ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Friday, January 6, 2017

ഭഗവാന്‍ അര്‍ജ്ജുനന്റെ സംശയം നശിപ്പിക്കുന്നു (6-40)


ഗീതാദര്‍ശനം
സ്വര്‍ഗാദി ദിവ്യലോകങ്ങള്‍ ലഭിക്കാന്‍ വേണ്ടി വേദപ്രോക്തങ്ങളായ യാഗാദികര്‍മങ്ങള്‍ ഉപേക്ഷിച്ചു; യോഗചര്യ അനുഷ്ഠിച്ച് സമാധിസ്ഥനാവാന്‍ കഴിഞ്ഞില്ല. ജ്ഞാനമോ, ഭക്തിയോ ആരംഭിച്ചതുപോലുമില്ല.

നീ സംശയിച്ചതുപോലെ ഈ യോഗഭ്രഷ്ടന്‍ ഈ ലോകത്തിലെ സുഖങ്ങളെയോ, പരലോകത്തിലെ സുഖങ്ങളെയോ അനുഭവിക്കാന്‍ കഴിയാതെ, ഉണ്ടായിരുന്ന ആശ്രം കൈവിടുകയും ലക്ഷ്യം പ്രാപിക്കാന്‍ കഴിയാതാവുകയും ചെയ്ത് നശിച്ചുപോകുകയില്ല.

ഈ ലോകത്തിലെ നാശം എന്നത് വേദവിഹിതങ്ങളായ നിത്യവും നൈമിത്തികവുമായ കര്‍മങ്ങള്‍ ത്യജിച്ചതുകൊണ്ട് ഉണ്ടാവുന്ന ‘പാതിത്യം’ എന്ന ദോഷവും കൂടിയാണ്. പരലോകത്തിലെ നാശം എന്നത് നരകപ്രാപ്തിയും, മൃഗ, പക്ഷി, വൃക്ഷാദികളായി ജന്മമെടുക്കേണ്ടിവരിക കൂടിയാണ്. ഈ രണ്ടുതരം നഷ്ടവും ആ യോഗഭ്രഷ്ടന്ന് സംഭവിക്കുകയേ ഇല്ല എന്ന് ഭഗവാന്‍ ഉറപ്പുതരുന്നു. കാരണമായി ഭഗവാന്‍ പറയുന്നത്, ആ യോഗഭ്രഷ്ടന്‍,
”കല്യാണകൃത്ത്-”
ആണ് എന്നത്രേ. അയാള്‍ മംഗളകാര്യങ്ങള്‍ ചെയ്തവനാണ്. കള്ളം പറഞ്ഞില്ല; മോഷ്ടിച്ചില്ല; ഇന്ദ്രിയങ്ങളെയും മനസ്സിനെയും നിയന്ത്രിച്ചു; നിരാഹാരം മുതലായ തപസ്സുകള്‍ അനുഷ്ഠിച്ചു.

ബ്രഹ്മചര്യം, അഹിംസ നിഷ്ഠയോടെ വര്‍ത്തിച്ചു; സര്‍വോപരി ഭഗവാന്റെ ദിവ്യമംഗളവും സച്ചിദാനന്ദമയവുമായ സ്വരൂപം ധ്യാനിച്ചു കുറച്ചു കാലം യോഗം ശീലിക്കുകയും ചെയ്തു. മുന്‍ ജന്മത്തിലെ കര്‍മങ്ങളുടെ ഫലമായി യോഗം തുടരാന്‍ കഴിഞ്ഞില്ല എന്നു മാത്രം. അതുകൊണ്ട് ചെയ്ത ശുഭകാര്യങ്ങള്‍ നഷ്ടപ്പെടുന്നില്ല. അതിനാല്‍ ഞാന്‍ പറയുന്നു-ദുര്‍ഗ്ഗതി പ്രാപിക്കുകയില്ല, ആ കല്യാണകാരി.

ഭാഗവതാചാര്യന്‍ കാനപ്രം കേശവന്‍ നമ്പൂതിരി

No comments:

Post a Comment