ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Thursday, April 20, 2017

പ്രകൃതി നമ്മെ പഠിപ്പിക്കുന്നത്



ജ്ഞാനപ്രാപ്തിക്ക് പ്രകൃതി നിരീക്ഷണത്തിന്റെ പ്രാധാന്യം ശ്രീമദ്ഭാഗവതം ഏകാദശസ്‌കന്ധത്തില്‍ പ്രത്യേകം എടുത്തുപറയുന്നു. പ്രകൃതിയെ ഗുരുവായി സ്വീകരിക്കണമെന്ന് യാദവവംശ സ്ഥാപകനായ യദു മഹാരാജാവിനോട് അവധൂതന്‍ (ശ്രീദത്താത്രേയന്‍) ഉപേശിക്കുന്നു. ശ്രീകൃഷ്ണ-ഉദ്ധവ സംവാദത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെയാണ് ഈ ഭാഗം ഉദ്ധവര്‍ക്ക് ചൂണ്ടിക്കാട്ടിക്കൊടുക്കുന്നത്. 24 ഗുരുക്കന്മാരെക്കുറിച്ച് ഈ ഭാഗത്താണ് പ്രതിപാദിക്കുന്നത്.

ഒരിക്കല്‍ പരമാനന്ദത്തോടെ നിര്‍ഭയനായി നടക്കുന്ന അവധൂതനെക്കണ്ട് ധര്‍മ്മ തല്‍പരനായ യദു മഹാരാജാവ് അതിനു കാരണം തിരക്കി. ജഡനെപ്പോലെ നിഷ്‌കര്‍മ്മിയായി നടന്നിട്ടും ബാലനെപ്പോലെ ആനന്ദവാനായും ഒപ്പം നിര്‍വികാരനായും നിര്‍മ്മമനായും കഴിയുന്ന അവധൂതനെ കണ്ട് യദു അദ്ഭുതപ്പെട്ടു. കാരണം യദു അന്വേഷിച്ചു.
അവധൂതന്‍ വിശദീകരിച്ചു.

”സന്തി മേ ഗുരവോ രാജന്‍ ബഹൃവോ ബുദ്ധ്യുപാശ്രിതാഃ
യതോബുദ്ധിമുപാദായ മുക്ത്യോളടാമീഹ താഞ്ഛൃണു”
ഹേ മഹാരാജന്‍, എനിക്ക് സദ്ബുദ്ധി പ്രദാനം ചെയ്ത അനേകം ഗുരുക്കന്മാരുണ്ട്. അവരുടെ അദ്ധ്യാപനം എന്റെ ബുദ്ധിയെ എങ്ങനെ സ്വാധീനിച്ചു എന്നുകേട്ടാലും.

ഒരു ഗുരുവില്‍നിന്നും മാത്രം വിദ്യ അഭ്യസിച്ചാല്‍ പൂര്‍ണമാകില്ല. പ്രകൃതിയില്‍ നോക്കി പഠിക്കണം. നാമെല്ലാം ബ്രഹ്മാവലോകധിഷണന്മാരാകണം. നാം തന്നെ നമുക്ക് ഗുരുവാകണം. നമ്മുടെ അനുഭവങ്ങള്‍ നമുക്ക് ഗുരുവാകണം. അവ നമ്മുടെ പാഠമാകണം.
”പൃഥിവീ വായുരാകാശമാപോളഗ്നിശ്ചന്ദമാ രവിഃ
കപോതോളജഗരഃ സിന്ധുഃ പതംഗോ മധുകൃദ് ഗജഃ
മധുഹാഹരിണോ മീനഃ പിങ്ഗളാ കുരരോളര്‍ഭകഃ
കുമാരീ ശരകൃത് സര്‍പ ഊര്‍ണനാഭിഃ സുപേശകൃത്
ഏതേ മേ ഗുരവോ രാജം ശ്ചതുര്‍വിംശതിരാശ്രിതാഃ
ശിക്ഷാ വൃത്തിഭിരേതേഷാമന്വശിക്ഷമിഹാത്മനഃ”

ഭൂമി, വായു, ആകാശം, വെള്ളം, അഗ്നി, ചന്ദ്രന്‍, സൂര്യന്‍, കപോതപ്പക്ഷി, പെരുമ്പാമ്പ്, സിന്ധു സമുദ്രം, പാറ്റ, വണ്ട്, ആന, തേനെടുക്കുന്നവന്‍, മാന്‍, മീന്‍, പിങ്ഗള എന്ന വേശ്യാസ്ത്രീ, കുരരപ്പക്ഷി, ബാലകന്‍, കന്യക, ശരമുണ്ടാക്കുന്നവന്‍, സര്‍പ്പം, എട്ടുകാലി, വേട്ടാളന്‍ എന്നിവരാണ് ഞാന്‍ പറഞ്ഞ 24 ഗുരുക്കന്മാര്‍. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ഞാന്‍ വിദ്യ അഭ്യസിച്ചത്. ഇവാരണ് എനിക്ക് ആത്മസാക്ഷാല്‍ക്കാരത്തിനുള്ള ജ്ഞാനം ദാനം ചെയ്തത്.

