്ധമാദനപര്‍വ്വതസീമയില്‍ താമസിക്കുന്ന ഒരു ദിവസം പാഞ്ചാലിക്ക് അതുവരെ കണ്ടിട്ടില്ലാത്ത സൗഗന്ധിക പുഷ്പങ്ങള്‍ കാറ്റില്‍ പറന്ന് വന്ന് കിട്ടി. സൗഗന്ധികപുഷ്പങ്ങളുടെ ഭംഗിയും സൗന്ദര്യവും കണ്ട് ഇനിയും ഇത്തരം പുഷ്പങ്ങൾ കിട്ടണമെന്ന് പാഞ്ചാലി ഭർത്താവായ ഭീമനോട് ആവശ്യപ്പെട്ടു. തന്റെ പ്രേയസിയുടെ ഇംഗിതം സാധിപ്പിക്കാനായി ഭീമന്‍ ഗദാധാരിയായി ഉടനെ പുറപ്പെട്ടു.


അനേകദൂരം സഞ്ചരിച്ച് ഉന്നതങ്ങളായ പര്‍വ്വതങ്ങളും മഹാവനങ്ങളും കടന്ന് ഭീമന്‍ കദളീവനത്തില്‍ എത്തി. കടടിച്ച് പൊളിച്ചുള്ള ഭീമന്റെ വരവ് കാരണം കദളീവനത്തില്‍ ശ്രീരാമസ്വാമിയെ ധ്യാനിച്ച് ഇരിക്കുന്ന ഹനൂമാന്‌ തപോഭംഗം ഉണ്ടായി. മനക്കണ്ണുകൊണ്ട് തന്റെ തപോഭംഗത്തിനുള്ള കാരണം ഹനൂമാന്‍ മനസ്സിലാക്കി. തന്റെ അനുജനായ ഭീമന്റെ ആഗമനോദ്ദേശം മനസ്സിലാക്കിയ ഹനൂമാന്‍ ഭീമനെ ഒന്ന് പരീക്ഷിച്ച് സൗഗന്ധികപുഷ്പങ്ങള്‍ എവിടെ കിട്ടും എന്നെല്ലാം പറഞ്ഞ് കൊടുക്കാം എന്ന് തീരുമാനിച്ചു. പരീക്ഷിക്കുന്നതിനായി ഹനൂമാന്‍ ഒരു വൃദ്ധവാനരന്റെ വേഷം ധരിച്ച് ഭീമന്റെ വഴിയില്‍ കിടന്നു. വഴി തടസ്സം ഉണ്ടാക്കുന്ന വാനരവൃദ്ധനോട് എഴുന്നേറ്റ് പോകാന്‍ ഭീമന്‍ പറഞ്ഞു. എങ്കിലും വയസ്സായതിനാല്‍ ചലനശേഷി നഷ്ടപ്പെട്ടെന്നും തന്നെ ചാടി കിടന്ന് പൊയ്ക്കോള്ളാനും ഹനൂമാന്‍ ഭീമനോട് പറഞ്ഞു. പക്ഷെ വാനരജാതിയില്‍ തനിക്കൊരു ജ്യേഷ്ഠനുള്ളതിനാല്‍ കവച്ച് വെച്ച് പോകാന്‍ ഭീമന്‍ ഇഷ്ടപ്പെട്ടില്ല. വഴിക്ക് വിലങ്ങനെ കിടക്കുന്ന വൃദ്ധവാനരന്റെ വാല്‍ നീക്കി കടന്ന് പോകാന്‍ ഭീമന്‍ ശ്രമിച്ചെങ്കിലും വാനരപുച്ഛം ഒന്ന് അനക്കാന്‍ കൂടെ ഭീമന്‌ പറ്റിയില്ല. എന്തോ ദിവ്യത്വം ഈ വൃദ്ധവാനരനുണ്ടെന്ന് ധരിച്ച ഭീമന്‍ അങ്ങ് ആരാണേന്ന് താഴ്മയോടെ അന്വേഷിച്ചു. ആ സമയം ഹനൂമാന്‍ സ്വയം പരിചയപ്പെടുത്തി. ആശ്ചര്യത്തോടും സന്തോഷത്തോടും ഭക്തിയോടും കൂടെ ഭീമന്‍ ഹനൂമാനെ നംസ്കരിച്ചു. തുടര്‍ന്ന് സമുദ്രലംഘനരൂപം കാണിച്ചുതരുവാന്‍ ഹനൂമാനോട് ആവശ്യപ്പെട്ടു. ഹനൂമാന്‍ ആവും വിധം ചുരുക്കി സമുദ്രലംഘനരൂപം കാണിച്ചുകൊടുത്തു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം സൗഗന്ധികപുഷ്പങ്ങള്‍ ലഭിക്കാനുള്ള മാര്‍ഗ്ഗം ഹനൂമാന്‍ ഭീമനു പറഞ്ഞുകൊടുത്തു. ഭീമനെ യാത്രയാക്കി വീണ്ടും തപസ്സില്‍ മുഴുകി. ഭീമനാകട്ടേ പിന്നേയും ഉത്തരദിക്കില്‍ സഞ്ചരിച്ച് വൈശ്രവണന്റെ ഉദ്യാനത്തിലെത്തുകയും ഉദ്യാനപാലകന്മാരായ രാക്ഷസന്മാരെ നിഗ്രഹിച്ച് അവിടെയുള്ള കല്‍ഹാരവാപിയില്‍ നിന്നും ധാരാളം സൗഗന്ധികങ്ങള്‍ സംഭരിച്ച്‌ മടങ്ങി തന്റെ ദയിതയായ പാഞ്ചാലിക്ക് കൊടുത്ത് കൃതകൃത്യനായി

Thursday, August 15, 2013

ഐതിഹ്യമാല / ചെമ്പകശ്ശേരിരാജാവ്

പണ്ട് തെക്കുംകൂർ രാജ്യത്ത് (ഇപ്പോൾ തിരുവിതാംകൂറിൽ)[1] ഏറ്റുമാനൂർ താലൂക്കിൽ ചേർന്ന കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗത്ത് 'പുളിക്കൽച്ചെമ്പകശ്ശേരി'എന്ന് ഇല്ലപ്പേരായിട്ട് ഒരു നമ്പൂതിരിയുണ്ടായിരുന്നു. ആ നമ്പൂതിരിയുടെ ഇല്ലത്ത് ഒരു കാലത്ത് ഒരു ഉണ്ണിയും ആ ഉണ്ണിയുടെ മാതാവായിട്ടു വിധവയായ ഒരന്തർജനവുമല്ലാതെ പ്രായം തികഞ്ഞ പുരുഷന്മാരാരും ഇല്ലാതെയായിത്തീർന്നു. ആ കുടുംബത്തിൽ അതികലശലായ ദാരിദ്ര്യവുമുണ്ടായിരുന്നു. ആ കുടുംബത്തിലെ ഏകസന്താനമായ ഉണ്ണി ഉപനയനം കഴിഞ്ഞു ബ്രഹ്മചാരിയായി വേദാദ്ധ്യയനം ചെയ്തുകൊണ്ടു താമസിച്ചിരുന്ന കാലത്ത് ഒരു ദിവസം മദ്ധ്യാഹ്നസമയത്ത് ആയുധപാണികളും അന്യനാട്ടുകാരുമായ അഞ്ഞൂറോളം നായന്മാർ കുമാരനല്ലൂർ വന്നുചേർന്നു. അവർ കോഴിക്കോട്ടുരാജാവും കൊച്ചിരാജാവും തമ്മിലുണ്ടായ യുദ്ധത്തിൽ പരാജിതന്മാരായി പ്രാണരക്ഷാർത്ഥം ഓടിപ്പോന്ന സൈനികന്മാരായിരുന്നു.

രണ്ടുമൂന്നുദിവസമായിട്ടു ഭക്ഷണം കഴിക്കായ്കയാൽ അവർ അത്യന്തം പരവശന്മാരായിത്തീർന്നിരുന്നു. അവർ കുമാരനല്ലൂർ വന്നപ്പോൾ ചില ബ്രഹ്മചാരികളായ ഉണ്ണികളും ചില ഉണ്ണിനമ്പൂരിമാരും കുളത്തിലിറങ്ങി മാധ്യന്ദിനം കഴിച്ചു കേറിപ്പോകുന്നതായിക്കണ്ട് അവരുടെ അടുക്കൽച്ചെന്ന് "ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് ഇന്നേക്കു രണ്ടുമൂന്നു ദിവസമായി. എവിടെച്ചെന്ന് ആരോടു ചോദിച്ചാലാണ് ഞങ്ങൾക്ക് ഒരു നേരത്തെ ആഹാരം കിട്ടുന്നത്?" എന്നു ചോദിച്ചു.

 ചില ഉണ്ണിനമ്പൂരിമാരും ബ്രഹ്മചാരികളും അതു കേട്ടിട്ട് ഒന്നും മിണ്ടാതെ പോയി. ചിലർ തിരിഞ്ഞുനിന്ന് "ഇതാ ആ പുറകേവരുന്ന ബ്രഹ്മചാരിയോടു ചോദിച്ചാൽ മതി. അദ്ദേഹം നിങ്ങൾക്കു ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാതിരിക്കുകയില്ല. അദ്ദേഹം ധാരാളം സ്വത്തും ഔദാര്യവുമുള്ള ആളാണ്" എന്നു പറഞ്ഞു. ഇവർ ഈ പറഞ്ഞതു പരിഹാസമായിട്ടാണെന്നു സൈനികർക്കു മനസ്സിലായില്ല. അവർ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് തങ്ങൾക്കു ഭക്ഷണത്തിനു വല്ലതും തരണമെന്ന് അപേക്ഷിച്ചു. ആ ബ്രഹ്മചാരി പുളിക്കൽ ചെമ്പകശ്ശേരിയിലെ ആയിരുന്നു. ആ ഇല്ലത്ത് അക്കാലത്തു വളരെ ദാരിദ്ര്യമായിരുന്നു എന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. ഈ ഭടന്മാരെ തന്റെ അടുക്കലേക്കു പറഞ്ഞയച്ചതു തന്റെ സഹപാഠികളിൽ ചിലരാണെന്നും താൻ ദരിദ്രനായിരിക്കുന്നതുകൊണ്ടു തന്റെ പേരിൽ അവർക്കുള്ള പുച്ഛംനിമിത്തം അവർ ഇപ്രകാരം ചെയ്തതാണെന്നും ആ ബ്രഹ്മചാരിക്കു മനസ്സിലായി. ഉടനെ അദ്ദേഹം തന്റെ കഴുത്തിൽ കിടന്നിരുന്ന പുലിനഖമോതിരം അഴിച്ച് ആ ഭടന്മാർക്കു കൊടുത്തിട്ട്" നിങ്ങൾ ഇതു കൊണ്ടുപോയി വിറ്റ് അരിയും സാമാനങ്ങളുമെല്ലാം വാങ്ങി,ഇപ്പഴത്തെ ഭക്ഷണം കഴിക്കണം;വൈകുന്നേരത്തേക്കു ഞാൻ വേറേ എന്തെങ്കിലും മാർഗമുണ്ടാക്കിത്തരാം. ഊണു കഴിച്ചു നിങ്ങൾ വേഗത്തിൽ വരണം. കാണാതെ പൊയ്ക്കളയരുത്" എന്നു പറഞ്ഞയച്ചു.


ആ ഭടന്മാർ പുലിനഖമോതിരം കൊണ്ടുപോയി വിറ്റ് അരി മുതലായവ എല്ലാം വാങ്ങി ഭക്ഷണം കഴിക്കുകയും ഇപ്രകാരം ഔദാര്യമുള്ള ഈ ബ്രഹ്മചാരി ഏതില്ലത്തെയാണെന്നും അദ്ദേഹത്തിന്റെ സ്ഥിതി ഏതു പ്രകാരമാണെന്നും മറ്റും അന്വേഷിച്ചറിയുകയും ചെയ്തതിന്റെശേഷം അവർ വേഗത്തിൽ വീണ്ടും ആ ബ്രഹ്മചാരിയുടെ അടുക്കൽച്ചെന്ന് വന്ദിച്ച് "ഇനി അടിയങ്ങൾ എന്തു വേണമെന്നു കല്പിക്കണം. കല്പന ചെയ്‌വാൻ അടിയങ്ങൾ സന്നദ്ധരാണ്. ഇന്നു മുതൽ അവിടുന്ന് അടിയങ്ങളുടെ തമ്പുരാനും അടിയങ്ങൾ അവിടുത്തെ ആജ്ഞാകരന്മാരുമാണ്. ഇനി അടിയങ്ങൾ മറ്റൊരാളെ ആശ്രയിച്ച് ഉപജീവിക്കണമെന്നു വിചാരിക്കുന്നില്ല" എന്നു പറഞ്ഞു. ഇതു കേട്ടു ബ്രഹ്മചാരി "നിങ്ങൾ അങ്ങനെ നിശ്ചയിച്ചുവെങ്കിൽ ഞാനും അപ്രകാരംതന്നെ സമ്മതിച്ചിരിക്കുന്നു. നിങ്ങൾക്കു ഭക്ഷണത്തിനു തരുന്നതിനെന്നല്ല, എനിക്ക് അഹോവൃത്തി കഴിക്കുന്നതിനുപോലും എന്റെ കൈവശവും തറവാട്ടിലും യാതൊന്നുമില്ല. എനിക്ക് വേണ്ടതുകൂടി നിങ്ങളുണ്ടാക്കിത്തരേണ്ടതായിട്ടാണിരിക്കുന്നത്. അതിനാൽ നിങ്ങൾ ആദ്യമായി വേണ്ടത് ഉച്ചയ്ക്കു നിങ്ങളെ എന്റെ അടുക്കലേക്കു പറഞ്ഞയച്ചവരുടെ ഇല്ലങ്ങളിൽക്കേറി കൊള്ളയടിച്ചു സർവസ്വവും അപഹരിക്കുകയാണ്. ഇതു കഴിഞ്ഞിട്ടു വേണ്ടതു പിന്നെ ഞാൻ പറയാം" എന്നു പറഞ്ഞു. ഉടൻ ആ ഭടന്മാർ "കല്പന പോലെ" എന്നു പറഞ്ഞ് ആ ബ്രഹ്മചാരിയെ വീണ്ടും വന്ദിച്ചുകൊണ്ട് അവിടെനിന്നു പോയി. ഓരോ നമ്പൂതിരിമാരുടെ ഇല്ലങ്ങളിൽ കയറി കൊള്ളയിടുവാൻ തുടങ്ങി. ആ ലഹളയിൽ അവർ ചില ഇല്ലങ്ങളിലെ സർവസ്വവും അപഹരിച്ചു. എന്നു മാത്രമല്ല,എല്ലാവരെയും നിഗ്രഹിക്കുകയും ചെയ്തു.


പുളിക്കൽച്ചെമ്പകശ്ശേരിയിലെ ഉണ്ണി ഒരു ദിവസം അക്കാലത്ത് ഈ ദേശങ്ങളുടെ അധിപതിയായിരുന്ന തെക്കുംകൂർ രാജാവിന്റെ അടുക്കൽച്ചെന്ന്, തനിക്കു താമസിക്കുന്നതിനു സ്വന്തമായി ഒരു സ്ഥലമില്ലെന്നും വില കൊടുത്തു വാങ്ങാൻ തനിക്കു സ്വത്തില്ലെന്നും താനൊരു ദരിദ്രനാണെന്നും ഇല്ലത്തു താനും തന്റെ മാതാവുമല്ലാതെ വേറെ ആരുമില്ലെന്നും അതിനാൽ ഒരു പുരയിടം ദാനമായിട്ടു തരണമെന്ന് അറിയിച്ചു. രാജാവ് ഇതുകേട്ട് "ഉണ്ണിക്ക് ഒരു ദിവസംകൊണ്ട് വെട്ടിയെടുക്കാവുന്നിടത്തോളം വിസ്താരത്തിൽ ഒരു പുരയിടം നമ്മുടെ രാജ്യത്തിനകത്ത് എവിടെയെങ്കിലും വെട്ടിവളച്ചെടുത്തുകൊള്ളുന്നതിന് നാം അനുവദിച്ചിരിക്കുന്നു" എന്നു പറഞ്ഞു. ഉടനെ ഉണ്ണി "എന്നാൽ അപ്രകാരം ഒരു പ്രമാണംകൂടി തരണം. അല്ലാഞ്ഞാൽ എനിക്കൊരുറപ്പില്ലല്ലോ" എന്നറിയിച്ചു. രാജാവ് ഇതുകേട്ട് ഉടനെ തന്റെ മന്ത്രിയായ പുതിയിടത്തിൽ ഉണ്യാതിരിയെ വരുത്തി മേൽപറഞ്ഞ പ്രകാരം അനുവദിച്ചതായി ഒരു നീട്ടെഴുതിക്കൊണ്ടു വരുവാൻ ആജ്ഞാപിച്ചു. ബുദ്ധിമാനായ മന്ത്രി ഇതു കേട്ടു രാജാവിനോടു സ്വകാര്യമായിട്ട് "ഇതിൽ എന്തോ ചതിയുണ്ടെന്നാണ് തോന്നുന്നത്. ഈ ഉണ്ണിക്ക് ഇപ്രകാരം ഒരു പുരയിടം കൊടുക്കാനനുവദിച്ചാൽ വാമനമൂർത്തിക്കു മൂന്നടി ഭൂമി കൊടുത്ത മഹാബലിക്കു പറ്റിയതുപോലെ, പറ്റിയേക്കും. ഈ ഉണ്ണി ഒട്ടും കുറഞ്ഞവനല്ലെന്ന് അദ്ദേഹത്തിന്റെ മുഖലക്ഷണങ്ങൾകൊണ്ടുതന്നെ സ്പഷ്ടമാകുന്നുണ്ട്" എന്നറിയിച്ചു. രാജാവ് മന്ത്രിയുടെ ഉപദേശത്തെ അത്ര സാരമുള്ളതായി ഗണിച്ചില്ല. ഉടനെ മന്ത്രി നീട്ടെഴുതിക്കൊണ്ടുവരികയും രാജാവ് ഒപ്പും മുദ്രയുംവെച്ചു നീട്ട് ഉണ്ണിക്കു കൊടുത്തയയ്ക്കുകയും ചെയ്തു.

അതിന്റെ പിറ്റേദിവസം രാവിലെ ആ ബ്രഹ്മചാരി ഒരു ഉടവാളുമായി പുറപ്പെട്ട് അക്കാലത്തു കുമാരനല്ലൂർ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ആ വാളുകളുകൊണ്ട് ഓരോന്ന് വെട്ടിക്കൊണ്ട് ഒരു പ്രദക്ഷിണമായിട്ടു വന്നു. ഒരു ദിവസം കൊണ്ടു വെട്ടിയെടുക്കാവുന്ന സ്ഥലം എടുത്തുകൊള്ളാനാണല്ലോ തെക്കുംകൂർരാജാവ് പ്രമാണം കൊടുത്തിരിക്കുന്നത്. അതിനാൽ മേൽപ്പറഞ്ഞ പ്രകാരം വെട്ടിയെടുത്ത ഊര് (ദേശം) ആകയാൽ ആ ദേശത്തിന് 'ഉടവാളൂര്'എന്ന പേരിടുകയും ചെയ്തു. ഉടവാളൂര് എന്നുള്ളത് കാലക്രമേണ 'കുടമാളൂര്'എന്നായിത്തീർന്നു. ഇപ്പോഴും ആ പ്രദേശത്തിനു കുടമാളൂർ എന്നുതന്നെ പേർ വിളിച്ചു വരുന്നു. പിന്നെ അവിടെ ഒരു ഭവനം പണിയിക്കുകയും ആ പ്രദേശത്തിനു ചുറ്റും ഒരു കോട്ടകെട്ടിക്കുകയും ചെയ്ത് ആ ഉണ്ണി തന്റെ മാതാവോടുകൂടി സ്ഥിരതാമസം അവിടെ ആക്കുകയും ചെയ്തു. ഭടന്മാർ ഓരോ സ്ഥലങ്ങളിൽക്കേറി കൊള്ളചെയ്തു കൊണ്ടുവന്ന അളവറ്റ ധനംകൊണ്ട് അദ്ദേഹത്തിനു സമ്പാദ്യവും ധാരാളമായി. അങ്ങനെ ആ ദേശത്തിന്റെ ആധിപത്യത്തോടും രാജപദവിയോടുംകൂടി ആ ഉണ്ണി സൈന്യസമേതം അവിടെ താമസിച്ചുതുടങ്ങിയ കാലം മുതൽ അദ്ദേഹത്തെ എല്ലാവരും പുളിക്കൽച്ചെമ്പകശ്ശേരിയിലെ കൊച്ചുതമ്പുരാൻ എന്നു വിളിച്ചുതുടങ്ങി. അനന്തരം അദ്ദേഹത്തിന്റെ സമാവർത്തനം കഴിയുകയും ഇല്ലപ്പേരിൽ'പുളിക്കൽ' എന്നുണ്ടായിരുന്നത് ലോപിച്ചുപോവുകയും അദ്ദേഹത്തെ എല്ലാവരും'ചെമ്പകശ്ശേരിത്തമ്പുരാൻ'എന്നും 'ചെമ്പകശ്ശേരിരാജാവ്'എന്നും പറഞ്ഞുതുടങ്ങുകയും ചെയ്തു. ഇങ്ങനെ ചെമ്പകശ്ശേരിനമ്പൂരി ചെമ്പകശ്ശേരി രാജാവായിത്തീർന്നു.


അനന്തരം ആ ഭടന്മാർ വേമ്പനാട്ടുകായലിന്റെ പടിഞ്ഞാറെക്കര 'വേമ്പനാട്ടു'രാജാവിന്റെ അധീനത്തിലിരുന്ന അമ്പലപ്പുഴനാട്ടുമ്പുറം, ആ രാജാവിനെ ജയിച്ചു കൈവശപ്പെടുത്തുകയും ചെമ്പകശ്ശേരിരാജാവിന്റെ സ്ഥിരതാമസവും രാജധാനിയും അവിടെയാക്കുകയും ചെയ്തു. അതിനാൽ ആ പ്രദേശത്തിനു 'ചെമ്പകശ്ശേരി രാജ്യം' എന്നു നാമം സിദ്ധിച്ചു.
ചെമ്പകശ്ശേരിരാജാവായിത്തീർന്ന ആ നമ്പൂരി വിവാഹം കഴിച്ചു കുടി വെച്ചതു കുടമാളൂർ മഠത്തിൽത്തന്നെയാണ് (ചെമ്പകശ്ശേരിരാജാവിന്റെ ഭവനത്തിനു 'മഠം' എന്നാണു പറഞ്ഞുവന്നിരുന്നത്).

