ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, November 8, 2016

ശിവക്ഷേത്രവും അഷ്ടാഭിഷേകവും.


ഏറ്റവും വിലപ്പെട്ട കാര്യങ്ങള്‍ ഏറ്റവും വേഗത്തില്‍ ലഭിക്കാനായും സര്‍വ്വാഭീഷ്ടസിദ്ധിക്കുമായി ശിവഭക്തര്‍ മഹാദേവന് സമര്‍പ്പിക്കുന്ന അഭിഷേകമാണ് 'അഷ്ടാഭിഷേകം'.

ഇവയാണ് അഷ്ടാഭിഷേകത്തിനായി ഉപയോഗിക്കുന്നത്:

1) ഗന്ധതൈലം
2) പഞ്ചഗവ്യം
3) പഞ്ചാമൃതം
4) പശുവിന്‍ പാല്‍
5) ഇളനീര്‍
6) തൈര്
7) തേന്‍
8) കളഭം.

വഴിപാടുകാരന്‍റെ സാമ്പത്തികം അനുസരിച്ച് ഇവയുടെ അളവ് നിജപ്പെടുത്താവുന്നതാകുന്നു. എന്നിരിക്കിലും നാഴി എന്നതാണ് ഏറ്റവും ചെറിയ അളവ്.

പ്രഭാതത്തിലോ ഉച്ചയ്ക്കോ ഏത് പൂജയായാലും സ്നാനഘട്ടത്തില്‍ താള-മേള-വാദ്യങ്ങളോടെയും നമ:ശിവായ മന്ത്രജപങ്ങളോടെ പുറത്ത് ഭക്തരും, ശ്രീകോവിലില്‍ മേല്‍ശാന്തി ശ്രീരുദ്രം, പുരുഷസൂക്തം, സംവാദസൂക്തം, സപ്തശുദ്ധി എന്നിത്യാദി അഭിഷേകമന്ത്രങ്ങള്‍ കൊണ്ടും അഷ്ടാഭിഷേകം മഹാദേവന് സമര്‍പ്പിക്കുന്നു.

മഹാദേവന് സമര്‍പ്പിക്കുന്ന അഭിഷേകങ്ങളില്‍ അത്യുത്തമം അഷ്ടാഭിഷേകമാകുന്നു. സര്‍വ്വാഭീഷ്ടസിദ്ധിയാണ് ഫലം.

ഇതിന്‍റെ ലളിതമായ രീതിയിലും കൊല്ലം, കരുനാഗപ്പള്ളി, മരുതൂര്‍ക്കുളങ്ങര മഹാദേവക്ഷേത്രത്തില്‍ അഷ്ടാഭിഷേകം ചെയ്തുവരുന്നുണ്ട്. ക്ഷിപ്രഫലസിദ്ധിയാണെന്ന് അനുഭസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്ന ഈ ലളിതമായ കര്‍മ്മത്തില്‍ താഴെപ്പറയുന്ന എട്ട് കൂട്ടം ദ്രവ്യങ്ങള്‍ ഉള്‍പ്പെടുന്നു. അവ:

1) കദളിപ്പഴം
2) ഉണക്കമുന്തിരി
3) ശര്‍ക്കര
4) കല്‍ക്കണ്ടം
5) ചെറുതേന്‍
6) നെയ്യ്
7) പശുവിന്‍ പാല്‍
8) ഇളനീര്‍

എന്നിവയും ഇവ ഇടിച്ചുപിഴിയാനായി മൂന്നടി വീതം നീളമുള്ള മൂന്ന്‍ കരിമ്പുമാണ് (ഒന്നിച്ച് ചേര്‍ത്തുകെട്ടി ഉലക്ക പോലെയാക്കിയത്) വേണ്ടത്.

അഷ്ടാഭിഷേകം നടത്തുന്നതിന് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളും തിരുവാതിര നക്ഷത്രവും അത്യുത്തമം ആകുന്നു. ജന്മനക്ഷത്രവും ആകാം.

