ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, June 4, 2019

കൃഷ്ണമുക്തകങ്ങൾ



ഡി.കെ.എം.കർത്താ (published in Yajn^Opaveetam Maasikaa)


കൃഷ്ണസ്വരം

സ്വർണ്ണംകൊണ്ടു പണിഞ്ഞ മഞ്ജുളമണീവൃന്ദം കിലുങ്ങുന്നതോ 
കൊന്പിൽ മാന്പഴമഞ്ഞ കണ്ട കുയിലിന്നത്യാശ കൂകുന്നതോ 
തിങ്ങും കാട്ടിലുറന്ന ചോല ശിലയിൽത്തട്ടിക്കിണുങ്ങുന്നതോ 
അങ് കത്തിൽ ഹരി കൊഞ്ചിടുന്ന മൊഴിയിൽക്കേൾക്കുന്നു നന്ദൻ മുദാ ? 


കൃഷ്ണമല്ലൻ 

ഗോവിന്നങ് ഗുലികൊണ്ടു ലാളന; മിതാ ഭക്തർക്കു നാമാക്ഷര--
ത്തേനിൻ മാധുരി; ദേവകിയ് ക്കു മനസാ പുഷ്പങ്ങളാലർച്ചനം;
രാധയ് ക്കോ പരിരംഭനിർവൃതി; ഹരേ ! ദാനോത്സുകൻ നീ ഹലിയ്--
ക്കേകുന്നൂ ജയമിന്നു മല്ലി; ലനുജൻ തോൽക്കുന്നതെന്നും ചിതം !!


കൃഷ്ണമഹിമ 

പേരാൽ ഭക്തഹൃദന്തദു:ഖഹരണം, നോക്കാലമർത്ത്യാവനം;
വാക്കാലർജ്ജുനശോകരോഗശമനം; നിത്യാഭയം മുദ്രയാൽ ;
ഊത്താൽഗ്ഗോഗണരക്ഷണം; വിരലിനാൽഗ്ഗോവർദ്ധനോദ്ധാരണം;
തീരില്ലിങ്ങനെ ചൊല്ലുകിൽ ഹരിദയാദൃഷ്ടാന്തസാഹസ്രകം !!


കൃഷ്ണപ്രഭ 

സ്വന്തം പേരിലിണക്കി സർവഗുരുവാം കണ്ണൻ സ്വചൈതന്യവും
വിശ്വം കൈപ്പു പകർന്നിടുന്പൊഴെതിരായൂറുന്ന മാധുര്യവും 
ചുറ്റും ദുർഭഗരാത്രി ചൂഴ്ന്ന കലിയിൽ വെട്ടിത്തിളങ്ങുന്നതാം 
ചന്ദ്രജ്യോതിയു -- മെന്തൊരത്ഭുതമയം നാമപ്രഭാമണ്ഡലം !!! 


കൃഷ്ണശങ്ഖം 

ശ്രീകൃഷ്ണൻ പാഞ്ചജന്യം തിരുപകലറുതിക്കാലമാകുന്പൊഴൂതു--
ന്നേരത്താക്കൌരവർക്കോ ഭയശതശരമേറ്റാധിയേറ്റം വളർന്നൂ !!
ശാന്തത്തിൻ പുഷ്പവർഷം വിദുരരിലകമേ പെയ്തു, ശങ്ഖസ്വനത്താൽ--
പ്പാർത്ഥന്നോ നെഞ്ചിലുണ്ടായതുലസുഖദമാം വീരമിശ്രപ്രഹർഷം !!


കൃഷ്ണതീർത്ഥം 

ഞാനും നീയും അഭേദ്യരെന്നു പറയുന്നുണ്ടാത്മവിജ്ഞാനമാം 
മാർഗ്ഗത്തിന്നതിദുർഗ്ഗമത്വമെളുതായ് ത്താണ്ടുന്നൊരദ്വൈതികൾ;
നാലിന്നപ്പുറമല്ലി പഞ്ചമമതാം ദിവ്യം പുമർത്ഥം, ഹരേ ?
ഞാനാ ഭക്തിസുഖം തിരഞ്ഞു മുഴുകും നിൻ നാമതീർത്ഥങ്ങളിൽ !! 



കൃഷ്ണഗൂഹനം 

കണ്ണീരിന്റെ കണങ്ങളിൽക്കുതിരുമാ ഗണ്ഡങ്ങളോടിന്നൊരാൾ
ചെന്നീടുന്നു സമാഗമസ്ഥലികളിൽ നിന്നെത്തിരഞ്ഞീടുവാൻ;
കണ്ടീലാ വിരഹാർത്ത രാധ ദയതൻ നോട്ടം, ഹരേ, നിൻ കൃപാ--
നിർല്ലീനം മൃദുഹാസ; മേതു മറയത്താണിന്നു നിൻ ഗൂഹനം ?



കൃഷ്ണവിഭു - 1 

കാട്ടിൽ നീ നരസിംഹമൂർത്തി, കടലിൽ ലക്ഷ്മീവരാഹം, സദാ 
പോക്കിൽ വാമനമൂർത്തി, വന്മലകളിൽ ശ്രീരാമചന്ദ്രൻ, ഹരേ !
പോരിൽ ചക്രധരൻ; മരുന്നുകളശിയ് ക്കുന്പോൾ മഹാവിഷ്ണുവാ --
യാപത്തിൽ മധുസൂദനൻ -- സ്ഥിതനിതാ നീയെങ്ങുമെല്ലായ് പ്പൊഴും !!


കൃഷ്ണവിഭു - 2 

ഉണ്ണുന്പോഴരികിൽജ്ജനാർദ്ദനനിതാ നിൽക്കു, ന്നുറങ്ങുന്പൊഴോ 
പത്മം നാഭിയിലുള്ള ദേവനുമിവന്നേകുന്നു സംരക്ഷണം;
എന്നും കാണ്മു വിവാഹവേദികകളിൽ ശ്രീലപ്രജാനാഥനായ്--
ക്കണ്ണൻ ദു:ഖദമായ സ്വപ്നസമയത്തെത്തുന്നു ഗോവിന്ദനായ് !!


കൃഷ്ണവിഭു -- 3 

നീ വന്നിങ്ങു ത്രിവിക്രമന്റെ വടിവിൽദ്ദു:ഖപ്രവാസങ്ങളിൽ; 
നീ വന്നൂ ജലശായിയായ് ത്തുടരെ വൻ തീ കാട്ടിലാളീടവേ;
നീ വന്നിങ്ങു തുണച്ചു ശ്രീധര ! സുഹൃത്സങ് ഗങ്ങളിൽ! മാധവാ !
നീ തന്നൂ വിജയം പരാർത്ഥകൃതമാം കർമ്മത്തിലെന്നും വിഭോ !


വിഭു = സർവവ്യാപി

No comments:

Post a Comment