പുളിക്കൽച്ചെമ്പകശ്ശേരിനമ്പൂരി കുമാരനല്ലൂർ ക്ഷേത്രത്തിൽ ഒരു ഊരാൺമക്കാരനായിരുന്നു. അദ്ദേഹം തന്റെ ഭടന്മാരെക്കൊണ്ട് കൊള്ളയും ഹിംസയും ചെയ്യിച്ച ഇല്ലങ്ങളിലെ നമ്പൂരിമാരും ആ ക്ഷേത്രത്തിൽ ഊരാൺമക്കാരനായിരുന്നു. ഊരാൺമക്കാരായ നമ്പൂരിമാരെ അദ്ദേഹം ഇപ്രകാരം ദ്രോഹിക്കുക നിമിത്തം ശേഷമുള്ള ഊരാളരായ നമ്പൂരിമാർകൂടി ഇദ്ദേഹത്തിന്റെ ഊരാൺമസ്ഥാനം വേണ്ടെന്നു വയ്ക്കുകയും അദ്ദേഹത്തെ മേലാൽ ക്ഷേത്രത്തിൽ കടത്തിക്കൂടാ എന്നു നിശ്ചയിക്കുകയും ചെയ്തു. എന്നുമാത്രവുമല്ല, പുളിക്കൽച്ചെമ്പകശ്ശേരി നമ്പൂരിക്കു കുമാരനല്ലൂർക്ഷേത്രത്തിന്റെ വടക്കെനടയിൽ മതിൽപുറത്ത് മതിലിനോടു ചേർന്ന് ഒരു മഠമുണ്ടായിരുന്നത് ശേഷമുള്ള നമ്പൂരിമാർ തീവയ്പിച്ചു ഭസ്മമാക്കിക്കളയുകയും ചെയ്തു. ആ മഠമിരുന്ന പുരയിടത്തിന് ഇന്നും 'പുളിക്കൽമഠത്തിൽ പുരയിടം' എന്നാണു പേര് പറഞ്ഞുവരുന്നത്. ചെമ്പകശ്ശേരിത്തമ്പുരാൻ ബ്രഹ്മചാരിയായിരുന്ന കാലത്തു കുമാരനല്ലൂർ ക്ഷേത്രത്തിലെ ഊരാൺമക്കാരായ നമ്പൂരിമാരെ ദ്രോഹിക്കുകയാൽ കുമാരനല്ലൂർ ഭഗവതിയുടെ അനിഷ്ടംനിമിത്തം കാലാന്തരത്തിൽ അദ്ദേഹത്തിനു പലവിധത്തിലുള്ള അനർത്ഥങ്ങളുണ്ടായിത്തുടങ്ങി. അനർത്ഥഹേതു അനിഷ്ടമാണെന്നും അതിനു കുമാരനല്ലൂർ നടയിൽ വിളിച്ചുചൊല്ലിപ്രായശ്ചിത്തം ചെയ്യുകയും ഒരാനയെ നടയ്ക്കിരുത്തുകയും ചെയ്താലല്ലാതെ നിവൃത്തിയുണ്ടാതല്ലെന്നും പ്രശ്നക്കാർ വിധിക്കുകയാൽ തമ്പുരാൻ അപ്രകാരം ചെയ്യുന്നതിനായി കുമാരനല്ലൂർ ചെന്നുഎങ്കിലും അദ്ദേഹം മതിൽക്കകത്തു കടക്കുന്നതിന് ഊരാൺമക്കാരായ നമ്പൂരിമാർ അനുവദിച്ചില്ല. ഒടുക്കം ചെമ്പകശ്ശേരിത്തമ്പുരാൻ മതിൽക്കു പുറത്തുനിന്നു പ്രായശ്ചിത്തം ചെയ്യുകയും നടയ്ക്കിരുത്താനായി കൊണ്ടുചെന്നിരുന്ന ആനയെ ഒരു പൊന്നുന്തലേക്കെട്ട് കെട്ടിച്ചു മതിൽക്കകത്തേക്ക് അഴിച്ചുവിടുകയും ചെയ്തിട്ടു കുടമാളൂർക്ക് പോവുകയും ചെയ്തു. ആ തലേക്കെട്ട് ഇന്നും കുമാരനല്ലൂർ ഭണ്ഡാര ത്തിലിരിക്കുന്നുണ്ട്. വിഷുവിന് കണിവയ്ക്കാനും ഉത്സവകാലത്തും അത് പുറത്തെടുത്ത് ഉപയോഗിക്കാറുണ്ട്. അതിൽ 'ചെമ്പകശ്ശേരിവക' എന്നു പേരു വെട്ടിയിട്ടുമുണ്ട്.

ഇപ്രകാരം ആദ്യം അമ്പലപ്പുഴ രാജാവായിത്തീർന്ന മഹാന്റെ സീമന്തപുത്രനായിരുന്നു അമ്പലപ്പുഴെ 'പൂരാടംപിറന്ന തമ്പുരാൻ' എന്നു പ്രസിദ്ധനും സർവജ്ഞനുമായിരുന്ന ഗംഭീരമാനസൻ. അങ്ങനെ നാലോ അഞ്ചോ തലമുറ കഴിഞ്ഞപ്പോഴേക്കും അമ്പഴപ്പുഴരാജ്യം തിരുവിതാംകൂറിലേക്കായി. ഒടുക്കം ആ വംശത്തിൽ ഒരു തമ്പുരാട്ടി മാത്രം ശേഷിക്കുകയും ആ തമ്പുരാട്ടി പത്തുപതിനഞ്ചു കൊല്ലംമുമ്പേ കുടമാളൂർ മഠത്തിൽവെച്ച് തീപ്പെട്ടുപോവുകയും ചെയ്തു. ഇപ്പോൾ അവിടെയുള്ളവർ'വേലിയാംകോൽ' എന്നൊരു നമ്പൂരിയുടെ ഇല്ലത്തുനിന്ന് ഇവിടെ ദത്തുകേറിയവരും അവരുടെ സന്താനങ്ങളുമാണ്. അമ്പലപ്പുഴരാജാവിന്റെ സ്ഥാനം ഇപ്പോൾ വഹിച്ചുപോരുന്നത് (ക്ഷേത്രകാര്യങ്ങൾക്കു മാത്രം) തിരുവിതാംകൂർ മഹാരാജാവുതിരുമനസ്സിലെ പ്രതിനിധിയായിട്ടു കുടമാളൂർ തെക്കേടത്തു ഭടതിരിപ്പാടവർകളാണ്.

Saturday, July 27, 2013

അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്



ശാസ്താവിന്റെ അവതാരമായ അയ്യപ്പന്‍ നിത്യബ്രഹ്മചാരിയാണ്. കേരളത്തിലെ ശാസ്താക്ഷേത്രങ്ങളില്‍ ബാലശാസ്താ, അയ്യപ്പ സങ്കല്‍പ്പങ്ങള്‍ക്കാണ്  പ്രാമുഖ്യം കൂടുതല്‍.



ശബരിമലയിലെ പ്രതിഷ്ഠാസങ്കല്‍പ്പം  തപസ്വിയും ധർമ്മശാസ്താവുമായ അയ്യപ്പന്റതാണ്.  എന്നാല്‍  ഗൃഹസ്ഥാശ്രമിയായ ധര്‍മ്മശാസ്താവിനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളും അപൂര്‍വമായി കേരളത്തിലുണ്ട്.



പ്രഭാദേവി എന്ന പത്‌നിയോടും സത്യകന്‍ എന്ന പുത്രനോടും കൂടിയ ശാസ്താവാണ് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ക്ഷേത്രത്തിലെ മൂര്‍ത്തി. ശാസ്താവിന്റെ മുഖ്യ ധ്യാനശ്ലോകത്തിലും പ്രഭയേയും സത്യകനേയും സ്മരിക്കുന്നുണ്ട്.


പ്രഭ എന്നാല്‍ ശോഭ (കാന്തി) എന്നും സത്യകന്‍ എന്നാല്‍ നേരുള്ളവന്‍ (സത്യം വ്രതമായി സ്വീകരിച്ചവന്‍) എന്നും അര്‍ത്ഥം. ധര്‍മ്മത്തിന്റെ പ്രഭയില്‍ നിന്നും ഉത്ഭവിക്കുന്നത് സത്യം ആവാതെ തരമില്ലല്ലോ. പ്രഭാവതി എന്നും പ്രഭാദേവി വിളിക്കപ്പെടുന്നു. ത്രിനേത്രയും വീണാധാരിണിയും ആയാണ് പ്രഭാദേവിയെ വര്‍ണ്ണിക്കാറ്. ഭക്തര്‍ക്ക് ഐശ്വര്യദായിനിയാണ് ദേവി.


പൂര്‍ണ്ണാദേവി, പുഷ്‌കലാദേവി എന്നീ ഭാര്യമാരോട് കൂടിയവനായും ശാസ്താവിനെ ആരാധിക്കാറുണ്ട്.


പൂര്‍ണ്ണതയുടെ പ്രതീകമാണു പൂര്‍ണ്ണാദേവി. പുഷ്‌കലത്വത്തിന്റെ (സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ) പ്രതീകമാണു പുഷ്‌കലാദേവി. എവിടെ ധര്‍മ്മം പരിപൂര്‍ണ്ണമായി പരിലസിക്കുന്നുവോ അവിടെ പൂര്‍ണ്ണതയും ഐശ്വര്യവും ഉണ്ടാകും എന്നു സൂചിപ്പിക്കുകയാണു പൂര്‍ണ്ണാപുഷ്‌കലാ സമേതനായ ധര്‍മ്മശാസ്താ  സങ്കല്‍പ്പത്തിലൂടെ. പൂര്‍ണ്ണാപുഷ്‌കലാ ദേവിമാരുടെ സമന്വയഭാവമാണ് പ്രഭാദേവി. പൂര്‍ണ്ണാപുഷ്‌ക്കലാ സമേതനായി ഗൃഹസ്ഥാശ്രമത്തില്‍ വാഴുന്ന ശാസ്താവാണ് അച്ചന്‍കോവില്‍ ക്ഷേത്രത്തില്‍.



ഒരേ ദേവനെ വിവിധ രൂപത്തിലും (ബാല, കുമാര, ഗൃഹസ്ഥ, തപസ്വി) ഭാവത്തിലും (ശാന്ത, വീര, രൗദ്ര) ആരാധിക്കുക എന്നത് സനാതന ധര്‍മ്മത്തിന്റെ അനേകായിരം സവിശേഷതകളില്‍ ഒന്നുമാത്രമാണ്.

Wednesday, June 5, 2013

പാഴൂര്‍ പെരും തൃക്കോവില്‍



എറണാകുളത്തു നിന്നും പിറവത്തേക്കുള്ള ബസില്‍ കയറി പാഴൂര്‍ അമ്പലപ്പടിക്കല്‍ ഇറങ്ങിയാല്‍ പാഴൂര്‍ പെരും തൃക്കോവില്‍ കാണാം. നദീതീരത്ത്‌ കിഴക്കോട്ട്‌ ദര്‍ശനമായി പെരും തൃക്കോവില്‍ സ്ഥിതി ചെയ്യുന്നു.

ചെമ്പുതകിടു മേഞ്ഞ വൃത്താകാരമായ ശ്രീകോവിലും ചുറ്റമ്പലവും ബലിക്കല്‍പ്പുരയും ആനപ്പന്തലും മറ്റും അടങ്ങിയതാണ്‌ പ്രസ്തുത ക്ഷേത്രം. ക്ഷേത്രത്തിനകത്ത്‌ മിക്ക ഭാഗങ്ങളും കരിങ്കല്‍ കൊണ്ട്‌ തളം ചെയ്തിരിക്കുന്നു.ശ്രീകോവിലിന്റെ ഭിത്തിയില്‍ പുരാതനമായ ഏതാനും ചുവര്‍ചിത്രങ്ങളും കാണാം.ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്‌ ശതകലശമാണ്‌. പുഴയില്‍ നിന്നു വെള്ളം മുക്കി കൊണ്ടുവന്ന് നൂറ്റൊന്നുകുടം വെള്ളം ഭഗവാന്റെ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യുക അതാണ്‌ ശതകലശം എന്ന് അറിയപ്പെടുന്നത്‌. ഇവിടത്തെ ഉച്ചശീവേലിക്ക്‌ മൂന്നു പ്രദക്ഷിണം ഉണ്ടായിരിക്കും.

ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു കൂടി നദി പുണ്യനദിയെന്ന നിലയില്‍ കിഴക്കോട്ടൊഴുകുന്നു. മൂവാറ്റുപുഴ പാഴൂരു വന്നപ്പോള്‍ കിഴക്കോട്ടായത്‌ കാശിയെ അനുസ്മരിപ്പിക്കാനാണ്‌ എന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ക്ഷേത്രത്തിന്റെ പടിഞ്ഞാറെ മതിലിനോട്‌ ചേര്‍ന്നു ഒരു പ്ലാവ്‌ ഉണ്ട്‌. ആ പ്ലാവിന്റെ ഇലകളെല്ലാം ഇരട്ട ഇലകളാണ്‌. ഏതോ ശാന്തിക്കാരന്‍ പാതാളത്തില്‍ നിന്നു കുരു കൊണ്ടുവന്ന് നട്ടുപിടിപ്പിച്ചതാണ്‌ എന്ന വിശ്വാസത്താല്‍ ഇതിനു 'പാതാള വരിക്ക' എന്നു പറയുന്നു.പാഴൂര്‍ പടിപ്പുര എന്ന ജ്യോതിഷസ്ഥാപനത്തെപ്പറ്റി ജ്യോതിഷവുമായി എന്തെങ്കിലും ബന്ധമുള്ള കേരളീയരോട്‌ പ്രത്യേകം പറഞ്ഞു മനസ്സിലാക്കേണ്ടതില്ല. ക്ഷേത്രത്തിനക്കരെയാണ്‌ പടിപ്പുര.ജ്യോതിഷാചാര്യനായിരുന്ന തലക്കളത്തൂര്‍ ഗോവിന്ദഭട്ടതിരിയുടെ ശവകുടീരം ഇവിടെ സ്ഥിതി ചെയ്യുന്നു. പടിപ്പുരയില്‍ വന്ന് പ്രശ്നം വയ്ക്കുന്നതിന്‌ വിദൂരസ്ഥലങ്ങളില്‍ നിന്നു പോലും ജ്യോതിഷവിശ്വാസികള്‍ ദിവസേന വന്നുകൊണ്ടിരിക്കുന്നു.

ക്ഷേത്രത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച്‌ നാട്ടുകാരായ ഭക്തജനങ്ങള്‍ക്കിടയില്‍ ഒരൈതിഹ്യം നിലവിലുണ്ട്‌. ക്ഷേത്രം ഉണ്ടാക്കുന്നതിനു മുമ്പും പടിപ്പുര ഉണ്ടായിരുന്നു.കുടുംബപ്രശ്നത്തിനായി മലബാറുകാരനായ ഒരു നമ്പൂതിരി പടിപ്പുരയ്ക്കല്‍ വന്നു. പകല്‍ നാലുമണിയോടെയാണ്‌ അദ്ദേഹം പടിപ്പുരയില്‍ എത്തിയത്‌. അവിടത്തെ ജ്യോത്സ്യരെ കണ്ട്‌ നമ്പൂതിരി തന്റെ ആഗമനോദ്ദേശ്യം അറിയിച്ചു. പ്രഥമദൃഷ്ട്യാ നമ്പൂതിരിയുടെ ആയുര്‍ഭാവത്തിലാണ്‌ ജ്യോത്സ്യര്‍ക്ക്‌ ആശങ്ക ജനിച്ചത്‌. അന്നു രാത്രി ഈ നമ്പൂതിരി മരിക്കും എന്ന് ലക്ഷണപ്രകാരം ജ്യോത്സ്യര്‍ക്കു ബോധ്യം വന്നു. ഇന്നു സമയമില്ല, നാളെ വരൂ പ്രശ്നം വയ്ക്കാം എനു പറഞ്ഞു ജ്യോത്സ്യര്‍ നമ്പൂതിരിയെ മടക്കി അയച്ചു. നിരാശയോടെയാണെങ്കിലും നമ്പൂതിരി മടങ്ങിപ്പോന്നു.നമ്പൂതിരി ഇക്കരെ കടന്ന് പാറക്കെട്ടുകള്‍ക്കിടയില്‍ക്കൂടി പുഴയിലിറങ്ങി കുളിച്ചു. നേരം സന്ധ്യയോടടുത്തിരുന്നു. പാറക്കൂട്ടങ്ങളില്‍ നിന്നു അല്‍പം അകലെ കരയോടടുത്തു മണല്‍പ്പരപ്പില്‍ ഒരു ശിവലിംഗം നമ്പൂതിരിയുടെ ദൃഷ്ടിയില്‍ പെട്ടു. കുളി കഴിഞ്ഞു അടുത്തു ചെന്നു പരിശോധിച്ചപ്പോള്‍ വ്യക്തമായി. ശരിക്കും ശിവലിംഗം തന്നെ.ഒരു നല്ല ശിവക്ഷേത്രം ഇവിടെ പണിയണമെന്ന് തീവ്രമായ ഒരാഗ്രഹം അദ്ദേഹത്തിന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞു. രാത്രിയില്‍ അടുത്തുള്ള ഒരു നമ്പൂതിരിയില്ലത്തില്‍ കഴിഞ്ഞു കൂടി.തച്ചുശാസ്ത്രം അരിയാമായിരുന്നതു കൊണ്ട്‌ അമ്പലത്തിന്റെ മാതൃക അദ്ദേഹം സ്വയം വരച്ചുണ്ടാക്കി.ശിവക്ഷേത്രം പണിയാനുള്ള മാര്‍ഗ്ഗം എന്താണെന്നായിരുന്നു രാത്രി മുഴുവന്‍ അദ്ദേഹത്തിന്റെ ചിന്ത.പിറ്റേന്ന് പ്രശ്നത്തിനായി നമ്പൂതിരി ജ്യോത്സ്യരെ സമീപിച്ചു. നമ്പൂതിരിയെ വീണ്ടും കാണാന്‍ ഇടയായതില്‍ ജ്യോത്സ്യര്‍ക്ക്‌ വല്ലാത്ത അമ്പരപ്പാണ്‌ ഉണ്ടായത്‌. തന്റെ ശാസ്ത്രീയമായ അറിവ്‌ പിഴയ്ക്കാന്‍ എന്താണു കാരണം?പ്രശ്നകര്‍മ്മങ്ങള്‍ക്കു മുമ്പായി നമ്പൂതിരി ഇന്നലെ അനുഷ്ഠിച്ച പുണ്യകര്‍മ്മം എന്താണെന്ന് ജ്യോത്സ്യര്‍ സശ്രദ്ധം ചോദിച്ചു. തന്റെ മനസ്സില്‍ ഉരുത്തിരിഞ്ഞ ശിവക്ഷേത്ര നിര്‍മ്മാണ കാര്യം അദ്ദേഹം ജ്യോത്സ്യരെ ധരിപ്പിച്ചു. ജ്യോത്സ്യര്‍ക്കു സമാധാനമായി. ഭഗവാന്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചു. തന്റെ ശാസ്ത്രീയമായ അറിവിനും ഉപരിയായിരുന്നു അത്‌. ശിവക്ഷേത്രം പണിയാനുള്ള എല്ലാ സഹായ സഹകരണങ്ങളും ചെയ്തുകൊണ്ട്‌ ജ്യോത്സ്യര്‍ നമ്പൂതിരിയെ യാത്രയാക്കി.ഒരു ഇടപ്രഭുവിന്റെ വധശിക്ഷയില്‍ നിന്നു ഒരു ഹരിജന്‍ യുവാവിനെ രക്ഷിക്കാന്‍ യത്രാമധ്യേ നമ്പൂതിരിക്കു സാധിച്ചു.ക്ഷേത്രനിര്‍മ്മാണത്തിനുള്ള പണപ്പിരിവു കഴിഞ്ഞു നമ്പൂതിരി വീണ്ടും പാഴൂര്‍ ദേശത്ത്‌ എത്തിയപ്പോള്‍ താന്‍ രക്ഷിച്ച ഹരിജന്‍ യുവാവില്‍ നിന്നു നമ്പൂതിരിക്കു ഒരു നിധി കിട്ടാന്‍ ഇടയായി.അയാള്‍ മണ്ണു കിളച്ചപ്പോള്‍ കിട്ടിയ നിധി തന്റെ തമ്പുരാന്‌ എന്നു പറഞ്ഞ്‌ സൂക്ഷിച്ചു വെച്ചിരുന്നു. ക്ഷേത്രനിര്‍മ്മാണത്തിനു ആ നിധി മുഴുവനും പ്രയോജനപ്രദമായി.പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ ക്ഷേത്രം ഉണ്ടായതെന്നു ഊഹിക്കാം."രക്ഷേല്‍ ഗോവിന്ദമക്ക" (1584362) എന്ന കലിദിന സംഖ്യ\അനുസരിച്ചുള്ള കാലഘട്ടത്തിലാണ്‌ പടിപ്പുരയുടെ നിര്‍മ്മാണം.

പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഒരു മനോഹരക്ഷേത്രമാണ്‌ പാഴൂര്‍ പെരും തൃക്കോവില്‍. ഇപ്പോള്‍ അതിന്റെ ഭരണം കേരള ഊരാണ്മ ദേവസ്വം ബോര്‍ഡില്‍ നിന്നും നടത്തി വരുന്നു.ശിവരാത്രിയോടനുബന്ധിച്ചാണ്‌ ഉത്സവം. ക്ഷേത്രത്തില്‍ കിഴക്കു ഭാഗത്തായി പരന്നു കിടക്കുന്ന പുഴമണല്‍പ്പുറത്ത്‌ ശിവരാത്രി ദിവസം പുള്ളുവന്മാരും പുള്ളുവത്തികളും കൂട്ടം കൂട്ടമായി വന്ന് വീണ മീട്ടി നന്തുണി കൊട്ടി പാട്ടുപാടുന്നതു കാണാം. ധാരാളം ഭക്തജനങ്ങള്‍ പുള്ളുവന്മാരേക്കൊണ്ടും പുള്ളുവത്തികളെക്കൊണ്ടും പാട്ടു പാടിക്കുകയും വേണ്ടത്ര ദക്ഷിണ കൊടുക്കുകയും ചെയ്യുന്നു. ശിവനും പാര്‍വ്വതിയും പുള്ളുവനും പുള്ളുവത്തിയും ആയി നടന്നിരുന്നു എന്നാണല്ലോ പുരാണം അതുകൊണ്ട്‌ അവര്‍ക്കു കൊടുക്കുന്ന ദക്ഷിണ ശിവനും പാര്‍വ്വതിക്കും കൊടുക്കുന്നതായി ഭക്തജനം കരുതുന്നു.200 വര്‍ഷത്തെ പഴക്കമുള്ളതാണു പെരും തൃക്കോവില്‍ എന്നു തോന്നുന്നു. ക്ഷേത്രം കാണുമ്പോള്‍ സന്ദര്‍ശകര്‍ക്കും അങ്ങിനെയൊക്കെ തോന്നാനിടയുണ്ട്‌.

ക്ഷേത്രനിര്‍മ്മാണകാലത്തെ പറ്റി വ്യക്തമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. ക്ഷേത്രം നിര്‍മ്മിച്ചത്‌ പടിപ്പുര ഉണ്ടായതിനു ശേഷമാണ്‌ എന്നു വരുമ്പോള്‍ കാലം നിര്‍ണ്ണയിക്കാന്‍ കലിദിനം ഉപകരിക്കും.

