ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, June 20, 2017

തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം


Image result for തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രം

എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറ നഗരമദ്ധ്യത്തിലാണ്‌ പ്രസിദ്ധമായ പൂര്‍ണത്രയീശക്ഷേത്രം. വര്‍ഷത്തില്‍ ഏറ്റവുമധികം ഉത്സവം നടക്കുന്ന അപൂര്‍വ്വ ക്ഷേത്രവുമാണിത്‌. തൃപ്പൂണിത്തുറ കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു. പൂര്‍ണത്രയീശന്‍ കൊച്ചിരാജവംശത്തിന്റെ പരദേവതയുമായിരുന്നു.









ശ്രീകോവിലില്‍ കിഴക്കോട്ട്‌ ദര്‍ശനമായി പൂര്‍ണത്രയീശന്‍. വേദങ്ങളുടെ ഈശന്‍ എന്ന മഹാവിഷ്ണു സങ്കല്‍പം. നാലടിയോളം വരുന്ന പഞ്ചലോകവിഗ്രഹം. ചതുര്‍ബാഹു വിഗ്രഹത്തില്‍ ഗദഹസ്തം. പീഠത്തിലൂന്നി എഴുന്നേറ്റിരിക്കുന്നപോലത്തെ ഭാവം. ഉപപ്രതിഷ്ഠകള്‍ക്ക്‌ ഇവിടെ പ്രാധാന്യമില്ല. ശ്രീകോവിലിന്‌ ചുറ്റും അവതാരക്കഥകള്‍. മൂന്നുതട്ടുള്ള കെടാവിളക്കുമുണ്ട്‌.

പിറന്നുവീണ ഉടനെ ബ്രാഹ്മണന്റെ 9 കുട്ടികളും മരിച്ചു. തന്റെ ഭാര്യ വീണ്ടും ഗര്‍ഭിണിയായി. പിറക്കാന്‍ പോകുന്ന കുഞ്ഞിനെയെങ്കിലും വളര്‍ത്താനാഗ്രഹിച്ച അയാള്‍ ദ്വാരകയിലെത്തി ഭഗവാന്‍ ശ്രീകൃഷ്ണനെ കണ്ടു. തന്റെ ഈ കുഞ്ഞിനെങ്കിലും രക്ഷിക്കണമെന്ന്‌ അയാള്‍ അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ അവിടെ ഉണ്ടായിരുന്നു അര്‍ജ്ജുനന്‍ കുട്ടിയെ രക്ഷിക്കാമെന്നേറ്റു. പ്രസവസമയത്ത്‌ ശരകൂടം തീര്‍ത്ത്‌ കാവല്‍ നില്‍ക്കുകയും ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. ഇത്തവണ കുട്ടിയെ ഒരുനോക്കു കാണാനേ കഴിഞ്ഞില്ല. വാക്കുപാലിക്കാന്‍ കഴിയാത്തതില്‍ ദഃഖിതനായ അര്‍ജുനന്‍ അഗ്നിയില്‍ ചാടി മരിക്കാനൊരുങ്ങി. അതില്‍ നിന്നും അര്‍ജുനനെ പിന്തിരിപ്പിച്ചു. പിന്നീട്‌ രണ്ടുപേരും കൂടി കുട്ടിയെ അന്വേഷിച്ചിറങ്ങി. ഒടുവില്‍ വൈകുണ്ഠത്തിലുമെത്തി. പത്തുകുട്ടികളും മഹാവിഷ്ണുവിന്റെ അടുക്കല്‍ കളിച്ചുനടക്കുന്നു. ശ്രീകൃഷ്ണനെയും അര്‍ജ്ജുനനേയും ഒരുമിച്ച്‌ കാണുന്നതിന്‌ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്തതെന്ന്‌ മഹാവിഷ്ണു പറഞ്ഞു.

