ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Tuesday, April 25, 2017

മൂത്തതാരെന്ന് കണ്ടെത്തി - ജാതക കഥകള്‍





വളരെക്കാലം മുന്‍പ്, ഹിമാലയത്തിന്റെ താഴ്‌വരയില്‍ വാവലും, ആനയും കുരങ്ങും താമസിച്ചിരുന്നു. പടര്‍ന്നുപന്തലിച്ചുനിന്ന പടുകൂറ്റന്‍ ആലിന്റെ തണലിലായിരുന്നു, അവരുടെ താവളം. അവര്‍ക്ക് അന്യോന്യം യോജിപ്പുമില്ലായിരുന്നു. ആന പറയുന്നതും കുരങ്ങിനും വാവലിനും ഇഷ്ടപ്പെടുകയില്ല.

കുരങ്ങിനെ ആനയും വാവലും കൂടി കുറ്റപ്പെടുത്തും. വാവലിനെ തരം കിട്ടിയാല്‍ ആനയും കുരങ്ങും പ്രഹരിക്കും. ഈ തരത്തില്‍ ഒരുമിച്ചു കഴിഞ്ഞുകൂടാന്‍ കഴിയുകയില്ലെന്ന് അവര്‍ മനസ്സിലാക്കി. അതുകൊണ്ട് അവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍ പറയുന്നതനുസരിച്ച് കഴിയണമെന്ന് അവര്‍ ഒരു തീരുമാനത്തിലെത്തി.

ആരാണ് ഏറ്റവും പ്രായം കൂടിയവന്‍? അവര്‍ ഓരോരുത്തരും തനിക്കാണ് ഏറ്റവും കൂടുതല്‍ പ്രായമുള്ളതെന്ന് വാദിച്ചു. വീണ്ടും വഴക്കിനുള്ള കാരണമായി.
ഒരു ദിവസം വൈകിട്ട് അവര്‍ മൂവരും കൂടി ഈ കാര്യത്തെക്കുറിച്ച് ആലോചിച്ചുകൊണ്ട് ആല്‍ച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. വാവലും കുരങ്ങും കൂടി ഒരുപായം കണ്ടുപിടിച്ചു. എന്നിട്ട് ആനയോട് ചോദിച്ചു.

”ആനച്ചങ്ങാതിയുടെ ചെറുപ്പത്തില്‍ ഈ ആലിന് എന്തു വലിപ്പം ഉണ്ടായിരുന്നു?”
”ഓ, അതോ, ഞാനൊരു കുട്ടിയായിരുന്നപ്പോള്‍ ഈ ആല് ഒരു വെറും ചെടിയായിരുന്നു. ഒന്നോ രണ്ടോ ഇല, അതില്‍ കൂടുതലില്ലായിരുന്നു. ഇതിന്റെ മുകളിലൂടെയായിരുന്നു ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നിരുന്നത്. അന്ന് കൂടിയാല്‍ മുട്ടിന്റെയൊപ്പം ഉയരം വരും ആന പറഞ്ഞു.

ആനയോട് ചോദിച്ച ചോദ്യം തന്നെ വാവലും ആനയുംകൂടി കുരങ്ങിനോട് ചോദിച്ചു. കുരങ്ങച്ചന്‍ ഇങ്ങനെ പറഞ്ഞു.
”ഞാന്‍ പിച്ചവച്ചു നടന്ന കാലം മുതല്‍ ഈ ആലിനെ അറിയും. അന്ന് ഇതു മുളച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. അന്ന് ഇതിന്റെ പരിപ്പ് അടര്‍ത്തിയെടുത്ത് ഞാന്‍ കടിച്ചുതിന്നതും ഓര്‍ക്കുന്നു. എന്നിട്ടും ഇവന്‍ ഇത്ര വളര്‍ന്നുപോയല്ലോ!”

ആനയും കുരങ്ങുംകൂടി വാവലിനോടും ഈ ചോദ്യം ചോദിച്ചു.
വാവല്‍ തൊണ്ടയൊന്നുകാറി ശബ്ദമുണ്ടാക്കിക്കൊണ്ട് പറഞ്ഞു.
”ചങ്ങാതിമാരെ, ഇവിടെ ഈ വലിയ ആല്‍നില്‍ക്കുന്ന സ്ഥാനത്ത് പണ്ട് ഇതിലും വലിയൊരു ആലുണ്ടായിരുന്നു. ഒരു ദിവസം ഞാനതിന്റെ കുറെ പഴങ്ങള്‍ തിന്നിട്ട് അതിന്റെ ഒരു കൊമ്പില്‍ കിടക്കുകയായിരുന്നു. അപ്പോള്‍ അതാ ആ കൊടുമുടിയുടെ മുകളില്‍നിന്നും ഒരു വലിയ മഞ്ഞുകട്ട അടര്‍ന്നുവീണു. എങ്ങനെയോ തക്ക സമയത്ത് ഞാനുണര്‍ന്നു. പെട്ടെന്ന് പറന്നുയര്‍ന്നു രക്ഷപ്പെട്ടു. തിരികെ വന്നു നോക്കുമ്പോള്‍ അവിടെ ആലിന്റെ ഒരിലപോലും കാണാന്‍ കഴിഞ്ഞില്ല. ആല്‍ മരം പിഴുത് ഒലിച്ചുപോയി. ഞാനവിടെ കാഷ്ടിച്ചതില്‍ ഉണ്ടായിരുന്ന വിത്തു മുളച്ചാണ് ഈ ആലുണ്ടായത്. അങ്ങനെ ഈ ആലിന്റെ തള്ളയാലിന്റെ കാലം മുതല്‍ ഞാനിവിടെയുണ്ട്.”

വാവല്‍ പറഞ്ഞതു കേട്ട് ആനയും കുരങ്ങും അതിശയിച്ചു. അവര്‍ വാവലിനെ തങ്ങളുടെ നേതാവായി തെരഞ്ഞെടുത്തു.

അന്നുമുതല്‍ വാവല്‍ പറയുന്നതനുസരിച്ച് ആനയും കുരങ്ങും ജീവിച്ചു. അവരുടെയിടയില്‍ മൈത്രിയും സാഹോദര്യവും അച്ചടക്കവും ഉണ്ടായി.
– മേല്‍ക്കൈ നേടാന്‍ തന്നിഷ്ടപ്രകാരം വാദിക്കാനും അവകാശവാദമുന്നയിക്കാനും ജീവികള്‍ക്ക് സ്വാഭാവികമായി പ്രചോദനമുണ്ട്. സ്വാര്‍ത്ഥതയും അഹങ്കാരവും മറ്റുമാണതിന് പ്രേരണ. എന്നാല്‍, ചില നേരങ്ങളില്‍ ഇത്തരം കൃത്രിമ ബോധങ്ങളില്ലാതെ, ഉള്ളിന്റെയുള്ളിലെ സത്യം സ്വയം വെളിപ്പെടും, വെളിപ്പെടുത്തും. അതാണ് മിക്കപ്പോഴും പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകാറുള്ളത്.

No comments:

Post a Comment