Wednesday, May 29, 2013

ഐതിഹ്യമാല/മഹാഭാഷ്യം

നന്താംശജാതനായ സാക്ഷാൽ പതജ്ഞലിമഹർ‌ഷി വ്യാകരണമഹാഭാ‌ഷ്യമുണ്ടാക്കി തന്റെ ആയിരം ശി‌ഷ്യന്മാരെയും അടുക്കലിരുത്തി പറഞ്ഞു കൊടുത്തു പഠിപ്പിച്ച്, ഉരുവിടുവിച്ചു കൊണ്ടിരിക്കുമ്പോൾ ആ ശി‌ഷ്യൻമാരിൽ ഒരാൾ അനുവാദം കൂടാതെ എണീറ്റു പാഠശാലയിൽ നിന്നും പുറത്തേക്കു പോയി. ശി‌ഷ്യന്റെ ഈ ദുസ്സ്വാതന്ത്ര്യപ്രവൃത്തി മഹർ‌ഷിക്ക് ഒട്ടും രസിച്ചില്ല. അതിനാൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ പെട്ടെന്നു കോപാഗ്നി ജ്വലിച്ചു. അദ്ദേഹം കോപത്തോടുകൂടി കണ്ണുകൾ മിഴിച്ചു ഒന്നു നോക്കി. സമീപത്തിരുന്ന ശി‌ഷ്യൻമാരെല്ലാം അദ്ദേഹത്തിന്റെ കോപാഗ്നിയിൽ ഭസ്മാവശേ‌ഷന്മാരായി ഭവിച്ചു. തന്റെ പ്രിയശി‌ഷ്യൻമാരെല്ലാം നശിച്ചുപോയതിനെക്കുറിച്ചു ശുദ്ധാത്മാവായ തപോധനന്റെ ഹൃദയത്തിൽ പെട്ടെന്ന് അപാരമായ പശ്ചാത്താപമുണ്ടായി. ജനോപകാരാർത്ഥം താനുണ്ടാക്കിയ മഹാഭാ‌ഷ്യമെല്ലാം ഗ്രഹിച്ചവരായ ശിഷ്യന്മാരെല്ലാവരും നശിച്ചുപോയല്ലോ എന്നു വിചാരിച്ചു മഹർ‌ഷി വി‌ഷാദിച്ചുകൊണ്ടിരിക്കുമ്പോൾ മുമ്പു പുറത്തേക്കിറങ്ങിയപ്പോയ ശി‌ഷ്യൻ വിവര മറിഞ്ഞ് അദ്ദേഹത്തിന്റെ അടുക്കൽ വന്ന്, "അല്ലയോ സ്വാമിൻ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു ശി‌ഷ്യനായിട്ടു ഞാനുണ്ടല്ലോ. മഹാഭാ‌ഷ്യം മുഴുവനും എനിക്കു ഹൃദിസ്ഥമായിട്ടുണ്ട്. ഞാനതിനെ ജനോപകാരാർത്ഥം ശി‌ഷ്യപരമ്പരയാ പ്രചരിപ്പിച്ചുകൊള്ളാം" എന്നു പറഞ്ഞു. അപ്പോൾ മഹർ‌ഷിയുടെ മനസ്സിൽ വീണ്ടും കോപാഗ്നി ജ്വലിക്കയാൽ "എടാ ദ്രോഹി നീ നിമിത്തമല്ലേ എന്റെ പ്രിയ ശി‌ഷ്യന്മാരെല്ലാം നശിച്ചുപോയത്? അതിനാൽ നീയും ഭസ്മമായിപ്പോകട്ടെ" എന്ന് ആ ശി‌ഷ്യനേയും ശപിച്ചു ഭസ്മമാക്കി. പിന്നെയും മഹർ‌ഷിക്കു വലിയ വി‌ഷാദമായി. ശുദ്ധാത്മാക്കൾക്കു കോപവും പശ്ചാത്താപവും പെട്ടെന്നുണ്ടാകുമല്ലോ.


മഹർ‌ഷി പിന്നെയും അങ്ങനെ വി‌ഷാദിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു ഗന്ധർവൻ അദ്ദേഹത്തിന്റെ അടുക്കൽ വന്ന് "അല്ലയോ ഭഗവാനേ! അവിടുന്ന് ഒട്ടും വി‌ഷാദിക്കേണ്ട. അവിടേക്കു പ്രിയശി‌ഷ്യനായിട്ട് ഈ ഞാനുണ്ട്. ഞാനൊരു ഗന്ധർവനാണ്. ഞാൻ വളരെക്കാലമായി ഈ ആശ്രമ സമീപത്തിങ്കൽ നിൽക്കുന്ന അശ്വത്ഥവൃക്ഷത്തിന്മേലിരുന്നിരുന്നു. അവിടുന്നു മഹാഭാ‌ഷ്യം ശി‌ഷ്യൻമാർക്കു ചൊല്ലിക്കൊടുക്കുന്നതു കേട്ടുകേട്ട് അതെല്ലാം ഞാൻ ഗ്രഹിച്ചിരിക്കുന്നു. അതിനാൽ എന്നെ അവിടുന്ന് ഒരു ശി‌ഷ്യനായി സ്വീകരിച്ചുകൊണ്ടാലും" എന്നു പറഞ്ഞു. അപ്പോൾ പിന്നെയും മഹർ‌ഷിക്കു കോപമാണുണ്ടായത്. "നീ എന്റെ മനസ്സു കൂടാതെയും ഞാൻ ഉപദേശിക്കാതെയും എന്റെ ഭാ‌ഷ്യം ഒളിച്ചിരുന്ന് ഗ്രഹിച്ചതിനാൽ നീയൊരു ബ്രഹ്മരാക്ഷസനായിപ്പോകട്ടെ" എന്നു മഹർ‌ഷി ആ ഗന്ധർവ്വനെ ശപിച്ചു. ഇതു കേട്ടപ്പോൾ ഗന്ധർവൻ ഏറ്റവും പരവശനായിത്തീരുകയാൽ വിനയസമേതം മഹർ‌ഷിയുടെ കാൽക്കൽ വീണു നമസ്കരിച്ചിട്ടു ശാപമോക്ഷത്തിനായി അപേക്ഷിച്ചു. ശുദ്ധഹൃദയനായ മഹർ‌ഷി ഉടനെ പ്രസാദിച്ച്, "നീ എന്റെ ഭാ‌ഷ്യം അതു ഗ്രഹിക്കാൻ യോഗ്യതയുള്ള ഒരാൾക്ക് ഉപദേശിച്ചുകൊടുക്കണം. ഭാ‌ഷ്യം മുഴുവനും ഉപദേശിച്ചുകഴിയുമ്പോൾ നീ ശാപമുക്തനായി നിജസ്ഥിതി പ്രാപിക്കും" എന്നു പറഞ്ഞു ഗന്ധർവനെ അനുഗ്രഹിച്ചു. ബ്രഹ്മരാക്ഷസനായ ഗന്ധർവൻ വീണ്ടും മഹർ‌ഷിയെ വന്ദിച്ചിട്ട് അവിടെ നിന്നു പോയി യഥാപൂർവം ആലിന്റെ മുകളിൽച്ചെന്ന് ഇരിപ്പായി. ഭാ‌ഷ്യം ഗ്രഹിക്കുന്നതിനു തക്ക യോഗ്യതയുള്ളവർക്കു വേണമല്ലോ അതുപദേശിച്ചു കൊടുക്കാൻ എന്നു വിചാരിച്ച് ആ ബ്രഹ്മരാക്ഷസൻ അതിലെ കടന്നു പോകുന്ന ബ്രാഹ്മണൻമാരെ ഒക്കെ വിളിച്ച് അവരുടെ യോഗ്യതയെ പരീക്ഷിച്ചുകൊണ്ടിരുന്നു.


ബ്രഹ്മരാക്ഷസന്റെ പരീക്ഷ എങ്ങനെയെന്നാൽ, തന്റെ അടുക്കൽ വരുന്നവരോടു "പചേർന്നി‌ഷ്ഠായാം കിം രൂപം" എന്നൊരു ചോദ്യം ചോദിക്കും. അതിനു ശരിയായ ഉത്തരം പറയാത്തവരെ അവൻ പിടിച്ചു ഭക്ഷിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഏർപ്പാട്. ഈ ചോദ്യത്തിനു "പക്തം" എന്നും മറ്റു ചില അബദ്ധങ്ങളായ ഉത്തരങ്ങളല്ലാതെ ശരിയായി ആരും പറയായ്കയാൽ ആ ബ്രഹ്മരാക്ഷസൻ അസംഖ്യം മഹാബ്രാഹ്മണരെ പിടിച്ചു ഭക്ഷിച്ചു. അങ്ങനെ വളരെക്കാലം കഴിഞ്ഞു.

അങ്ങനെയിരിക്കുന്ന കാലത്ത് ഒരു ദിവസം സർവാശാസ്ത്രപാരംഗതനും വേദജ്ഞനും വേദാന്തിയും യോഗശാസ്ത്രവാരാശിയും വിരക്തനുമായ ഒരു ബ്രാഹ്മണശ്രേഷ്ഠൻ അതിലേ വന്നു. അദ്ദേഹം സന്ന്യസിക്കണമെന്നു നിശ്ചയിച്ചു തനിക്കു ക്രമസംന്യാസം തരുന്നതിനും തന്റെ ഗുരുവായി സ്വീകരിക്കുന്നതിനും തക്ക യോഗ്യതയുള്ള ഒരാളെ കണ്ടുകിട്ടുന്നതിനായി അന്വേ‌ഷിച്ചു നടക്കുകയായിരുന്നു. ആ ബ്രഹ്മണനെയും കണ്ടയുടനെ ബ്രഹ്മരാക്ഷസൻ തന്റെ അടുക്കൽ വിളിച്ചു മേൽപ്പറഞ്ഞ ചോദ്യം ചോദിച്ചു. അദ്ദേഹം "പക്വം" എന്ന് ഉത്തരം പറഞ്ഞു.ഇതു കേട്ടപ്പോൾ ബ്രാഹ്മണനു മഹാഭാ‌ഷ്യം ഗ്രഹിക്കാൻ തക്ക യോഗ്യതയുണ്ടെന്നു നിശ്ചയിച്ച് ബ്രഹ്മരാക്ഷസൻ അദ്ദേഹത്തിന് ഉപദേശിച്ചു കൊടുക്കാനാരംഭിച്ചു. ബ്രഹ്മരാക്ഷസൻ ആലിൻമേലും ബ്രാഹ്മണൻ ആൽത്തറയിലുമിരുന്നു. ആദ്യംതന്നെ ബ്രഹ്മരാക്ഷസൻ ബ്രാഹ്മണനു വിശപ്പും ദാഹവും ഉറക്കവും വരാതെയിരിക്കാനായി ഒരു ദിവ്യൗഷധം കൊടുത്തു സേവിപ്പിച്ചിട്ടാണ് ഭാ‌ഷ്യം ഉപദേശിക്കാൻ തുടങ്ങിയത്. ബ്രഹ്മരാക്ഷസൻ ആ ആലിന്റെ ഇലപറിച്ചു ഭാ‌ഷ്യം കുറേശ്ശ എഴുതി കൊടുക്കുകയും ബ്രാഹ്മണൻ അതു നോക്കി ധരിക്കുകയുമായിട്ടാണ് പഠിപ്പിക്കുകയും പഠിക്കുകയും ചെയ്തത്. ബ്രഹ്മരാക്ഷസൻ എഴുതിയിടുന്നത് ബ്രാഹ്മണൻ നോക്കി ധരിച്ചുകഴിഞ്ഞാൽ പിന്നെയും ബ്രഹ്മരാക്ഷസൻ എഴുതിയിട്ടുകൊടുക്കും. ഇങ്ങനെ ആറു മാസക്കാലം കഴിഞ്ഞപ്പോൾ മഹാഭാ‌ഷ്യം മുഴുവനും ഉപദേശിക്കുകയും ബ്രാഹ്മണൻ ധരിക്കുകയും കഴിഞ്ഞു. അപ്പോൾ ബ്രഹ്മരാക്ഷസൻ ശാപമുക്തനായി പൂർവസ്ഥിതിയിൽ ഗന്ധർവത്വത്തെ പ്രാപിക്കുകയും ചെയ്തു. ഉടനെ ബ്രാഹ്മണൻ തന്റെ ഗുരുവായ ഗന്ധർവനെ വന്ദിച്ചു യാത്രയും പറഞ്ഞ് അവിടെനിന്ന് യാത്രയായി. അപ്പോൾ ആ ഗന്ധർവൻ തന്റെ പ്രിയശി‌ഷ്യനായ ബ്രാഹ്മണനെ വീണ്ടും വണ്ണം അനുഗ്രഹിച്ചിട്ട് "അല്ലയോ ബ്രാഹ്മണോത്തമ! അങ്ങേക്കു ക്ഷുൽപിപാസകളുടേയും നിദ്രയുടെയും ബാധ ഉണ്ടാകാതിരിക്കാനായി ഞാൻ തന്ന ആ ദിവ്യൗഷധത്തിന്റെ ശക്തി അങ്ങേയ്ക്കു ജലസ്പർശമുണ്ടായാൽ നശിച്ചുപോകും. ഉടൻ ഭവാൻ നിദ്ര പ്രാപിക്കുകയും ചെയ്യും. പിന്നെ അങ്ങ് ആറുമാസക്കാലം കഴിയാതെ ഉണരുകയില്ല. അതിനാൽ ഇനി വെള്ളത്തിലിറങ്ങുന്ന കാര്യം വളരെ സൂക്ഷിച്ചുവേണം" എന്നു പറഞ്ഞിട്ട് അന്തർദ്ധാനവും ചെയ്തു. ഉടനെ ബ്രാഹ്മണൻ താൻ പഠിച്ച മഹാഭാ‌ഷ്യത്തിന്റെ ഒരംശമെങ്ങാനും വിസ്മരിച്ചുപോയെങ്കിൽ പറഞ്ഞുതരാൻ ആരും ഉണ്ടായിരിക്കാത്തതുകൊണ്ടു ഗന്ധർവൻ എഴുതിത്തന്നവയായ ഈ ആലിലകൾകൂടി കൊണ്ടുപോയി ഇതൊന്നു പകർത്തിയെഴുതി സൂക്ഷിക്കണം എന്നു നിശ്ചയിച്ച് ആലിലകളും കെട്ടിയെടുത്ത് അവിടെനിന്നു പോവുകയും ചെയ്തു.


ആ ബ്രാഹ്മണൻ പിന്നെയും പല സ്ഥലങ്ങളിൽ സഞ്ചരിച്ച് ഒരു ദിവസം ദിക്കിൽ ചെന്നപ്പോൾ മാർഗമധ്യേയുളള ഒരു നദി ഇറങ്ങിക്കടക്കേണ്ടതായി വന്നു. നദിയിൽ ഇറങ്ങാതെ അക്കരെ കടക്കുന്നതിന് ആ ദിക്കിലെങ്ങും തോണിയും വഞ്ചിയുമൊന്നുമില്ലായിരുന്നു. നദിയിൽ വെള്ളമധികമില്ലാത്തതുകൊണ്ട് അവിടെയെല്ലാവരും അക്കരെയിക്കരെ കടക്കുന്നത് നദിയിലിറങ്ങിയാണ്. നദി വീതി വളരെ കുറഞ്ഞതുമായിരുന്നു. അതിനാൽ ആ ബ്രാഹ്മണൻ ക്ഷണത്തിൽ ഇറങ്ങിക്കടന്നു കളയാമെന്നുവെച്ചിട്ടു കുറച്ചു വെളളം കയ്യിലെടുത്തു മുഖം കഴുകി. ഉടനെ ആ ബ്രാഹ്മണൻ ഗാഢനിദ്രയെ പ്രാപിച്ച് അവിടെ വീണു. അപ്പോൾ ആ കടവിൽ കുളിച്ചുകൊണ്ടുനിന്ന നവയൗവനയുക്തയായ ഒരു ശൂദ്രകന്യക അതുകണ്ട് അടുത്തു ചെന്നു നോക്കിയപ്പോൾ അദ്ദേഹം ഉറങ്ങുകയാണെന്നും അല്ലാതെ മോഹാലസ്യവും മറ്റുമല്ലെന്നും മനസ്സിലാക്കി. എങ്കിലും ഒരു ബ്രാഹ്മണൻ ഇപ്രകാരം മാർഗമധ്യേ വീണു കിടക്കുന്നതു കണ്ടിട്ട് ഇട്ടുംവെച്ചു പോകുന്നതു യുക്തമല്ലെന്നു വിചാരിച്ച് അവിടെ നിന്നുകൊണ്ടു ദാസിമാരിൽ ഒരുത്തിയെ വീട്ടിലേക്കു പറഞ്ഞയച്ച് നാലു ഭൃത്യൻമാരെ വരുത്തി, അവരെക്കൊണ്ട് ഈ ബ്രാഹ്മണനെ കെട്ടിയെടുപ്പിച്ചു സ്വഗൃഹത്തിലേക്കു കൊണ്ടുപോയി. അവിടെ അവൾ ധാരാളം വിസ്താരവും വൃത്തിയുമുള്ളതും കാറ്റും വെളിച്ചവും നിർബാധമായി കടക്കുന്നതുമായ ഒരു മുറിക്കകത്തു കട്ടിലിൽ മെത്ത വിരിച്ച് അതിൽ ആ ബ്രാഹ്മണനെ കിടത്തി. ആ കന്യക നാടുവാഴിയായ ഒരു ശൂദ്രപ്രഭുവിന്റെ പുത്രിയും സൗന്ദര്യം, സൗശീല്യം, സൗജന്യം, വൈദു‌ഷ്യം, വൈദഗ്ദ്ധ്യം, ആഭിജാത്യം മുതലായ സകല സദ്ഗുണങ്ങളും തികഞ്ഞ ഒരു മനസ്വിനിയുമായിരുന്നു. അവളുടെ വീട് ആ നദീതീരത്തുതന്നെ വഴിക്കടുക്കലുമായിരുന്നു.

ബ്രാഹ്മണൻ കുറച്ചുനേരം കഴിയുമ്പോൾ ഉണരുമെന്നായിരുന്നു ആ കന്യകയുടെ വിചാരം. അദ്ദേഹം നേരത്തോടു നേരമായിട്ടും ഉണരായ്കയാൽ ഇതെന്തു കഥയാണെന്നു വിചാരിച്ച്, അവൾക്ക് വളരെ പരിഭ്രമമായി. ഉടനെ ഈ വിവരമെല്ലാം അവൾ അവളുടെ അച്ഛന്റെ അടുക്കൽച്ചെന്നു പറഞ്ഞു. പ്രഭു ഉടനെ വൈദ്യനെ വരുത്തിക്കാണിച്ചപ്പോൾ "ഇദ്ദേഹത്തെ ബാധിച്ചിരിക്കുന്നത് നിദ്രയാണ്. അല്ലാതെ ഇതൊരു രോഗവും ബാധയുമൊന്നുമല്ല. എന്നാൽ നേരത്തോടു നേരമായിട്ടും ഇദ്ദേഹം ഉണരാതിരിക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല. എന്തായാലും ദിവസംതോറും മൂന്നു പ്രാവശ്യം വീതം അന്നലേപനം (ചോറരച്ചു ദേഹമാസകലം തേയ്ക്കുക) ചെയ്തില്ലെങ്കിൽ താമസിയാതെ ഇദ്ദേഹം മരിച്ചുപോയേക്കാം. അന്നലേപനം ശരിയായി ചെയ്തുകൊണ്ടിരുന്നാൽ ഇദ്ദേഹം എത്രനാൾ ഉണരാതിരുന്നാലും യാതൊരു തരക്കേടും വരുന്നതല്ല. എന്നുമാത്രമല്ല ഇദ്ദേഹം ഉണരുമ്പോൾ ഇദ്ദേഹത്തിനു ഭക്ഷണം കഴിക്കാതിരുന്നതുകൊണ്ടുള്ള ക്ഷീണം ഉണ്ടായിരിക്കുകയുമില്ല" എന്നു പറഞ്ഞു വൈദ്യൻ പോയി. പിന്നെ ആ വൈദ്യൻ പറഞ്ഞതുപോലെയൊക്കെ ചെയ്തു. പ്രാണനെ രക്ഷിക്കുന്നതിനു മറ്റാരുമായാൽ ശരിയാവുകയില്ലെന്നു വിചാരിച്ച് ശൂദ്രപ്രഭു തന്റെ പുത്രിയെത്തന്നെ അതിനു നിയോഗിച്ചു. വൈദ്യവിധിപ്രകാരം പ്രാണനെ രക്ഷിക്കുന്നതിനു താൻതന്നെ അല്ലാഞ്ഞാൽ ശരിയാവുകയില്ലെന്നു വിചാരിച്ച് അതിനായി സ്വയമേവ സന്നദ്ധയായിരുന്ന ശൂദ്രകന്യകയ്ക്കു പിതൃനിയോഗംകൂടി കിട്ടിയപ്പോഴേക്കും വളരെ സന്തോ‌ഷമായി. അതിനാൽ അവൾതന്നെ വളരെ ജാഗ്രതയോടുകൂടി പ്രതിദിനം മൂന്നു നേരവും അന്നലേപനവും മറ്റും ചെയ്ത് ആ ബ്രാഹ്മണനെ രക്ഷിച്ചുകൊണ്ടിരുന്നു.

ഇങ്ങനെ ആറു മാസം കഴിഞ്ഞപ്പോൾ ആ ബ്രാഹ്മണൻ ഉണർന്നു. അപ്പോൾ അദ്ദേഹത്തിന് ഒന്നാമതുണ്ടായ വിചാരം തന്റെ ആലിലക്കെട്ടിനെക്കുറിച്ചായിരുന്നു. അതിനാൽ അദ്ദേഹം പെട്ടെന്നെണീറ്റ് ആ നദീതീരത്തിങ്കലേക്കു പോയി. അവിടെച്ചെന്നു നോക്കിയപ്പോൾ ആലിലക്കെട്ടും അവിടെത്തന്നെ കിടക്കുന്നുണ്ടായിരുന്നു. എങ്കിലും അതൊരു പശു തിന്നു കൊണ്ടു നിൽക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. പശുവിനെപ്പിടിച്ചുമാറ്റി നോക്കിയപ്പോൾ ഏതാനും ഭാഗമൊക്കെ പശു തിന്നുകഴിഞ്ഞിരിക്കുന്നു. അതിനാൽ ബ്രാഹ്മണനു വളരെ വി‌ഷാദമായി. പൊയ്പോയതിനെക്കുറിച്ച് ഇനി വിചാരിച്ചതുകൊണ്ട് ഫലമൊന്നുമില്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ശേ‌ഷമുണ്ടായിരുന്ന ആലിലകളെല്ലാം പെറുക്കിയെടുത്ത് യഥാക്രമം അടുക്കിക്കൊണ്ടിരിക്കുമ്പോൾ ഈ ബ്രാഹ്മണൻ എങ്ങോട്ടാണ് പോകുന്നതെന്ന് അറിയുന്നതിനായി ആ ശൂദ്രകന്യകയാൽ അയയ്ക്കപ്പെട്ട രണ്ടു ഭൃത്യൻമാർ അവിടെ വന്നു. അവരോട് ഈ പശു ആരുടെ വകയാണ് എന്ന് ബ്രാഹ്മണൻ ചോദിക്കുകയും ഇത് ഞങ്ങളുടെ യജമാനന്റെ വകയാണ് എന്ന് അവർ ഉത്തരം പറയുകയും ചെയ്തു. പിന്നെ ബ്രാഹ്മണൻ ആ ആലിലക്കെട്ടുമെടുത്തുകൊണ്ടു പ്രഭുവിന്റെ ഗൃഹത്തിൽത്തന്നെ വന്നു. അപ്പോൾ ശൂദ്രകന്യക ബ്രാഹ്മണനെ യഥാക്രമം വന്ദിച്ചു പൂജിച്ചിരുത്തി. പിന്നെ അവർ തമ്മിലുണ്ടായ സംഭാ‌ഷണംകൊണ്ട് ഈ ബ്രാഹ്മണന്റെ എല്ലാ സ്ഥിതികളും അദ്ദേഹം ഇത്രവളരെക്കാലം ഉറങ്ങിപ്പോകുവാനുള്ള കാരണവും മറ്റും ശൂദ്രകന്യകയ്ക്കും ഈ ശൂദ്രകന്യകയുടെ സ്ഥിതികളും അവളുടെ ഗുണങ്ങളും തന്നെ രക്ഷിച്ചത് ഇവളാണെന്നും മറ്റും ബ്രാഹ്മണനും മനസ്സിലായി. വിവരങ്ങളെല്ലാം അറിഞ്ഞപ്പോൾ അവർക്കു പരസ്പരം വളരെ ബഹുമാനവുമുണ്ടായി. പിന്നെ ബ്രാഹ്മണന്റെ താൽപര്യപ്രകാരം ആലില തിന്ന പശുവിനെ ശൂദ്രകന്യക പ്രത്യേകമൊരു സ്ഥലത്തു പിടിച്ചു കെട്ടിക്കുകയും ബ്രാഹ്മണൻ അന്നും അവിടെതന്നെ താമസിക്കുകയും ചെയ്തു. ബ്രാഹ്മണന് അഭ്യംഗത്തിനും അത്താഴത്തിനും വേണ്ടതെല്ലാം കന്യകതന്നെ തയ്യാറാക്കിക്കൊടുത്തതിനാൽ അന്നു രാത്രിയിലും അദ്ദേഹം സുഖമായിട്ടുറങ്ങി.


