ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Thursday, May 19, 2016

ഗുരുവായൂര്‍ കേശവന്‍''.

ആ കൊമ്പുള്‍ക്ക് പറയാനുണ്ടൊരുപാട്.....!
��������������������

1976 ഡിസംബര്‍ 2 വൃശ്ചികക്കാറ്റിന്‍റെ കുളിരില്‍ മുങ്ങി നവമി വിളക്കില്‍ കണ്ണന്‍ ഗുരുപവനപുരിയില്‍ സര്‍വ്വാഭരണ വിഭൂഷിതനായി എഴുന്നള്ളി നില്‍ക്കുന്നൂ...! നെയ് വിളക്കുകള്‍ പുഞ്ചിരിച്ച് കൂപ്പിനില്‍ക്കുന്നതിനു താഴെയായി കര്‍പ്പൂരങ്ങള്‍ കത്തിയമര്‍ന്നു പ്രഭ തൂകുന്ന പ്രദക്ഷിണ വഴികളിലൂടെ അഷ്ടഗന്ധത്തിന്‍റെയും ചന്ദനത്തിരികളുടെയും പരിമളത്തില്‍ തകര്‍ന്നാടി.... നാദസ്വരത്തിന്‍റെയും തകിലിന്‍റെയും ഇടക്കവാദ്യത്തിന്‍റെയും ശബ്ദപൂരത്തില്‍ അവന്‍റെ അമരങ്ങള്‍ കിഴക്കേ നടയില്‍ അമര്‍ന്നൂ. ശിരസില്‍ ത്രിലോക രക്ഷകനായ ഭഗവാനെയും വഹിച്ച്....! മാതംഗ ലക്ഷണങ്ങള്‍ ഇവനെ കുറിച്ച് എഴുതിയതാണോ...? എന്നു പോലും പറഞ്ഞിരുന്ന ജന സഹസ്രങ്ങള്‍ക്കു മുന്നില്‍ തങ്കത്തിടമ്പ് സ്വര്‍ണ്ണക്കോലത്തിലേന്തി നിലവു നില്‍ക്കുന്ന സാക്ഷാല്‍ ''ഗുരുവായൂര്‍ കേശവന്‍''.

പെട്ടെന്ന് എവിടെയൊക്കെയോ ഒരു ദുശ്ശകുനം പോലെ.... എവിടയോ നെയ് വിളക്കിന്‍റെ പ്രഭ ഒളിമങ്ങീ... അവനു വയ്യ....! കണ്ണന്‍റെ കളിത്തോഴന്‍റെ അമരങ്ങള്‍ കുഴയുന്നൂ...! ശിരസു താണു...! ചെവികള്‍ താങ്ങീ....! ശരീരം വിറക്കുന്നുമുണ്ട്....! തെക്കന്‍കാറ്റു കണക്കെ ആയിരങ്ങളുടെ ചിരി മാഞ്ഞൂ....! ചട്ടക്കാരായ അച്ചുതന്‍നായരും മണിനായരും ചങ്ങലകള്‍ അഴിച്ചു...! നടമടക്കാന്‍ കഴിയുന്നുമില്ല അവന് ...! ഒരു വിധത്തില്‍ കോലം ഇറക്കി മാറ്റിക്കേറ്റി. അവന്‍ നടന്നൂ...! ആദ്യമായും അവസാനമായും അവന്‍റെ കണ്ണുനീര്‍ ആ തിരുമുറ്റത്ത് വീണു. കിഴക്കേ നടയില്‍ പ്രണമിക്കാന്‍ തുമ്പി പൊക്കാന്‍ കഴിയാത്തതിനാല്‍ ആ മുഖത്തേക്കൊന്നു നോക്കികൊണ്ട് പടിഞ്ഞാറേ വാതിലിലൂടെ പുറത്തൂ കടന്നൂ. അതൊരു വെറും യാത്ര ആയിരുന്നില്ല. എങ്ങിനെയോ വേച്ചു വേച്ച് നടന്ന് തെക്കേ നടയിലെ കോവിലകം പറമ്പില്‍ തളച്ചൂ. അവന്‍ പോയതോടെ അരങ്ങൊഴിഞ്ഞ പോലെ പ്രഭ മങ്ങിത്തുടങ്ങീ ആഘോഷങ്ങള്‍ക്ക്. എങ്ങിനെയോ അന്നു രാത്രി കഴിച്ചുകൂട്ടി.

