ഏകാദശിയുടെ ആവിര്‍ഭാവം ധനുമാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശിദിനത്തിലായിരുന്നു എന്നാണ് ഐതിഹ്യം. അതിപ്രകാരമാണ്:
മുരൻ ഒരു പരാക്രമിയായ അസുരനായിരുന്നു.
ഇദ്ദേഹം ബ്രഹ്മാവിന്‍റെ അംശത്തില്‍ ജനിച്ച താലജംഘന്‍റെ പുത്രനായിരുന്നു.മഹാ അഹങ്കാരി. മുരൻ സ്വന്തം ശക്തി വർദ്ധിപ്പിക്കുന്നതിനായി ബ്രഹ്മാവിനെ പ്രീതിപ്പെടുത്താൻ കഠിന തപസ്സ് ചെയ്തു. വർഷങ്ങൾ കടന്നുപോയിട്ടും ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടില്ല. വാശിയേറിയ
മുരൻ സ്വന്തം വാളെടുത്ത് ബ്രഹ്മാവിനെ സ്തുതിച്ചിട്ട് തന്റെ കഴുത്തു വെട്ടാനൊരുങ്ങി. ഇത്തവണ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു.
"മുരാ, അവിവേകം കാണിക്കരുത്. നിന്റെ ഏതാഗ്രഹവും ഞാൻ സാധിച്ചുതരാം". ബ്രഹ്മാവ് പറഞ്ഞു. മുരൻ ബ്രഹ്മാവിനെ കൈകൂപ്പി. എന്നിട്ട് അപേക്ഷിച്ചു, "പ്രഭോ, ബ്രഹ്മാസ്ത്രം തന്ന് അടിയനെ അനുഗ്രഹിക്കണം".
വിനാശകാരിയായ ബ്രഹ്മാസ്ത്രം കിട്ടിയാൽ ദേവന്മാരെപ്പോലും നിലയ്ക്ക് നിർത്താൻ കഴിയുമെന്ന് മുരനറിയാമായിരുന്നു. ബ്രഹ്മാവ് അപകടം മുൻകൂട്ടി അറിഞ്ഞു. പക്ഷെ, മുരൻ ആവശ്യപ്പെട്ടതു നൽകാതിരിക്കാൻ ബ്രഹ്മാവിന് കഴിഞ്ഞില്ല.
ബ്രഹ്മാസ്ത്രം കിട്ടിയതോടെ ശക്തനായ മുരൻ ദേവന്മാരെയും മഹർഷിമാരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കാൻ തുടങ്ങി. മഹർഷിമാരുടെ യാഗശാലകൾ ഒന്നൊന്നായി അവൻ തല്ലിത്തകർത്തു. ആശ്രമങ്ങൾ അഗ്നിക്കിരയാക്കി. ദേവന്മാരുടെ കാര്യം ഇതിലും കഷ്ടമായിരുന്നു. ദേവന്‍മാരെ യുദ്ധത്തില്‍ തോല്‍പ്പിച്ച് സ്വര്‍ഗത്തില്‍ നിന്നും ആട്ടിയോടിച്ചു. സൂര്യചന്ദ്രന്‍മാരെ സ്ഥാനഭ്രഷ്ടരാക്കി തത്സ്ഥാനത്ത് പുതിയ സൂര്യചന്ദ്രന്‍മാരെ സൃഷ്ടിച്ച് അവരോധിച്ചു!
മുരാസുരന്റെ പീഡകാരണം ദേവന്‍മാര്‍ക്ക് പൊറുതിമുട്ടി. ഈ അസുരനില്‍നിന്ന് എങ്ങനെയും രക്ഷ പ്രാപിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇന്ദ്രന്‍ ഭഗവാന്‍ മഹാവിഷ്ണുവിണ്റ്റെ അടുക്കല്‍ചെന്ന് അഭയം പ്രാപിച്ച് മുരാസുരനെ നിഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
ഭഗവാന്‍ ഇന്ദ്രനെ ആശ്വസിപ്പിച്ചുകൊണ്ട് മുരാസുരനുമായി യുദ്ധം പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചു. യുദ്ധത്തില്‍ ഭഗവാന്‍ ദേവന്‍മാരെ സഹായിക്കാമെന്നും വാഗ്ദാനം ചെയ്തു.
യുദ്ധം തുടങ്ങിയതിനിടയിൽ യോഗനിദ്രയിലായിരുന്ന ശ്രീമഹാവിഷ്ണുവിന്റെ ദേഹത്തുനിന്ന് വിവിധ ആയുധങ്ങളുമേന്തിയ ദിവ്യതേജസ്സിയായ സ്ത്രീരൂപം പ്രത്യേക്ഷപ്പെട്ട് മുരാസുരനേയും സംഘത്തേയും ഭസ്മീകരിച്ചു. ഈ ബഹളത്തിനിടയിൽ യോഗനിദ്രയിൽ നിന്ന് ഉണർന്ന മഹാവിഷ്ണുവിനെ നമസ്‌കരിച്ചുനിന്ന സ്ത്രീരൂപത്തോട് ആരാണുനീയെന്ന് ഭഗവാൻ ചോദിച്ചു. ഞാൻ ഏകാദശിയാണെന്നവൾ മറുപടി നൽകി. സന്തുഷ്ടനായ ഭഗവാൻ എന്തുവരം വേണമെന്നു ചോദിച്ചു. എന്റെ ദിവസം എല്ലാ പുണ്യദിനങ്ങളിലും വെച്ച് പുണ്യദിനമാക്കി, അനുഗ്രഹിക്കണമെന്നും വ്രതമനുഷ്ഠിക്കുന്നവർക്ക് അശ്വമേധഫലവും വിഷ്ണുലോകം പുൽകുമാറാകണമെന്നും, പാപനാശനവും മഹാപുണ്യവും സിദ്ധിയ്ക്കണമെന്നും അവൾ ആവശ്യപ്പെട്ടു. സന്തുഷ്ടനായ മഹാവിഷ്ണു അവളെ അനുഗ്രഹിച്ചുകൊണ്ട് ഭവതി ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റമെന്നും ഏകാദശിവ്രതം കൃത്യനിഷ്ഠയോടെ ഭക്ത്യാദരപൂർവ്വം അനുഷ്ഠിക്കുന്നവർക്കെല്ലാം ഐഹികസുഖങ്ങളും ഒടുവിൽ പരമസായൂജ്യവും ലഭിക്കുമെന്നും അനുഗ്രഹിച്ചു.
*ഓം നമോ ഭഗവതേ വാസുദേവായ! ഓം നമോ നാരായണാ! കൃഷ്ണായ ഗോവിന്ദായ
നമോ നമഃ..
No comments:
Post a Comment