പിറ്റേ ദിവസം രാവിലെ ബ്രാഹ്മണൻ എണീറ്റു പശുവിനെ കെട്ടിയിരുന്ന സ്ഥലത്തു ചെന്നു നോക്കിയപ്പോൾ പശു തിന്ന ആലിലകളെല്ലാം യാതൊരു കേടും കൂടാതെ ചാണകത്തോടുകൂടി കിടക്കുന്നതുകണ്ടു. അദ്ദേഹം അവയെല്ലാം പെറുക്കിയെടുത്തു കഴുകിത്തുടച്ചു കൊണ്ടുവന്നു. ശേ‌ഷമുള്ള ആലിലകളോടു കൂട്ടിച്ചേർത്തു നോക്കിയപ്പോൾ ഒന്നും നഷ്ടപ്പെട്ടില്ലെന്നറിയുകയാൽ അദ്ദേഹത്തിനു വളരെ സന്തോ‌ഷമായി. ഈ ആലിലകളൊന്നും ഇത്രയും കാലമായിട്ടും വാടാതെയും പശു തിന്നിട്ടു ദഹിക്കാതെയും ഇരുന്നത് അതുകളിൽ ഭാ‌ഷ്യമെഴുതിയ ഗന്ധർവന്റെ ദിവ്യത്വംകൊണ്ടോ മഹാഭാ‌ഷ്യത്തിന്റെ മാഹാത്മ്യംകൊണ്ടോ എന്തുകൊണ്ടാണെന്നു നിശ്ചയമില്ല. എന്തെങ്കിലുമൊരു ദിവ്യശക്തികൊണ്ടായിരിക്കണം, അല്ലാതെ ഇങ്ങനെ വരുന്നതല്ലല്ലോ.


പിന്നെ ആ ബ്രാഹ്മണൻ ആ ആലിലകളെലാംകൂടി കൂട്ടിക്കെട്ടി തയ്യാറാക്കി വച്ചു. യാത്ര പറയാനായി ആ ശൂദ്രകന്യകയെ അടുക്കൽ വിളിച്ചു. "ഇപ്പോൾ അഞ്ചാറു മാസമായല്ലോ. ഞാനിവിടെ വന്നിട്ട്. ഇനി ഇപ്പോൾ ഞാൻ പോകുവാൻ ഭാവിക്കുകയാണ്. ഇത്രയുംകാലം നീ എന്നെ വേണ്ടുന്ന ശുശ്രൂ‌ഷയെല്ലാം ചെയ്തു രക്ഷിച്ചു എന്നല്ല, നീ എന്റെ പ്രാണരക്ഷ ചെയ്തു എന്നുതന്നെ പറയാം. നീ എനിക്കുചെയ്ത ഈ ഉപകാരത്തിനു തക്കതായ പ്രതിഫലമൊന്നും ഞാൻ കാണുന്നില്ല. എങ്കിലും ഇതിനെക്കുറിച്ചൊന്നും പറയാതെ പോയാൽ ഞാൻ കേവലം കൃതഘ്നനാകുമല്ലോ. അതുകൊണ്ടു ചോദിക്കുന്നതാണ്. നിന്റെ ആഗ്രഹം എന്താണെന്നു പറഞ്ഞാൽ അതു സാധിക്കുന്നതിനായി നിന്നെ ഞാൻ അനുഗ്രഹിക്കാം. എന്റെ അനുഗ്രഹം ഒരിക്കലും വിഫലീഭവിക്കുന്നതല്ല. ഇതല്ലാതെ ഒന്നും തരാനായിട്ടു ഞാൻ കാണുന്നില്ല. അതിനാൽ നിന്റെ ആഗ്രഹമെന്താണെന്നു പറയണം" എന്നു പറഞ്ഞു. അപ്പോൾ ആ കന്യക വിനയസമേതം തൊഴുതുംകൊണ്ട് "അല്ലയോ സ്വാമിൻ! ഞാൻ ജനിച്ചതിൽപ്പിന്നെ ഒരു പുരു‌ഷന്റെ പാദശുശ്രൂഷ ചെയ്യുന്നതിനാണ് എനിക്ക് ഭാഗ്യം സിദ്ധിച്ചത്. അതിനാൽ ഈ ജന്മത്തിൽ മറ്റൊരു പുരു‌ഷന്റെ ശുശ്രൂഷ ചെയ്വാൻ സംഗതിയാകാതെയിരുന്നാൽ കൊള്ളാമെന്നല്ലാതെ വേറെ യാതൊരാഗ്രഹവും എനിക്കില്ല. അതിനാൽ അവിടുന്നു കൃപയുണ്ടായി ഞാൻ അവിടുത്തെ ഭാര്യയായിത്തീരാനായിട്ട് എന്നെ അനുഗ്രഹിക്കണം. ഇതിലധികമായി ഒരനുഗ്രഹവും വേണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഇതിൽ വലിയതായ ഒരനുഗ്രഹമുണ്ടെന്നു ഞാൻ വിചാരിക്കുന്നുമില്ല. ഈ അനുഗ്രഹം എനിക്കു ലഭിക്കുന്നുവെങ്കിൽ എന്റെ ജന്മം സഫലമായി" എന്നു പറഞ്ഞു.


ആ ശൂദ്രകന്യകയുടെ ഈ വാക്കുകൾ കേട്ടപ്പോൾ ബ്രാഹ്മണനു വളരെ വിചാരമായി. "കഷ്ടം! ഇഹലോഹസുഖങ്ങളെ അശേ‌ഷം ഉപേക്ഷിച്ചു സന്യാസം വാങ്ങിക്കുന്നതിനായി ഗുരുവിനെ അന്വേ‌ഷിച്ചു നടക്കുന്ന ഞാൻ ഇവളെ വിവാഹം ചെയ്യുന്നതെങ്ങനെയാണ്? പ്രാണരക്ഷചെയ്ത ഇവളുടെ അപേക്ഷയെ ഉപേക്ഷിക്കുന്നതെങ്ങനെയാണ്? നാലാമത്തെ ആശ്രമത്തെ ആഗ്രഹിച്ചു നടക്കുന്ന ഞാൻ രണ്ടാമത്തെ ആശ്രമത്തെ കൈക്കൊള്ളണമെന്നായിരിക്കുമോ ഈശ്വരവിധി? അങ്ങനെ ആയാൽത്തന്നെയും ബ്രഹ്മകുലജാതനായ ഞാൻ ശൂദ്രകുലജാതയായ ഇവളെ ആദ്യമായി വിവാഹം ചെയ്യുന്നത് വിഹിതമല്ലല്ലോ. ഒരു ബ്രാഹ്മണണനു ബ്രഹ്മക്ഷത്രവൈശ്യകുലങ്ങളിൽനിന്ന് യഥാക്രമം ഓരോ വിവാഹം ചെയ്തല്ലാതെ ഒരു ശൂദ്രകന്യകയെ വിവാഹം ചെയ്വാൻ പാടില്ല എന്നാണല്ലോ ശാസ്ത്രം. അതിനാൽ ഇവളെ വിവാഹം ചെയ്യണമെങ്കിൽ അതിനു മുമ്പായി മൂന്നു ജാതിയിലുള്ള മൂന്നു കന്യകമാരെ വിവാഹം ചെയ്യേണ്ടിയിരിക്കുന്നു. ഒരു വിവാഹവും വേണ്ടെന്നു വിചാരിച്ചിരുന്ന എനിക്ക് ഇങ്ങനെ വേണ്ടിവന്നത് അത്യാശ്ചര്യമായിരിക്കുന്നു. ഇത് ഈശ്വരൻ എന്നെ പരീക്ഷിക്കുകയായിരിക്കുമോ? അഥവാ ഒരുപ്രകാരം വിചാരിച്ചാൽ ഇതും നല്ലതു തന്നെയാണ്. ശാസ്ത്രംകൊണ്ടും യുക്തികൊണ്ടും അനുഭവംകൊണ്ടും സംസാരത്തിന്റെ നിസ്സാരത അറിഞ്ഞിട്ടു മനസ്സിലുണ്ടാകുന്ന വിരക്തിക്കു കുറച്ചുകൂടി ബലമുണ്ടായിരിക്കും. അതിനാൽ ഏതായാലും ഇവളുടെ ആഗ്രഹം സാധിപ്പിച്ചിട്ടു പിന്നെ നമ്മുടെ ആഗ്രഹവും സാധിക്കാം. അല്ലാതെ നിവൃത്തിയില്ല എന്നിങ്ങനെ വിചാരിച്ചിട്ട് ആ ബ്രാഹ്മണൻ ശൂദ്രകന്യകയോട് "അല്ലയോ ഭദ്രേ! നിന്റെ ഹിതത്തെ അനുവർത്തിക്കുന്നതിനു ഞാൻ സദാസന്നദ്ധനാണ്. എങ്കിലും ഒരു ബ്രാഹ്മണനായ ഞാൻ ശൂദ്രകന്യകയായ നിന്നെ വിവാഹം ചെയ്യുന്നതിനു ബ്രാഹ്മണകുലത്തിൽനിന്നും ക്ഷത്രിയ കുലത്തിൽനിന്നും വൈശ്യകുലത്തിൽനിന്നും ഓരോ കന്യകമാരെ വിവാഹം ചെയ്തിട്ടല്ലാതെ പാടില്ല. അങ്ങനെയാണ് ശാസ്ത്രവിധി. അതിനാൽ ഞാൻ പോയി മൂന്നു വിവാഹം ചെയ്തതിനുശേ‌ഷം നിന്നെയും വിവാഹം ചെയ്തുകൊള്ളാം. അതുവരെ നീ ക്ഷമിക്കണം" എന്നു പറഞ്ഞു. ഇതു കേട്ടു സന്തോ‌ഷസമേതം ശൂദ്രകന്യക ശാസ്ത്രവിധിപ്രകാരമല്ലാതെ ഒന്നും ചെയ്യണമെന്ന് എനിക്ക് നിർബന്ധമില്ല. എന്റെ അപേക്ഷയെ സദയം അങ്ങു സ്വീകരിക്കുന്നുവെങ്കിൽ അതിനായിട്ട് എത്ര കാലം വേണമെങ്കിലും കാത്തിരിക്കുന്നതിന് എനിക്ക് യാതൊരു വിരോധവുമില്ല" എന്നു പറഞ്ഞു. "എന്നാൽ അങ്ങനെയാവട്ടെ" എന്നു പറഞ്ഞു ബ്രാഹ്മണൻ അദ്ദേഹത്തിന്റെ ആലിലക്കെട്ടുമെടുത്ത് സ്വദേശത്തേക്കു തിരിച്ചുപോവുകയും ചെയ്തു.


അനന്തരം ആ ബ്രാഹ്മണൻ സ്വഗൃഹത്തിൽ ചെന്നു താമസിച്ചുകൊണ്ട് ബ്രാഹ്മണകുലത്തിൽനിന്നും ക്ഷത്രിയകുലത്തിൽ നിന്നും വൈശ്യകുലത്തിൽ നിന്നും ഓരോ കന്യകമാരെ യഥാക്രമം വിവാഹം ചെയ്തതിന്റെ ഒടുക്കം ഈ ശൂദ്രകന്യകയേയും യഥാവിധി വിവാഹം കഴിച്ചു (മുൻകാലങ്ങളിൽ ബ്രാഹ്മണർ നാലു ജാതിയിൽനിന്നും അഗ്നിസാക്ഷിയായിത്തന്നെ വിവാഹം കഴിക്കാറുണ്ടെന്നതു പ്രസിദ്ധമാണല്ലോ).

അങ്ങനെ ആ ബ്രാഹ്മണൻ നാലു ഭാര്യമാരോടുകൂടി യഥാസുഖം സ്വഗൃഹത്തിൽ താമസിച്ച കാലത്ത് ആ നാലു ഭാര്യമാരിൽനിന്നും അദ്ദേഹത്തിന് ഓരോ പുത്രൻമാരുണ്ടായി. പുത്രൻമാരുടെ ജാതകർമം മുതൽ വർത്തമാനംവരെയുള്ള സകല ക്രിയകളും അദ്ദേഹം യഥാകാലം വേണ്ടതുപോലെ ചെയ്തു. പുത്രൻമാരെ യഥാക്രമം അദ്ദേഹം തന്നെ വിദ്യാഭ്യാസം ചെയ്യിച്ചു. ആ പുത്രൻമാർ നാലുപേരും അതിയോഗ്യന്മാരും സകല ശാസ്ത്രപാരംഗതരും പിതൃതുല്യഗുണവാന്മാരുമായിത്തീരുകയും ചെയ്തു. ആദ്യപുത്രനായ ബ്രാഹ്മണകുമാരനെ അദ്ദേഹം വിശേ‌ഷിച്ചു വേദാധ്യയനവും ചെയ്യിച്ചു. ഒടുക്കം നാലുപേരെയും മഹാഭാ‌ഷ്യം പഠിപ്പിച്ചു. എന്നാൽ നാലാമത്തെ പുത്രൻ ശൂദ്രകുലജാതനും മഹാഭാ‌ഷ്യം വേദാംഗവുമാകയാൽ ആ പുത്രനെ അഭിമുഖമായിരുന്നു ഭാ‌ഷ്യം പഠിപ്പിക്കുന്നതു വിഹിതമല്ലല്ലോ എന്നു വിചാരിച്ച് അദ്ദേഹം ആ പുത്രനെ പ്രത്യേകിച്ച് ഒരു മറവുള്ള സ്ഥലത്തിരുത്തിയാണ് മഹാഭാ‌ഷ്യം ഉപദേശിച്ചുകൊടുത്തത്. എന്നു മാത്രവുമല്ല, മഹാഭാ‌ഷ്യം ശൂദ്രവംശജർക്ക് ഉപദേശിച്ച് പരമ്പരയാ വേദാർഹൻമാരല്ലാത്ത അവരുടെ ഇടയിൽ അതിനു പ്രചാരം വരുത്തുകയില്ലെന്ന് ആ പുത്രനെക്കൊണ്ടു പ്രതിജ്ഞ ചെയ്യിക്കുകകൂടി ചെയ്തിട്ടാണ് അദ്ദേഹം മഹാഭാ‌ഷ്യം ആ പുത്രന് ഉപദേശിചുകൊടുത്തത് എന്ന് ചിലർ പറയുന്നു.

ഇങ്ങനെ പുത്രൻമാർ അതിയോഗ്യൻമാരും യവൗനയുക്തൻമാരുമായിത്തീർന്നതിന്റെ ശേ‌ഷം ആ ബ്രാഹ്മണൻ അവിടെനിന്നു പോവുകയും ചെയ്തു. അദ്ദേഹം പല സ്ഥലങ്ങളിലും സഞ്ചരിച്ച് ഒടുക്കം ശ്രീഗഡൗപാദാചാര്യനിൽനിന്നു ക്രമസന്യാസത്തെ സ്വീകരിച്ചു ബ്രഹ്മധ്യാനവും ചെയ്തുകൊണ്ട് ബദര്യാശ്രമത്തിങ്കൽ താമസിച്ചു. കേരളാചാര്യഗുരുവായ സാക്ഷാൽ കർത്താവായ ശ്രീശങ്കരാചാര്യസ്വാമികളുടെ ഗോവിന്ദസ്വാമിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവർ അധികമുണ്ടായിരിക്കാനിടയില്ലാത്തതിനാൽ യോഗീശ്വരശിരോമണിയായ ഗോവിന്ദസ്വാമികൾ എന്നു പറയപ്പെടുന്ന മഹാൻ ഈ ബ്രാഹ്മണോത്തമൻ തന്നെയാണെന്നുകൂടി പറഞ്ഞാൽ പിന്നെ അദ്ദേഹത്തിന്റെ യോഗ്യതയെക്കുറിച്ച് അധികം വിസ്തരിച്ചിട്ട് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അപ്രകാരം തന്നെ അദ്ദേഹത്തിനു നാലു ജാതിയിലുമായി ഭാര്യമാരുണ്ടായിരുന്നവരിൽനിന്നു ജനിച്ചവരായ നാലു പുത്രന്മാരിൽ ബ്രാഹ്മണസ്ത്രീയിൽനിന്നും ജനിച്ച പുത്രൻ സാക്ഷാൽ വരരുചിയും, ക്ഷത്രിയസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമഹാരാജാവും, വൈശ്യസ്ത്രീയിൽനിന്നു ജനിച്ച പുത്രൻ വിശ്വവിശ്രുതനായ വിക്രമാദിത്യമന്ത്രിയെന്നു പ്രസിദ്ധനായ ഭട്ടിയും, ശൂദ്രസ്ത്രീയിൽനിന്നു ജനിച്ച പുത്രൻമഹാവിദ്വാനായ ഭർത്തൃഹരിയുമാണെന്നുള്ള വാസ്തവം കൂടി പറഞ്ഞാൽ പിന്നെ അവരുടെ യോഗ്യതകളെക്കുറിച്ച് പറഞ്ഞറിയിക്കേണ്ടവരായി അധികമാരുമുണ്ടായിരിക്കാനിടയില്ല. പറയിപെറ്റുണ്ടായ പന്തിരുകുലത്തിന്റെ ആദ്യപിതാവായ വരരുചിയെക്കുറിച്ചും അനേകം കഥകൾക്കു വി‌ഷയീഭൂതന്മാരായ വിക്രമാദിത്യഭട്ടികളെക്കുറിച്ചും കേട്ടിട്ടില്ലാത്തവർ കേവലം പാമരന്മാരുടെ ഇടയിൽപ്പോലും ആരുമുണ്ടായിരിക്കാനിടയില്ല. ഭർത്തൃഹരിയുടെ ശതകത്രയം മലയാളത്തിലും തർജമ ചെയ്യപ്പെട്ടിട്ടുള്ളതിനാൽ അദ്ദേഹത്തെക്കുറിച്ചും പലരും അറിഞ്ഞിരിക്കാനിടയുണ്ട്. അതിവിദ്വാന്മാരും സംസ്കൃതത്തിൽ വ്യാകരണസംബന്ധമായും മറ്റും അനേകം ഗ്രന്ഥങ്ങളുടെ നിർമ്മാതാക്കളുമായ ഇവർ സംസ്കൃതപണ്ഡിതന്മാരുടെ ഇടയിൽ ഇന്നും നിത്യപരിചിതന്മാരായിട്ടാണ് ഇരിക്കുന്നത്. വാർത്തികം, പ്രാകൃതപ്രവേശം, ധനപഞ്ചകം മുതലായ പല ഗ്രന്ഥങ്ങൾ വരരുചിയും, ഭട്ടികാവ്യം (രാമായണം കഥ) എന്ന പ്രസിദ്ധഗ്രന്ഥവും മറ്റ് അനേകം കൃതികളും ഭട്ടിയും, ഹരിടീക, വാക്യപദീയം മുതലായ വ്യാകരണഗ്രന്ഥങ്ങളും വേദാന്തം വകയായി മറ്റും അനേകഗ്രന്ഥങ്ങളും മേല്പറഞ്ഞ ശതകത്രയവും മറ്റും ഭർത്തൃഹരിയും ഉണ്ടാക്കീട്ടുണ്ട്. പ്രസിദ്ധമായ അമരുശതകവും ഭർത്തൃഹരിയുടെ കൃതിയാണെന്ന് വിദ്വാന്മാരുടെ ഇടയിൽ ഒരഭിപ്രായമുണ്ട്. ഇപ്രകാരമുള്ള മഹാന്മാരുടെ മാംസശരീരം പൊയ്പോയാലും അവരുടെ യശഃശരീരത്തിനു ലോകാവസാനം വരെ യാതൊരു ഹാനിയും സംഭവിക്കയില്ലെന്നുള്ളതു തീർച്ചയാണല്ലോ. മഹാഭാ‌ഷ്യത്തിന്റെ പ്രചാരത്തിനു കാരണഭൂതന്മാർ ഇവർ തന്നെയാണെന്നുള്ളതും പറയണമെന്നില്ലല്ലോ.


മേല്പറഞ്ഞ നാലു മഹാന്മാരും അവരുടെ അച്ഛനായ ഗോവിന്ദസ്വാമികളുടെ അടുക്കൽനിന്നു മഹാഭാ‌ഷ്യം പഠിച്ചുകഴിഞ്ഞതിന്റെ ശേ‌ഷം അവർക്കു ഭാ‌ഷ്യകർത്താവായ പതഞ്ജലിമഹർ‌ഷിയെ ഒന്നു കണ്ടാൽക്കൊള്ളാമെന്ന് അതികലശലായിട്ട് ഒരാഗ്രഹമുണ്ടായി. അതിനാൽ അവർ അന്വേ‌ഷിച്ചപ്പോൾ പതഞ്ജലിമഹർ‌ഷി അതിനു വളരെ മുമ്പുതന്നെ സ്വർഗ്ഗാരോഹണം ചെയ്തു കഴിഞ്ഞിരിക്കുന്നതായി അറിഞ്ഞു. അപ്പോൾ ഭർത്തൃഹരി ചൊല്ലിയതായ ഒരു ശ്ലോകം ഇവിടെ ചേർക്കുന്നു.


