ആത്മീയത - അദ്വൈത ദര്‍ശനാവസ്ഥ

ആത്മാവിനെപ്പറ്റി അറിയേണ്ടതെല്ലാം

Monday, April 3, 2017

കര്‍മനിരൂപണം - ശ്രീമദ്‌ ദേവീഭാഗവതം. 6. 10. - ദിവസം 137.



കഥിതം ചരിതം ബ്രഹ്മന്‍ ശക്രസ്യാദ്ഭുതകര്‍മ്മണ:
സ്ഥാനഭ്രംശസ്തഥാ ദുഖപ്രാപ്തിരുക്താ വിശേഷത:
യത്ര ദേവാധി ദേവ്യാശ്ച മഹിമാ fതീവ വര്‍ണ്ണിത:
സന്ദേഹോ fത്ര മമാപ്യസ്തി യച്ഛക്രോ fപി മഹാതപാ:


ജനമേജയന്‍ പറഞ്ഞു:  മഹാമുനേ, ശക്രന്റെ സ്ഥാനനഷ്ടം, ദുഃഖപ്രാപ്തി മുതലായ കാര്യങ്ങള്‍ അങ്ങ് വിസ്തരിച്ചു. ജഗദംബികയായ ആ ദേവിയുടെ മഹശ്ചരിതങ്ങളും അങ്ങയുടെ പ്രഭാഷണത്തില്‍ നിന്നും കേട്ടു. എങ്കിലും എന്‍റെയുള്ളിലെ സംശയങ്ങള്‍ നീങ്ങുന്നില്ല. ഇന്ദ്രനൊക്കെ വലിയ തപസ്വിയല്ലേ? അങ്ങിനെയുള്ള മഹാന്മാര്‍ക്ക് ഇത്ര ദുഃഖം വന്നു പെടുമോ? അദ്ദേഹം ഇന്ദ്രപദവിയിലെത്തിയത് തന്നെ നൂറുകണക്കിന് യാഗകര്‍മ്മങ്ങള്‍ ചെയ്തിട്ടാവുമല്ലോ. പക്ഷെ ആ സ്ഥാനത്ത് നിന്നും അദേഹം ഭ്രഷ്ടനായതെങ്ങിനെ? എല്ലാമറിയാവുന്ന അങ്ങ് എന്‍റെ സംശയങ്ങളെ ദൂരീകരിച്ചാലും.’



അപ്പോള്‍ വ്യാസന്‍ പറഞ്ഞു: മഹാരാജാവേ, അങ്ങ് ചോദിച്ചതിനുള്ള ഉത്തരം ഞാന്‍ തരാം. അത്യദ്ഭുതകരമായ കാര്യമാണ് അത്തരം അനുഭവങ്ങള്‍ക്ക് ഹേതു. തത്വജ്ഞാനികള്‍ കര്‍മ്മത്തെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. പ്രാരബ്ധം, സഞ്ചിതം, വര്‍ത്തമാനം എന്നിവയാണവ. സഞ്ചിതമെന്നത് അനേകജന്മങ്ങളില്‍ ഒരുവന്‍ ആര്‍ജ്ജിച്ചു വെച്ച കര്‍മ്മഫലമാണ്. സത്വം, രാജസം, താമസം എന്നിങ്ങിനെ കര്‍മ്മം മൂന്നുവിധത്തിലാണെന്ന് നമുക്കറിയാം. പൂര്‍വ്വജന്മാര്‍ജ്ജിതമായ കര്‍മ്മത്തിന്‍റെ ഫലങ്ങള്‍ പുണ്യപാപങ്ങളായി ഒരുവന്‍ അനുഭവിക്കുക തന്നെ വേണം. എന്നാല്‍ ഓരോരോ ജന്മത്തിലും ആര്‍ജ്ജിച്ചു കൂട്ടുന്ന കര്‍മ്മഫലങ്ങള്‍ തുടര്‍ന്നു വരുന്ന കോടി ജന്മങ്ങള്‍ കൊണ്ടും അനുഭവിച്ചു തീരുന്നില്ല.


