ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Tuesday, September 27, 2016

ദുർഗ്ഗ

"ദുർഗ്ഗ" എന്നാൽ ഏതോ ഒരു അസുരനെ കൊന്ന കാളി എന്നാണ്‌ സാധാരണ എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത്‌. ദുർഗ്ഗം എന്നു പറയുന്നതു തന്നെ, ഒരു ശക്തി - ദുർഗ്ഗമായി നമ്മെ രക്ഷിക്കുന്നത്‌ എന്നാണ്‌. പ്രകൃതിയിൽ കാണുന്ന എന്തും ദുർഗ്ഗമാണ്‌. നമ്മെ രക്ഷിക്കുന്ന വീട്‌, രാജ്യത്തെ രക്ഷിക്കാൻ വേണ്ടി നിർമ്മിച്ചിരിക്കുന്ന കോട്ട, ഓരോ വിത്തുകളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന അതിന്റെ തോട്‌, സ്വന്തം കുഞ്ഞുങ്ങളെ അപകടങ്ങളിൽ നിന്നും കാക്കുന്ന മനുഷ്യ പക്ഷി മൃഗാദികളുടെ സംരക്ഷണം, അമ്മയുടെ ലാളന, എല്ലാം ദുർഗ്ഗയുടെ ഭാവങ്ങളാണ്‌.

ദുർഗ്ഗ - അമ്മ

ഗമനത്തെ നിരോധിക്കുവാനുള്ള തന്ത്രമാണ്‌ 'ദുർഗ്ഗം'. ബാഹ്യലോകത്തിൽ നിന്നും സൂക്ഷിക്കേണ്ടതും രക്ഷിക്കേണ്ടതും ആയതിനെ കോട്ടകെട്ടി രക്ഷിക്കുന്നു. ദുർഗ്ഗത്തിന്റെ ഏറ്റവും വലിയ പ്രതീകമായിരിക്കുന്നത്‌ അമ്മയാണ്‌. അമ്മ ആദ്യം ഗർഭസ്ഥശിശുവായിരുന്നു. സൂതികാഗൃഹത്തിൽ പ്രസവിക്കപ്പെടുന്നു. അമ്മയുടെ, അമ്മയുടെ മടിയിലും കിടക്കയിലും തൊട്ടിലിലും ശൈശവം കഴിച്ചുകൂട്ടുന്നു. കുറച്ചുകൂടി വളർന്ന്‌ ബാലികയായിത്തീരുന്നു. പിന്നെ കുമാരി. അതുകഴിഞ്ഞ്‌ നവോഢ. പിന്നെ ഒരു ജീവിതകാലമത്രയും ഒരു പുരുഷന്റെ വാമഭാഗം അലങ്കരിക്കുന്ന വധുവായി, ധർമ്മചാരിയായ ഭർത്താവിന്റെ ധർമ്മപത്നിയായി ജീവിക്കുന്നു. ആ സമയത്ത്‌ ഗർഭിണിയാകുന്നു. അതിനുവേണ്ടി ദാമ്പത്യത്തിൽ പലപ്പോഴും ഗോപ്യമായ ജീവിതം വേണ്ടിവരുന്നു. അന്ത:പുരത്തിന്റെ പല രഹസ്യങ്ങളും സൂക്ഷിക്കേണ്ടി വരുന്നു. മക്കളുടെ അമ്മയായിത്തീർന്നാൽ പിന്നെ കുടുംബരഹസ്യത്തിന്റെ സൂക്ഷിപ്പുകാരിയായിത്തീരുന്നു. ബന്ധുജനങ്ങളുടെ ഇടയിൽ ഈർഷ്യയുണ്ടാകാതിരിക്കാൻ പലരുടെയും മനോവിചാരത്തേയും പറഞ്ഞ വാക്കുകളേയും ചെയ്ത പ്രവൃത്തികളേയും കുടുംബക്ഷേമത്തിനുവേണ്ടി രഹസ്യമാക്കിവെയ്ക്കുന്നു. സ്വഭർത്താവിന്റെ പ്രിയാപ്രിയങ്ങളിൽ വന്നുകൂടുന്ന അപാകതകളെ മറ്റുള്ളവരുടെ മുമ്പിൽ ഘോഷിക്കാതെ സൗമ്യമായി തിരുത്താനുള്ള സൗകര്യങ്ങൾ നോക്കണം. കുടുംബത്തിന്റെ യശസ്സു മുതൽ പണം, പൊന്ന്‌ മുതലായ എല്ലാറ്റിനെയും സുരക്ഷിതമാക്കിവെയ്ക്കണം. ഇതെല്ലാം കൊണ്ട്‌ സാന്ദർഭികമായി അമ്മയ്ക്ക്‌ പലഭാവങ്ങൾ പ്രകടിപ്പിക്കേണ്ടതായി വരും.