"അഹോ ഭാ‌ഷ്യമഹോ ഭാ‌ഷ്യമഹോ വയമഹോ വയം
അദൃഷ്ട്വാfസ്മാൻ ഗതസ്വർഗ്ഗമകൃതാർത്ഥോ പതഞ്ജലിഃ"

Wednesday, January 23, 2013

ഭഗവത് കഥകള്‍


ശ്രീമദ് ഭാഗവതം പാരായണം ചെയ്ത്, ഭഗവത് കഥകള്‍ പറഞ്ഞ് ഒരു ബ്രാഹ്മണന്‍ കാലയാപനം നടത്തി; ഒരിക്കല്‍ അദ്ദേഹം ഒരു ഗൃഹത്തില്‍ ഭാഗവത പാരായണം നടത്തുമ്പോള്‍ ഒരു കള്ളന്‍ ആ വീട്ടില്‍ കടന്ന് തട്ടിന്പുരറത്ത് ഒളിച്ചിരുന്നു; അയാള്‍ ഇരിക്കുന്നതിനു തൊട്ടുതാഴെ ഭാഗവത പാരായണം നടക്കുകയാണ്; അങ്ങനെ കള്ളന്‍ അതു കേള്‍ക്കുവാന്‍ നിര്‍ബ്ബന്ധിതനായി.


ഉണ്ണിക്കണ്ണനെ വര്‍ണ്ണിക്കുന്ന ഭാഗം; കണ്ണന്‍ അണിഞ്ഞിട്ടുള്ള ആഭരണങ്ങള്‍ അദ്ദേഹം ഏറെ വര്‍ണ്ണിച്ചു. ”കാലികളെ മേയ്ക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പ് യശോദ ഉണ്ണിയെ വിലയേറിയ ആഭരണങ്ങള്‍ അണിയിക്കും.” ഇതു കേട്ടപ്പോള്‍ കള്ളന്‍റെ ചിന്ത, ആ ബാലനെ തട്ടിക്കൊണ്ടു പോയി കൊന്നാല്‍, ആഭരണങ്ങളെല്ലാം കൈക്കലാക്കാം; എന്നും ചെറിയ മോഷണങ്ങള്‍ നടത്താന്‍ കഷ്ടപ്പെടുന്നത് ഒഴിവാക്കാം.

പാരായണം കഴിഞ്ഞു ബ്രാഹ്മണന്‍ യാത്രയായി; കള്ളന്‍ രഹസ്യമായി അദ്ദേഹത്തെ പിന്തുടര്‍ന്നു ; വിജനമായ ഒരു സ്ഥലത്തു വച്ചു അയാള്‍ ബ്രാഹ്മണനെ തടഞ്ഞു നിര്‍ത്തി. അയാള്‍ ചോദിച്ചു: “നിങ്ങള്‍ യശോദ എന്ന സ്ത്രീയുടെ മകന്‍ കൃഷ്ണന്‍ എന്ന ബാലന്‍റെ കാര്യം പറഞ്ഞല്ലോ? ആ പയ്യനെ എവിടെയാണ് കാണാന്‍ കഴിയുന്നത്‌?”

ബ്രാഹ്മണന്‍ പറഞ്ഞു: “വൃന്ദാവനത്തില്‍, യമുനാതീരത്തെ പച്ചപ്പുല്‍പ്പരപ്പില്‍ രണ്ടു കുട്ടികള്‍ രാവിലെ വരും; ഒരാള്‍ കാര്‍മേഘനിറമുള്ളവന്‍; കൈയില്‍ ഓടക്കുഴല്‍ ഉണ്ടാവും; അതാണ്‌ കൃഷ്ണന്‍.” കള്ളന്‍ ഇത് വിശ്വസിച്ചു ഉടനെതന്നെ വൃന്ദാവനത്തിലേക്ക് പുറപ്പെട്ടു; രാത്രി അവിടെയെത്തി ഒരു മരത്തില്‍ കയറി ഒളിച്ചിരുന്നു.

കണ്ണന്‍റെ കാലടികള്‍ പതിഞ്ഞ ആ പുണ്യ ഭൂമിയില്‍ പുലര്‍ വെ ളിച്ചം പരന്നു; ഹൃദ്യമായ മുരളിനാദം കാറ്റില്‍ അലിഞ്ഞെത്തി; അത് അടുത്തുവന്നുകൊണ്ടിരുന്നു. അപ്പോള്‍, അതാ രണ്ടു ബാലന്മാര്‍; കള്ളന്‍ മരത്തില്‍ നിന്നും ഇറങ്ങി അവരുടെ സമീപം ചെന്നു. ആ ദിവ്യരൂപം, ആ പ്രേമാവതാരത്തിന്‍റെ, മനോഹര രൂപം ദര്‍ശിച്ച മാത്രയില്‍ അയാള്‍ മതിമറന്നു; കൈകള്‍ കൂപ്പി, ആനന്ദാശ്രുക്കള്‍ ഒഴുകി; ജന്മ ജന്മാന്തരങ്ങളില്‍ എത്രയോ പേര്‍ക്കു ലഭിക്കാത്ത പുണ്യം! അയാള്‍ക്കു മന:പരിവര്‍ത്തനം ഉണ്ടായി; സ്വയം മറന്നു.

അയാള്‍ ചിന്തിച്ചു; ഈ കുഞ്ഞുങ്ങളുടെ അമ്മ എത്ര ബുദ്ധിശൂന്യയാണ്? ആരെങ്കിലും ഇത്രയും ആഭരണങ്ങള്‍ അണിയിച്ചു കുഞ്ഞുങ്ങളെ തനിയെ വീട്ടിനു പുറത്തു അയയ്ക്കുമോ? കള്ളന്‍ വീണ്ടും വീണ്ടും ബാലനെ സൂക്ഷിച്ചു നോക്കി. ബ്രാഹ്മണന്‍ പറഞ്ഞതുപോലുള്ള ഒരു ആഭരണം കണ്ണന്‍റെ കഴുത്തില്‍ കണ്ടില്ല; അതുകൂടി കൃഷ്ണനെ അണിയിച്ചു കാണാന്‍ അയാള്‍ ആഗ്രഹിച്ചു. പെട്ടെന്ന്, ഉച്ചസൂര്യനെ മറയ്ക്കുന്ന കാര്‍മേഘങ്ങള്‍ പോലെ ദു:ശ്ചിന്തകള്‍ അയാളുടെ മനസ്സില്‍ കടന്നു വന്നു.
“നില്ക്കൂ” എന്ന് ആക്രോശിച്ച് ആ കള്ളന്‍ കണ്ണന്‍റെ കൈയില്‍ കടന്നു പിടിച്ചു. ആ ദിവ്യ സ്പര്‍ശന മാത്രയില്‍ അയാളുടെ പൂര്‍വ്വ കര്‍മ്മങ്ങള്‍ അവസാനിച്ചു; അയാള്‍ പരിശുദ്ധനായി.

പ്രേമപൂര്‍വ്വം അയാള്‍ ചോദിച്ചു:” അവിടുന്ന് ആരാണ്?”

“നിങ്ങള്‍ വന്ന ഉദ്ദേശം മറന്നുവോ? ഇതാ, എന്‍റെ ആഭരണങ്ങള്‍ എല്ലാം എടുത്തു കൊള്ളൂ” കൃഷ്ണന്‍ മധുരമായി അരുളി. കള്ളന്‍ ആശയക്കുഴപ്പത്തിലായി. “ഇതെല്ലാം എനിക്കു തന്നാല്‍ കുഞ്ഞിനെ അമ്മ വഴക്കുപറയില്ലേ?” അയാള്‍ ചോദിച്ചു.

കണ്ണന്‍ പുഞ്ചിരിയോടെ അരുളി: “അതെപറ്റി വിഷമിക്കേണ്ട; എനിക്കിത് വേണ്ടുവോളമുണ്ട്; പിന്നെ, ഞാന്‍ നിന്നേക്കാള്‍ വലിയ കള്ളനാണ്; പക്ഷേ, ഞാന്‍ എന്തൊക്കെ മോഷ്ടിച്ചാലും ഉടമസ്ഥര്‍ക്ക് പരാതിയില്ല. അവര്‍ എന്നെ ചിത്തചോരനെന്നു വിളിക്കും. നിനക്ക് അറിയാത്ത, വളരെ വിലപിടിപ്പുള്ള ഒരു ആഭരണം നിന്‍റെ കൈയിലുണ്ട്; നിന്‍റെ ചിത്തം; ഞാനിപ്പോള്‍ അത് എടുക്കുന്നു; അത് എന്നില്‍ നിന്നും നീയും എടുക്കുക.”

ആഭരണങ്ങളെല്ലാം കൊടുത്ത് കുട്ടികള്‍ മറഞ്ഞു; കള്ളന്‍ അത്ഭുത പരതന്ത്രനായി. അയാള്‍ കൈനിറയെ ആഭരണങ്ങളുമായി ബ്രാഹ്മണന്‍റെ അടുത്തു ചെന്നു. കള്ളന്‍ പറഞ്ഞതു കേട്ട് ബ്രാഹ്മണന്‍ വിസ്മയിച്ചു പോയി; മാറാപ്പില്‍ നിറയെ ആഭരണങ്ങള്‍; താന്‍ പറഞ്ഞതുപോലെ തന്നെയുള്ളവ. ആനന്ദം കൊണ്ട് അദ്ദേഹം വീര്‍പ്പു മുട്ടി; തന്നെ കണ്ണനെ കണ്ട സ്ഥലത്തു കൊണ്ടുപോകാന്‍ കള്ളനോട് അപേക്ഷിച്ചു.

രണ്ടുപേരും വൃന്ദാവനത്തിലെത്തി കാത്തിരുന്നു. പെട്ടെന്ന് കള്ളന്‍ വിളിച്ചുപറഞ്ഞു: “അതാ, നോക്കൂ, അവര്‍ വരുന്നു.” പക്ഷേ ബ്രാഹ്മണന് ആ ദര്‍ശനം ലഭിച്ചില്ല. അദ്ദേഹത്തിനു വലിയ മന:ക്ലേശവും, പശ്ചാത്താപവുമുണ്ടായി. അദ്ദേഹം പറഞ്ഞു: “കൃഷ്ണാ, അവിടുന്ന് ഒരു കള്ളന് ദര്‍ശനം നല്കി്. എന്തുകൊണ്ട് എനിക്കു തരുന്നില്ല? എനിക്കു ദര്‍ശനം തരുന്നില്ലെങ്കില്‍ ഞാനിപ്പോള്‍ ജീവിതം അവസാനിപ്പിക്കും.”

അപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍റെ മധുരമയമായ ശബ്ദം മുഴങ്ങി: “നിങ്ങള്‍ ഒരു കഥപോലെ, ഭാഗവതം വായിക്കുന്നു; പക്ഷേ, കള്ളനോ? അയാള്‍ അതെല്ലാം സത്യമെന്ന് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തില്‍ പ്രവൃത്തിച്ചു. എന്നില്‍ വിശ്വസിച്ചു പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുന്നവന് ഞാന്‍ ദര്‍ശനം നല്കുന്നു.”


ആ ബ്രാഹ്മണനെപ്പോലെ പലരും ഭാഗവതവും, ഭഗവത് ഗീതയും, രാമായണവും പ്രഭാഷണം നടത്തുന്നു; സപ്താഹ യജ്ഞങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ അതില്‍ പറയുന്ന സദ്‌ വിഷയങ്ങള്‍ പൂര്‍ണ്ണവിശ്വാസത്തോടെ ഉള്‍ക്കൊള്ളാനും ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്കു കഴിയുന്നില്ല. കാപട്യം പൂര്‍ണ്ണമായി വിട്ടൊഴിയുന്നില്ല; ഒന്നു പറയുന്നു; മറ്റൊന്നു പ്രവര്‍ത്തിക്കുന്നു; അപ്പോള്‍ അവര്‍ക്കു ഭഗവത് അനുഗ്രഹം കിട്ടാന്‍ ഇനിയും പല ജന്മങ്ങള്‍ വേണ്ടിവരും.


ഓം നമോ ഭഗവതേ വാസുദേവായ:

Thursday, December 13, 2012

നമ്മുടെ പരമകര്‍ത്തവ്യം (മഹാഭാരതം)



ശ്ലോകം


ദിവസേനൈവ തത് കുര്യാദ്യേന രാത്രൌ സുഖം വസേത്
അഷ്ടമാസേന തത് കുര്യാദ്യേന വര്‍ഷാസുഖം വസേത്
പുര്‍വ്വേ വയസി തത് കുര്യാദ്യേന വൃദ്ധഃ സുഖം വസേത്
യാവജ്ജീവേന തത് കുര്യാദ്യേന പ്രേത്യ സുഖം വസേത്



അർത്ഥം

 രാത്രി സുഖമായി കഴിയാൻ തക്കവണ്ണം പകൽ പ്രവർത്തിക്കുക.  വര്‍ഷക്കാലം സുഖമായി കഴിയാൻ തക്കവണ്ണം എട്ടു മാസം പ്രവര്‍ത്തിക്കുക.   വയസ്സ്കാലത്ത് സുഖമായി കഴിയാൻ തക്കവണ്ണം യൗവനത്തില്‍ പ്രവര്‍ത്തിക്കുക.  മരിച്ചതിനുശേഷം സുഖമായി കഴിയാൻതക്കവണ്ണം ജിവിത കാലം മുഴുവന്‍ പ്രവര്‍ത്തിക്കുക. (മഹാഭാരതം)



സർവ്വ ഐശ്വര്യ പ്രാപ്തിക്ക്

ഓം അയുർദേഹി ധനംദേഹി
വിദ്യാം ദേഹി മഹേശ്വരി
സമസ്തമഖിലം ദേഹി
ദേഹി മേ പരമേശ്വരി

Tuesday, November 27, 2012

നമസ്തേ എന്നാല്‍ എന്ത്?



തന്നേക്കാള്‍ ഉയര്‍ന്ന എന്തിനേയും സ്വീകരിക്കുവാനും ആദരിക്കുവാനും ഉള്ള പ്രവണത പ്രകടിപ്പിക്കുന്നതായിട്ടാണ് നാം കൈകൂപ്പുന്നത്.


കൈപ്പത്തികള്‍ ഒപ്പം ചേര്‍ത്തുപിടിച്ച് 'നമസ്തേ' എന്ന് അഭിവാദ്ധ്യം ചെയ്യുന്നു. നമസ്തേ എന്ന പദത്തില്‍ 'തേ' എന്നാല്‍ താങ്കളെയെന്നും, 'മ' എന്നാല്‍ മമ അഥവാ എന്‍റെയെന്നും, 'ന' എന്നാല്‍ ഒന്നുമല്ലാത്തത് എന്നും അര്‍ത്ഥമാകുന്നു.


അപ്പോള്‍ 'നമസ്തെ' എന്നാല്‍ "എന്‍റേതല്ല, സര്‍വ്വതും ഈശ്വരസമമായ അങ്ങയുടേത്‌" എന്നാണ്. ഇവിടെ 'ഞാന്‍', 'എന്‍റേത്' എന്നുള്ള അഹങ്കാരം ഇല്ലാതാകുന്നു എന്ന് വ്യക്തം.


ഇനി നമസ്തേ എന്ന പദത്തിന് സ്ഥാന-വ്യക്തി ഭേദമുണ്ട്. ഇതിനെ മൂന്നായിട്ട് തരം തിരിക്കാം. ഒന്ന് ഊര്‍ദ്ധ്വം, രണ്ടു മദ്ധ്യം, മൂന്ന് ബാഹ്യം. കൈപ്പത്തികളും അഞ്ചുവിരലുകളും ഒന്നിച്ച് ചേര്‍ത്ത് ശിരസ്സിനു മുകളിള്‍ പിടിക്കുന്നതാണ് ഊര്‍ദ്ധ്വനമസ്തേ. ഇത് സാധാരണ ഗുരു സന്ദര്‍ശനത്തില്‍, ശ്രാദ്ധത്തില്‍, ബലികര്‍മ്മങ്ങളില്‍, യോഗാസനത്തില്‍ ഉപയോഗിക്കുന്നു.


ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ശരണാഗതിയും പൂര്‍ണ്ണവിധേയ ഭാവവും ആണ്. ഇതോടൊപ്പം 'നമോ നമ:' ശബ്ദമാണ് ഉപയോഗിക്കേണ്ടത്.


മദ്ധ്യനമസ്തേയെന്നാല്‍ കൈപ്പത്തികളും വിരലുകളും ചേര്‍ത്തു നെഞ്ചോട്‌ തൊട്ടുവെയ്ക്കണം.


ഇത് ഈശ്വരദര്‍ശനം, ക്ഷേത്ര ദര്‍ശനം, തീര്‍ത്ഥയാത്ര, യോഗിദര്‍ശനം എന്നിവയ്ക്ക് ഉപയോഗിക്കുന്നു. ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം ഈശ്വരനെ ദാസ്യബുദ്ധിയോടെ വീക്ഷിക്കുക എന്നതാണ്. 'നമാമി' ശബ്ദമാണ് ഇവിടെ ഉപയോഗിക്കേണ്ടത്.


ബാഹ്യനമസ്തേയെന്നാല്‍ കൈപ്പത്തിയും അഞ്ചുവിരലുകളും ഒരു താമരമൊട്ടുപോലെ ആക്രുതിവരുത്തി നെഞ്ചോടു ചേര്‍ത്തുവെയ്ക്കണം
.

(ചെറുവിരല്‍ ഭൂമിയും, മോതിരവിരല്‍ ജലവും, നടുവിരല്‍ അഗ്നിയും, ചൂണ്ടുവിരല്‍ വായുവും, പെരുവിരല്‍ ആകാശവും ആയിട്ടാണ് സങ്കല്‍പ്പിച്ചിട്ടുള്ളത്. അതായത്, പഞ്ചഭൂതങ്ങള്‍ പ്രപഞ്ചത്തില്‍ ഒരുമിച്ചുചേര്‍ന്നുള്ള അവസ്ഥയെയാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.)


ഇത് ദേവപൂജ, സ്വയംപൂജ എന്നിവയ്ക്ക് ഉപയോഗിക്കുന്നു.


ഇതിന്‍റെ ശാസ്ത്രീയത ഇപ്രകാരമാണ്. വലതുകൈയ്യിന്‍റെ നിയന്ത്രണം പിംഗള നാഡിക്കും, ഇടതുകൈയ്യിന്‍റെ നിയന്ത്രണം ഇഡാ നാഡിക്കും ഉണ്ട്. പിംഗളനാഡി രജോഗുണത്തിന്‍റെയും, ഇഡാനാഡി തമോഗുണത്തിന്‍റെയും പ്രതീകമാണ്.


കൈകള്‍ കൂപ്പുന്നതോടെ ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും തങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുകയും, നട്ടെല്ലിലെ സുഷുമ്നാനാഡി ഉണര്‍ന്നു പ്രവൃത്തിക്കുകയും ചെയ്യുന്നു. അങ്ങനെ ജ്ഞാനലബ്ധി ഉണ്ടാകുകയും അതിലൂടെ ഞാനെന്ന ഭാവം മാറി എല്ലാം സര്‍വ്വമയമായ ഈശ്വരന്‍ എന്ന ബോധം അനുഭവപ്പെടുകയും ചെയ്യും.

Friday, October 26, 2012

നവരാത്രി October 24, 2012


നവരാത്രി


ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഹൈന്ദവഉത്സവമാണ് നവരാത്രി. ഒന്‍പത് രാത്രികള്‍ എന്നാണ് ഈ സംസ്‌കൃത പദത്തിന്റെ അര്‍ത്ഥം. ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച് പൂജ നടത്തുന്നു.

വിവിധ നവരാത്രികള്‍

യഥാര്‍ത്ഥത്തില്‍ അഞ്ച് നവരാത്രികള്‍ ഉണ്ടെങ്കിലും മൂന്നെണ്ണമേ ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നുള്ളൂ.

ശരത് നവരാത്രി

ശൈത്യത്തിന്റെ ആരംഭമായ ശരത് ഋതുവിലാണ്(സെപ്റ്റംബര്‍ഒക്ടോബര്‍) ശരത് നവരാത്രി ആഘോഷിക്കുന്നത്. മഹാ ശിവരാത്രി എന്നും പേരുണ്ട്. ദുര്‍ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മയിക്കാണ് ഇത് ആഘോഷിക്കുന്നത്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന് കൂടുതല്‍ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയില്‍ ചിലര്‍ ബന്ദാസുര വധത്തിന്റെ ഓര്‍മയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.

വസന്തനവരാത്രി

വേനലിന്റെ ആരംഭമായ വസന്ത ഋതുവിലാണ്(മാര്‍ച്ച്ഏപ്രില്‍) വസന്ത നവരാത്രി ഉത്സവം. വടക്കേ ഇന്ത്യയിലാണ് ഇത് ആഘോഷിക്കപ്പെടുന്നത്.

അശാത നവരാത്രി

ജൂലൈഓഗസ്റ്റ് മാസങ്ങളിലാണ് അശാത നവരാത്രി ആഘോഷിക്കുന്നത്. വരാഹിയുടെ ഉപാസകന്മാര്‍ക്ക് അഥവാ അനുയായികള്‍ക്ക് വളരെ പ്രധാനപ്പെട്ടതാണ് ഈ അഘോഷം. ദേവി മാഹാത്മ്യത്തിലെ ഏഴ് മാതൃകമാരില്‍ ഒരാളാണ് വരാഹി. ഹിമാചല്‍ പ്രദേശില്‍ ഗുഹ്യ നവരാത്രി എന്നാണിതിന് പേര്.

നവരാത്രിയും ബൊമ്മക്കൊലുവും

ദേവിയുടെ പടുകൂറ്റന്‍ കോലങ്ങള്‍ മുതല്‍ മണ്ണില്‍ തീര്‍ത്ത കൊച്ച് ബൊമ്മകള്‍ വരെ അലങ്കരിച്ച് പൂജിക്കുന്ന ഒരു ആഘോഷമാണ്‍ നവരാത്രി. ബംഗാളിലെ കാളിപൂജയോട് അനുബന്ധിച്ച് ദുര്‍ഗ്ഗാദേവിയുടെ വലിയ രൂപങ്ങള്‍ കെട്ടിയൊരുക്കുന്നു. തമിഴ്‌നാട്ടില്‍ ബ്രാഹ്മണര്‍ വളരെ പ്രധാനമായി കൊണ്ടാടുന്ന ഒരാചാരംകൂടിയാണ്‍ കൊലുവയ്ക്കല്‍.

നവരാത്രവ്രതം

കന്നി, മകരം, മീനം, മിഥുനം എന്നീ മാസങ്ങളില്‍ നവരാത്രമാചരിക്കാമെങ്കിലും കനിനവരാത്രത്തിനാണ് സര്‍വ്വ പ്രാധാന്യം. 9 ദിവസം ആചരിക്കുവാന്‍ സൗകര്യപ്പെടാത്തവര്‍ക്ക് 7, 5, 3, 1 എന്നീ ക്രമത്തിലും അനുഷ്തിക്കുവാന്‍ വിധിയുണ്ട്. കേരളത്തില്‍ പ്രായേണ മൂന്നു ദിവസമാണ് പൂജവെയ്പ് മുതല്‍ പൂജയെടുപ്പുവരെ ആചരിക്കുന്നത്.ശക്ത്യുപാസനാപ്രധാനമായ ഈ ദിവസങ്ങളില്‍ ദേവീഭാഗവതം, കാളികാപുരാണം, മാര്‍ക്കണേഡേയപുരാണം എന്നിവ പഠിക്കുകയും പുരശ്ചരണാദികള്‍ ആചരിക്കുകയും വേണം.
ത്രികാലം പൂജയേദ്ദേവിം ജപസ്‌തോത്രപരായണഃ
അഥാത്ര നവരാത്രം ച സപ്തപഞ്ചത്രികാദി വാ
ഏകഭക്തേന നക്തേനായാചിതോ പോഷിതൈഃ ക്രമാത്.

