ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Wednesday, June 18, 2014

നാമജപം



ഭാവശ്രദ്ധായുക്തനായി ഭഗവത് നാമകീര്‍ത്തനം ഉരുക്കഴിക്കലാണ് നാമജപം ജപം പാപ നാശകമാണ്.അത് മനസ്സിലുള്ള മാലിന്യങ്ങളെ ഇല്ലാതാക്കുന്നു. ഭാഗവത്നാമം സംസാരസാഗര തരണത്തിനുള്ള തരണിയാണ്. യുക്തികൊണ്ടോ ബുദ്ധി കൊണ്ടോ അറിയാവുന്നതല്ല തിരുനാമ മഹിമ. അത് അനുഭൂതിയിലൂടെ ആത്മസാക്ഷാത്കാരത്തിലൂടെ മാത്രം അറിയാവുന്നതാണ്.


അതിരാവിലെ ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണരുക. ഇത് ജപധ്യാനത്തിനുള്ള ഉത്തമ സമയമാണ്. ശുദ്ധിയായി ജപത്തിനിരിക്കുക. കിഴക്കോ വടക്കോ തിരിഞ്ഞിരിക്കുക. ഇത് ജപത്തിന്‍റെ ഫലത്തെ വര്‍ധിപ്പിക്കും. സമകായശിരോഗ്രീവനായി വേണം ഇരിക്കാന്‍. പത്മാസനം, സിദ്ധാസനം അല്ലെങ്കില്‍ സുഖാസനം ഇവയില്‍ ഏതെങ്കിലും ഒന്നില്‍ തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ വരെ ഇരിക്കാന്‍ കഴിയണം. ഇരിപ്പിടമായി കുശ, മാന്‍തോല്‍ അല്ലെങ്കില്‍ പരവതാനി ഇവയില്‍ ഏതെങ്കിലും ഒന്നിനുമീതെ ഒരു മുണ്ട് വിരിക്കുക. ഇത് ഹൃദയത്തിലുള്ള ദിവ്യ വൈദ്യുതിപ്രകാശത്തെ ഉദ്ദീപിപ്പിക്കുന്നു.

ജപത്തോടു കൂടി ധ്യാനവും ശീലിക്കുക. ക്രമത്തില്‍ ജപം വിട്ടു ധ്യാനം മാത്രമായിത്തീരും. കാലത്തും, ഉച്ചയ്ക്കും, സന്ധ്യക്കും രാത്രിയും ജപത്തിനിരിക്കണം.



ജപം മൂന്നു തരത്തിലുണ്ട്.

മാനസിക ജപം - മനസ്സുകൊണ്ട് ജപിക്കുക
ഉപാംശു ജപം -മൂളുക
വൈഖരീ ജപം- ഉറക്കെയുള്ള ജപം.
ഇവയില്‍ മാനസിക ജപമാണ് ഏറ്റവും ശ്രേഷ്ഠമായാത്.



വിഷ്ണു ധ്യാനത്തിന് "ഓം നമോ നാരായണായ" എന്നും, ശിവധ്യാനത്തിനു "ഓം നമ:ശ്ശിവായ" എന്നും കൃഷ്ണ ഭക്തര്‍ " ഓം നമോ ഭഗവതേ വാസുദേവായ" എന്നും രാമഭാക്തര്‍ "ഓം ശ്രീരാം ജയരാം ജയ ജയ രാം" ദേവീ ഭക്തരാനെങ്കില്‍ ദുര്‍ഗ്ഗാ മന്ത്രമോ അല്ലെങ്കില്‍ ഗായത്രീ മന്ത്രമോ ജപിക്കാം. ഒരേ മന്ത്രം തന്നെ ദിവസവും ജപിക്കുന്നതാണ് ഉത്തമം.


കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.


കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു.ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു
ബ്രഹ്മോപദേശം.

No comments:

Post a Comment