ബ്രാഹ്മണന്റെ പത്തുമക്കളേയും അര്‍ജ്ജുനനെ ഏല്‍പിച്ചു. കൂടാതെ പൂജിക്കാന്‍ ഒരു വിഗ്രഹവും കൊടുത്തു. കുട്ടികളെ ബ്രാഹ്മണന്‌ കൊടുക്കുകയും വിഗ്രഹം തൃപ്പൂണിത്തുറയില്‍ പ്രതിഷ്ഠിക്കുകയും ചെയ്തു. സമീപത്തുനിന്നും പിഴുതെടുത്ത എള്ളുപിഴിഞ്ഞുണ്ടാക്കിയ എണ്ണകൊണ്ട്‌ വിളക്കുകത്തിക്കുകയും ചെയ്തു. എള്ളെണ്ണ ഇന്നും ഈ ക്ഷേത്രത്തിലെ വഴിപാടാണ്‌. അഞ്ചുപൂജയുണ്ട്‌. ദിവസവും എഴുന്നെള്ളത്തിന്‌ ആനയും ഉണ്ട്‌. പന്തിരുനാഴി വഴിപാടുമുണ്ട്‌. ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച പ്രധാനപ്പെട്ടതാണ്‌. കുചേലന്‍ തന്റെ സതീര്‍ത്ഥ്യന്‌ അവല്‍ നല്‍കിയ ദിവസത്തെ അനുസ്മരിച്ചാണ്‌ ഇത്‌ ചെയ്യുന്നത്‌. വഴിപാട്‌ സമര്‍പ്പണം നടക്കുമ്പോള്‍ ഭക്തരുടെ മനസില്‍ കുചേലഭാവം. കുംഭമാസത്തിലെ ഉത്രം നാളിലുള്ള അപ്പം വഴിപാട്‌ പ്രസിദ്ധം. ഉത്രം നാളിലെ ലക്ഷ്മി നാരായണവിളക്ക്‌ കണ്ട്‌ തൊഴുന്നതും ശ്രേയസ്കരമാണെന്ന്‌ വിശ്വാസം. അന്ന്‌ ഭഗവാന്റെ തിരുനാളാഘോഷമാണ്‌.
ഇവിടെ നാല്‌ ഉത്സവങ്ങള്‍. ചിങ്ങത്തില്‍ ആദ്യത്തേത്‌. എട്ടുദിവസത്തെ ഉത്സവം. തിരുവോണം ആറാട്ടോടെ സമാപിക്കും. ഇത്‌ മൂശാരി ഉത്സവം എന്നറിയപ്പെടുന്നു. പണ്ട്‌ പുതിയ പഞ്ചലോഹവിഗ്രഹം തീര്‍ക്കാന്‍ പണ്ടാരപ്പിള്ളി മൂശാരിയെ ഏല്‍പിച്ചു. മൂശാരി എത്ര ശ്രമിച്ചിട്ടും മൂശയില്‍ വിഗ്രഹം രൂപം കൊള്ളുന്നില്ല. ഒടുവില്‍ എല്ലാവരും കാണ്‍കെ മൂശയെ കെട്ടിപ്പിടിച്ച്‌ അയാള്‍ ദൈവത്തെ വിളിച്ചുപറഞ്ഞു. പിന്നെ മൂശാരിയെ കണ്ടവര്‍ ആരും തന്നെ ഇല്ല. ഭക്തനായ മൂശാരി വിഗ്രഹത്തില്‍ ലയിച്ചുവെന്ന്‌ കരുതുന്നു. മൂശാരിക്ക്‌ ലഭിച്ച ഭഗവാന്റെ അനസഗ്രഹത്തിന്റെ സ്മരണയ്ക്കായി ആരംഭിച്ചതാണ്‌ ഈ ഉത്സവം. മൂശാരിയെ സങ്കല്‍പിച്ച്‌ ഇവിടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്‌.
അമ്പലം അഗ്നിക്കിരയാക്കിയതിന്റെ ഓര്‍മ്മ പുതുക്കലാണ്‌ തുലാംമാസത്തിലെ ഉത്സവം. വിഗ്രഹത്തിന്‌ കേട്‌ കൂടാതെ സൂക്ഷിക്കുകയും തീ അണഞ്ഞപ്പോള്‍ ശ്രീകോവില്‍ പുതുക്കിപ്പണിയുകയും വിഗ്രഹപ്രതിഷ്ഠ നടത്തുകയും ചെയ്തു. ഉത്സവത്തിന്‌ ക്ഷേത്രത്തിന്‌ ചുറ്റുമുള്ള വഴികളില്‍ കര്‍പ്പൂരക്കൂനകള്‍ കത്തിക്കുന്ന ചടങ്ങുമുണ്ട്‌.


പൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവം പ്രസിദ്ധമാണ്‌. തൃക്കേട്ട പുറപ്പാടായി പതിനഞ്ച്‌ ആനകളേയും എഴുന്നെള്ളിച്ചുനിര്‍ത്തുന്ന വര്‍ണാഭമായ ചടങ്ങ്‌. പ്രസിദ്ധമായ പഞ്ചാരി മേളക്കാരുടെ നാദപ്രപഞ്ചം അനുഭവിച്ചറിയുകതന്നെ വേണം. വില്വമംഗലത്ത്‌ സ്വാമിയാര്‍ ഉത്സവത്തിനെത്തിയപ്പോള്‍ ഉണ്ണികൃഷ്ണന്‍ ആനപ്പുറത്ത്‌ ഓടിക്കളിക്കുന്ന രംഗം കണ്ടുവത്രേ. അന്നുമുതല്‍ക്കാണ്‌ തൃക്കേട്ട പുറപ്പാടിന്‌ പ്രാധാന്യം കൈവന്നത്‌.

കുംഭത്തില്‍ പറ ഉത്സവം. ഇത്‌ നങ്ങപ്പെണ്ണിന്റെ ഉത്സവമായി ആഘോഷിക്കുന്നു. നങ്ങ ഒരു ബ്രാഹ്മണ പെണ്‍കുട്ടി. ക്ഷേത്രത്തിനടുത്തായിരുന്നു അവളുടെ താമസം. ക്ഷേത്രത്തിലെത്തി കുളിച്ചുതൊഴല്‍ അവള്‍ പതിവാക്കിയിരുന്നു. ഒരു ദിവസം അവളുടെ വിവാഹനിശ്ചയം നടന്നു. വരന്റെ വീട്‌ അകലെയായിരുന്നു. നിശ്ചയശേഷം നങ്ങ ദുഃഖിതയായി. വിവാഹം കഴിഞ്ഞാല്‍ ക്ഷേത്രദര്‍സനം മുടങ്ങുമല്ലോ എന്നതായിരുന്നു അവളുടെ ചിന്ത. പിന്നീട്‌ ദര്‍ശനത്തിനെത്തുമ്പോഴെല്ലാം അവള്‍ ഈ സങ്കടം ഭഗവാനെ അറിയിച്ചുകൊണ്ടിരുന്നു. വിവാഹദിവസമായി.
പതിവുപോലെ നങ്ങ ക്ഷേത്രദര്‍ശനത്തിനെത്തി. ശ്രീകോവിലിന്‌ മുന്നില്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചുനിന്നു. അപ്പോള്‍ അതാ ശ്രീകോവിലിനുള്ളില്‍ നിന്നും രണ്ടുകൈകള്‍ നീണ്ടുവരുന്നതായി തോന്നി. അവള്‍ ശ്രീകോവിലിനുള്ളില്‍ കടന്നു. നട താനേ അടഞ്ഞു. അവള്‍ ഭഗവാനില്‍ ലയിച്ചു. ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്നതിനാണ്‌ അവസാനത്തെ ഉത്സവം.

1 comment:

  1. Prof. Prem raj Pushpakaran writes -- 2025 marks the 50th year of formation of the Tripunithura Vanitha Kathakali Sangham !!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html

    ReplyDelete