ദുര്‍ഗ്ഗാഷ്ടമി

ഈ ദിവസത്തെ സായാഹ്നത്തിലാണ് പൂജ വയ്ക്കുന്നത്.

മഹാനവമി

പൂജാവൈപ്പിന്റെ രണ്ടാം ദിനമാണിത്.

വിജയദശമി

കന്നി വെളുത്തപക്ഷത്തിലെ ദശമി നവമി രാത്രിയുടെ അവസാനത്തില്‍ വിജയദശമിയായി ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. വിജയസൂചകമായ ഈ പുണ്യദിനം ക്ഷത്രിയര്‍ പ്രധാനമായി കരുതുന്നു.
ആശ്വിനസ്യ സിതേ പക്ഷേ ദശമ്യാം താരകോദയേ
സ കാലോ വിജയോ ജേഞയഃ സര്‍വ്വകാര്യാര്‍ത്ഥസിദ്ധയേ
എന്നാണ് പ്രമാണം. സമസ്ത സത്കര്‍മ്മങ്ങള്‍ക്കും പറ്റിയ പുണ്യനാളാണിത്. വിദ്യാരംഭം മുതലായ ശുഭകര്‍മ്മങ്ങള്‍ അന്ന് ആരംഭിക്കുന്നു. (കടപ്പാട്: വിക്കിപീഡിയ)

നവരാത്രി ആഘോഷദൃശ്യങ്ങള്‍
ഗംഗാനദിയിലിറങ്ങി പ്രാര്‍ത്ഥിക്കുന്ന ഭക്തര്‍ . നവരാത്രിയുടെ ഒന്നാം ദിനക്കാഴ്ച.


ഗാന്ധിനഗര്‍ ,23.10.2012.


ഗാര്‍ബനൃത്തം, ഉമാമാതാ ക്ഷേത്രം, ഗുജറാത്ത്. 22.10.2012.


കാളിദേവിയെ പ്രീതിപ്പെടുത്താന്‍ വായില്‍ തീ കത്തിച്ച് ഒരു ഭക്തന്‍ , അലഹബാദ്, 21.10.2012


ദുര്‍ഗ്ഗാദേവിയുടെ നൂറുകണക്കിന് പ്രതിമകള്‍ നദികളിലും കുളത്തിലും സമുദ്രത്തിലുമായി നിമജ്ജനം ചെയ്തു കൊണ്ട് വിജയദശമി ദിനത്തില്‍ പശ്ചിമ ബംഗാളില്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് അവസാനമായി. നാലു ദിവസമായി നീണ്ടു നിന്ന ഉത്സവമാണ് ആഹ്ലാദാരവങ്ങളോടെ ബുധനാഴ്ച കൊടിയിറങ്ങിയത്. കൊല്‍ക്കത്തയില്‍ കാലത്ത് തന്നെ വിജയദശമിയോടനുബന്ധിച്ച പൂജകള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. വിവാഹിതരായ വനിതകള്‍ യാത്രപുറപ്പെടും മുമ്പ് വിഗ്രഹങ്ങള്‍ ഒരുക്കി നിര്‍ത്തി. ആചാരത്തിന്റെ ഭാഗമായി അവര്‍ പരസ്‌പരം കുങ്കുമപൊടി കവിളിലും നെറ്റിയിലും പതിച്ചു. കുടുംബത്തിന് ഐശ്വര്യവും സന്തോഷവും നിലനില്‍ക്കാന്‍ അവര്‍ ദുര്‍ഗ്ഗയ്ക്കു മധുരപലഹാരങ്ങള്‍ നേദിച്ചു.


മഹാആരതി, അഹമ്മദാബാദ്, 24.10.2012.


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..


ബംഗാളില്‍ നിന്ന്..



ബംഗാളില്‍ നിന്ന്‌


ബംഗാളില്‍ നിന്ന്‌


ആഘോഷം വീക്ഷിക്കുന്ന ഒരു കുട്ടി.


ദീപങ്ങളേന്തി ഭക്തര്‍ , ഉമാ മാതാ ക്ഷേത്രം, അലഹബാദ്, 22.10.2012.


പ്രാര്‍ത്ഥനയില്‍ , പ്രേംഭക്തി മന്ദിര്‍ ഹിന്ദുക്ഷേത്രം, ജമൈക്ക, 24.10.2012.


ആന്ധ്ര പ്രദേശ്, 22.10.2012.


ക്ഷേത്രാങ്കണത്തില്‍ ദീപങ്ങള്‍ കത്തിക്കുന്നവര്‍ , ന്യൂ ഡെല്‍ഹി, 16.10.2012.


ഗംഗാനദിയില്‍ ദീപമര്‍പ്പിക്കുന്ന പുരോഹിതന്‍, 16.10.2012.


കാളി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഭക്തന്‍ . ജമ്മു കാശ്മീര്‍ , 16.10.2012.


ആഘോഷം, അലഹബാദ്.


ഉമാമാതാക്ഷേത്രം, 22.10.2012.


നൃത്തം.


കാളിവേഷമണിഞ്ഞ് ഒരു പെണ്‍കുട്ടി.



മോഡല്‍ പ്രിയ പട്ടേല്‍ നവരാത്രി ആഘോഷത്തില്‍ , മുംബൈ.


ഇന്ത്യന്‍ വേഷത്തില്‍ ഒരു വിദേശവിദ്യാര്‍ത്ഥിനി, 16.10.2012.


ദീപം.. ദീപം..


ഉമാ മാതാ ക്ഷേത്രം.

Monday, October 15, 2012

ദശനാമി സമ്പ്രദായം എന്താണ്?


ആചാര്യന്മാ രുടെ പേരുകളോടൊപ്പം കാണുന്ന  സരസ്വതി, പുരി, ചൈതന്യ തുടങ്ങിയ വിശേഷണങ്ങള്‍  എന്തിനെ സൂചിപ്പിക്കുന്നു?


പ്രസ്ഥാനം എത്ര മഹത്തരമായാലും അതിനെ അനുസരിക്കാനും പാലിക്കാനും പോഷിപ്പിക്കാനും ആളില്ലെങ്കില്‍ അത് കാലാന്തരത്തില്‍ നഷ്ടമായിപ്പോകും. അങ്ങനെയൊരു ദുര്‍ദ്ദശ തന്റെ പ്രസ്ഥാനത്തിന് സംഭവിക്കരുത് എന്നു കരുതി ശങ്കരാചാര്യര്‍ ഭാരതത്തിന്റെ നാലുകോണുകളില്‍ നാലു മഠങ്ങള്‍ സ്ഥാപിച്ചു. അവിടെ ജിജ്ഞാസുക്കളായ സാധകന്മാര്‍ക്ക് താമസിച്ചു വേദാന്തം പഠിക്കുന്നതിനും ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ട ഏര്‍പ്പാടുകളും ചെയ്തു. ദശനാമിസമ്പ്രദായത്തില്‍പ്പെട്ട സന്ന്യാസിമാരെല്ലാം ഈ നാലു മഠങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഉള്‍പ്പെട്ടവരായിരിക്കും.



ശൃംഗേരിമഠ‍ം

തെക്ക്, മൈസൂരില്‍ തുംഗഭദ്രാനദീതീരത്ത് ശൃംഗേരിമഠ‍ം സ്ഥാപിച്ചു. സ്വശിഷ്യനായ സുരേശ്വരാചാര്യരെ ഭഗവത്പാദര്‍ അവിടത്തെ അധിപതിയായി വാഴിച്ചു. ഈ പരമ്പരയില്‍പ്പെട്ട സന്ന്യാസിമാരുടെ പേരിനോടൊപ്പം സരസ്വതി, ഭാരതി, പുരി എന്നിവയിലൊന്ന് ബിരുദമായി ഉണ്ടായിരിക്കും; ബ്രഹ്മചാരികള്‍ക്ക് ‘ചൈതന്യ’ ബിരുദവും കാണും. യജുര്‍വേദമാണ് അവരുടെ മുഖ്യവേദം. ‘അഹം ബ്രഹ്മാസ്മി’ എന്ന മഹാവാക്യമാണ് അവരുടെ അനുസന്ധാനവാക്യം. ദക്ഷിണേന്ത്യയുടെ അദ്ധ്യാത്മരക്ഷണം നോക്കിനടത്തേണ്ടത് ശൃംഗേരിമഠത്തിന്റെ ചുമതലയാകുന്നു.



ശാരദാമഠം

ദ്വാരകയില്‍ സ്ഥാപിതമായ ശാരദാമഠത്തിന്റെ അധിപനായി ഹസ്താമലകന്‍ എന്ന ശിഷ്യന്‍ നിയോഗിക്കപ്പെട്ടു. ‘തീര്‍ത്ഥന്‍’എന്നോ ‘ആശ്രമം’ എന്നോ ആയിരിക്കും ഈ മഠത്തിലെ സന്യാസിമാരുടെ നമോപാധി; ‘സ്വരൂപ’മെന്ന് ബ്രഹ്മചാരികള്‍ക്കും. ‘തത് ത്വം അസി’ എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. സാമവേദമാണ് അവരുടെ മുഖ്യാധ്യയനഗ്രന്ഥം. ഇന്ത്യയുടെ പശ്ചിമഭാഗത്തിന്റെ ആദ്ധ്യാത്മിക മേല്‍നോട്ടം ഈ മഠത്തിനാകുന്നു.



ജ്യോതിര്‍മഠ‍ം(ശ്രീമഠ‍ം)

ബദരിയില്‍ സ്ഥാപിച്ച മഠത്തിന് ജ്യോതിര്‍മഠ‍ം എന്നാണ് പേര്‍; ശ്രീമഠ‍ം എന്നും ഇതിനൊരു പേരുണ്ട്. തോടകാചാര്യരായിരുന്നു ഇവിടുത്തെ അധിപതി. ഗിരി,പര്‍വ്വതം, സാഗരം ഇവയാണ് ഈ മഠത്തിലെ സന്യാസിമാരുടെ നാമബിരുദങ്ങള്‍; ‘ആനന്ദ’ ബിരുദം ബ്രഹ്മചാരികള്‍ക്കും. അവര്‍ അഥര്‍വ്വവേദം അഭ്യസിക്കുന്നു.’അയം ആത്മാ ബ്രഹ്മ’എന്നതാണ് അവര്‍ക്കുള്ള മഹാവാക്യം. ഉത്തരേന്ത്യ ഈ മഠത്തിന്റെ ആദ്ധ്യാത്മികമണ്ഡലമാകുന്നു.



ഗോവര്‍ദ്ധനമഠ‍ം

കിഴക്ക് പുരിയില്‍ സ്ഥാപിതമായ മഠമാണ് ഗോവര്‍ദ്ധനമഠ‍ം. പദ്മപാദനായിരുന്നു അവിടത്തെ ആദ്യത്തെ അധിപതി. ‘വന’മെന്നോ ‘അരണ്യ’മെന്നോ ആയിരിക്കും അവിടുത്തെ സന്ന്യാസിമാരുടെ നാമബിരുദം. ‘പ്രകാശം’ എന്ന് ബ്രഹ്മചാരികളുടെയും. അവരുടെ മുഖ്യവേദം ഋഗ്വേദമാകുന്നു. ‘പ്രജ്ഞാനം ബ്രഹ്മ’ എന്ന മഹാവാക്യം കൊണ്ടാണ് അവര്‍ ദീക്ഷിതരാകുന്നത്. പൂര്‍വ്വേന്ത്യയിലെ ജനങ്ങള്‍ ഈ മഠത്തെയാണ് തങ്ങളുടെ അദ്ധ്യാത്മരക്ഷാകേന്ദ്രമായി കരുതിവരുന്നത്.



ഈ നാലു മഠങ്ങളില്‍ക്കൂടി ശ്രീശങ്കരാചാര്യസ്വാമികള്‍ സമഗ്രഭാരതത്തിന്റെയും അദ്ധ്യാത്മശ്രേയസ്സിനുവേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. ഈ മഠങ്ങളുടെ സമര്‍ത്ഥമായ ഭരണനിര്‍വ്വഹണത്തിന് ആവശ്യമായ നിയമങ്ങള്‍ ഉള്‍കൊള്ളുന്ന മഠാമ്നായം, മഹാനുശാസനം എന്ന രണ്ടു ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചു. ഈ മഠങ്ങളിലെ അധിപതികള്‍ അതതിടങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളില്‍ ധര്‍മ്മശ്രദ്ധയും ആത്മബോധവും വളര്‍ത്തണമെന്നും ആചാര്യന്‍ അനുശാസിച്ചിട്ടുണ്ട്.

Thursday, September 13, 2012

ദശോപനിഷത്തുക്കൾ


"ഈശംകേനംകഠംപ്രശ്നം മുണ്ഡകമാണ്ഡൂക്യതിത്തിരി: ഐതരേയം ച ഛാന്ദോഗ്യം  ബൃഹദാരണ്യകം തഥാ" ദശോപനിഷത്തുക്കൾ



1.ഈശാവാസ്യോപനിഷത്ത്
(ശുക്ല യജുർ വേദം)

യജുർവ്വേദസംഹിതയിൽ യാജ്ഞവൽക്യമഹർഷിയുമായി ബന്ധപ്പെട്ടതും ശുക്ലയജുർവേദം എന്നറിയപ്പെടുന്നതുമായ വാജസനേയിശാഖയിലെ അവസാനത്തെ അദ്ധ്യായമായി വരുന്ന 18 മന്ത്രങ്ങളാണ് ഈ ഉപനിഷത്ത്. സാധാരണ ഉപനിഷത്തുകൾ വേദസംഹിതകളിലല്ലാതെ, അവയുടെ അനുബന്ധങ്ങളായ ആരണ്യകങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. വേദസം‌ഹിതയുടെ തന്നെ ഭാഗമായുള്ള ഏക ഉപനിഷത്താണിത്.



2.കേനോപനിഷത്ത്
(സാമവേദം)

ഈശ്വാവാസ്യോപനിഷത്തിനെപ്പോലെ, ഇതിന്റെ പേരും തുടക്കത്തെ അവലംബിച്ചാണ്. ആദ്യമന്ത്രത്തിലെ ആദ്യവാക്കാണ് 'കേനം'. ആദ്യത്തെ രണ്ടു വാക്കുകൾ ചേർന്ന്, "കേനേഷിതോപനിഷത്ത്" എന്ന പേരും ഇതിനുണ്ടെങ്കിലും ആ പേരിന് പ്രചാരം കുറവാണ്. ഉപനിഷത്ത് ഉൾക്കൊള്ളുന്ന ബ്രാഹ്മണത്തെ ആശ്രയിച്ച്, തലവകാരോപനിഷത്തെന്ന പേരും ഇതിനുണ്ട്.



3.കഠോപനിഷത്ത്
(കൃഷ്ണ യജുർ വേദം)

കൃഷ്ണയജുർവേദത്തിന്റെ, കഠൻ എന്ന മഹർഷി ഗുരുവായ തൈത്തിരീയ ബ്രാഹ്മണത്തിന്റെ ഭാഗമായി കരുതപ്പെടുന്നതു കൊണ്ടാണ് ഈ ഉപനിഷത്തിന് കഠോപനിഷത്ത് എന്നു പേരായത്. വൈശമ്പായനമഹർഷിയുടെ ശിഷ്യനായിരുന്നു കഠൻ.



4.പ്രശ്നോപനിഷത്ത്
(അഥർവവേദം)

ആറു വിദ്യാർത്ഥികൾ ഗുരുവിനെ സമീപിച്ച് ചോദിക്കുന്ന ആറുചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും ആയതു കൊണ്ട്, ഈ ഉപനിഷത്ത് "പ്രശ്നങ്ങൾ" എന്നറിയപ്പെടുന്ന ആറു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നിനു പിറകേ ഒന്നായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ പരസ്പരം ബന്ധപ്പെട്ടവയാണ്. മുന്നോട്ടുപോകും തോറും ചോദ്യങ്ങൾ ആത്മവിദ്യയുടെ കൂടുതൽ ദുർഗ്രഹമായ തലങ്ങളെ സ്പർശിക്കുന്നു.



5.മുണ്ഡകോപനിഷത്ത്
(അഥർവവേദം)

മുണ്ഡകന്മാർക്കു വേണ്ടി രചിച്ചതിനാലാണ് ഇതിന് മുണ്ഡകോപനിഷത്ത് എന്ന പേരുണ്ടായതെന്ന് പറഞ്ഞു വരുന്നു. മുണ്ഡകന്മാർ എന്നതിന് എല്ലാ കാമങ്ങളും മുണ്ഡനം ചെയ്തുകളഞ്ഞ സംന്യാസികൾ എന്നാണർത്ഥം. ഈ ഉപനിഷത്ത്പഠിക്കുന്നതിനു മുൻപ്, ബുദ്ധഭിക്ഷുക്കൾക്കിടയിൽ പതിവുള്ളതുപോലെയുള്ള ശിരോമുണ്ഡനം നിർബ്ബന്ധമായിരുന്നതിൽ നിന്നാണ് ഈ പേരുവന്നത് എന്ന് മറ്റൊരഭിപ്രായവുമുണ്ട്.വൃതനിർവഹണം നടത്തിയിട്ടില്ലാത്തവർ ഇത് വായിക്കാതിരിക്കട്ടെ എന്നൊരു വിലക്ക് ഉപനിഷത്തിന്റെ അവസാനഭാഗത്തെ ഒരു മന്ത്രത്തിൽ‍ കാണാം. മുണ്ഡകമെന്നത്, ഈ ഉപനിഷത്തിന്റെ എന്നതിനൊപ്പം അതിലെ അദ്ധ്യായങ്ങളുടെ കൂടി പേരാണ്. മുണ്ഡകോപനിഷത്തിൽ മൂന്നു "മുണ്ഡകങ്ങൾ" അടങ്ങിയിരിക്കുന്നു. ഓരോ മുണ്ഡകവും ഈരണ്ട് ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രഭാരതത്തിന്റെ പ്രമാണമുദ്രയിൽ ചേർത്തിരിക്കുന്ന "സത്യമേവ ജയതേ' എന്ന മഹാവാക്യം, ഈ ഉപനിഷത്തിന്റെ മൂന്നാം അദ്ധ്യായത്തിലൊരിടത്ത്, "സത്യമേവ ജയതേ നാനൃതം" എന്നാരംഭിക്കുന്ന മന്ത്രത്തെ ആശ്രയിച്ചാണ്.



6.മാണ്ഡൂക്യോപനിഷദ്
(അഥർവവേദം)

ഹിന്ദുമതം എന്താണെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമായി മാണ്ഡൂക്യോപനിഷത്തിനെ പരിഗണിക്കുന്നു. അഥർവ വേദത്തിൽപ്പെട്ടതാണ്‌മാണ്ഡൂക്യോപനിഷത്ത്‌. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെവിശദീകരണമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ശ്ലോകരൂപത്തിൽ 12 മന്ത്രങ്ങളാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഈ ഉപനിഷത്തിൻറെ പ്രാധാന്യം കോണ്ടായിരിക്കാം ശങ്കരാചാര്യർ പ്രത്യേകമായി മംഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചത് എന്നു കരുതുന്നു. ഗൌഡപാദരുടെ കാരികക്കും ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുണ്ട്. മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിൻറെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്. മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നർത്ഥം. തവളയും ഉപനിഷത്തുംതമ്മിൽ നേരിട്ട്‌ ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക്‌ ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ  വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്. മാണ്ഡൂക്യഭാഷ മനസ്സിലാകണമെന്നുണ്ടെങ്കിൽ മറ്റ്‌ ഏതെങ്കിലും ഒന്നു രണ്ട്‌ ഉപനിഷത്തുകളുടെ പഠനം അനിവാര്യമാകുന്നു. ഈ ഗഹനത കണക്കിലെടുത്താണ്‌, ഗൗഡപാദർമാണ്ഡൂക്യത്തിനെ ഒരു കാരിക എഴുതിയത്‌. പഠിക്കുവാനുള്ള എളുപ്പത്തിന്‌ സാധാരണ മാണ്ഡൂക്യകാരികയാണ്‌ ആശ്രയിക്കപ്പെടുന്നത്‌. ഇതിൽ നാല്‌ അദ്ധ്യായങ്ങളുണ്ട്‌. ആദ്യത്തെ അദ്ധ്യായം ആഗമ പ്രകരണം എന്നറിയപ്പെടുന്നു. ഇത്‌ ഉപനിഷത്തിനോട്‌ ചേർത്താണ്‌ വായിക്കുന്നത്‌. ബാക്കി മൂന്നും സ്വതന്ത്രമായി അദ്വൈത പ്രകരണം, വൈതഥ്യപ്രകരണം, അലാതശാന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു.





7.തൈത്തിരീയോപനിഷദ്
(കൃഷ്ണ യജുർ വേദം)

യജുർവേദത്തിന്റെ തൈത്തിരീയശാഖയോടനുബന്ധിച്ചുള്ള തൈത്തിരീയ ബ്രാഹ്മണത്തിന് പ്രപാഠങ്ങൾ എന്നറിയപ്പെടുന്ന പത്തദ്ധ്യായങ്ങളുള്ളതിൽ അവസാനത്തേതിന് മുൻപുള്ള (ഏഴുമുതൽ ഒൻപതു വരെ) മൂന്നദ്ധ്യായങ്ങളാണ് തൈത്തിരീയോപനിഷത്തായി കണക്കാക്കപ്പെടുന്നത്. തൈത്തിരീയം എന്ന പേരിനെ വിശദീകരിക്കാറുള്ളത് തിത്തിരിപ്പക്ഷിയുമായി ബന്ധപ്പെടുത്തിയാണ്. പഠിച്ചതെല്ലാം പുറത്തുകളയാൻ കോപിഷ്ഠനായ ഗുരു വൈശമ്പായനൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യൻ യാജ്ഞവൽക്യൻ ഛർദ്ദിച്ചുകളഞ്ഞ വിദ്യയിൽ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുക്കുക വഴി സംരക്ഷിക്കപ്പെട്ടതാണ് യജുർവേദത്തിന്റെതൈത്തിരീയശാഖ എന്നൊരു കഥയുണ്ട്. ആ വേദശാഖയ്ക്കും അതിന്റെ അനുബന്ധമായ ബ്രാഹ്മണത്തിനും അതിലെ ഉപനിഷത്തിനും ഈ പേരുകിട്ടിയതിനു പിന്നിൽ ആ കഥയാണ്.