ശുഭാശുഭങ്ങളായി നാം അപ്പപ്പോള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ‘വര്‍ത്തമാനം’ എന്ന വിഭാഗത്തിലുള്ളവയാണ്‌. നാം സഞ്ചയിച്ചു വെച്ചിട്ടുള്ള കര്മ്മങ്ങളില്‍ നിന്നും ഏതാനും കര്‍മ്മഫലങ്ങള്‍ എടുത്ത് ഇപ്പോള്‍ത്തന്നെ ചെയ്തു തീര്‍ക്കാന്‍ തരുന്നത് കാലമാണ്. അവയ്ക്ക് പ്രാരാബ്ധകര്‍മ്മങ്ങള്‍ എന്ന് പറയുന്നു. പ്രാരാബ്ധകര്‍മ്മങ്ങള്‍ അനുഭവിക്കാതെ വഴിയില്ല. അത് എല്ലാ ജീവികള്‍ക്കും ബാധകമാണ്.

യക്ഷകിന്നരഗന്ധര്‍വദേവാസുരനരഖഗതിര്യക്കുകള്‍ക്കെല്ലാം പ്രാരാബ്ധകര്‍മ്മങ്ങള്‍ ഒഴിച്ചു കൂടാവുന്നതല്ല.


ദേഹമെടുക്കാന്‍ തന്നെ കാരണം കര്‍മ്മമാണ്‌. കര്‍മ്മം നശിച്ചാല്‍ ജീവികള്‍ക്ക് ജന്മമെടുക്കേണ്ടതായി വരികയില്ല.  ത്രിമൂര്‍ത്തികളും ദേവന്മാരും അസുരന്മാരും എന്നുവേണ്ട ജന്മമെടുത്ത എല്ലാവരും കര്‍മ്മഫലത്തിനനുസരിച്ചു ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ദേഹമെടുത്തവരുടെ ദുഖത്തിന് കാരണം ശരീരമാണ്. സുഖത്തിനും ശരീരമാണ് നിദാനമാകുന്നത്. എന്നാല്‍ ജന്മാന്തരങ്ങളില്‍ കാലപരിപാകം കൊണ്ട് സഞ്ചിതകര്‍മ്മങ്ങളില്‍ ചിലത് ചിലര്‍ക്ക് മുന്നില്‍ പ്രാരാബ്ധകര്‍മ്മങ്ങളായി വരുന്നു. അതിന്‍റെ ഊക്കില്‍ ചിലപ്പോള്‍ മനുഷ്യര്‍ നന്മയും മറ്റുചിലപ്പോള്‍ തിന്മയും ചെയ്തു കൂട്ടുന്നു. ദേവനമാരുടെ കാര്യവും ഇതില്‍നിന്നും വിഭിന്നമല്ല. ഇന്ദ്രന് ആ പദവി ലഭിച്ചത് പുണ്യഫലമായാണ്. എന്നാല്‍ ബ്രഹ്മഹത്യ ചെയ്തത് പാപഫലമായാണ്. നരനാരായണന്‍മാരും കര്‍മ്മവശഗരാണ്. അവരാണല്ലോ കൃഷ്ണനും പാര്‍ത്ഥനുമായി പിറന്നത്. പുരാണപീഠിക തന്നെയാണതിനു തെളിവെന്നു മുനിമാര്‍ പറയുന്നു.



ഉല്‍കൃഷ്ടവിഭവങ്ങള്‍ ഉള്ളവര്‍ ദേവാംശമുള്ളവനാണ്. ഋഷിക്കേ കാവ്യരചന വഴങ്ങൂ. രുദ്രനല്ലാത്തവാന്‍ രുദ്രനെ പൂജിക്കുകയില്ല. ദേവാംശമുള്ളവനുമാത്രമേ ദാനം ചെയ്യാന്‍ തോന്നൂ. വിഷ്ണുവിന്‍റെ അംശമില്ലാത്തവന്‍ ഭൂമിയില്‍ രാജാവാകുകയില്ല. ദേഹനിര്‍മ്മിതിക്കായി അഗ്നിയില്‍ നിന്ന് തേജസ്സും, ഇന്ദ്രനില്‍ നിന്നും പ്രഭുത്വവും, യമനില്‍ നിന്ന് കോപവും, വിഷ്ണുവില്‍ നിന്ന് ശൌര്യവും കുബെരനില്‍ നിന്നും ഐശ്വര്യവും സ്വീകരിച്ചിരിക്കുന്നു. ബലമുള്ളവന്‍, ദാനശീലമുള്ളവന്‍, ഭാഗ്യമുള്ളവന്‍, വിദ്യയുള്ളവന്‍, ഇവരെല്ലാം ദേവാംശമുള്ളവരത്രേ. ഉദാഹരണത്തിന് പാണ്ഠവര്‍ ഇങ്ങിനെയുള്ളവരാണ്. വാസുദേവനും ദേവാംശം തന്നെ.


