ഓം നമഃ ശിവായ

ഓം നമഃ ശിവായ
"ക൪മ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചനഃ മാ ക൪മ്മഫലഹേതു൪ഭൂ൪മാതേ സംഗോസ്ത്വക൪മ്മണി" നിനക്ക് ക൪മ്മം ചെയ്യുവാന് മാത്രമേ അധികാരമുള്ളൂ. ക൪മ്മത്തിന്റെ ഫലത്തില് ഒരിക്കലും ആശിക്കരുത്. ക൪മ്മഫലത്തില് സംശയാലുവായ നിനക്ക് ക൪മ്മം ചെയ്യാതിരിക്കാനുള്ള മനസ്സും ഉണ്ടാവരുത്.

Monday, April 17, 2017

പരിത്യാഗത്തിനു ശേഷം ശ്രീരാമന്‍… - രാമായണം



വേദാന്ത തത്ത്വചിന്തയുടെ ആധികാരികമായ വ്യാഖ്യാനമാണ് ശ്രീരാമഗീതാ. ഭഗവദ്ഗീതയിലെ സംവാദരൂപത്തിലുള്ള പ്രതിപാദന ശൈലിയാണിതിലും വേദവ്യാസന്‍ കൈക്കൊണ്ടിട്ടുള്ളത്. ഇവിടെ ആചാര്യന്‍ ശ്രീരാമചന്ദ്രന്‍. ധര്‍മ്മമൂര്‍ത്തിയായ രാമനെ ചിരകാലം നിസ്വാര്‍ത്ഥമായി സേവിച്ച് അന്തഃകരണ ശുദ്ധി നേടിയ ലക്ഷ്മണന്‍ ശിഷ്യന്‍. ശുദ്ധാന്തക്കരണനായ ലക്ഷ്മണന്‍ ശ്രോതാവും പുരുഷോത്തമനായ രാമന്‍ വക്താവുമാകയാല്‍ പ്രതിപാദ്യത്തിന് ഗഹനതയേറും. പൂര്‍ണ്ണമായുള്‍ക്കൊള്ളാന്‍ ലക്ഷ്മണനുതുല്യം ആദ്ധ്യാത്മിക ഉയര്‍ച്ച വേണമെന്നര്‍ത്ഥം.

തത്ത്വരഹസ്യങ്ങളെ കഥകളിലൂടെ പ്രകാശിപ്പിക്കുകയാണ് പുരാണേതിഹാസങ്ങളുടെ രീതി. സീതാദേവിയെ പരിത്യജിച്ച ശേഷം ശ്രീരാമന്‍ എങ്ങനെ ജീവിതം തുടര്‍ന്നുവെന്ന് പാര്‍വതീദേവി പരമേശ്വരനോടു ചോദിക്കുന്നു. പരമേശ്വരന്‍ ശ്രീരാമന്റെ അനന്തരചരിതം പാര്‍വ്വതീ ദേവിക്ക് വിവരിച്ചുകൊടുക്കുന്നു. ഉമാമഹേശ്വര സംവാദരൂപമായ അദ്ധ്യാത്മരാമായണത്തില്‍ ഇങ്ങനെയാണ് ശ്രീരാമഗീത ഉള്‍ച്ചേര്‍ത്തിരിക്കുന്നത്. ശ്രീരാമന്‍ ലക്ഷ്മണനു നല്‍കുന്ന തത്ത്വോപദേശം ശ്രീരാമമുഖത്തുനിന്ന് കേള്‍ക്കുന്നതിനു പകരം അതിനെ ശ്രീപരമേശ്വരന്‍ പാര്‍വതിക്ക് വിവരിച്ചുകൊടുക്കുന്നതായാണ് നാം കേള്‍ക്കുന്നത്; ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണാര്‍ജ്ജുന സംവാദം കേള്‍ക്കുന്നതുപോലെ. ശ്രീരാമഗീതയ്ക്ക് സ്വാമി ചിന്മയാനന്ദന്‍ നല്‍കിയ വ്യാഖ്യാന വിവരണങ്ങള്‍ വരും നാളുകളില്‍ സംസ്‌കൃതിയില്‍ വായിക്കാം….

തതോ ജഗന്മംഗളമംഗളാത്മനാ
വിധായ രാമായണകീര്‍ത്തിമുത്തമാം
ചചാര പൂര്‍വാചരിതം രഘൂത്തമോ
രാജര്‍ഷിവരൈ്യരഭിസേവിതം യഥാ. 1.