8.ഐതരേയോപനിഷത്ത്
(ഋഗ്വേദം)

ഋഗ്വേദത്തോടുചേർന്നുള്ള ഐതരേയ ബ്രാഹ്മണത്തിന്റെ തുടർച്ചയായി വരുന്ന ഐതരേയാരണ്യകത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്.ഐതരേയ ബ്രാഹ്മണത്തിന്റേയും ഐതരേയാരണ്യകത്തിന്റേയും കർത്താവായി കരുതപ്പെടുന്ന മഹിദാസ ഐതരേയനുമായി ബന്ധപ്പെടുത്തിയാണ് ഈ ഉപനിഷത്തിന്റെ പേരിനെ വിശദീകരിക്കാറുള്ളത്. സൃഷ്ടലോകത്തിന്റേയും ജീവന്റേയും ഉല്പത്തി-വികാസങ്ങളെ ലളിതവും നാടകീയവുമായി ചിത്രീകരിച്ച്, എല്ലാറ്റിലും കുടികൊള്ളുന്ന ആന്തരികസത്ത ആത്മാവാണെന്ന് സ്ഥാപിക്കുകയാണ് ഈ ഉപനിഷത്ത്.




9.ചാന്ദോഗ്യോപനിഷദ്
(സാമവേദം)

ഏറ്റവും പഴക്കം കൂടിയ ഉപനിഷത്തുകളിൽ ഒന്നായി ഛാന്ദോഗ്യം കണക്കാക്കപ്പെടുന്നു. മുഖ്യ ഉപനിഷത്തുകൾക്കിടയിൽ ബൃഹദാരണ്യകം കഴിഞ്ഞാൽ ഏറ്റവും വലിയ ഉപനിഷത്താണിത്. ഗദ്യരൂപത്തിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. സാമവേദത്തിന്റെ അനുബന്ധമായ ഛാന്ദോഗ്യബ്രാഹ്മണത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്. ഛാന്ദോഗ്യം എന്ന പേര് എന്ന പേര് വേദം, വൃത്തം, വൃത്തശാസ്ത്രം എന്നൊക്കെ അർത്ഥമുള്ളതും സാധാരണയായി സാമവേദത്തെ സൂചിപ്പിക്കുന്നതുമായ ഛന്ദസ് എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഛന്ദസ്, അല്ലെങ്കിൽ സാമവേദം പഠിച്ചവരായ ഛന്ദോഗന്മാരുടെ ഉപനിഷത്താണ് ഛാന്ദോഗ്യോപനിഷത്ത്. ഛാന്ദോഗ്യബ്രാഹ്മണത്തിൽ ആകെയുള്ള പത്തദ്ധ്യായങ്ങളിൽ ഒടുവിലത്തെ എട്ടദ്ധ്യായങ്ങളാണ് ഈ ഉപനിഷത്ത്. അദ്ധ്യായങ്ങൾ പ്രപാഠകങ്ങൾ എന്നറിയപ്പെടുന്നു. പ്രപാഠകങ്ങൾ ഓരോന്നും ഖണ്ഡങ്ങൾ എന്നു പേരുള്ള ഉപവിഭാഗങ്ങളായും തിരിഞ്ഞിരിക്കുന്നു. എല്ലാ പ്രപാഠകങ്ങളിലുമായി മൊത്തം 154 ഖണ്ഡങ്ങളുണ്ട്.




10.ബൃഹദാരണ്യകോപനിഷത്ത്
(ശുക്ല യജുർ വേദം)

ബൃഹദ് എന്ന വിശേഷണത്തിനൊത്തു പോകും വിധം, ഉള്ളടക്കത്തിന്റെ വൈവിദ്ധ്യത്തിലും വലിപ്പത്തിലും മറ്റ് മുഖ്യ ഉപനിഷത്തുകളെയെല്ലാം ഇത് അതിലംഘിക്കുന്നു. ഛാന്ദോഗ്യംഒഴിച്ചുള്ള മുഖ്യ ഉപനിഷത്തുകളെല്ലാം ചേർന്നാലുള്ളതിലും കൂടുതൽ ഇതിനു വലിപ്പമുണ്ട്. ഗദ്യരൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ബൃഹദാരണ്യകം, ഏറ്റവും പഴക്കം ചെന്ന ഉപനിഷത്തുകളിൽ ഒന്നായി കരുതപ്പെടുന്നു. രിൽ ആരണ്യകം എന്നുണ്ടെങ്കിലും സാങ്കേതികാർത്ഥത്തിൽ ഒരു മുഴു ആരണ്യകമല്ല ഇത്. വാജസനേയി സംഹിത എന്നുകൂടി അറിയപ്പെടുന്ന ശുക്ലയജുർവേദവുമായി ബന്ധപ്പെട്ട ശതപഥബ്രാഹ്മണത്തിനൊടുവിലുള്ള ആരണ്യകത്തിന്റെ അവസാനഭാഗമാണിത്

Wednesday, August 15, 2012

ശിവശങ്കര സ്തോത്രം



അതിഭീഷണ കടുഭാഷണ യമകിങ്കരപടലീ-

കൃതതാഡനപരിപീഡനമരണാഗതസമയേ

ഉമയാസഹ മമചേതസി യമശാസന നിവസൻ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

അസദിന്ദ്രിയ വിഷയോദയ സുഖസാത് കൃത സുകൃതേഃ

പരദൂഷണ പരിമോക്ഷണ കൃതപാതക വികൃതേഃ

ശമനാനനഭവകാനനനിരതേർ ഭവ ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

വിഷയാഭിധബഡിശായുധപിശിതായിതസുഖതോ

മകരായിത ഗതി സംസൃതി കൃതസാഹസവിപദം

പരമാലയ പരിപാലയ പരിതാപിതമനിശം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ദയിതാ മമ ദുഹിതാ മമ ജനനീ മമ ജനകോ

മമ കല്പിതമതിസന്തതിമരുഭൂമിഷു നിരതം

ഗിരിജാസഖ ജനിതാസുഖവസതിം കുരു സുഖിനം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം

ജനിനാശന മൃതിമോചന ശിവപൂജന നിരതേഃ

അഭിതോfദൃശമിദമീദൃശമഹമാവഹ ഇതിഹാ

ഗജകച്ഛപജനിതശ്രമ വിമലീകുരു സുമതിം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ത്വയി തിഷ്ഠതി സകലസ്ഥിതികരുണാത്മനി ഹൃദയേ

വസുമാർഗണകൃപണേക്ഷണമനസാ ശിവവിമുഖം

അകൃതാഹ്നികമസുപോഷകമവതാദ് ഗിരിസുതയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


പിതരാവതിസുഖദാവിതി ശിശുനാ കൃതഹൃദയൗ

ശിവയാഹൃതഭയകേ ഹൃദി ജനിതം തവ സുകൃതം

ഇതി മേ ശിവ ഹൃദയം ഭവ ഭവതാത് തവ ദയയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ശരണാഗതഭരണാശ്രിതകരുണാമൃതജലധേ

ശരണം തവ ചരണൗ ശിവ മമ സംസൃതിവസതേഃ

പരിചിന്മയ ജഗദാമയഭിഷജേ നതിരവതാത്

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


വിവിധാധിഭിരതിഭീതിഭിരകൃതാധികസുകൃതം

ശതകോടിഷു നരകാദിഷു ഹതപാതകവിവശം

മൃഡമാമവ സുകൃതീഭവ ശിവയാ സഹ കൃപയാ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


കലിനാശന ഗരലാശന കമലാസനവിനുത

കമലാപതിനയനാർച്ചിത കരുണാകൃതിചരണ

കരുണാകര മുനിസേവിത ഭവസാഗരഹരണ

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


വിജിതേന്ദ്രിയവിബുധാർച്ചിതവിമലാംബുജചരണ

ഭവനാശന ഭയനാശന ഭജിതാങ്ഗിതഹൃദയ

ഫണിഭൂഷണ മുനിവേഷണ മദനാന്തക ശരണം

ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


ത്രിപുരാന്തക ത്രിദശേശ്വര ത്രിഗുണാത്മക ശംഭോ

വൃഷവാഹന വിഷദൂഷണ പതിതോദ്ധര ശരണം

കനകാസന കനകാംബര കലിനാശന ശരണം


ഹരശങ്കര ശിവശങ്കര ഹര മേ ഹര ദുരിതം


Tuesday, August 14, 2012

പാക്കിൽ ശാസ്താവ്




പാക്കിൽ ശാസ്താവിന്റെ ക്ഷേത്രം തിരുവിതാംകൂറിൽ കോട്ടയം താലൂക്കിൽ നാട്ടകം പകുതിയിലാണ്. ഈ ക്ഷേത്രം പണ്ട് ഏറ്റവും പ്രസിദ്ധവും പ്രാധാന്യവുമുള്ളതായിരുന്നു. ഇതിനു പുരാതനത്വവും ഒട്ടും കുറവില്ല.



ശ്രീ പരശുരാമൻ കേരളത്തിന്റെ രക്ഷയ്ക്കായിട്ട് കിഴക്കു മലകളിലും പടിഞ്ഞാറു സമുദ്രതീരങ്ങളിലുമായി പല സ്ഥലങ്ങളിൽ ശാസ്താവിനെ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നുള്ളതു പ്രസിദ്ധമാണല്ലോ. പാക്കിൽശാസ്താവും ആ കൂട്ടത്തിലുള്ളതായി വിചാരിക്കാം. എന്നാൽ സ്വൽപം ഭേദമില്ലെന്നുമില്ല.



ഒരിക്കൽ ബ്രഹ്മാവു തന്റെ ഹേമകുണ്ഡത്തിൽനിന്ന് ഉദ്ഭൂതമായ ഒരു ശാസ്തൃവിഗ്രഹം അഗ്നിദേവന്റെ കയിൽ കൊടുത്ത്, "ഇതു പരശുരാമന്റെ കയ്യിൽ കൊടുത്ത്, ഇതിനെ യഥോചിതം എവിടെയെങ്കിലും ഒരു നല്ല സ്ഥലത്തു പ്രതിഷ്ഠിക്കാൻ പറയണം" എന്നു പറഞ്ഞയച്ചു. അഗ്നിദേവൻ അപ്രകാരം ചെയുകയാൽ പരശുരാമൻ ആ വിഗ്രഹവും കൊണ്ട് പുറപ്പെട്ട് "പാക്ക്" എന്നു പറഞ്ഞുവരുന്ന ആ സ്ഥലത്തു വന്നപ്പോൾ ഈ സ്ഥലം കൊള്ളാമെന്നു തോന്നുകയാൽ ആ ബിംബം അവിടെ പ്രതിഷ്ഠിച്ചു. എങ്കിലും അത് അവിടെ ഉറയ്ക്കാതെ ഇളകി ഉദ്ഗമിച്ചുകൊണ്ടിരുന്നു. പല പ്രാവശ്യം പിടിച്ചിരുത്തീട്ടും ബിംബമവിടെ ഇരിക്കായ്കയാൽ പരശുരാമൻ ഏറ്റവും വി‌ഷണ്ണനായിത്തീർന്നു. ആ സമയം ദൈവഗത്യാ സാക്ഷാൽ പാക്കനാരും ഭാര്യയും കൂടി അവിടെ വന്നുചേർന്നു. പാക്കനാരെ കണ്ടപ്പോൾ പരശുരാമൻ പരമാർത്ഥമെലാം പറഞ്ഞു. ഉടനെ പാക്കനാർ ആ ബിംബത്തിന്മേൽപ്പിടിച്ച് കീഴ്പ്പോട്ട് അമർത്തിക്കൊണ്ട് "ഇവിടെപ്പാർക്ക്" എന്നു പറഞ്ഞു. അതോടുകൂടി ബിംബം അവിടെ ഉറച്ചു. പാക്കനാർ "പാർക്ക്" എന്നു പറഞ്ഞതിനാൽ ആ ദേശത്തിനു "പാർക്ക്" എന്നു തന്നെ പേരു സിദ്ധിച്ചു. അതു കാലക്രമേണ "പാക്ക്" എന്നായിത്തീർന്നു. ഇപ്രകാരമൊക്കെയാണ് പാക്കിൽ ശാസ്താവിന്റെ ആഗമം. അതിനാൽ ഈ ശാസ്താവിനെ പ്രതിഷ്ഠിച്ചതു പരശുരാമനാണെന്നും പാക്കനാരാണെന്നും അഗ്നിദേവനാണെന്നും ഓരോരുത്തർ ഓരോവിധം പറയുന്നു. പ്രതിഷ്ഠ കഴിഞ്ഞു പരശുരാമൻ പോയതിന്റെ ശേ‌ഷം ശാസ്താവ് ദിവ്യനായ പാക്കനാർക്കു പ്രത്യക്ഷീഭവിക്കുകയും "പാക്കനാരെ ആണ്ടിലൊരിക്കലെങ്കിലും ഇവിടെ കണ്ടാൽ കൊള്ളാമെന്നുണ്ട്" എന്നരുളിചെയ്കയും അങ്ങനെയാകാമെന്നു പാക്കനാർ സമ്മതിക്കുകയും ചെയ്തു. പാക്കനാർ മുറം വിറ്റുകൊണ്ട് സഞ്ചരിച്ചിരുന്ന അവസരത്തിലാണ് അവിടെച്ചെന്നിരുന്നത്. അതുപോലെ പാക്കനാർ പിന്നെയും ആണ്ടുതോറും കർക്കടക സംക്രാന്തിനാൾ അവിടെ ചെന്നിരുന്നു. പാക്കനാരുടെ മുറക്കച്ചവടം പ്രസിദ്ധമാണല്ലോ. പാക്കനാർ പതിവായി കർക്കടകസംക്രാന്തിനാൾ പാക്കിൽചെന്നിരുന്നതിന്റെ സ്മാരകമായി ഇപ്പോഴും അവിടെ കർക്കടക സംക്രാന്തിതോറും ജനങ്ങൾ കൂടി ഒരു കച്ചവടം നടത്തിവരുന്നുണ്ട്. അതിനു 'സംക്രാന്തിവാണിഭം" എന്നാണ് പേരു പറഞ്ഞുവരുന്നത്. ആ ദിവസം അവിടെ പലജാതിക്കാരായി അസംഖ്യം ആളുകൾ കൂടുകയും കച്ചവടത്തിനായി അനേകം സാമാനങ്ങൾ കൊണ്ടുവരുകയും ചെയ്യുന്നുണ്ട്. എന്നാൽ വരുന്നവരിൽ അധികം പേരും പറയറും പുലയരും സാമാനങ്ങളിൽ അധികവും കുട്ട, മുറം മുതലായവയുമായിരിക്കും.



പ്രതിഷ്ഠാനന്തരം പരശുരാമൻ തദ്ദേശവാസികളായ ജനങ്ങളെ അവിടെ വരുത്തി ഈ ശാസ്താവിനെ എല്ലാവരും ദേശപരദേവതയായി ആദരിക്കുകയും ആചരിക്കുകയും ചെയ്യണമെന്നു ഉപദേശിച്ചു. അതനുസരിച്ചു ജനങ്ങൾ കൂടി അവിടെ ഉപായത്തിൽ ഒരമ്പലം പണി കഴിപ്പിക്കുകയും സമീപസ്ഥനായ അയർക്കാട്ടു നമ്പൂരിയെക്കൊണ്ട് കലശം നടത്തിക്കുകയും ചെയ്തു. ആ ദേവന് ആദ്യം നിവേദ്യം കഴിച്ചതു നാഴിയരിവച്ച് അതിന്റെ മുകളിൽ ഒരു തുടം വെണ്ണയും വച്ചാണ്. അതിനാൽ അങ്ങനെയുള്ള നിവേദ്യം ആ ദേവനു വളരെ പ്രധാനവും പ്രിയതരവുമായിത്തീർന്നു. അങ്ങനെ വഴിപാടായിട്ട് ഇപ്പോഴും പലരും അവിടെ നടത്തിവരുന്നുണ്ട്. അതിനു നാഴിയരിയും വെണ്ണയും എന്നാണ് പേരു പറഞ്ഞുവരുന്നത്.



ദേശക്കാർക്കൂടി ഉപായത്തിൽ ആദ്യം പണികഴിപ്പിച്ച ഈ ക്ഷേത്രത്തിനു പിന്നീടു വേണ്ടുന്ന പുഷ്ടിയൊക്കെ വരുത്തിയതു തെക്കുംകൂർ രാജാവാണ്. ഒരു കാലത്തു നാടുവാണിരുന്ന തെക്കുംകൂർ രാജാവ് ആണ്ടുതോറും മകരസംക്രാന്തിക്ക് ശബരിമല ക്ഷേത്രത്തിൽപ്പോയി സ്വാമിദർശനം കഴിച്ചുവന്നിരുന്നു. ആ തമ്പുരാനു പ്രായാധിക്യം കൊണ്ടുള്ള ക്ഷീണം നിമിത്തം അതു ദു‌ഷ്ക്കരമായിത്തുടങ്ങിയതിനാൽ ഒരാണ്ടിൽ അവിടെച്ചെന്നിരുന്നപ്പോൾ നടയിൽ തൊഴുതുകൊണ്ടുനിന്ന് "എന്റെ സ്വാമിൻ! ഇവിടെ വന്നു ദർശനം കഴിചപോകാൻ ഞാൻ ശക്തനല്ലാതെയായിത്തീർന്നിരിക്കുന്നു. ഇതു മുടങ്ങീട്ടു ജീവിച്ചിരിക്കുകയെന്നുള്ളത് എനിക്കു പരമസങ്കടമാണ്. അതിനാൽ ഇതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കിത്തരണേ" എന്നു ഭക്തിപൂർവം പ്രാർത്ഥിച്ചു. അന്നു രാത്രിയിൽ തമ്പുരാൻ കിടന്നുറങ്ങിയിരുന്ന സമയം ഒരാൾ അടുക്കൽ ച്ചെന്ന്, "ഇവിടെ വന്ന് എന്നെ ദർശിക്കുന്നതിന് നിവൃത്തിയില്ലാത്തവർ എന്റെ കിഴക്കേ നടയിൽ വന്ന് എന്നെക്കണ്ടാലും മതി. പാക്കിൽ പാർക്കുന്നതും ഞാൻതന്നെയാണ്" എന്നു പറഞ്ഞതായി അദ്ദേഹത്തിനുതോന്നി. ഉണർന്ന് ഉടനെ കണ്ണുതുറന്നു നോക്കിയപ്പോൾ അവിടെയെങ്ങും ആരെയും കണ്ടില്ല. അതിനാൽ ഇത് കരുണാനിധിയായ ശബരിമലശാസ്താവു തന്റെ പ്രാർത്ഥനയെ കൈക്കൊണ്ട് അരുളിച്ചെയ്തതാണെന്നു തന്നെ തമ്പുരാൻ വിശ്വസിച്ചു.



തമ്പുരാൻ ശബരിമലയിൽനിന്ന് തിരിയെ രാജധാനിയിൽ എത്തിയതിന്റെ ശേ‌ഷം ഒട്ടും താമസിയാതെ പാക്കിൽ ശാസ്താവിന്റെ അമ്പലം, നാലമ്പലം, ബലിക്കൽപ്പുരം, വാതിൽമാടം മുതലായവയോടുകൂടി ഭംഗിയായി പണിയിക്കുന്നതിനു കൽപന കൊടുത്തു. രണ്ടുമൂന്നു മാസംകൊണ്ട് അമ്പലം പണിയും പരിവാര പ്രതിഷ്ഠയും കലശവും നടത്തിക്കുകയും ഉത്സവം മുതലായ ആട്ടവിശേ‌ഷങ്ങൾക്കും മാസവിശേ‌ഷങ്ങൾക്കും നിത്യനിദാനം മുതലായതിനും പതിവുകൾ നിശ്ചയിക്കുകയും അവയ്ക്കെല്ലാം വേണ്ടിടത്തോളം വസ്തുവകകൾ ദേവസ്വംപേരിൽ പതിച്ചുകൊടുക്കുകയും ചെയ്തു. ആകെപ്പാടെ പാക്കിൽ ക്ഷേത്രം ഒരു മഹാക്ഷേത്രമാക്കിത്തീർത്തു എന്നു പറഞ്ഞാൽ മതിയല്ലോ. ക്ഷേത്രം പണി കഴിഞ്ഞിട്ട് അന്നു കലശം നടത്തിച്ചതും അയർക്കാട്ടു നമ്പുരിയെക്കൊണ്ടുതന്നെയാണ് അതിനാൽ ആ നമ്പൂരി ആ ക്ഷേത്രത്തിലെ തന്ത്രിയായിത്തീർന്നു. ഇപ്പോഴും അവിടെ തന്ത്രി അദ്ദേഹം തന്നെ. അക്കാലം മുതൽ തെക്കുംകൂർ രാജാക്കന്മാർ പാക്കിൽ ശാസ്താവിനെ അവരുടെ ഒരു പരദേവതയായി ആചരിച്ചുതുടങ്ങുകയും ചെയ്തു. അവർ അക്കാലത്തു മാസത്തിലൊരിക്കലെങ്കിലും അവിടെപ്പോയി സ്വാമിദർശനം കഴിക്കാതെയിരിക്കാറില്ല. അന്നു രാജധാനി കോട്ടയത്തു തളിയിലായിരുന്നതിനാൽ പാക്കിൽ ക്ഷേത്രത്തിലേക്കു നാലഞ്ചു നാഴികയിലധികം ദൂരമുണ്ടായിരുന്നില്ല. അതിനാൽ അങ്ങോട്ടു കൂടെക്കൂടെ പ്പോകുന്നതിനു സൗകര്യവുമുണ്ടായിരുന്നു.



പെരുമാക്കന്മാരുടെ ഭരണാനന്തരം കേരളരാജ്യം പല ഖണ്ഡങ്ങളായി ഭാഗിച്ചു ചില രാജാക്കന്മാരും ഇടപ്രഭുക്കന്മാരും പ്രത്യേകം പ്രത്യേകം ഭരിച്ചുതുടങ്ങിയപ്പോൾ അവർ തമ്മിൽ കൂടെക്കൂടെ യുദ്ധമുണ്ടാവുക സാധാരണമായിത്തീർന്നു. അതിനാൽ അവർക്കെല്ലാവർക്കും പ്രത്യേകം പ്രത്യേകം സൈന്യങ്ങളെ ശേഖരിക്കേണ്ടത് അത്യാവശ്യമായും വന്നുകൂടി. തെക്കുംകൂർ രാജാവും ഇക്കൂട്ടത്തിൽ പ്രാധനപ്പെട്ട ഒരിടപ്രഭുവായിരുന്നതിനാൽ അദ്ദേഹത്തിനു ഒരു സൈന്യശേഖരം വേണ്ടിവന്നു. അതിനാൽ അദ്ദേഹം രാജ്യത്തുള്ള ഓരോ കരകളിലും ഓരോരുത്തരെ ആശാന്മാരായി നിശ്ചയിക്കുകയും അവർക്കെല്ലാം ചില സ്ഥാനമാനങ്ങളും മറ്റും കല്പിച്ചു കൊടുക്കുകയും ആ ആശാന്മാർ ഓരോ കരകളിലും കളരികൾ കെട്ടി നാട്ടുകാരായ പുരു‌ഷന്മാരെയല്ലാം ആയോധനവിദ്യ അഭ്യസിപ്പിക്കണമെന്ന് ഏർപ്പാടു ചെയ്യുകയും അങ്ങനെ അവിടേക്കു ധാരാളം സൈന്യങ്ങളുണ്ടാ യിത്തീരുകയും ചെയ്തു. എന്നു മാത്രമല്ല, ഇപ്രകാരം യുദ്ധം അഭ്യസിക്കപ്പെടുന്നവർക്കു ആണ്ടിലൊരിക്കൽ ഒരു പരീക്ഷ നടത്തണമെന്നും ആ പരീക്ഷ നടത്തുന്നതു പാക്കിൽ ശാസ്താവിന്റെ സന്നിധിയിൽവച്ചു വേണമെന്നും നിശ്ചയിച്ചു.