അഷ്ടാഭിഷേകം നടത്തുന്നതിനായുള്ള സാധനങ്ങള്‍ അതാത് വഴിപാടുകാരാണ് ക്ഷേത്രത്തില്‍ എത്തിക്കേണ്ടത്. സാധനങ്ങള്‍ എത്ര ഗ്രാം അല്ലെങ്കില്‍ എത്ര കിലോഗ്രാം വീതം വേണമെന്ന് ആദ്യം തീരുമാനിക്കാവുന്നതാണ്. 500 ഗ്രാം വീതമാണ് വാങ്ങുന്നതെങ്കില്‍ അവയോടൊപ്പം 2 ലിറ്റര്‍ പശുവിന്‍പാലും 3 ഇളനീരും ആവശ്യമായി വരുന്നതാണ്. ഈയൊരു കണക്ക് അനുസരിച്ച് എത്ര സംഖ്യയ്ക്കുള്ള അഷ്ടാഭിഷേകം നടത്താമെന്ന് അവരവര്‍ക്ക് തീരുമാനിക്കാവുന്നതാണ്.

പശുവിന്‍പാല്‍ (ഇത് ശുദ്ധിയോടെ കറന്ന, ഒരു പശുവിന്‍റെ മാത്രം പാല്‍ ആകുന്നതാണ് ഉത്തമം) ഒഴികെ ബാക്കി എട്ട് കൂട്ടം സാധനങ്ങളും തലേദിവസം വൈകിട്ട് ശിവക്ഷേത്രത്തില്‍ മേല്‍ശാന്തിയെ ഏല്‍പിക്കേണ്ടതാകുന്നു. കാരണം, അടുത്ത ദിവസം പ്രഭാതത്തില്‍ ജലധാരസമയത്ത് അഷ്ടാഭിഷേകം ആദ്യം നടത്തേണ്ടതാകയാല്‍ ഉണക്കമുന്തിരി തലേദിവസം ക്ഷേത്രത്തിലെ കിണറിലെ ജലമെടുത്ത് അതില്‍ ഇടേണ്ടതായിട്ടുണ്ട്.

ചടങ്ങുദിവസം പ്രഭാതത്തില്‍ ശാന്തിക്കാര്‍ ഈ എട്ടുകൂട്ടങ്ങളെയും കരിമ്പാകുന്ന ഉലക്കകൊണ്ട് ഉരലില്‍ വെച്ച് അഭിഷേകം നടത്താനുള്ള ക്രമത്തിലാക്കും. ശേഷം വലിയ പാത്രത്തിലെടുത്ത് പ്രഭാതത്തിലോ ഉച്ചയ്ക്കോ ഏത് പൂജയായാലും സ്നാനഘട്ടത്തില്‍ താള-മേള-വാദ്യങ്ങളോടെയും നമ:ശിവായ മന്ത്രജപങ്ങളോടെ പുറത്ത് ഭക്തരും, ശ്രീകോവിലില്‍ മേല്‍ശാന്തി ശ്രീരുദ്രം, പുരുഷസൂക്തം, സംവാദസൂക്തം, സപ്തശുദ്ധി എന്നിത്യാദി അഭിഷേകമന്ത്രങ്ങള്‍ കൊണ്ടും അഷ്ടാഭിഷേകം മഹാദേവന് സമര്‍പ്പിക്കുന്നു.

അഷ്ടാഭിഷേകശേഷം ക്ഷേത്രം മേല്‍ശാന്തി നല്‍കുന്ന പ്രസാദം (അഷ്ടാഭിഷേകം) ക്ഷേത്രത്തിലുള്ള ഭക്തര്‍ക്കും അയലത്തുകാര്‍ക്കും സേവിക്കാനായി നല്‍കിയും കര്‍മ്മികള്‍ക്ക് യഥാശക്തി ദക്ഷിണയും നല്‍കി ഭഗവാനോട് പ്രാര്‍ത്ഥിച്ച് മടങ്ങണം.

ഇവയെല്ലാം ഒന്നിച്ച് ഇടിച്ചുപിഴിയാതെ ഒറ്റയായും ചെയ്യുന്ന രീതിയുമുണ്ട്. എന്നാല്‍ ഒന്നിച്ച് ഇടിച്ചുപിഴിഞ്ഞുള്ള അഭിഷേകമാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.

മിക്ക ശിവക്ഷേത്രത്തിലും അഷ്ടാഭിഷേകം ചെയ്യാറുണ്ട്.

No comments:

Post a Comment