കൈലാസശൈലം. ഹിമശിഖരങ്ങള്‍ക്ക് മുകളിലൂടെ ചന്ദ്രക്കല എത്തിനോക്കുന്നു. ശിവന്‍ സമാധിയില്‍നിന്നുണര്‍ന്ന് സേവനനിരതയായ പാര്‍വതിയെ നോക്കി പുഞ്ചിരിപൊഴിച്ചു.
മഹാദേവന്‍ സമാധിയില്‍ മുഴുകുമ്പോള്‍ സന്തതസഹചാരിണിയെങ്കിലും ദേവിക്ക് തന്തിരുവടി അപ്രാപ്യനെപ്പോലെയാണ്. ഭക്തോത്തമയും വേസനതല്‍പരയുമായ ദേവിയുടെ പരിചര്യയേല്‍ക്കാന്‍ വളരെ വിരളമായി മാത്രമേ ഭഗവാന്‍ ശാരീരികനിലവാരത്തിലേക്കിറങ്ങി വരാറുള്ളൂ. ഭഗവാന്‍ ഇപ്പോള്‍ ധ്യാനത്തിലല്ല, തനിക്ക് പ്രാപിക്കാവുന്ന ശാരീരിക നിലവാരത്തിലാണ് എന്നുകണ്ട ദേവി അവിടുത്തേക്ക് എന്നും ഇഷ്ടപ്പെട്ട ശ്രീരാമചരിതം തന്നോടരുളിച്ചെയ്യാന്‍ കനിയണമെന്നപേക്ഷിക്കുന്നു. ശിവഹൃദയത്തില്‍ രാമനും രാമഹൃദയത്തില്‍ ശിവനും സദാ വിളങ്ങുന്നുവെന്ന വസ്തുത സുവിദിതമാണല്ലോ.

ശ്രീരാമനെക്കുറിച്ച് മുന്‍പും പലതവണ ശിവന്‍ പാര്‍വതിയോട് പറഞ്ഞിട്ടുണ്ട്. രാമകഥയില്‍ ഭഗവാന് എത്രത്തോളം പ്രിയമുണ്ടെന്ന് ദേവിക്കറിയാം. ”രാജധര്‍മത്തെ മാനിച്ചുകൊണ്ട്, ഗര്‍ഭിണിയും നിരപരാധിനിയുമായ രാജ്ഞിയെ ശ്രീരാമന്‍ വാല്മീക്യാശ്രമത്തിന് സമീപം പരിത്യജിച്ചുവല്ലോ. അതിനുശേഷം എങ്ങനെയാണ് ശ്രീരാമന്‍ ജീവിതം തുടര്‍ന്നത്” എന്ന് പാര്‍വതി പരമേശ്വരനോട് ചോദിക്കുന്നു. രാജാവെന്ന നിലയില്‍ രാജകീയ സുഖഭോഗങ്ങള്‍ അനുഭവിച്ചുകൊണ്ട് മന്ത്രിമാരാലും സാമന്തന്മാരാലും പരിസേവിതനായി രാജ്യഭരണം നടത്താന്‍ ശ്രീരാമന്‍ ബാധ്യസ്ഥനാണല്ലോ. മനുഷ്യസാധാരണമല്ലാത്ത ഒരു വന്‍ത്യാഗം ചെയ്തശേഷം ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ ആ രാജാവിന് ജീവിക്കേണ്ടതുണ്ടായിരുന്നു.

പ്രജകളുടെ വിചാരശൂന്യമായ അഭിമതം നിറവേറ്റി, പ്രജായത്തെ ഭരണവ്യവസ്ഥ നിലനിര്‍ത്തി ഒരു വ്യക്തിയെന്ന വലിയൊരത്യാഹിതമാണല്ലോ ശ്രീരാമന് വന്നുപെട്ടിരിക്കുന്നത്. അതിനുശേഷം അവിടുന്ന് എങ്ങനെ ജീവിതം തുടര്‍ന്നുവെന്ന് ഉമാദേവി മഹേശ്വരനോട് ചോദിക്കുന്നു.

ഉമാദേവിയുടെ ചോദ്യത്തിന് മഹേശ്വരന്‍ നല്‍കുന്ന ഉത്തരമായി അദ്ധ്യാത്മരാമായണം ഉത്തരകാണ്ഡം അഞ്ചാംസര്‍ഗത്തില്‍ വ്യാസഭഗവാന്റെ വിദഗ്ദ്ധതൂലിക വിരചിച്ച നിസ്തുലസുന്ദരമായൊരു വേദാന്തകാവ്യം- അതത്രെ ”ശ്രീരാമഗീതാ.”
അയോധ്യയിലെ അരമനയില്‍ രാജകീയ സുഖസൗകര്യങ്ങള്‍ക്കിടയിലും തന്റെ പൂര്‍വികരായ രാജര്‍ഷിവര്യന്മാരെപ്പോലെ ശ്രീരാമന്‍ തപോരൂപമായ ജീവിതചര്യ അനുഷ്ഠിച്ചുവെന്ന് ശിവന്‍ പാര്‍വതിയോട് പറയുന്നു.
”രാമ”ശബ്ദം സര്‍വ്വാന്തരാത്മാവിനെ കുറിക്കുന്നു-രമതേ സര്‍വഭൂതേഷു സ്ഥാവരേഷു ചരേഷു ച. നമ്മുടെ എല്ലാവരുടേയും സ്വസ്വരൂപമായ ആത്മാവാണ് രാമന്‍.

No comments:

Post a Comment