പിറ്റേന്ന് ദശമി വിളക്ക്. ജനസഹസ്രങ്ങള്‍ കണ്ണനെ കാണാന്‍ ഗുരുവായൂരിലേക്കൊഴുകി...! കേശവനു ദീനം...! എന്നു പറഞ്ഞുകേട്ടവരും ഓടിയെത്തീ. കണ്ണനെ കാണുന്ന പോലെതന്നെ എല്ലാവരും അവന്‍റെ അരികിലും എത്തി. ഒന്നും കഴിക്കുന്നില്ല. വെള്ളം കുടിക്കുന്നില്ല. ചെവികള്‍ വീശുന്നില്ല. വാലുപോലും അനക്കുന്നില്ല... ഒരേ നില്‍പ്പ്... അവിടെ നിന്നാല്‍ പൊന്‍ കൊടിമരം കാണാമായിരുന്നൂ....! അങ്ങോട്ടാണ് ദൃഷ്ടി മുഴുവന്‍....!
അച്ചുതന്‍നായര്‍ വരുന്നവരോട് പറഞ്ഞൂ...'' ഇവന്‍ നാളെ ഉഷാറാകും...! ഏകാദശിയായാല്‍ എന്തു വല്ലായ്ക...? ദഹനക്കേടിന്‍റെ വല്ലായ്കയാ... ഇരണ്ടം പോയാല്‍ കഴിഞ്ഞൂ ഈ സൂക്കേട്....!പിന്നെ വയസും എമ്പാടായില്ല്യേ...?''
വിദക്ത ചികിത്സകള്‍ പലതും ചെയ്തുകൊണ്ടിരിക്കുന്നൂ....!

ഏകാദശി ഉത്സവത്തിന്‍റെ പ്രൗഡിയില്‍ ഗുരുപവനപുരിയില്‍ പ്രകാശ ദീപങ്ങളെല്ലാം തെളിഞ്ഞൂ...! ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണം...! പക്ഷേ വലിയൊരു ഗദ്ഗധം അവിടാകെ മുഴങ്ങീ... കേശവന് ദീനം കൂടി വരുന്നൂ....! അവനുവേണ്ടി ''കണ്ണാ... കാക്കണേ...'' എന്ന വിളികള്‍ ആയിരം കണ്ഠങ്ങളില്‍ തുളുമ്പി. അവന്‍ ഒരേ നില്‍പ്പാണ്.... ക്ഷേത്രത്തിലേക്കും  കൊടിമരത്തിലേക്കും നോക്കി... മിഴികളില്‍ നിറഞ്ഞൊഴുകുന്നുമുണ്ട്....! രാത്രി ദശമിവിളക്കും കഴിഞ്ഞൂ....! 

ഏകാദശി നാള്‍....! ഭഗവാന്‍ അര്‍ജുനന് വിശ്വരൂപം കാണിച്ച്  ....'' യദാ യദാ ഹി ധര്‍മ്മസ്യ............'' എന്നോതിയ ദിനം. മേല്‍പ്പത്തൂര്‍ ഭട്ടതിരി കണ്ണന്‍റെ പാദങ്ങള്‍ ദര്‍ശിച്ച് നാരായണീയത്തിന്‍റെ നൂറാം ദശകം കണ്ഠമിടറിക്കൊണ്ട് '' അഗ്രേ പശ്യാമിതേചോ.....'' എന്നാലപിച്ച ദിനം....!