എല്ലാജീവികള്‍ക്കും ദേഹമെന്നത് സുഖദുഖങ്ങള്‍ അനുഭവിക്കാനുള്ള പാത്രമാണ്. ദേഹമുണ്ടോ, സുഖദുഖങ്ങളും സ്വാഭാവികം. ജനനമരണങ്ങളും ദേഹിയ്ക്ക് സഹജം.

പാണ്ഠവര്‍ കാട്ടില്‍ ജനിച്ചുവീണു. എന്നാല്‍ സ്വന്തം പ്രാഭവത്താല്‍ നാട്ടിലെത്തി രാജസൂയം ചെയ്തു. പിന്നീട് വനവാസം, അതിലെ ഘോരമായ ആപത്തുകളെ നേരിട്ട് കഴിഞ്ഞപ്പോള്‍ മഹാമുനിമാര്‍ക്കുപോലും ചെയ്യാനരുതാത്ത തപസ്സുചെയ്ത അര്‍ജ്ജുനനു ദേവന്മാര്‍ വരങ്ങള്‍ നല്‍കി. അര്‍ജ്ജുനന്‍ ‘നരനായി’ പണ്ട് ചെയ്ത സദ്കര്‍മ്മങ്ങള്‍ കാട്ടില്‍ ദുരിതമനുഭവിച്ചപ്പോഴെന്തേ രക്ഷക്കെത്തിയില്ല? പാര്‍ത്ഥജന്മത്തില്‍ നരന്‍ ബദരീകാശ്രമത്തില്‍ വെച്ച് ചെയ്ത ഗംഭീരമായ തപസ്സ് ഒന്നും ഉപകാരപ്പെട്ടില്ല.



കര്‍മ്മങ്ങളുടെ ഗതിവിഗതികള്‍ ദേവന്മാര്‍ക്ക്പോലും അറിയാന്‍ കഴിയില്ല. പിന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ? വാസുദേവന്‍‌ ജനിച്ചത് കാരാഗ്രഹത്തില്‍. വളര്‍ന്നത് ആദ്യത്തെ പതിനൊന്നുകൊല്ലം ഗോപന്മാരുടെ കൂടെ. പിന്നീട് മഥുരയിലെത്തി അമ്മാവന്‍ കംസനെ കൊന്നു. മ്ലേച്ഛരാജാവിനെ ഭയന്ന് ദ്വാരകയില്‍ പോയി ഒളിച്ചു താമസിച്ചു. എങ്കിലും അവിടെയിരുന്നു ശ്രേഷ്ഠകര്‍മ്മങ്ങള്‍ അനവധി ചെയ്തു. ഒടുവില്‍ പ്രഭാസത്തില്‍പ്പോയി സകുടുംബം ദേഹം ത്യജിച്ചു. പുത്രപൌത്രകളത്രങ്ങള്‍ എല്ലാം ബ്രാഹ്മണശാപം മൂലം ഇല്ലാതായി. കുലം തന്നെ മുടിഞ്ഞു. വാസുദേവന്റെ അന്ത്യമോ, അത് ഒരു വ്യാധന്റെ അമ്പ്‌ കൊണ്ടാണ്. രാജാവേ, കര്‍മ്മത്തിന്‍റെ ഗതിയിങ്ങിനെ അതിവിചിത്രമാണ്.



പുനരാഖ്യാനം: ഡോ. സുകുമാര് കാനഡ. ശ്രീ ടി എസ്. തിരുമുന്പിന്റെ ഭാഷാവിവര്ത്തനം, ശ്രീ എന് വി. നമ്പ്യാതിരിയുടെ മൂലം വിവര്ത്തനം, എന്നിവയെ അവലംബിച്ച് എഴുതിയത്

No comments:

Post a Comment