ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, November 19, 2019

ത്രിപുരാസുരന്റെ വരപ്രസാദം / ഗണേശകഥകൾ



ഗവാന്‍ ശ്രീപരമേശ്വരന്‍ ത്രിപുരാന്തകന്‍ എന്നും അറിയപ്പെടുന്നു. മൂന്നു ലോകത്തിന്റേയും അധിപനായി വിലസുകയായിരുന്നു ത്രിപുരാസുരന്‍. പ്രത്യേകമായി മൂന്നു കൊട്ടാരങ്ങള്‍ നിര്‍മിച്ച്, ത്രിപുരാസുരന്‍, തന്റെ അന്തസ് വിളിച്ചു പറയും മട്ടില്‍ സജ്ജമാക്കി. ആരായിരുന്നു ത്രിപുരന്‍?  എങ്ങനെയാണ് ത്രിപുരന് ഈ പ്രാഗല്‍ഭ്യം ലഭ്യമായത്?
പണ്ട്  ഗുല്‍സമതന്‍ എന്ന ഒരു മഹര്‍ഷിയുണ്ടായിരുന്നു. ചെറുപ്രായത്തിലേക്ക് കടക്കും മുന്‍പേ ശൈശവകാലം മുതല്‍ക്കു തന്നേ ഗുല്‍സമതന്‍ തികഞ്ഞ ഗണേശഭക്തനായിരുന്നു. ക്രമേണ ഭക്തി കൂടിക്കൂടി വന്നതോടെ, ശ്രീഗണേശന്‍ പ്രത്യക്ഷദര്‍ശനം നല്‍കി അനുഗ്രഹിച്ചു. അത്ഭുത പ്രതിഭാസമായി മാറും വിധമുള്ള ഒരു പുത്രന്‍ ഗുല്‍സമതമഹര്‍ഷിക്കുണ്ടാവുമെന്ന് ശ്രീഗണേശന്‍ വരം നല്‍കി. ആ പുത്രന്‍ ത്രിപുരന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ദിവ്യങ്ങളായ മൂന്ന് കൊട്ടാരങ്ങള്‍ അവന്‍ നിര്‍മിക്കും. ഒരെണ്ണം ഇരുമ്പു കൊണ്ടും ഒന്ന് വെള്ളികൊണ്ടും ഉണ്ടാക്കും. എന്നാല്‍ സ്വര്‍ണം ഉപയോഗിച്ചുണ്ടാക്കുന്ന കൊട്ടാരം ഏറെ അതിശയമുളവാക്കുന്നതായിരിക്കും.
 പ്രസാദിച്ചാല്‍ എന്തും വാരിക്കോരി കൊടുക്കും. അതാണ് ശ്രീഗണേശന്റെ പ്രകൃതം. എത്ര കൊടുത്താലും കൊടുക്കുന്ന ആള്‍ക്ക് തൃപ്തി പോര. ചിലര്‍ക്ക് അങ്ങനെയാണ്. ഗുല്‍സമതമഹര്‍ഷിക്ക് സന്താനവും സൗഭാഗ്യവും സമ്പത്തും എല്ലാം ലഭിച്ചു. അങ്ങനെയാണ് ത്രിപുരാന്തകന്റെ ജന്മം.
ത്രിപുരാസുരനേയും ഭക്തിയോടെ തന്നെയാണ് മഹര്‍ഷി വളര്‍ത്തിയത്. എന്നാല്‍ പെട്ടന്നാണ് ത്രിപുരാസുരന് അഹങ്കാരം കേറി വന്നത്. താന്‍ മഹര്‍ഷി പുത്രനാണെന്ന സ്മരണ പോലും വെടിഞ്ഞു. ചില മാതാപിതാക്കള്‍ മക്കള്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമ്പോള്‍ അവര്‍ അറിയുന്നില്ല മക്കള്‍ അഹങ്കാരികളും ധൂര്‍ത്തന്മാരുമായി മാറുമെന്ന്.
ത്രിപുരാസുരന് ലഭിച്ച വരസിദ്ധി പ്രകാരം ദേവന്മാരാലോ, അസുരന്മാരാലോ, മനുഷ്യരാലോ വധിക്കപ്പെടില്ല. പിന്നെ എന്താണ് പേടിക്കാനുള്ളത്? അഹങ്കാരം കയറാന്‍ ഇതൊക്കെ പോരെ? എന്നാല്‍ പ്രകൃതിയില്‍ നിക്ഷിപ്തമായ നിയമാനുസൃതം, ഏതിനേയും വീഴ്ത്താന്‍ പാകത്തിന് ഏതു വരപ്രസാദത്തേയും വെല്ലാന്‍ പാകത്തിന് ചില പഴുതുകള്‍ അവശേഷിക്കും. ഹിരണ്യ കശിപുവിന്റെ അവസ്ഥ എന്തായിരുന്നു? രാത്രിയും പകലും വധിക്കപ്പെടരുത്. അകത്തും പുറത്തും വെച്ച് മരണം സംഭവിക്കരുത്. ഇങ്ങനെ പലവിധ വരങ്ങള്‍ നേടിയ ആളായിരുന്നല്ലോ ഹിരണ്യകശിപു. എന്നാല്‍ ത്രിസന്ധ്യയ്ക്ക് വാതില്‍പടിയില്‍ വെച്ച് നരസിംഹത്തിന്റെ കൈനഖങ്ങളാല്‍ ഹിരണ്യകശിപു കൊല്ലപ്പെട്ടില്ലേ?   ഇതുപോലെ ഏതിനും നിമിത്തമായി കാലം അതിനുള്ള അവസരങ്ങള്‍ ഒരുക്കും.

                                                                            എ.പി.ജയശങ്കര്‍,  9447213643  

No comments:

Post a Comment