മൂകാംബിക - സരസ്വതി - ഭദ്രകാളി

മൗനമാണ്‌ അമ്മയുടെ മുഖ്യമായ ഭാഷ. അടിസ്ഥാനപരമായി അമ്മ ദുർഗ്ഗയായിരിക്കുന്നത്‌ മൗനഘനമായ ഒരു കോട്ട അദൃശ്യമായി നിർമ്മിച്ചു കൊണ്ടാണ്‌. അതിന്റെ ആവിഷ്ക്കാരം ജീവിതകാലമത്രയും തുടർന്നു കൊണ്ടുപോകേണ്ടതാണ്‌. അപ്പോൾ അമ്മ മൂകാംബികയാണ്‌. അമ്മ മൗനം ഭേദിക്കുമ്പോൾ വാണീദേവതയാണ്‌ - വഗ്‌ദേവിയായ സരസ്വതി. ബാഹ്യദൃഷ്ടികൊണ്ട്‌ കാണാൻ കഴിയാത്തതായ നദിയാണ്‌ സരസ്വതി. തന്റെ മകനോട്‌ എന്തു പറയണം, മകളോട്‌ എന്തു പറയണം, മരുമകനോട്‌ എങ്ങനെ പറയണം, മരുമകളോട്‌ എങ്ങനെ പറയണം, ഭർത്താവ്‌ എന്തറിയണം, അതിനോട്‌ എങ്ങനെ പ്രതികരിക്കണം, ഏത്‌ വാക്കേ പറയാവൂ, ഏത്‌ പറഞ്ഞുകൂടാ, അയൽക്കാരോട്‌ പ്രതികരിക്കേണ്ടത്‌ എങ്ങനെ, നാടിന്‌ ശ്രേയസ്സുവരുത്താൻ എന്തുചെയ്യണം. ദൈവസന്നിധിയിൽ ഉണർത്തിക്കേണ്ടത്‌ ഏത്‌, അത്‌ ഏത്‌ പ്രാർത്ഥനയായി പറയണം, മുതിർന്നവരോട്‌ എങ്ങനെ പെരുമാറണം, അതിഥിയെ എങ്ങനെ സ്വീകരിച്ച്‌ എവിടെവരെ വരാൻ അനുവദിക്കണം, ഗാർഹികമായ വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ അതിഥിയെ മാന്യമായി എവിടെയിരുത്തണം. ഇതെല്ലാം വിചാരിക്കാൻ ഓരോ അമ്മയും നിർബന്ധിതയായിത്തീരുന്നു. ഇതേപ്പറ്റി നാം അവഗാഢമായി ചിന്തിക്കുമ്പോൾ അമ്മ ഉളവാക്കുന്ന ദുർഗ്ഗത്തിന്റെ സങ്കീർണ്ണമായ സ്വഭാവം നമുക്ക്‌ മനസ്സിലാകും. എന്നാൽ എല്ലാ പ്രതീക്ഷകളേയും ധിക്കരിച്ചുകൊണ്ട്‌ അമ്മ കുടുംബത്തിനു ചുറ്റും, കുടുംബാംഗങ്ങൾക്ക്‌ ചുറ്റും മനസ്സുകൊണ്ട്‌ അടയാളപ്പെടുത്തിവെയ്ക്കുന്ന ലക്ഷ്മണവൃത്തങ്ങളുണ്ട്‌. അതിനെ ആരെങ്കിലും ധിക്കരിച്ചാൽ അമ്മയുടെ മട്ടുമാറും. ഭദ്രമായിരിക്കുന്നതിനെ തളർത്താൻ ശ്രമിക്കുന്നവരുടെ നേർക്ക്‌ ഈറ്റപ്പുലിയായി ചാടിവീഴും. ഏതു സ്ത്രീയ്ക്കായാലും ജീവിതത്തിൽ ഒരിക്കലെങ്കിലും അവളിലിരിക്കുന്ന ഭദ്രകാളിയെ മറമാറ്റിക്കണിക്കേണ്ടിവരും.

ശ്രീദേവി

കുടുംബത്തിന്റെ ഐശ്വര്യം നിലനിറുത്തുന്നത്‌ അമ്മയാണ്‌. ആ നിലയ്ക്ക്‌ അവൾ സാക്ഷാൽ ശ്രീദേവിയാണ്‌. ഐശ്വര്യത്തിന്റെ മഹാപ്രകാശം. ശാലീനതയുടെ പേലവമായ സുഷമയെ അതിശയോക്തിയില്ലാതെ പ്രകൃതിയോട്‌ ഇണക്കി നിറുത്താൻ അമ്മയ്ക്കറിയാം.

ലക്ഷ്മി

ലക്ഷ്മി ധൂർത്തയല്ല. പാത്രമറിഞ്ഞും അധികാരിയായവർക്ക്‌ ഔദാര്യം കാട്ടേണ്ട സമയത്ത്‌ അതിന്‌ വിളംബം വരുത്താതെയും വിഭവങ്ങൾ ചൊരിയുമെങ്കിലും നാളെയെക്കൂടി കരുതലിലെടുക്കും. അമ്മയുടെ അഹങ്കാരം 'ഞാൻ' എന്നല്ല. 'ഞങ്ങൾ' എന്നും 'നാം' എന്നുമാണ്‌. അമ്മ ഇന്നലെയെ കാണുന്നത്‌ മാനവസംസ്കൃതിയുടെ ഉഷസ്സു മുതൽ ഇങ്ങോട്ടുള്ള ഇന്നലെയെയാണ്‌. അതുകൊണ്ട്‌ അവൾ ആചാരത്തെ മാനിക്കുന്നു. ദുരാചാരമാണെങ്കിൽ അവൾക്ക്‌ അതിനെ തിരുത്താനറിയാം. പ്രചരണകൗതുകത്തെക്കാൾ അമ്മയ്ക്കുള്ളത്‌ ആചരണസംസ്കാരമാണ്‌.

No comments:

Post a Comment