ഭൂമിയില്‍നിന്നാണ് ക്ഷമ പഠിച്ചത്. ആരൊക്കെ എന്തൊക്കെ ഉപദ്രവങ്ങളും തടസങ്ങളും സൃഷ്ടിച്ചാലും അതെല്ലാം ക്ഷമിച്ച് മുന്നോട്ടു നീങ്ങണമെന്ന് ഭൂമിദേവി പഠിപ്പിച്ചു. അന്യജീവനുതകി സ്വജീവിതം ധന്യമാക്കണമെന്നും ഭൂമിയാണ് ആദ്യം പഠിപ്പിച്ചത്.

പലരും നമ്മോടു ദ്രോഹബുദ്ധിയോടെ പ്രവര്‍ത്തിച്ചിട്ടുണ്ടാക്കാം. എന്നാല്‍ അതെല്ലാം നമ്മുടെ കര്‍മഫലമായാണ് നമുക്കനുഭവിക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ നാം അവരോട് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുകയോ അതുവഴി വീണ്ടും കര്‍ബന്ധനങ്ങളില്‍ ചെന്നുപെടുകയോ അരുത്. ആ വ്യക്തികളും അവരുടെ കര്‍മങ്ങളുമെല്ലാം പ്രകൃതിയുടെ നിയോഗമായി നമുക്കുനേരെ വന്നതാണ്. അതുകൊണ്ടുതന്നെയാണ് എഴുത്തച്ഛന്‍ പാടിയത് ”ബഹുജന്മാര്‍ജിത കര്‍മ്മമശേഷം തിരുമുല്‍ക്കാഴ്ച നിനക്കിഹവച്ചേന്‍, ജനിമരണങ്ങളെനിക്കിനി വേണ്ടാ പരിപാലയമാം നാരായണജയ” എന്ന്.

ഭൂമിയുടെ ദുര്‍ഗമസ്ഥാനങ്ങളായ, പര്‍വതങ്ങള്‍, വനങ്ങള്‍ (വൃക്ഷങ്ങള്‍) എന്നിവയില്‍നിന്നാണ് നമ്മുടെ പ്രവൃത്തികള്‍ പരോപകാരകമായിരിക്കണമെന്ന് പഠിച്ചത്. ”അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നുസുഖത്തിനായ് വരേണം” എന്ന ഗുരുവചനം ശ്രദ്ധേയം. ”സ്‌നേഹിക്ക ഉണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും” ഇതെല്ലാം പര്‍വതരാജന്‍ പഠിപ്പിക്കുന്നു, വൃക്ഷങ്ങള്‍ പഠിപ്പിക്കുന്നു. സ്വയം കൊടുംവെയില്‍ ഏറ്റു വൃക്ഷങ്ങള്‍ അന്യര്‍ക്ക് തണലേകുന്നു. പക്ഷികള്‍ക്ക് താവളമൊരുക്കുന്നു. വിശക്കുന്നവര്‍ക്ക് ഫലങ്ങള്‍ നല്‍കുന്നു.

ഭൂമിയുടെ സമതല പ്രദേശങ്ങളായാലും ദുര്‍ഗമപ്രദേശങ്ങളായാലും നമുക്കുവേണ്ടി ചെയ്യുന്ന സഹായങ്ങള്‍ നിരവധിയാണ്. അതുകൊണ്ടാണ് നമ്മുടെ സംസ്‌കാരം ഭൂമി മാതാവായി വാഴ്ത്തുന്നത്. അതിനാലാണ് ”പാദസ്പര്‍ശം ക്ഷമസ്വമേ” എന്ന് പ്രാര്‍ത്ഥിച്ച് നാം നിത്യജീവിതം ആരംഭിക്കുന്നത്.

എ.പി. ജയശങ്കര്‍, ഇടപ്പള്ളി

No comments:

Post a Comment