ആണ്ടുതോറും വിജയദശമിക്കു വിദ്യാംരംഭം കഴിഞ്ഞിട്ട് രാജാവ് ഒരു നല്ല ദിവസം നിശ്ചയിച്ച് പ്രസിദ്ധപ്പെടുത്തും. ആ ദിവസം രാജ്യത്തുള്ള സകല കരകളിൽനിന്നും ആശാന്മാർ അവരവരുടെ ശി‌ഷ്യന്മാരോടുകൂടി പാക്കിൽ വന്നുചേരും. അപ്പോൾ രാജാവും അവിടെയെത്തും. പിന്നെ പോരാളികളായിട്ടുള്ളവരെ യഥായോഗ്യം രണ്ടുഭാഗമായി തിരിച്ചു നിർത്തും. അവർ തെക്കും വടക്കുമായി പിരിഞ്ഞ് അണിനിരക്കും. എല്ലാവരും സന്നദ്ധരായി നിന്നു കഴിയുമ്പോൾ യുദ്ധം തുടങ്ങുന്നതിന് രാജാവ് കല്പനകൊടുക്കും. ഉടനെ യുദ്ധമാരംഭിക്കുകയും ചെയ്യു. ഇങ്ങനെയൊക്കെയായിരുന്നു ഇതിന്റെ പതിവ്. ഈ പരീക്ഷായുദ്ധത്തിന് പാക്കിൽ പട എന്നാണ് പേരു പറഞ്ഞുവന്നിരുന്നത്. ഈ യുദ്ധത്തിനായി പാക്കിൽ ക്ഷേത്രത്തിനുസമീപം മതിൽക്കുപുറത്തായിട്ട് ഏതാനും സ്ഥലം ഒഴിച്ചിട്ടിരുന്നു. ആ സ്ഥലത്തിന് 'പടനിലം' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഈ യുദ്ധത്തിൽ ജയിക്കുന്നവർക്കു സൈന്യത്തിൽ ചില സ്ഥാനങ്ങളും ചില സമ്മാനങ്ങളും മറ്റും രാജാവു കൽപിച്ചു കൊടുക്കുകയും ചെയ്തിരുന്നു. യുദ്ധത്തിൽ ജയിക്കുന്നതിനു പ്രധാനമായി സഹായിക്കുന്ന ദേവന്മാർ വേട്ടയ്ക്കൊരു മകനും ശാസ്താവുമാണെന്നാണല്ലോ വച്ചിരിക്കുന്നത്. അതിനാൽ തെക്കുംകൂർ രാജാവും രാജ്യവാസികളും മാത്രമല്ല, മറ്റു ചില രാജാക്കന്മാരും കോയിത്തമ്പുരാക്കന്മാരും കൂടി പാക്കിൽ ശാസ്താവിനെ ഒരു പരദേവതയായിട്ടാണ് ആചരിച്ചുവരുന്നത്. നാട്ടുരാജാക്കന്മാർ തമ്മിൽ യുദ്ധമില്ലാതായപ്പോൾ മുതൽ അതിനൊക്കെ സ്വല്പം കുറവു വന്നു തുടങ്ങി. എങ്കിലും, പള്ളം, ലക്ഷ്മീപുരം, അനന്തപുരം, പാലിയക്കര, ഗ്രാമം മുതലായ കോയിത്തമ്പുരാക്കന്മാരുടെ കൊട്ടാരങ്ങളിലും മറ്റും കൊച്ചുതമ്പുരാക്കന്മാരുടെ അന്നപ്രാശനവും കൊച്ചുതമ്പുരാട്ടിമാരുടെ പള്ളിക്കെട്ടു കഴിഞ്ഞാൽ പാക്കിൽ കൊണ്ടുചെന്നു ദർശനം കഴിപ്പിചു കൊണ്ടുപോവുക ഇപ്പോഴും പതിവുണ്ട്.



ശബരിമലശാസ്താവും പാക്കിൽ ശാസ്താവും ഒന്നുതന്നെയെന്നാണ് ജനങ്ങളുടെ വിശ്വാസം. ശബരിമലയ്ക്ക് പോകുവാൻ സാധിക്കാത്തവരും മറ്റുമായി അനേകം ജനങ്ങൾ മകരസംക്രാന്തിക്കു പാക്കിൽ പോയി ദർശനം കഴിക്കുക ഇപ്പോഴും പതിവാണ്.



പാക്കിൽ ശാസ്താവിനു മുൻകാലങ്ങളിൽ ഇപ്രകാരമെല്ലാം പ്രസിദ്ധിയും പ്രാധാന്യവും ഉണ്ടായിരുന്നുവെങ്കിലും തെക്കുംകൂർ രാജ്യം തിരുവിതാംകൂറിൽ ചേർന്നതോടുകൂടു അതിനൊക്കെ വളരെ ഭേദഗതിവന്നുപോയി. എങ്കിലും ദേവസാന്നിദ്ധ്യത്തിന് ഇപ്പോഴും അവിടെ യാതൊരു മാറ്റവും വന്നിട്ടില്ല. ആ ദേശക്കാർ ഇപ്പോഴും ആ ശാസ്തവിനെ തങ്ങളുടെ ദേശപരദേവതയായിട്ടുതന്നെ ആചരിച്ചുവരുന്നുണ്ട്. ആണ്ടു തോറുമുള്ള ഉത്സവത്തിനു സർക്കാരിൽനിന്നു സ്വല്പം നെല്ലും പണവും പതിച്ചുവച്ചിട്ടുണ്ടെങ്കിലും പോരാത്തതെല്ലാം ചെലവുചെയ്ത് ഉത്സവം കേമമാക്കുന്നതും അഹസ്സുകൾ നടത്തുന്നതും ഇപ്പോഴും ദേശക്കാർ തന്നെയാണ്. പാക്കിൽ ശാസ്താവിന്റെ മാഹാത്മ്യങ്ങൾ പറയുകയാണെങ്കിൽ വളരെയുണ്ട്. വിസ്തരഭയത്താൽ അതിനായി ഇപ്പോൾ തുനിയുന്നില്ല.

Friday, August 10, 2012

ഗജേന്ദ്രമോക്ഷം



പാണ്ഡ്യരാജാവായിരുന്ന ഇന്ദ്രദ്യുമ്നന്‍ മലയപര്‍വ്വതത്തിന്റെ താഴ്വരയില്‍ ആശ്രമം കെട്ടി വിഷ്ണുനാഥനെ പ്രാര്‍ത്ഥിച്ചു. ഒരു ദിവസം അഗസ്ത്യ മഹര്‍ഷി ആശ്രമത്തിലെത്തി. ധ്യാനനിരതനായ രാജാവ് മഹര്‍ഷി വന്ന വിവരം അറിഞ്ഞില്ല. തന്നെ വിധിയാംവണ്ണം സ്വീകരിക്കാത്ത രാജാവിനെ മഹര്‍ഷി ശപിച്ചു . "തന്നെ ധിക്കരിച്ചു ഇളകാതിരിക്കുന്ന ഇവന്‍ കാട്ടാനത്തലവനായി ആരോടും മിണ്ടാട്ടവും ഉരിയാട്ടവുമില്ലാതെ നടക്കട്ടെ". എന്ന് ശപിച്ചിട്ട് മഹര്‍ഷി നടന്നു പോയി. ധ്യാനമുണര്‍ന്നപ്പോള്‍ ഭടന്മാരില്‍ നിന്നും വിവരമറിഞ്ഞ രാജാവ് മഹര്‍ഷിയുടെ പിന്നാലെചെന്നു നമസ്കരിച്ച്, മാപ്പപേക്ഷിച്ചു. പശ്ച്താപം തോന്നിയ മഹര്‍ഷി ഈ ശാപം ദൈവഹിതമാണെന്നും വിഷ്ണുഭാഗവാന്റെദര്‍ശനം കിട്ടാന്‍ വേണ്ടിയാണെന്നും അറിയിച്ചു



മദയാനയായി മാറിയ രാജാവ് കാട്ടിലേക്ക് ഓടിപ്പോയി. അവിടെ മറ്റു ആനകളുടെ തലവനാകയും, മരശാഖകള്‍ ഒടിച്ചും, ചീന്തിതിന്നും, മണ്ണ്കുത്തിയാറാടിയും , തടാകങ്ങളില്‍ കുളിച്ചും,  കാട്ടിലങ്ങനെ വിളയാടി. ആനയായാലും അവനു മുന്‍പുണ്ടായിരുന്ന വിഷ്ണുഭക്തി നിലനിന്നു പോന്നു.
അതുകൊണ്ട് പാപനാശിനികളായ തീര്‍ത്ഥങ്ങള്‍ കണ്ടാല്‍ അതില്‍ സേവിക്കയും, തീര്‍ത്ഥം കുടിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ഭൂപ്രദക്ഷിണം ചെയ്തുചെയ്ത് ആനക്കൂട്ടം ത്രികുടപര്‍വ്വതത്തില്‍ എത്തി. ആ പര്‍വ്വതത്തിന് ഇരുമ്പ്, വെള്ളി,സ്വര്‍ണം എന്നിവയുടെ നിറങ്ങളില്‍ മൂന്നു കൊടുമുടികള്‍ ഉണ്ട്. ചുറ്റും പാലാഴി. യക്ഷകിന്നരന്മാര്‍ ആനന്ദിച്ചുല്ലസിക്കുന്ന ദിവ്യപ്രദേശമാണ്‌ അവിടം. അതിന്റെ താഴ്വരയില്‍ വരുണന്റെ ഋതുമത് എന്ന് പേരുള്ള അതിമനോഹരമായ ഉദ്യാനമുണ്ട്. പക്ഷിമൃഗാദികള്‍ ഒന്നിച്ചുല്ലസിക്കുന്ന ആ ഉദ്യാനത്തില്‍ ഒരു താമര പൊയ്കയുമുണ്ട് . ഇതെല്ലാം കണ്ടപ്പോള്‍ ഗജേന്ദ്രനു ആ പ്രദേശം നന്നേ ഇഷ്ടപ്പെട്ടു. അങ്ങനെ കാട്ടാനക്കൂട്ടം അവിടെ താമസമുറപ്പിച്ചു


ഒരു ദിവസം ആഹാരമൊക്കെ കഴിഞ്ഞ് മധ്യാഹ്നമായപ്പോള്‍ ആനക്കൂട്ടം ആ താമര പൊയ്കയുടെ അടുത്തെത്തി. ഗജേന്ദ്രനു അതില്‍ ഒന്ന് കുളിച്ചാല്‍ കൊള്ളാമെന്നുതോന്നി. അവന്‍ വേണ്ടുവോളം കുളിക്കുകയും താമര വളയങ്ങള്‍ ചുറ്റിപ്പറിച്ചെടുത്ത് തിന്നുന്നുമുണ്ടായിരുന്നു. അപ്പോള്‍ അതാ ഒരു കൂറ്റന്‍ മുതല ആനയുടെ കാലില്‍പിടികൂടി . വേദനകൊണ്ട് ആന അലറി ചിന്നം വിളിച്ചു, ശക്തിയായി കാല്‍ കുടഞ്ഞു മുതലയെ വേര്‍പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മറ്റു ആനകളെല്ലാം കൂടി ഈ ആനയെ പിടിച്ചുവലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലു ഫലമുണ്ടായില്ല. അങ്ങനെ ഒരായിരം വര്‍ഷം അവര്‍ തമ്മില്‍ പിടിയും വലിയും ആയി കഴിച്ചുകൂട്ടി. അപ്പോഴതാ ദൈവഹിതംപോലെ ഗജേന്ദ്രനു പണ്ട് മഹര്‍ഷി കൊടുത്ത ശാപമോക്ഷം ഓര്‍മ്മ വന്നു. ഭഗവദ്സ്മൃതിയുണര്‍ന്ന് സര്‍വ്വലോകേശനായ സാക്ഷാല്‍ ഭഗവാന്‍ നാരായണനെ സ്തുതിച്ചു .തുമ്പിക്കൈകൊണ്ട്‌ താമരപ്പൂക്കള്‍ പറിച്ചെടുത്ത് ഭഗവാനെ ആരാധിച്ചു. അവന്റെ സ്തുതികേട്ട് ഭഗവന്‍ ഗരുഡന്റെ പുറത്തുകയറി ആ താമരപോയ്കയിലെത്തി.
ഗജേന്ദ്രന്റെ തുമ്പിക്കൈ മാത്രം ജലനിരപ്പിനു മുകളില്‍ കാണാമായിരുന്നു. ഭഗവാന്‍ ആനയെ മെല്ലെ കരക്കെത്തിച്ചു. അപ്പോഴും മുതലയുടെ പിടി മാറിയിരുന്നില്ല. ഭഗവാന്‍ തന്റെ സുദര്‍ശനചക്രം കൊണ്ട് മുതലയുടെ കഴുത്തറുത്തു.. അപ്പോഴതാ, അതിമനോഹര വേഷധാരിയായി ഉദയസൂര്യനെപോലെ ശോഭിക്കുന്ന ഒരു ഗന്ധര്‍വ്വശ്രേഷ്ടന്‍
മുതലയില്‍ നിന്നും ആവിര്‍ഭവിച്ച് ഭഗവാനെ സ്തുതിച്ചു വാഴ്ത്തി .


ദേവലമുനിയുടെ ശാപമേറ്റാണ് ഗന്ധര്‍വ്വന്‍ മുതലയായിത്തീര്‍ന്നത്‌. ഭഗവാന്റെ സുദര്‍ശനചക്രം കൊണ്ട് തന്നെ ആ ഗന്ധര്‍വ്വന് ശാപമോക്ഷം ലഭിച്ചു.



ഭഗവാന്റെ വാത്സല്യപൂര്‍വ്വമായ തലോടല്‍ കൊണ്ട് ഗജേന്ദ്രന് ശാപമോക്ഷം കിട്ടുകയും ഇന്ദ്രദ്യുമ്നരാജാവായി തീരുകയും ചെയ്തു. അങ്ങനെ ഇന്ദ്രദ്യുമ്നന്‍ വിഷ്ണു സായൂജ്യം നേടി.


അഹങ്കാരം അസ്തമിക്കുമ്പോള്‍ ആത്മജ്ഞാനം  മുളപൊട്ടുന്നു…അപ്രതീക്ഷമായ വീഴ്ചകള്‍  സല്‍ബുദ്ധി പ്രധാനം ചെയ്യുന്നു…ഞാന്‍ ഒരു  നിസ്സാരനാണ്‌ എന്ന് ആ നിമിഷങ്ങളില്‍ മനസിലാക്കുകയും ചെയ്യുന്നു…


ഗജേന്ദ്രമോക്ഷം  കഥ ആവര്‍ത്തിച്ചു വായിക്കുമ്പോള്‍ തീര്‍ച്ചയായും  അതിന്റേതായ പരിവര്‍ത്തനം നമ്മുടെ മനസ്സില്‍  ഉണ്ടാകും…വീഴ്ചകള്‍ക്ക് മുന്‍പുതന്നെ  ഗുണപാടങ്ങള്‍ മനസ്സിലാക്കുന്നവര്‍  ഭാഗ്യവാന്മാരാണ് …

Thursday, July 12, 2012

അദിതി



അനന്തത, സ്വാതന്ത്ര്യം, സര്‍ഗശക്തി, സമഗ്രത, സമൃദ്ധി തുടങ്ങിയ പല വിവക്ഷിതാര്‍ഥങ്ങളുമുള്ള ഈ പദം പ്രപഞ്ചത്തിലെ എല്ലാ സത്പ്രഭാവങ്ങളുടെയും ജ്ഞാനവിജ്ഞാനങ്ങളുടെയും മാതൃസ്ഥാനത്ത് ഭാരതീയര്‍ സങ്കല്പിക്കുന്ന അനാദ്യന്തസ്വരൂപിണിയും മൌലികശക്തിയുടെ മൂര്‍ത്തിമദ്ഭാവവുമായ ദേവിയുടെ പേരാണ്. പരിമിതമായ ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അമേയമായ സ്വര്‍ഗമാണ് അദിതി. തന്‍മൂലം ആകാശത്തിന്റെ അധിദേവതയായും ഭൂമിയെ താങ്ങിനിര്‍ത്തുന്ന ദേവിയായും സങ്കല്പിക്കപ്പെടുന്നു. എല്ലാ ദേവന്‍മാരുടെയും അമ്മ എന്ന അര്‍ഥത്തില്‍ ദേവമാതാവ് എന്നും അദിതിയെ വിളിക്കുന്നു. ഗോക്കളെയും ശിശുക്കളെയും സംരക്ഷിക്കുന്നതിനും അവരുടെ അജ്ഞാനത്തിനു മാപ്പുകൊടുത്ത് അവരെ അനുഗ്രഹിക്കുന്നതിനും അര്‍ഹതയുള്ള ദേവിയാണ് അദിതി എന്ന് ഋഗ്വേദം പറയുന്നു.



അദിതിയെക്കുറിച്ച് പുരാണങ്ങള്‍ നല്കുന്ന വിവരങ്ങളില്‍ വൈരുധ്യങ്ങളുണ്ട്. ബ്രഹ്മാവിന്റെ പുത്രനായ കശ്യപന്റെ ഭാര്യയാണ് അദിതി. എട്ടു പുത്രന്‍മാരുണ്ടായതില്‍ ഒരാളെ പരിത്യജിച്ചു. ആ പുത്രനാണ് മാര്‍ത്താണ്ഡന്‍. ശേഷിച്ച ഏഴുപേര്‍ ആദിത്യന്മാര്‍. ആദിത്യന്മാര്‍ ആറാണെന്നും എട്ടാണെന്നും അഭിപ്രായഭേദമുണ്ട്. അദിതിയുടെ പുത്രന്‍മാരായി പന്ത്രണ്ട് ആദിത്യന്മാരുള്ളതായി മഹാഭാരതം പറയുന്നു; ഈ സങ്കല്പത്തിനാണ് കൂടുതല്‍ അംഗീകാരം. ദക്ഷന്റെ പുത്രിയായും അമ്മയായും അദിതി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്.



യജുര്‍വേദമനുസരിച്ച് അദിതി വിഷ്ണുവിന്റെ പത്നിയാണ്. കശ്യപന് അദിതിയിലുണ്ടായ പുത്രനാണ് വിഷ്ണുവിന്റെ അവതാരമായ വാമനന്‍ എന്ന് വിഷ്ണുപുരാണത്തില്‍ കാണുന്നു. മഹാഭാരതവും രാമായണവും മറ്റു പുരാണങ്ങളും അനുസരിച്ച് വിഷ്ണുവിന്റെ മാതാവാണ് അദിതി. ഇന്ദ്രനും അദിതിയുടെ പുത്രനായതുകൊണ്ട് ഇന്ദ്രാനുജന്‍ എന്ന് വിഷ്ണുവിനു പേരുണ്ടായി. ദശാവതാരങ്ങളില്‍ മൂന്നെണ്ണം അദിതിയില്‍ നിന്നാണ്. അദിതിയില്‍നിന്നു നേരിട്ട് വാമനനും അദിതിയുടെ ചൈതന്യമായ കൌസല്യയില്‍നിന്ന് രാമനും അദിതിയുടെ മാനുഷികഭാവമായ ദേവകിയില്‍നിന്ന് കൃഷ്ണനും അവതരിച്ചു. ഏകാദശരുദ്രന്‍മാരും അഷ്ടവസുക്കളും അദിതിയുടെ സന്താനങ്ങളാണ്. അദിതിയുടെ പുത്രന്‍മാര്‍ എന്ന അര്‍ഥത്തിലാണ് ആദിതേയന്മാര്‍ എന്നു ദേവന്‍മാരെ വിളിക്കുന്നത്.



തത്ത്വചിന്താപരമായ വ്യാഖ്യാനങ്ങള്‍കൊണ്ട് സാധൂകരിക്കാവുന്നതാണ് ഈ വൈരുധ്യങ്ങളെല്ലാം. സനാതനവും അനന്തവുമായ ചൈതന്യമാണ് അദിതി. അദിതിയില്‍നിന്ന് ദക്ഷന്‍, അഥവാ വിവേകവും തിരിച്ചറിവുമുള്ളവന്‍, ജനിച്ചു; മൌലികമായ ആ ജ്ഞാനത്തില്‍നിന്ന് ചൈതന്യം സ്വയം ഉദ്ഭവിച്ചു. സര്‍ഗശക്തിയില്‍നിന്ന് പ്രജ്ഞയും പ്രജ്ഞയില്‍ നിന്ന് സര്‍ഗശക്തിയും ഉണ്ടാകുന്നു; മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പരമാത്മാവില്‍ നിന്നുയിര്‍കൊള്ളുന്ന ജീവാത്മാവ് പരമാത്മാവില്‍ത്തന്നെ ലയിക്കുന്നു. ഈ ചാക്രികപ്രക്രിയയാണ് പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത്. ദിതി എന്ന സങ്കല്പം ഈ വ്യാഖാനത്തിന്നുറപ്പു നല്കുന്നുണ്ട്. മനസ്സിന്റെ പരിധിക്കുമപ്പുറത്തുള്ള ഭാസുര തേജസ്സാണ് ബ്രഹ്മപുത്രനായ കശ്യപന്‍. ആ ജ്യോതിസ്സും അദിതി എന്ന അഖണ്ഡമായ ചിത്തശക്തിയും ഒത്തുചേരുന്നതാണ് സര്‍ഗപ്രക്രിയ; അതില്‍ നിന്ന് ചേതനാചേതനങ്ങള്‍ ഉണ്ടായി. അവയാണ് ദിതിയുടെ ജന്‍മത്തിനു കാരണം. ദിതിയും അദിതിയും കശ്യപന്റെ പത്നിമാരാണ്. ദിതിയില്‍നിന്ന് ദൈത്യന്‍മാര്‍ (അചിത്തി) ജനിക്കുന്നു; അദിതിയില്‍നിന്ന് ആദിതേയന്മാര്‍ അഥവാ ചിത്പുരുഷന്‍മാരായ ദേവന്‍മാര്‍ രൂപംകൊള്ളുന്നു. രണ്ടിന്റെയും ഉറവിടം അഭിന്നമാണെന്നുമാത്രം.



ഭൂമി, പാര്‍വതി, പുണര്‍തം നക്ഷത്രം, ഗൃഹനിര്‍മാണത്തില്‍ വ. വശത്തുവച്ചു പൂജിക്കേണ്ട വാസ്തുദേവത, സര്‍വത്തെയും 'അദി'ക്കുന്നത് (ഭക്ഷിക്കുന്നത്) എന്ന അര്‍ഥത്തില്‍ മൃത്യു എന്നിവയ്ക്കൊക്കെ അദിതി എന്നു പേരുണ്ട്. രാത്രിയിലെ പതിനഞ്ചു നിത്യനക്ഷത്രമുഹൂര്‍ത്തങ്ങളില്‍ ഒന്നിന്റെ പേര് 'അദിതിമുഹൂര്‍ത്തം' എന്നാണെന്ന് മാധവനിദാനം എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിലും സാരാവലി എന്ന ജ്യോതിഷകൃതിയിലും പരാമര്‍ശിച്ചു കാണുന്നു.