പ്രഭാതം വിടരാനിരിക്കേ
'' സാന്ദ്രാനന്താവ ബോധാത്മകമനുപമിതം.....'' തുടങ്ങീ നാരായണീയം മുഴങ്ങീ....! പള്ളിമണികള്‍ ചിലച്ചൂ....! നടതുറന്നൂ...! കൊടിവിളക്കുകള്‍ അണഞ്ഞിരിക്കുന്നൂ...! ശ്രീകോവിലിനകത്ത് ഇരുട്ടിന്‍റെ കടന്നുകയറ്റം...! കണ്ണന്‍ മറഞ്ഞ പോലൊരു തോന്നല്‍ മേല്‍ശാന്തിക്ക്....!വിളക്കുകള്‍ തെളിയിച്ച് പുറത്തുകടന്നതോടെ... ഒരു വാര്‍ത്ത കേട്ടൂ... ഹൃദയം നുറുങ്ങുന്നൊരു വാര്‍ത്ത....! ആളുകള്‍ തെക്കേ പറമ്പിലേക്ക് ഓടുന്നൂ...! മേല്‍ല്‍ശാന്തി ശ്രീകോവിലിലേക്ക് നോക്കിക്കൊണ്ട് കരഞ്ഞു.... ''കണ്ണാ... കണ്ടു പോയീലേ... നമ്മ്ടെ കുട്ടിയെ....?''
അതെ അവന്‍ ചരിഞ്ഞിരിക്കുന്നൂ. യുഗങ്ങളില്‍ ദൈവം കാണിക്കുന്ന അവതാരങ്ങളിലൊന്നായ ''ഗുരുവായൂര്‍ കേശവന്‍'' സ്വര്‍ഗ്ഗാരോഹണം ചെയ്തിരിക്കുന്നൂ....! അവന്‍ മരിച്ചൂ എന്നണ് പറയപ്പെട്ടത്.... അതായിരുന്നൂ അവന്‍. കണ്ണീര്‍ പൊഴിക്കാത്ത മിഴികള്‍ ഇല്ലായിരുന്നൂ.... ആ ഇരിപ്പുകണ്ട്....! പിന്‍കലുകള്‍ നീട്ടി നടയമരങ്ങള്‍ മടക്കി കൊമ്പുകള്‍ മണ്ണില്‍ താങ്ങി ചെവികള്‍ മുന്നേക്കാഞ്ഞ് തുമ്പി മുന്നിലേക്ക് നിവര്‍ത്തിവച്ച്... സ്വര്‍ണ്ണക്കൊടിമരത്തിലേക്കു നോക്കി
സാഷ്ടാങ്കം പ്രണമിച്ച് അങ്ങനെ കിടക്കുന്നൂ....! മഴക്കാറുകള്‍ സൂര്യനെ മറച്ചൂ.... ഗുരുവായൂരപ്പന്‍ കേശവനേയും മറച്ചൂ.....!

കണ്ണന്‍റെ ശ്രീകോവിലിനു മുന്നില്‍ തീരാ നഷ്ടത്തിന്‍റെ ഓര്‍മ്മകള്‍ക്ക് ജീവന്‍ നല്‍കി അവന്‍റെ കൊമ്പുകള്‍ പ്രൗഢിയോടെ ഇരിക്കുമ്പോള്‍ ആ കൊമ്പുകള്‍ക്ക് ഒരുപാടു പറയാനുണ്ട്....! ആനയായി ജനിച്ച് മനുഷ്യനെപോലും അസൂയപ്പെടുത്തി.... ജീവിച്ച ഒരു ഇതിഹാസ ചരിത്രത്തിന്‍റെ കഥകള്‍....! ത്രിലോകം വായ്ക്കുള്ളിലാക്കിയ ഭഗവാനേ ഒരു മുഴം കയറില്‍ മാതൃസ്നേഹമെന്ന ഉരലില്‍ കെട്ടിയിട്ട യശോദയെപോലെ.... മാലോകര്‍ പാടി നടക്കുന്ന അവന്‍റെ കഥകള്‍ക്കു മുന്നില്‍��������

No comments:

Post a Comment